പ്രിൻസ് ജോസഫ്
കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഓണം. എന്നാൽ കഴിഞ്ഞ ഓണക്കാലത്ത് മാത്രം മലയാളി കുടിച്ചു തീർത്തത് 970 കോടി രൂപയുടെ മദ്യമാണ്! ഹൈന്ദവ ഗ്രന്ഥങ്ങളിലൊന്നും മദ്യം കഴിച്ച് ആഘോഷിക്കണമെന്ന് പറയുന്നില്ലെങ്കിലും, ഒരാഘോഷത്തിന്റെ പേരിൽ ഇത്രയും ഭീമമായ തുക നാം ലഹരിക്കായി ചിലവാക്കുന്നു.
ക്രിസ്മസിന്റെ കണക്കെടുത്താലും ചിത്രം വ്യത്യസ്തമല്ല. യേശുവിന്റെ നാമത്തിലുള്ള ഈ ആഘോഷവേളയിൽ 330 കോടി രൂപയുടെ മദ്യമാണ് വിറ്റഴിയുന്നത്. സമാധാനത്തിന്റെ ദൂതനായ യേശു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, തന്റെ പേരിലുള്ള ഈ അനാചാരങ്ങൾ കണ്ട് അദ്ദേഹം തീർച്ചയായും ക്ഷോഭിക്കുമായിരുന്നു.
ദീപാവലിയിലേക്ക് നോക്കിയാൽ, ഇന്ത്യയിലാകെ ഏകദേശം 7000 കോടി രൂപയുടെ പടക്കങ്ങളാണ് ഈ ആഘോഷത്തിന്റെ പേരിൽ കത്തിച്ചു തീർക്കുന്നത്. ഇതിൽ കേരളത്തിന്റെ വിഹിതം മാത്രം ഏതാണ്ട് 500 കോടി വരും. ന്യൂ ഇയർ ഉൾപ്പെടെയുള്ള മറ്റ് ആഘോഷങ്ങളുടെ അവസ്ഥയും ഇതിൽനിന്നും ഭിന്നമല്ല.
എന്നാൽ, ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ പോയ വലിയൊരു സാമൂഹിക വിപ്ലവം കഴിഞ്ഞ ദിവസം നടന്നു. ക്രിസ്മസിന് നാം മദ്യത്തിനായി ചിലവാക്കുന്ന തുകയ്ക്ക് സമാനമായ ഒരു തുക, പാവപ്പെട്ടവർക്കായി വിതരണം ചെയ്തുകൊണ്ടാണ് ഒരു സമൂഹം 'ചെറിയ പെരുന്നാൾ' ആഘോഷിച്ചത്. ഏകദേശം മൂന്ന് കോടി കിലോ അരിയോ അല്ലെങ്കിൽ അതിന് തുല്യമായ തുകയോ (ഏകദേശം 380 കോടി രൂപ) സാധാരണക്കാർക്കിടയിൽ വിതരണം ചെയ്യപ്പെട്ടു.
ഈ 350 കോടിയിലധികം രൂപ സമാഹരിക്കാനോ വിതരണം ചെയ്യാനോ യാതൊരുവിധ പരസ്യകോലാഹലങ്ങളും ആരും കണ്ടിട്ടില്ല. കേരളത്തിൽ 50 കോടിയുടെ ഒരു വികസന പ്രവർത്തനം നടന്നാൽ അതിൽ 15 കോടിയും ഫ്ലക്സ് ബോർഡുകൾ വെക്കാൻ ചിലവാകുന്ന കാലമാണിതെന്നോർക്കണം.
ഈ വൻകിട വിതരണത്തിനായി പ്രത്യേക ഔട്ട്ലെറ്റുകളോ നീണ്ട ക്യൂവോ ഉണ്ടായില്ല; ഒരിടത്തും ട്രാഫിക് ബ്ലോക്കുകൾ പോലും സൃഷ്ടിക്കപ്പെട്ടില്ല.
ഇത്രയും വലിയൊരു വിതരണത്തിന് പിന്നിൽ ആരായിരിക്കും ആ 'ബ്രാൻഡ് അംബാസഡർ'? 1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചു നടന്ന ഒരു മനുഷ്യൻ—മറ്റാരുമല്ല, മുഹമ്മദ് നബ വിനയത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും താൻ കടന്നുവരുമ്പോൾ അനുചരന്മാർ എഴുന്നേറ്റു നിൽക്കുന്നത് പോലും അദ്ദേഹം വിലക്കിയിരുന്നു.
അദ്ദേഹത്തിന്റെ ചില വചനങ്ങൾ കോടിക്കണക്കിന് മനുഷ്യർ നെഞ്ചിലേറ്റിയതിന്റെ സാക്ഷ്യമാണ് നാം ഇന്ന് കാണുന്ന ഈ വിപ്ലവം. കാലം പുരോഗമിച്ചിട്ടും ശാസ്ത്രം വളർന്നിട്ടും അന്ന് കല്ലുകളിലും ഓലകളിലും കുറിക്കപ്പെട്ട ആ വചനങ്ങൾ അണുവിട മാറാതെ ഇന്നും പ്രയോഗത്തിൽ ഇരിക്കുന്നു എന്നത് ചരിത്ര സത്യമാണ്.
ഇത്ര വലിയൊരു മാനവിക വിപ്ലവം നടന്നിട്ടും അതിനെ 'ചെറിയ പെരുന്നാൾ' എന്ന് വിളിക്കുമ്പോഴാണ് എനിക്ക് പ്രയാസം തോന്നുന്നത്. ആഘോഷങ്ങൾക്ക് പിറ്റേന്ന് മദ്യവിൽപ്പനയുടെ റെക്കോർഡ് കണക്കുകൾ വലിയ വാർത്തയാക്കുന്ന പത്രമാധ്യമങ്ങൾ, പാവങ്ങൾക്കിടയിൽ നടന്ന ഈ ബൃഹത്തായ 'സകാത്ത്' വിതരണത്തെ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?
എന്താണ് ഈ സകാത്തിന് പിന്നിലെ ചേതോവികാരം?
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകൾക്ക് (അയൽക്കാരോട് കാണിച്ച പരിഹാസമോ, കോപമോ മറ്റോ ആകാം) പരിഹാരമായി ദൈവം കൽപ്പിച്ച പ്രായശ്ചിത്തമാണ് ഈ ദാനം. ഈ തുക പള്ളികളിലെ പുരോഹിതന്മാർക്ക് നൽകാനല്ല, മറിച്ച് നിങ്ങളുടെ ചുറ്റുമുള്ള പാവപ്പെട്ടവർക്ക് നേരിട്ട് എത്തിച്ചു നൽകാനാണ് കൽപ്പന.
വിഭജനങ്ങളില്ലാത്ത, സ്നേഹവും സൗഹൃദവും സന്തോഷവും നിറഞ്ഞ ഒരു പുതിയ ലോകക്രമത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ