റമളാൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റമളാൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മാർച്ച് 4, ചൊവ്വാഴ്ച

റമദാൻ ഡയറി


മനുഷ്യ മനസ്സിന് തിന്മപ്രേരിത ഭാവം ഉള്ളതു പോലെ കുറ്റബോധ ഭാവവുമുണ്ട്. ഒരു തെറ്റു ചെയ്തു കഴിഞ്ഞാൽ മനസ്സിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടൽ. മനസ്സാക്ഷിക്കുത്ത് എന്ന് നാം പറയാറുള്ള മനസ്സിന്റെ ഒരു സ്വാഭാവിക ഭാവം.
മനസ്സാക്ഷിക്കുത്തുണ്ടാവാൻ ദൈവവിശ്വാസിയാവണമെന്നില്ല. ധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾ ആരു ചെയ്താലും തുരുമ്പിക്കാത്ത ഹൃദയമുള്ളവർക്ക് നീറ്റലുണ്ടാവും.

കോതമംഗലം, തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കാൻ ഫ്രാൻസിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ വന്നൊരു സംഭവം ഒരിക്കലൊരു സൃഹൃത്തിൽ നിന്ന് അറിയാനിടയായി.
ശാസ്ത്രജ്ഞൻ ദൈവവിശ്വാസി ആയിരുന്നില്ല. പക്ഷി സങ്കേതത്തിൽ അപൂർവയിനം പക്ഷികളുണ്ടെന്നറിഞ്ഞ് അവയെ കാമറയിൽ പകർത്താമെന്നു വിചാരിച്ചാണ് അദ്ദേഹം എത്തിയത്.
പ്രവേശന കവാടത്തിനടുത്ത് സ്ഥാപിച്ചിരുന്ന *ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു* എന്ന ബോർഡ്, ശാസ്ത്രജ്ഞനെ പക്ഷേ, നിരാശനാക്കി.
അത് അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു.

" കാര്യമാക്കണ്ട സർ, ബോർഡുകൾ അങ്ങനെ പലതും കാണും. ഫോട്ടോ എത്ര വേണമെങ്കിലും സർ എടുത്തോ."

ഒപ്പമുള്ള ഗൈഡ് ശാസ്ത്രജ്ഞനെ പ്രോത്സാഹിപ്പിച്ചു.

" വേണ്ട. ഞാൻ എന്റെ മനസ്സാക്ഷിയെ വഞ്ചിക്കുകയില്ല "

ഗൈഡിന്റെ മറുപടി വളരെ കൃത്യമായിരുന്നു. താനുയർത്തിപ്പിടിക്കുന്ന ധാർമികതയുടെ മാറ്റ് ആ വാക്കുകളിൽ ജ്വലിച്ചു നിന്നു. 
കഴുത്തിൽ തൂക്കിയിട്ടിരുന്ന കാമറ അയാളെടുത്ത് ബാഗിൽ വെച്ചു.

കുറ്റകൃത്യാനന്തര മനസ്സാക്ഷിക്കുത്ത് മനുഷ്യനെ പാപരഹിതനാക്കാൻ സഹായിക്കും. വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കൃതരായ ആദമിനും ഹവ്വക്കും മനസ്സാക്ഷിക്കുത്തുണ്ടായി. അവർ അല്ലാഹുവിനോട് കുറ്റം ഏറ്റുപറഞ്ഞു. പശ്ചാത്തപിച്ചു. അവരിരുവരുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു.

*പൊറുത്തു കൊടുക്കുന്നവൻ* എന്നത് അല്ലാഹുവിന്റെ ഒരു വിശിഷ്ട ഗുണമാണല്ലൊ.
മനുഷ്യനെ ശിക്ഷിക്കാനല്ല , രക്ഷിക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

*തീർച്ചയായും അന്ത്യനാളിനെ മുൻനിർത്തി ഞാൻ സത്യം ചെയ്യുന്നു. സ്വയം കുറ്റപ്പെടുത്തുന്ന മനസ്സിനെ മുൻനിർത്തിയും ഞാൻ സത്യം ചെയ്യുന്നു*

( ഖുർആൻ - 75:1-2 )

സ്വയം കുറ്റപ്പെടുത്തുന്ന മനസ്സുകൾ അവയുടെ ഉടമകളെ വിശുദ്ധിയുടെ വഴികളിലേക്ക് കൈപിടിച്ച് നടത്തിയേക്കും.അവരുടെയുള്ളിൽ ഗുപ്തമായിക്കിടക്കുന്ന നന്മയുടെ നാമ്പുകളെ പുറത്തേക്ക് വളരാൻ അവസരമൊരുക്കും.

നിർവൃതിയും സമാധാനവും അനുഭവിക്കുക എന്ന മൂന്നാമതൊരു ഭാവവും മനുഷ്യമനസ്സിനുണ്ട്. 

എല്ലാവരും ആഗ്രഹിക്കുന്നതും എന്നാൽ പലർക്കും അപ്രാപ്യവുമാണ് ഈയൊരു ഭാവം. ആത്മനിർവൃതി, മനസ്സമാധാനം, ഹൃദയാനുഭൂതി എന്നതൊക്കെ വഴി തെറ്റി വന്ന് മനുഷ്യനെ സ്പർശിക്കാറില്ല. സ്വയം മനുഷ്യനാർജിക്കേണ്ടതാണവയൊക്കെ.
ഒരു നല്ല കാര്യം ചെയ്യുമ്പോൾ, അർഹതപ്പെട്ട ഒരാളെ സഹായിക്കാൻ കഴിയുമ്പോൾ, ഒരു നന്മയിൽ സഹകരിക്കുമ്പോൾ, ഒരനുഗ്രഹീത സദസ്സിൽ പങ്കെടുക്കുമ്പോൾ, ഒരു ഗ്രന്ഥം വായിക്കുമ്പോൾ...............
..,................
നമുക്ക് സന്താഷവും സംതൃപ്തിയും അനുഭവപ്പെടാറുണ്ട്.
പ്രാർത്ഥനകളിൽ മുഴുകുമ്പോൾ, വേദസൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ,
ദൈവസ്മരണയിൽ വ്യാപാരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ സമാധാനതരളിതമാകാറുണ്ട്.

*അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ. ദൈവസ്മരണയാൽ* *അവരുടെ ഹൃദയങ്ങൾ സമാധാന തരളിതമാവുന്നു*.
*അറിയുക, ദൈവസ്മരണയാൽ ഹൃദയങ്ങൾ സമാധാനതരളിതമാകുന്നു*
( ഖുർആൻ -13:28 )

*അല്ലയോ സമാധാന നിർവൃതി കൊള്ളുന്ന മനസ്സേ സംതൃപ്തിയോടെ നീ നിന്റെ നാഥന്റെ സുരക്ഷാ ഗേഹത്തിലേക്ക് പ്രവേശിച്ചാലും*. *എന്റെ ദാസന്മാരോടൊപ്പം, എന്റെ സ്വർഗത്തിലേക്ക് പ്രവേശിച്ചാലും*.
( ഖുർആൻ - 89:27-30 )

ഹൃദയങ്ങളെ അനന്ദപുളകിതമാക്കാനും
മനസ്സുകളിൽ അനുഭൂതിവർഷം ചൊരിയാനും നമ്മെ സജ്ജമാക്കുന്ന ശഹ്റു റമദാനിൽ ഒരിക്കൽ കൂടി ജീവിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.

സ്വർഗവാതിലുകളുടെ താക്കോൽ നമ്മുടെ കയ്യിലാണുള്ളത്. മറ്റാരുടെ കയ്യിലുമല്ല. സ്വർഗവാതിലുകളുടെ പൂട്ടു തുറന്ന് നമുക്കകത്തു കയറാം.

നമ്മെ മാടിവിളിച്ചു കൊണ്ട് നരകവാതായനങ്ങൾ തുറന്നു കിടപ്പുണ്ട്. കൊടുങ്കാറ്റിന്റെ വീറോടെ അവ കൊട്ടിയടക്കാൻ നമുക്കാർജവമുണ്ടാവണം.

പ്രലോഭനങ്ങളുടെ മധുരം നീട്ടി അഭിശപ്തരായ ചെകുത്താന്മാർ നമ്മെ വളഞ്ഞിട്ടു പിടിക്കാൻ പ്രഛന്ന വേഷധാരികളായി ചുറ്റിലുമുണ്ട്. ആ വർഗ ശത്രുക്കളെ കൂട്ടത്തോടെ പിടിച്ച് ചങ്ങലകളിൽ തളച്ചു നിർവീര്യമാക്കാൻ നമുക്കാവണം.
അപ്പോഴാണ് നോമ്പിന്റെ ആത്മാവുണരുന്നത്.

*ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്*

2024 മാർച്ച് 16, ശനിയാഴ്‌ച

നോമ്പിന്റെ പൊരുൾ


 
   

 കൃത്യമായ ലക്ഷ്യങ്ങളോടെ മനുഷ്യകുലത്തിന് ഇലാഹനുവദിച്ച പരിശീലന കാലയളവാണ് റമളാൻ

അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദനത്തിന് ചില പാകപ്പെടലുകൾ അനിവാര്യമാണ് 

 ഈ നിമിഷം പിറന്നുവീണ കുഞ്ഞിന് ബിരിയാണിയും ചുളിവുകൾ വീണ് മരണം കാത്തിരിക്കുന്നവർക്ക് അമ്മിഞ്ഞയും നൽകുന്നതിലെ യുക്തി വിരുദ്ധത നമുക്കറിയാം സർവ സുഖങ്ങളാലും വിഭൂഷിതമായി മരണാനന്തര ലോകം മനുഷ്യരെ കാത്തിരിക്കുന്നു
എല്ലാം നൽകാൻ തന്നെയാണ് സ്‌നേഹവാനായ ഉടമയുടെ തീരുമാനം
 പക്ഷേ, ചില കാത്തിരിപ്പുകൾ വേണം 

 നോമ്പുള്ള വ്യക്തി ഇഫ്താറിനായി നിരത്തിവെച്ച വിഭവങ്ങൾക്കു മുമ്പിൽ ക്ഷമചിത്തതയോടെ സൂര്യാസ്തമയവും കാത്തിരിക്കാൻ തയ്യാറാകുകയെന്നത് മനോഹരമായ ആത്മീയ വ്യവഹാരമാണ്
ഏറ്റവും ചുരുങ്ങിയത് അംഗസ്‌നാനം ചെയ്യാനുള്ള വെള്ളമെങ്കിലും അവന്റെ വായക്കകത്ത് എത്തുന്നുണ്ട്
എന്നിട്ടും അകത്തേക്കിറക്കാതെ നോമ്പിനെ പരിരക്ഷിക്കാൻ വിശ്വാസി തയ്യാറാകുന്നുവെങ്കിൽ ആ ആത്മീയ ബോധത്തെ മരണം വരെ നിലനിർത്താൻ അവന് പരിശീലനം നൽകുകയാണ് മുപ്പത് ദിനങ്ങളിലൂടെ
നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കിയതെന്ന വിശുദ്ധ വചനത്തിന്റെ അർത്ഥവും ഈ കാത്തിരിപ്പു തന്നെ 

 റമളാനല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന പലതും റമളാനിൽ ഒഴിവാക്കൽ അഭികാമ്യമായി മാറുന്നു

ആസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള വായന, സുഗന്ധ വസ്തുക്കളുടെ ലേപനം തുടങ്ങി അർഹമായ പലതിൽ നിന്നും കൈ വലിച്ച് സൂക്ഷ്മതയാർന്ന, ഇലാഹീഗന്ധിയായ ജീവിത വീക്ഷണത്തിലേക്ക് റമളാൻ മനുഷ്യനെ ഉയർത്തുന്നു 

 മാനവികതയുടെ മാഗ്‌നാകാർട്ടയാണ് റമളാൻ അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു വിശപ്പറിയുന്നവന് സഹജീവിയുടെ ഉദരത്തിന്റെ ഉൾവിളികൾ ഗ്രഹിക്കാനാവും
അവൻ പട്ടിണിപ്പാവങ്ങളെക്കുറിച്ചോർക്കും
തൽഫലമായി ഉദാരതയും സഹജീവി കരുണയും ചുരത്തുന്ന മനുഷ്യനായി വിശ്വാസി മാറും 

 ദഖാഇറുൽ ഇഖ്‌വാൻ എന്ന ഗ്രസ്ഥത്തിൽ ഇപ്രകാരം വായിക്കാം: അല്ലാഹു ﷻ ബുദ്ധിയെ സൃഷ്ടിച്ച ശേഷം ചോദിച്ചു, ഞാനാരാണ്..?

ബുദ്ധി പറഞ്ഞു: ഞാൻ നിന്റെ അടിമയും നീ എന്റെ രക്ഷിതാവുമാണ്

ശേഷം ശരീരത്തെ സൃഷ്ടിച്ചു
അതേ ചോദ്യം തന്നെ ആവർത്തിച്ചു
ശരീരം പറഞ്ഞുവത്രേ,
“നീ നീയും
ഞാൻ ഞാനുമാണ്..."

 കുറഞ്ഞകാലം നരകത്തിലിട്ട് ശിക്ഷിച്ചെങ്കിലും മറുപടിക്ക് മാറ്റമുണ്ടായില്ല
പിന്നീട് വിശപ്പിന്റെ നരകത്തിലാണിട്ടത് അതോടെ പ്രത്യുത്തരത്തിന് പകർച്ചയുണ്ടായി
- നീ എന്റെ റബ്ബാണ് ദൗർബല്യങ്ങളും ബലഹീനതകളും എറെയുള്ള മനുഷ്യ ശരീരത്തെ സംസ്‌കരിക്കാനും മെരുക്കിയെടുക്കാനുമുള്ള വഴിയും മാർഗവുമാണ് വിശപ്പ്.

ഇസ്‌ലാമിലെ കർമങ്ങളും നിഷ്‌കർഷകളും ആരോഹണ അവരോഹണ ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട് ആദ്യകാലത്ത് മദ്യപാനം നിഷിദ്ധമായിരുന്നത് നിസ്‌കാരത്തിൽ മാത്രമായിരുന്നല്ലോ തുടർന്ന് വിവിധ ഘട്ടങ്ങളിലായാണ് പൂർണമായി നിഷിദ്ധമാക്കുന്നത് എന്നാൽ ദിവസം മുഴുവൻ നിർബന്ധമായിരുന്ന നോമ്പ് പകലിലേക്കു മാത്രം ചുരുക്കി ലഘൂകരണം നടത്തുകയായിരുന്നു അല്ലാഹുﷻ
ആദ്യകാല വിശ്വാസികളുടെ ത്യാഗങ്ങളുടെ ആരോഹണ പട്ടികയിലാണ് നമ്മളുള്ളതെന്ന് വിശ്വാസികൾ നന്നായി ഓർമിക്കണം 

 റമളാനിൽ വലിയ വിന വരുത്തിവെക്കുന്ന അവയവമാണ് നാവ്
 ശവം തീനികളോടാണ് പരദൂഷണക്കാരെ മുത്ത് നബി ﷺ ഉപമിച്ചിരിക്കുന്നത് 

ഏറ്റവും വലിയ വിഡ്ഢിയാണ് പരദൂഷണക്കാരൻ
 തന്റെ നന്മകൾ മുഴുവനും അപരന് വിതരണം ചെയ്യുക, അവന്റെ തിന്മകൾ ഏറ്റെടുക്കേണ്ടിവരിക എന്നതാണത് ലാഭരഹിതമായ വ്യാപാരത്തിനാണ് അവൻ കരാറെഴുതിയിരിക്കുന്നത്


 അതുകൊണ്ടാണ് ഫുളൈലുബ്‌നു ഇയാള് (റ) പറഞ്ഞത്,
"ഞാൻ ആരെയും കുറ്റം പറയില്ല
അഥവാ പറയുകയാണെങ്കിൽ ഉമ്മയേയും ഉപ്പയേയും മാത്രമേ പറയൂ"
 അവരെ സംബന്ധിച്ച് പറയാനുള്ള അനുമതി നൽകുകയല്ല മഹാൻ ചെയ്തത്
 മറിച്ച് അന്യർക്ക് അമലുകൾ കൊടുക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസമാണ്
വിഷയം ഗൗരവമാണെന്നർത്ഥം..!!

 മൗനമവലംബിച്ചവൻ രക്ഷപ്പെട്ടുക്കഴിഞ്ഞു എന്ന ഹദീസിന്റെ ആഴങ്ങളന്വേഷിക്കുന്ന ഇമാം ഗസ്സാലി (റ) സംസാരത്തെ നാലായി തരംതിരിക്കുന്നുണ്ട് ഇഹ്‌യാ ഉലൂമുദ്ദീനിൽ. ഉപകാരം മാത്രമുള്ളത്, ഉപദ്രവം മാത്രമുള്ളത്, രണ്ടും കലർന്നത്, രണ്ടിന്റെയും സാന്നിധ്യമില്ലാത്തത്. ഉപകാരം മാത്രമുള്ളതാണ് വിശ്വാസികൾ പറയേണ്ടത്

അപ്പോഴാണ് മൗനത്തിന്റെ പ്രസക്തി ബോധ്യപ്പെടുക 

 പ്രഭാതത്തിൽ നാവിനും മറ്റവയവങ്ങൾക്കുമിടയിൽ പതിവായി നടത്തുന്ന സംഭാഷണത്തെ സംബന്ധിച്ച് സഈദ്ബ് നു ജുബൈർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ വായിക്കാം: മറ്റു അവയവങ്ങൾ നാവിനോടു പറയും’നീ ഞങ്ങളുടെ കാര്യത്തിൽ അല്ലാഹുﷻവിനെ സൂക്ഷിക്കണം നിന്റെ ധാർമികതയുടെ നിഴലാണ് ഞങ്ങളിൽ പ്രകടമാവുക’ അധിക സംസാരത്തെ സൂക്ഷിക്കാൻ ചരൽ കല്ലുകൾ വായിൽ നിറച്ചിരുന്നുവത്രേ ഒന്നാം ഖലീഫ അബൂബക്കർ(റ). നാവിനെപ്പോലെ ശക്തമായ തടവറയാവശ്യപ്പെടുന്ന മറ്റൊരു വസ്തുവില്ലെന്ന് ഇബ്‌നു മസ്‌ഊദ് (റ) പറയുന്നു 

അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പരദൂഷണക്കാരൻ നേരിടേണ്ടി വരുന്ന ശിക്ഷകളെ പ്രതിപാദിക്കുന്നുണ്ട് 
അല്ലാഹുﷻവിന്റെ റഹ്മത്തിനെ വിട്ട് അകലുക, സ്ഥിരസാന്നിധ്യങ്ങളായ റഹ്മത്തിന്റെ മാലാഖമാരുടെ സഹവാസ വിഘ്‌നം, മരണസമയത്തുള്ള റൂഹു പിരിച്ചിലിന്റെ കഠിനത, ഖബറിലെ ശിക്ഷകളുടെ ഭയാനകത, ഇല്ലിയ്യീനിൽ മുത്ത് നബിﷺയുടെ ആത്മാവുമായുള്ള സമ്പർക്കം നഷ്ടപ്പെടൽ, ഇലാഹീ കോപം, അമലുകളുടെ വിലാസം നഷ്ടപ്പെടൽ, തത്ഫലമായുണ്ടാകുന്ന നന്മകളുടെ ശക്തമായ ദാരിദ്ര്യം എന്നിവയാണവ.

🪂സമ്പാദകൻ: 
മുഹമ്മദ്‌ ശാഫി അൽ ഫാളിൽ മന്നാനി തേവലക്കര

               

2024 മാർച്ച് 15, വെള്ളിയാഴ്‌ച

റമളാനുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ

▶ചോദ്യം:എന്ത്‌ കൊണ്ട്‌ റമളാൻ എന്ന് പേരു പറയുന്നു?

⏩ഉത്തരം:റമളാൻ എന്ന വാക്കിന്റെ അടിസ്താനത്തിൽ അഭിപ്രായ വിത്യാസമുണ്ട്‌.ഇമാം മുജാഹിദ്‌(റ) പറയുന്നു:റമളാൻ അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ട ഒരു നാമമാണു.
അതു കൊണ്ടാണു പ്രവാജകൻ പറഞ്ഞിരുന്നത്‌;റമളാൻ വന്നു,പോയി എന്ന് നിങ്ങൾ പറയരുത്‌,എങ്കിലും റമളാൻ മാസം വന്നു എന്ന് നിങ്ങൾ പറയൂ.
രണ്ടാമതൊരു അഭിപ്രായം റമളാൻ മാസതിന്റെ പേരാണു.റമളാൻ എന്ന വാക്കിന്റെ ഉൽഭവത്തെ കുറിച്ചും ധാരാളം അഭിപ്രായങ്ങൾ കാണുന്നു
1)റമ'ളാ'അ എന്ന വാക്കിൽ നിന്ന് പിടിച്ചെടുത്തതാണു.റമ'ളാ'അ എന്നാൽ കാല വർഷം എത്തും മുമ്പുള്ള പുതുമഴ എന്നാകുന്നു.പുതുമഴ പെയ്താൽ തോടുകളും വഴികളും ശുദ്ധിയാകുന്ന പോലെ റമളാൻ വന്നാൽ മനുഷ്യ ശരീരത്തിലെ ദോഷങ്ങൾ ഇല്ലാതാകുന്നു.
2)റമള എന്ന പദത്തിൽ നിന്ന് പിടിച്ചെടുത്തതാണു.റമള എന്നാൽ സൂര്യ പ്രകാശം ഏറ്റ്‌ ചൂടായ കല്ല് എന്നാണു.വിശപ്പിന്റെ ചൂടേറ്റ്‌ മനുഷ്യൻ കരിഞ്ഞു പോകുന്ന മാസമാണു റമളാൻ(റാസി 5-91)

▶ചോദ്യം:നോമ്പ്‌ നിർബന്ദ്ധമാക്കപ്പെടാൻ റമളാനിനെ തെരെഞ്ഞെടുക്കാനുള്ള കാരണം?

⏩ഉത്തരം:ഇമാം റാസി(റ)പറയുന്നു:അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അവൻ റബ്ബാണെന്നതിന്റെയും ഏറ്റവും വലിയ ദ്ര്ഷ്ടാന്തമായ വിഡുദ്ധ ഖു-ർ ആൻ റമളാനിൽ അവതരിക്കപ്പെട്ടപ്പോൾ ഉബൂദിയ്യത്തിന്റെ(അടിമത്വം)ഏറ്റവും വലിയ ദ്ര്ഷ്ടാന്തമായ നോമ്പ്‌ കൊണ്ട്‌ റമളാനിനെ ആദരിച്ചു(റാസി 5/92)

▶ചോദ്യം:റമളാനിൽ പിശാജുക്കളെ ചങ്ങലക്കിട്ടിരിക്കുന്നുവെങ്കിൽ എങ്ങനെ മനുഷ്യൻ തെറ്റ്‌ ചെയ്യും?റമളാനിലും തെറ്റുകൾ സഭവിക്കുന്നല്ലോ?

⏩ഉത്തരം:വളരെക്കാലപ്പഴക്കമുള്ള ചോദ്യമാണിതു.ബഹു:ഇബ്നുഹജറുൽ അസ്ഖലാനി (റ)ഇതിനു പറയുന്ന മറുപടി ശ്രദ്ധിക്കുക;
1)ശറ'അ നിശ്ചയിച്ച ശർത്തുകളും മര്യാദകളും പാലിച്ചു യധാർത്ത നോമ്പനുഷ്ടിക്കുന്ന ആളുകൾക്ക്‌ പിശാചിന്റെ ഉപദ്രവം ഉണ്ടാകുകയില്ല
2)ചില രിവായത്തുകളിൽ വന്ന പോലെ മോട്ട്‌ കാട്ടുന്ന പിശാചുക്കളെ മാത്രമാണു ബന്ത്‌ ചെയ്യപ്പെടുന്നത്‌.
3ാ‍മറ്റു മാസങ്ങളെ അപേക്ഷിച്ച്‌ റമളാനിൽ തെറ്റുകൾ കുറയും
4)തെറ്റുകൾക്ക്‌ കാരണം ശൈത്ത്വാൻ മാത്രമല്ലല്ലോ ചീത്ത പതിവുകളും ദുഷിച്ച മനസ്സും മനുഷ്യ പിശാചുക്കളും തെറ്റുകൾ സംഭവിക്കാൻ കാരണമാണു(ഫത്‌-ഹുൽ ബാരി 4-607,മിർഖാത്ത്‌ 2-496)

▶ചോദ്യം: റമളാന്‍ ആരംഭിക്കുന്നതിന്റെ അവലംബ മാനദണ്ഡങ്ങള്‍ എന്തെല്ലാം?

⏩ഉത്തരം: ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ ഇരുപത്തി ഒമ്പതിന് മാസം കണ്ടതായി സ്ഥിരപ്പെടുക. (തുഹ്ഫ 3:409)



 ❓റമളാൻ നോമ്പ് നിർബന്ധമായിട്ടുണ്ടെന്ന് അറിയാനുള്ള മാർഗമെന്താണ് ? വിശദീകരിച്ചാലും

മറുപടി:  രണ്ടു മാർഗങ്ങളാണുള്ളത് ഒന്ന്:  ശഹ്ബാൻ മുപ്പത് പൂർത്തിയാവുക രണ്ട്:  ശഹ്ബാൻ ഇരുപത്തി ഒമ്പതിനു ഒമ്പതിനു മഗ്രിബിനു ശേഷം  (മുപ്പതാം രാവ് )കണ്ണാടി പോലുള്ളതിന്റെ സഹായമില്ലാതെ ബാലചന്ദ്രനെ കാണുക

ഇബ്നു ഹജർ (റ) പറയുന്നു റമളാൻ  മാസപ്പിറവി ദർശിക്കുക ,ശഹ്ബാൻ മുപ്പത് പൂർത്തിയാവുക എന്നീ രണ്ടു മാർഗങ്ങൾ പോലെത്തന്നെയാണ് മാസം കണ്ടിരിക്കുന്നുവെന്ന വാർത്ത അനിഷ്യേധ്യമാം വിധം എണ്ണമറ്റ ആളുകളിലൂടെ അറിയപ്പെടലും (സാങ്കേതികമായി മുതവാതിർ എന്നാണതിനു പറയുക)  ഗവേഷണത്തിലൂടെയോ സാധാരണയിൽ വ്യത്യാസമാകാത്തതും വ്യക്തമായി അറിയിക്കുന്നതുമായ അടയാളങ്ങളിലൂടെയോ റമദാൻ ആയിട്ടുണ്ടെന്ന മികച്ച ഭാവന ലഭിക്കലും റമദാൻ ബോധ്യപ്പെടാനുള്ള മാർഗം തന്നെയാണ് മിനാരങ്ങളിൽ വിളക്ക് കത്തുന്നത് ദർശിക്കൽ ഇതിനു ഉദാഹരണമാണ് ഇതു പോലെയുള്ള അടയാളങ്ങൾ അവലംബിക്കാൻ പാടില്ലെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം ശരിയല്ല അമൽ ചെയ്യൽ നിർബന്ധമാവാൻ കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയ ഗവേഷണമെന്ന മാർഗത്തേക്കാൾ ശക്തിയുള്ളവയാണ് പ്രസ്തുത അടയാളങ്ങൾ എന്നുതുതന്നെ കാരണം  (തുഹ്ഫ: 3/372, 373)

നിയമപ്രകാരം സാക്ഷിക്കു പറ്റുന്ന ഒരാളുടെ സാക്ഷിമൊഴി മുഖേനയോ ഖാസിയുടെ സ്വന്തം അറിവു മുഖേനയോ ഖാസിയുടെ അരികിൽ മാസപ്പിറവി ദർശനം സ്ഥിരപ്പെടുകയും അതനുസരിച്ച് ഖാസി റമദാൻ മാസം ആയിട്ടുണ്ടെന്നു വിധി പറയുകയും ചെയ്താൽ ഖാസിയുടെ അധികാര പരിധിയിലുള്ള ജനങ്ങൾക്ക് മുഴുവനും നോമ്പ് നിർബന്ധമാകുന്നതാണ് (തുഹ്ഫ: 3/375)

❓മാസപ്പിറവി കണ്ടതായി ഒരു നാട്ടിൽ പ്രസിദ്ധമാവുകയും ഖാസിയുടെ അരികിൽ സ്ഥിരപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ മേൽ പ്രസിദ്ധി അവലംബിച്ച് മാസം കണ്ടിരിക്കുന്നുവെന്ന് ഒരാൾക്ക് സാക്ഷി പറയാൻ പറ്റുമോ?  ഈ സാക്ഷിമൊഴി അവലംബമാക്കി ഖാസിക്കു ഉറപ്പിക്കാമോ ?

മറുപടി:  ഇബ്നു ഹജർ (റ) പറയുന്നു:  റമളാൻ മാസപ്പിറവി ദർശിക്കാത്തവൻ കണ്ടുവെന്നോ ദർശനത്തെക്കുറിക്കുംവിധം  റമദാൻ മാസമായിരിക്കുന്നുവെന്നോ സാക്ഷി പറയാൻ പാടില്ല മാസപ്പിറവി ദർശനം നാട്ടിലാകെ പ്രസിദ്ധിയാർജ്ജിച്ചാലും ശരി എന്നല്ല അനിഷ്യേധ്യമാം വിധം ധാരാളം ആളുകൾമുഖേന വിവരം ലഭിച്ചതാണെങ്കിലും ഇതു തന്നെ വിധി (തുഹ്ഫ: 3/376)

. ❓മാസപ്പിറവി ദർശനമുണ്ടായാൽ സാക്ഷിയുടെ സത്യസന്ധത തെളിയിക്കുന്നതിനുവേണ്ടി ചന്ദ്രന്റെ ആകൃതിയും ഉദിച്ച ഭാഗവും ദിശയും ചോദിച്ചു സാക്ഷിയെ വിസ്തരിക്കാമോ ?

മറുപടി:  ഇബ്നു ഹജർ (റ)  പറഞ്ഞു ചന്ദ്രന്റെ ഗുണവും അതു ഉദിച്ച സ്ഥാനവും പറയാൻ സാക്ഷിയെ കീർത്തിക്കരുതെന്നാണ് പ്രബലം പക്ഷേ ചന്ദ്രനുദിച്ചതായി പറയുന്ന ഭാഗം മാറിയതായി രണ്ടാമത്തെ രാവിൽ ബോധ്യപ്പെട്ടാൽ സാധാരണഗതിയിൽ ദിശമാറി ഉദിക്കാൻ സാധ്യതയില്ലാത്തത്ര വ്യത്യാസമുണ്ടെങ്കിൽ സാക്ഷി കള്ളം പറഞ്ഞതാണെന്ന് ബോധ്യമായി പ്രസ്തുത സാക്ഷിയെ മാനദണ്ഡമാക്കി ചെയ്തത് നിഷ്ഫലമായി (തുഹ്ഫ: 3/377)

❓നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ച് ഖാസി വിധി പ്രഖ്യാപിച്ച ശേഷം സാക്ഷി മടങ്ങിയാൽ പ്രസ്തുത വിധി ദുർബലപ്പെടുമോ ?

മറുപടി:  ഇല്ല ഇമാം റംലി (റ) പറയുന്നു മാസം കണ്ടതായി സാക്ഷി നിന്ന അടിസ്ഥാനത്തിൽ ജനങ്ങൾ നോമ്പ് ആരംഭിച്ചു അതിനു ശേഷം സാക്ഷി മടങ്ങിയാലും അവർക്ക് നോമ്പ് നിർബന്ധമാണ് ഇതാണ് പ്രബല വീക്ഷണം ഇതനുസരിച്ച് എണ്ണം മുപ്പത് പൂർത്തിയായാൽ മാസം കണ്ടില്ലെങ്കിലും പെരുന്നാൾ ആഘോഷിക്കേണ്ടതാണ് (നിഹായ:3/155)

❓ ഒരാൾക്ക് പല മഹല്ലുകളിലും ഖാസിസ്ഥാനമുണ്ട് അദ്ദേഹം താമസിക്കുന്ന മഹല്ലിൽ ഖാസിസ്ഥാനമില്ല എന്നാൽ ആ മഹല്ലിൽ വെച്ച് അദ്ദേഹം വിധിക്കുന്ന വിധികൾ അദ്ദേഹത്തിനു ഖാസിസ്ഥാനമുള്ള മഹല്ലുകളിൽ സ്വീകാര്യമാണോ ?

മറുപടി;  സ്വീകാര്യമല്ല  (തുഹ്ഫ: 10/128)ഖാസി തന്നെ അധികാരപരിധിയിൽ വെച്ച് വിധിച്ചാൽ തന്റെ അധികാര പരിധിയിൽ പെട്ട ഉദയസ്തമം മാറ്റമില്ലാത്ത എല്ലാ നാട്ടുകാർക്കും ആ വിധി ബാധകമാണ്  (തുഹ്ഫ: 10/126)

▶ചോദ്യം: കണക്കുകൾ നോക്കി റമളാന്‍മാസം  ഉറപ്പിച്ചു കൂടേ?
ഉത്തരം: പാടില്ല. അതിന് ഖുര്‍ആനിലോ ഹദീസിലോ കര്‍മശാസ്ത്രഗ്രന്ഥങ്ങളിലോ തെളിവില്ല. നിഹായ 3:153 നോക്കുക.

⏩ചോദ്യം:  നിസ്‌കാരത്തിന്റെ സമയം നിര്‍ണയിക്കാന്‍ കണക്ക് അവലംബിക്കാറില്ലേ അത് ശരിയാകുമോ?

▶ഉത്തരം: അതെ. അത് അവലംബിക്കുകയും ചെയ്യാം. കാരണം നിസ്‌കാരസമയം പ്രവേശിക്കുന്നത് (ഉദാ: ളുഹ്‌റ്) സൂര്യന്‍ മദ്ധ്യത്തില്‍നിന്ന് തെറ്റല്‍ കൊണ്ടാണ്.
 തെറ്റല്‍ കാണല്‍കൊണ്ടല്ല. മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിക്കലാണ്. അസ്തമിക്കല്‍ കാണല്‍ കൊണ്ടല്ല. ഇതുപോലെത്തന്നെയാണ് മറ്റു നിസ്‌കാരങ്ങളുടെ സമയങ്ങളും അതുകൊണ്ടുതന്നെ ഏതു മാര്‍ഗത്തിലൂടെയാവട്ടെ സമയമായി എന്നറിഞ്ഞാല്‍ മതി. നിസ്‌കാരം നിര്‍ബന്ധമാവും.
നോമ്പും പെരുന്നാളും നിര്‍ണയിക്കാന്‍ കേവലം ചന്ദ്രനുദിക്കല്‍ കാരണമായി പറഞ്ഞിട്ടില്ല. മറിച്ച് അതിന്റെ ദര്‍ശനമാണ് പറഞ്ഞിട്ടുള്ളത്. നബി(സ) പറയുന്നത് കാണുക: ''മാസപ്പിറവി ദര്‍ശിച്ചതിനു വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതു ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുക. ഇനി നിങ്ങള്‍ക്ക് മേഘംമൂടപ്പെട്ടാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക.'' (ബുഖാരി 2:388)

▶ചോദ്യം: നോമ്പ് സ്ഥിരപ്പെടാന്‍ എത്രപേര്‍ മാസം കാണണം?

⏩ഉത്തരം: നീതിമാനായ ഒരു വ്യക്തി. (പെരുന്നാള്‍ സ്ഥിരപ്പെടാന്‍ രണ്ടാള്‍ കാണണം.) (തുഹ്ഫ 3:412)

▶ചോദ്യം: സ്ത്രീ മാസം കാണല്‍കൊണ്ട് നോമ്പ് പിടിക്കാമോ?

⏩ഉത്തരം: ഖാളിക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സ്ത്രീയെ വിശ്വസിച്ചവര്‍ക്ക് അവളുടെ വാക്ക് സ്വീകരിക്കാം. (തുഹ്ഫ 3:416)

▶ചോദ്യം: സ്ത്രീ മാസം കണ്ട അടിസ്ഥാനത്തില്‍ ഒരാള്‍ നോമ്പ് പിടിച്ചു. റമളാന്‍ മുപ്പത് പൂര്‍ത്തിയാക്കി. പക്ഷെ പെരുന്നാള്‍ മാസപ്പിറവി കണ്ടില്ല. എന്നാല്‍ ഇയാള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാമോ?

⏩ഉത്തരം: പറ്റില്ല. മാസം കാണാതെ പെരുന്നാള്‍ ആഘോഷിച്ചുകൂടാ. (ചിലപ്പോള്‍ ഇയാള്‍ 31 നോമ്പ് പിടിക്കേണ്ടി വരും). (തുഹ്ഫ 3:418)

▶ചോദ്യം: എല്ലാ മാസങ്ങളിലും മാസപ്പിറവി കണ്ടുപിടിക്കുന്നതിന്റെ വിധിയെന്ത്?

⏩ഉത്തരം:ഫര്‍ള്കിഫായ (സാമൂഹ്യ ബാധ്യത). (ബിഗായ 108)
▶ചോദ്യം:നിർബന്ദ്ധ നോംബുകൾ ഏതെല്ലാം?

⏩ഉത്തരം:ശറ-ഇൽ അടിസ്താനപരമായി നിർബന്ദ്ധമാക്കപ്പെട്ട നോംബ്‌ റമളാനിലെ നോംബ്‌ മാത്രമേ ഉള്ളൂ.
ഇത്‌ ഇജ്‌-മാ'അ കൊണ്ട്‌ സ്തിരപ്പെട്ടതാണു.ഒരിക്കൽ ഒരു അ-അറാബി നബിയോട്‌ ഇസ്ലാമിനെ കുറിച്ച്‌ ചോദിച്ചു:നബി (സ)പറഞ്ഞു:സിയാമുറമളാൻ എന്ന്.അദ്ദേഹം ചോദിച്ചു:മറ്റു വല്ലതും ഉണ്ടോ?
നബി(സ) പറഞ്ഞു :ഇല്ല.സുന്നത്തായി ചെയ്താലല്ലാതെ.
എന്നാൽ നേർച്ച,കഫാറത്ത്‌ തുടങ്ങിയ കാരണങ്ങളാൽ ചിലപ്പോൾ നോംബ്‌ നിർബന്ദ്ധമാകുന്നതാണു(ശറഹുൽ മുഹദ്ദബ്‌ 6/272)

▶ചോദ്യം:നോംബ്‌ നിർബന്ദ്ധമാക്കപ്പെട്ട വർഷം?

⏩ഉത്തരം:ഹിജ്‌-റ രണ്ടാം വർഷം ശ-അബാനിലാണു നോംബ്‌ നിർബന്ദ്ധമാക്കപ്പെട്ടത്‌(ഫത്‌-ഹുൽ മു-ഈൻ,തുഹ്ഫ 3/370)

▶ചോദ്യം:നോംബ്‌ എന്നാൽ എന്ത്?

⏩ഉത്തരം:സൗം എന്ന അറബി പദത്തിൻ ഭാഷയിൽ 'അടങ്ങുക','പിടിച്ച്‌ വെക്കുക' എന്നൊക്കെയാണു അർത്തം.ഭക്ഷണത്തെ തൊട്ട്‌ പിടിച്ച്‌ നിൽക്കലും സംസാരത്തെ റ്റൊട്ട്‌ പിടിച്ച്‌ നിൽക്കലും ഇതിന്റെ പരിധിയിൽ പെടുന്നതാണു.
നിബന്ദ്ധനയൊത്ത വ്യക്തി പ്രത്യേക സമയത്ത്‌ പ്രത്യേക വസ്ത്തുക്കളെ തൊട്ട്‌ പ്ര്ത്ത്യേക രൂപത്തിൽ പിടിച്ച്‌ നിൽക്കുക എന്നതാകുന്നു ശറ-ഇന്റെ വീക്ഷണത്തിൽ നോംബ്‌(ശറഹുൽ മുഹദ്ദബ്‌ 6/271)


  ▶ചോദ്യം:പ്രായപൂർത്തിയെത്താത്ത കുട്ടികൾ വ്രതമനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്.?

⏩ഉത്തരം: പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് വ്രതം നിർബന്ധമില്ലെങ്കിലും അവർ വ്രതമനുഷ്ഠിക്കുകയാണെങ്കിൽ അത് സാധുവാകും. നമസ്കാരം,ഹജ്ജ്,ഉംറ മുതലായ ആരാധനാ കർമങ്ങളെപ്പോലെ തന്നെ കുട്ടികളെക്കൊണ്ട് വ്രതമെടുപ്പിക്കുകയാണെങ്കിൽ അതിന് രക്ഷിതാക്കൾക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ നല്ല കാര്യങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യൽ രക്ഷിതാക്കളുടെ ബാധ്യതയാകുന്നു. പ്രവാചകൻ(സ) യുടെ കാലത്ത് ഐഛിക വ്രതങ്ങൾക്കുപോലും കുട്ടികളെ പ്രേരിപ്പിക്കാറുണ്ടായിരുന്നു.

▶ചോദ്യം: വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾ, വൃദ്ധന്മാർ മുതലായവർ എന്തു ചെയ്യണം.?

⏩ഉത്തരം:വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾക്കും വൃദ്ധൻമാർക്കും ഇളവ് അനുവദിച്ചിരിക്കുന്നു.സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാരോഗികൾക്കും ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാ രോഗികൾ ഉപേക്ഷിക്കുന്ന ഓരോ ദിവസത്തെ വ്രതത്തിനും പകരമായി ഓരോ ദരിദ്രന്ന് ആഹാരം നൽകിയാൽ മതി. എന്നാൽ, രോഗം ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾ സുഖമായതിനുശേഷം നഷ്ടപ്പെട്ട വ്രതം അനുഷ്ഠിക്കേണ്ടതാണ്.
വ്രതമനുഷ്ടിക്കാൻ സാധിക്കാത്ത വൃദ്ധൻമാർ ഓരോ വ്രതത്തിനും പകരമായി ഓരോ ദരിദ്രന്ന് ആഹാരം നൽകണം.

▶ചോദ്യം:യാത്രയിൽ പലപ്പോഴും വ്രതമനുഷ്ഠിക്കൽ പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവർക്ക് വ്രതത്തിന്റെ കാര്യത്തിൽ വല്ല ഇളവുമുണ്ടോ.?

⏩ഉത്തരം: പ്രയാസം പരിഗണിച്ച് യാത്രക്കാർക്ക് പൊതുവെ വ്രതത്തിന്റെ കാര്യത്തിൽ അല്ലാഹു ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന വ്രതം പിന്നീട് നോറ്റു വീട്ടിയാൽ മതി. ഖുർആനിൽ അല്ലാഹു പറയുന്നു: നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ വ്രതം ഉപേക്ഷിക്കാവുന്നതാണ്. എന്നാൽ, നിശ്ചിത എണ്ണം പിന്നീട് പൂർത്തിയാക്കണം." വ്രതമനുഷ്ഠിക്കാൻ കഴിയുന്ന യാത്രക്കാർക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. പ്രവാചക ശിഷ്യനായ ഹംസത്തുൽ അസ്ലമി(റ)ഒരിക്കൽ പ്രവാചകൻ(സ)യോട് ചോദിച്ചു:"അല്ലാഹുവിന്റെ ദൂതരേ, യാത്രയിൽ വ്രതമനുഷ്ഠിക്കാൻ എനിക്ക് സാധിക്കും. അതിനാൽ ഞാൻ വ്രതമനുഷ്ഠിക്കുന്നതിൽ കുറ്റമുണ്ടോ?" നബി(സ) പറഞ്ഞു: യാത്രയിൽ വ്രതം ഉപേക്ഷിക്കൽ അല്ലാഹുവിങ്കൽ നിന്നുള്ള ഇളവാകുന്നു. ആരെങ്കിലും ആ ഇളവ് സ്വീകരിക്കുകയാണെങ്കിൽ അത് നല്ലത്. ഇനി ഒരാൾ വ്രതമനുഷ്ഠിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അവന്ന് കുറ്റവുമില്ല."
 (മുസ്ലിം)

▶ചോദ്യം:യാത്രയിൽ വ്രതമനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് പുറപ്പെട്ട സ്ഥലത്തെ സമയം നോക്കിയാണോ അതോ ചെന്നെത്തുന്ന സ്ഥലത്തെ സമയം നോക്കിയാണോ.?

⏩ഉത്തരം: രണ്ടുമല്ല താൻ എവിടെയായിരുന്നാലും സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത് വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്.ഇത് പരമാബദ്ധമാണ്.അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്.

നോമ്പ് മുറിയുമോ?
▶ചോദ്യം: ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ?

⏩ഉത്തരം: ഉറക്കത്തിലെ ശുക്ലാസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല.  (ഫത്‌ഹുൽ മുഈൻ).

▶ചോദ്യം:വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?


⏩ ഉത്തരം:വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).

▶ചോദ്യം: ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?

▶ഉത്തരം: ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.

⏩ചോദ്യം: സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!?

⏩ഉത്തരം: തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.

▶ചോദ്യം: നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ?

⏩ഉത്തരം: ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.

▶ചോദ്യം: ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

⏩ഉത്തരം: മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392.


▶ചോദ്യം:റമളാനിന്റെ പകലിൽ ടൂത്ത്‌ പേസ്റ്റ്‌ കൊണ്ട്‌ ബ്ര്ഷ്‌ ചെയ്യാൻ പാടില്ലെന്ന് കേൾക്കുന്നു.ഇതിന്റെ അടിസ്താനമെന്ത്‌??

⏩ഉത്തരം:ടൂത്ത് പേസ്റ്റ്‌ ഉപയോഗിച്ച്‌ വായ ശുദ്ധിയാക്കുന്നതിൻ തെറ്റില്ല.അതു കൊണ്ട്‌ നോമ്പ്‌ മുറിയുകയുമില്ല.
എന്നാൽ പേസ്റ്റ്‌ മാത്രമല്ല ഏതു വസ്തു കൊണ്ടായിരുന്നാലും ഉമിനീർ പകർച്ചയായാൽ അതെ ഉമിനീർ ഇറക്കുകയും ചെയ്താൽ നോമ്പ്‌ മുറിയുന്നതാണ്.അതു കൊണ്ടായിരിക്കാം റമളാനിന്റെ പകലിൽ പാടില്ലെന്ന് പറയുന്നത്‌


 അത്താഴം കഴിച്ചുകൊണ്ടിരിക്കേ സുബ്ഹ് ബാങ്ക് കേട്ടാൽ എന്തുചെയ്യണം ?

മറുപടി:  വായിലുള്ളത് ഉടനെ തുപ്പിക്കളയണം  നോമ്പ് ശരിയാകും 

നോമ്പുകാർക്ക് സുഗന്ധം ഉപയോഗിക്കാൻ പറ്റുമോ ?

മറുപടി:  പകലിൽ കറാഹത്താണ് എന്നാൽ അത്താഴ സമയത്ത് സുഗന്ധം  ഉപയോഗിക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 198)

ഇഹ്തികാഫ് ചെയ്യുമ്പോൾ പള്ളിയിൽ കിടന്നുറങ്ങിയാലും കൂലി ലഭിക്കുമോ ?

മറുപടി:  ലഭിക്കും എങ്കിലും ആരാധനകളിൽ മുഴുകാനാണ് ശ്രമിക്കേണ്ടത്

. നോമ്പെടുക്കാൻ പാടില്ലാത്ത ദിവസം ഉണ്ടോ ?

മറുപടി:  ഉണ്ട് രണ്ട് പെരുന്നാൾ ദിനം ,ദുൽഹിജ്ജ 11,12,13,സംശയദിനം ,എന്നീ ദിവസങ്ങളിൽ നോമ്പെടുക്കൽ ഹറാമാണ്

 നോമ്പുകാർ കൂടുതലായി ചെയ്യേണ്ട ഇബാദത്തുകൾ ഏവ ?

മറുപടി:  ഖുർആൻ പാരായണം, ഇഹ്തികാഫ്,സ്വദഖ (ഫത്ഹുൽ മുഈൻ 200

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...