അല്ലാമാഃ_മൂസൽബർദലി;
ഓർമപ്പൂക്കളാൽ_ഒരഞ്ജലി
ആലപ്പുഴ ജില്ലയിലെ വടുതലയുമായി (ബർദലഃ എന്നത് അതിന്റെ അറബീ ഭാഷ്യം) എനിക്കു വളരെ മുന്നേ ബന്ധമുണ്ടായിരുന്നു. അതു പക്ഷെ മർഹൂം വി.യം. മൂസാ ഉസ്താദുമായി ബന്ധപ്പെട്ടായിരുന്നില്ല. വടുതലയിൽ മറ്റൊരു സാത്വികനായ പണ്ഡിതൻ ജീവിച്ചിരുന്നിരുന്നു, അല്ലാമാഃ മുഹമ്മദ് ബിൻ മുഹ്യുദ്ധീൻ അൽബർദലി (റഹിമഹുല്ലാഹ്) എന്ന എൻ. കെ. യം. മൗലവി. അല്ലാമാഃ മൂസാ ബിൻ അഹ്‌മദ് അൽബർദലി (റഹിമഹുല്ലാഹ്) എന്ന ബർദലി ഒന്നാമന്റെ സഹോദരപുത്രൻ!
സ്വാലിഹീങ്ങളുടെ ജീവിതം നയിച്ചിരുന്നവരും വാർധക്യ കാലത്തു മറ്റെല്ലാ കാര്യങ്ങളിൽ നിന്നും വിട്ടകന്ന്, തന്റെ മുഴുസമയവും ഇബാദത്തിലായി മാത്രം ചെലവഴിച്ചിരുന്നവരുമായിരുന്നു ശൈഖുനാ മുഹമ്മദ് മൗലവി (റഹിമഹുല്ലാഹ്). അറബീ ഭാഷയിൽ അസാമാന്യ പാടവത്തിനുടമയായിരുന്ന അദ്ദേഹം ഒന്നാന്തരമൊരു നിമിഷകവി കൂടിയായിരുന്നു.
ഖാദിരിയ്യഃ, ശാദുലിയ്യഃ, ബദവിയ്യഃ തുടങ്ങി നിരവധി ത്വരീഖത്തുകളുടെ ശൈഖായിരുന്ന അദ്ദേഹത്തിന്, ബദ്ർമൗലിദിന്റെ രചയിതാവായിരുന്ന അല്ലാമാഃ വളപ്പിൽ അബ്ദുൽഅസീസ് മുസ്ല്യാർ (റഹിമഹുല്ലാഹ്) എന്നവരുടെ മുഴുവൻ ഇജാസത്തുകളും പിതാവും സുപ്രസിദ്ധ ഫഖീഹുമായിരുന്ന അല്ലാമാഃ മുഹ്യുദ്ധീൻ ബിൻ അഹ്‌മദ് അൽബർദലി (റഹിമഹുല്ലാഹ്) എന്ന കുഞ്ഞിബാവ മുസ്ല്യാർ (റഹിമഹുല്ലാഹ്) മുഖേന കൈവന്നിരുന്നു.
കുഞ്ഞിബാവ മുസ്ല്യാരും സഹോദരൻ മൂസാ മുസ്ല്യാരും (ഒന്നാമൻ) അല്ലാമഃ വളപ്പിലിന്റെ ശിഷ്യരായിരുന്നു. ചുരുക്കത്തിൽ ബഹുമാനപ്പെട്ട എൻ.കെ.യം. മൗലവിയെ തേടിയുള്ള യാത്രയിലാണു ഞാൻ ആദ്യമായി വടുതലയിൽ എത്തുന്നത്.
അതിരിക്കട്ടെ, ഇദ്ദേഹത്തെ പറ്റി - അല്ലാഹു തൗഫീഖ് നൽകിയാൽ - മറ്റൊരിക്കൽ എഴുതാം, ഇൻശാ അല്ലാഹ്!
ഒരിക്കൽ, എന്റെ ഒരു സുഹൃത്തിന്റെ പക്കൽ ഒരു റാതീബിന്റെ ഏടു കണ്ടു. മുഹ്യുദ്ധീൻ ശൈഖ് തങ്ങളുടെ പേരിലുള്ള വളരെ സംക്ഷിപ്തമായ ഒരു റാതീബ്. അത് എനിക്കേറെ ഇഷ്ടപ്പെട്ടു. അതിനെപ്പറ്റിയുള്ള അന്വേഷണമാണ് എന്നെ ബഹുമാനപ്പെട്ട അല്ലാമാഃ മൂസാ അൽബർദലി എന്ന വടുതല വീ.യം മൂസാ മുസ്ല്യാരുടെ സവിധത്തിൽ എത്തിച്ചത്.
മഹാനവർകളുടെ സദസ്സിൽ അതു ചൊല്ലാറുണ്ടെന്നും അവിടുന്ന് അതിന്റെ ഇജാസത്ത് കൊടുക്കാറുണ്ടെന്നും ഞാൻ ആ സുഹൃത്തിലൂടെ അറിഞ്ഞിരുന്നു. പ്രസ്തുത റാതീബ് നമ്മുടെ നാട്ടിലെ ആരാലും ഉണ്ടാക്കപ്പെട്ടതല്ലെന്നും അതിന്റെ വരവു ബാഗ്ദാദ് ശരീഫിൽ നിന്നാണെന്നും ഞാൻ മനസ്സിലാക്കി.
അതിന്റെ ഇജാസത്തും തേടി അവിടുത്തെ സന്നിധിയിൽ പോയെങ്കിലും അദ്ദേഹം ഒരു തബ്ലീഗുകാരനാണെന്ന പൊതുധാരണ എന്നെയും നന്നായി ബാധിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിൽ നിന്ന് ഇജാസത്തു സ്വീകരിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. പകരം അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന മട്ടിൽ പല കാര്യങ്ങളും ചോദിച്ചു.
ഒടുവിൽ മറയൊന്നുമില്ലാതെ അദ്ദേഹത്തോടു വെട്ടിത്തുറന്നു ചോദിച്ചു; നിങ്ങളെ സംബന്ധിച്ച് ഒരു തബ്ലീഗുകാരനാണെന്നാണല്ലോ പുറത്ത് പറയപ്പെടുന്നത്, എന്താണതിനു കാരണം?
ചോദ്യം കേട്ട് അദ്ദേഹം കുറെ ചിരിച്ചു. ശേഷം അതിനോടദ്ദേഹം പ്രതികരിച്ചു. മുൻവിധികളില്ലാതെ കേൾക്കാൻ തയ്യാറാകുന്ന ആർക്കും ബോധ്യമാകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഈ കുറിപ്പു മുഴുവൻ വായിച്ചു തീരുമ്പോഴേക്കും ആ ഉത്തരം നിങ്ങൾക്കും മനസ്സിലായിട്ടുണ്ടാകും - ഇൻശാ അല്ലാഹ്!
ആദ്യ കൂടിക്കാഴ്ചയിൽ ഇജാസത്തു തരാൻ അദ്ദേഹം തയ്യാറായില്ല. അടുത്ത തവണ കാണുമ്പോൾ തരാമെന്നു പറഞ്ഞു. പക്ഷെ ആ കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ പറ്റി മറ്റു ചില പ്രധാന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്കു സാധിച്ചു.
അതിലേറ്റവും പ്രധാനം അദ്ദേഹത്തിന്റെ ഗുരുനാഥന്മാരെക്കുറിച്ചുള്ളതാണ്. മഹാനായ അല്ലാമാഃ മൂസാ അൽബർദലി (ഒന്നാമൻ), പാപ്പിനിശ്ശേരി ശൈഖ് ഹസൻ ഹസ്രത്ത്, ബാഖിയാത്തിലെ ശൈഖ് ആദം ഹസ്രത്ത്, മക്കയിലെ അശ്ശൈഖ് മുഹമ്മദ് യാസീൻ അൽഫാദാനി (റഹ്‌മതുല്ലാഹി അലൈഹിം) തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുരുജനങ്ങളാണെന്ന് അറിഞ്ഞത് അന്നാണ്.
ഒടുവിൽ പറഞ്ഞ ഫാദാനി ശൈഖിൽ നിന്ന് അദ്ദേഹത്തിനു ഹദീസു വിജ്ഞാനം ഉൾപ്പെടെ സകല ഫന്നുകളിലും ഇജാസത്തും സനദും ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ഏതൊരു വിഷയം കരുതിയാണോ അദ്ദേഹത്തെ സന്ദർശിച്ചത് അതു തീർത്തും വിസ്മരിച്ചതു പോലെയായി.
ശൈഖ് ഫാദാനിയുടെ ഇജാസത്തുകളും സനദുകളും അദ്ദേഹത്തിൽ നിന്നു സ്വന്തമാക്കണമെന്നുള്ള ആഗ്രഹം എന്നിൽ മുളപൊട്ടി. രസകരമായ സംഗതി എന്തെന്നാൽ, ശൈഖ് ഫാദാനിയുടെ ഇജാസത്തുകൾ തനിക്കുണ്ടെന്ന് അതിനു മുമ്പ് ആരോടും അദ്ദേഹം പങ്കു വെച്ചിരുന്നില്ല എന്നതാണ്.
സത്യത്തിൽ ശൈഖ് ഫാദാനി എഴുതി നൽകിയ ഇജാസത്തുകളും മറ്റും എവിടെയൊക്കെയോ ചിതറിയും മറഞ്ഞും കിടക്കുകയായിരുന്നു. എന്റെ നിരന്തരമായ നിർബന്ധമാണ് അതെല്ലാം പലയിടങ്ങളിൽ നിന്നായി കണ്ടെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അൽഹംദു ലില്ലാഹ്! അന്നു തുടങ്ങിയ ആ ബന്ധം അദ്ദേഹത്തിന്റെ വഫാത്തു വരെ ഊഷ്മളതയോടെ തുടരാൻ നാഥൻ എനിക്കു തൗഫീഖ് നൽകി. ഒരു മകനെപ്പോലെ അദ്ദേഹം എന്നെ സ്നേഹിച്ചു, ഒരു ശിഷ്യനെപ്പോലെ അദ്ദേഹം എന്നെ പരിഗണിച്ചു. ഒരു കുടുംബസുഹൃത്തിനെപ്പോലെ അദ്ദേഹം എന്നെ ചേർത്തു പിടിച്ചു.
ഈ നീണ്ട വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ സുന്നിയ്യത്തിനെ സംശയിക്കേണ്ട ഒന്നും ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടില്ല. എന്റെ ശൈഖുനാ മുറ്റിച്ചൂർ മൂപ്പർ (റഹിമഹുല്ലാഹ്) ഏതു രൂപത്തിലുള്ള ഒരു സുന്നീ പണ്ഡിതനായിരുന്നുവോ അതേ രൂപത്തിലുള്ള ഒരു സുന്നീ പണ്ഡിതനായി മാത്രമാണ് എനിക്ക് അദ്ദേഹത്തെ അനുഭവിക്കാനായത്.
പ്രതിസന്ധികളിൽ ഖുർആൻ കൊണ്ടും ഔറാദുകൾ കൊണ്ടും പരിഹാരം തേടുന്ന, ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളുടെ മൗലിദ് പാരായണത്തിലും ബുർദയിലും സന്തോഷം കണ്ടെത്തുന്ന, നാരിയ്യഃ സ്വലാത്തും ത്ഥ്വിബ്ബിൽ ഖുലൂബ് സ്വലാത്തും ചൊല്ലി മന്ത്രിക്കുന്ന, ഹദ്ദാദ് റാതീബ് ചൊല്ലുകയും ചൊല്ലാൻ അനുമതി കൊടുക്കുകയും ചെയ്യുന്ന, അസ്മാഉൽ ബദ്ർ ചൊല്ലാൻ ഇജാസത്തു കൊടുക്കാറുണ്ടായിരുന്ന, ശാഫിഈ മദ്ഹബ് അനുസരിച്ചു ജീവിക്കുകയും അതു പ്രകാരം ഉപദേശിക്കുകയും ചെയ്യുന്ന, ചിശ്തിയ്യഃ ത്വരീഖത്തിലെ വിർദുകൾ പ്രഭാതത്തിലും പ്രദോഷത്തിലും ഉരുക്കഴിക്കുന്ന, അമ്പിയാ - ഔലിയാക്കളെക്കൊണ്ടു തവസ്സുൽ ചെയ്യുകയും അവരുടെ മദദ് പ്രതീക്ഷിക്കുകയും തേടുകയും ചെയ്യുന്ന ഒരു പാരമ്പര്യ സുന്നീ പണ്ഡിതൻ.
അതിലപ്പുറം അദ്ദേഹം മറ്റൊന്നല്ല. ഹനഫീ മദ്ഹബിലും അവഗാഹമുണ്ടായിരുന്നു, തെക്കൻ ജില്ലകളിലെ ഹനഫീ അനുയായികൾക്ക് അതുപ്രകാരം നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
സമകാലികരായ മറ്റു ചില പണ്ഡിതരിൽ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കിയിരുന്നത് ഇല്മിയ്യായ സനദുകളിലുള്ള അദ്ദേഹത്തിന്റെ അവധാനതയായിരുന്നു. ദർസീ രംഗത്തു ചൊല്ലിക്കൊടുക്കുന്നതായാലും അതല്ലാത്തതായാലും ഏതൊരു കിതാബിന്റെയും അതിന്റെ രചയിതാവു വരെയുള്ള സനദ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു.
തനിക്ക് ആദ്യാക്ഷരം കുറിച്ചു തന്ന മദ്രസയിലെ ഒന്നാം ക്ലാസ്സിലെ ഉസ്താദിന്റെ പേരടക്കം പ്രസ്തുത മദ്രസയിൽ തന്നെ പഠിപ്പിച്ച മുഴുവൻ ഉസ്താദുമാരുടെയും പേരു വിവരങ്ങൾ അദ്ദേഹത്തിന് ഓർമ്മയിലുണ്ടെന്നതാണു കൗതുകം.
ഗുരുവായിരുന്ന ശൈഖ് ഹസൻ ഹസ്രത്തിനെ മുഴുവനായി ആവാഹിച്ചെടുത്ത ശിഷ്യൻ എന്നും അദ്ദേഹത്തെ പറ്റി പറയാം. സാധാരണയിൽ കവിഞ്ഞ ഒരു വാത്സല്യം ഹസ്രത്തിന് അദ്ദേഹത്തോടു ഉണ്ടായിരുന്നു എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്.
ഹസ്രത്തിന്റെ അടുക്കൽ ഉണ്ടായിരുന്ന മുഴുവൻ സനദുകളും ഇജാസത്തുകളും അദ്ദേഹം തന്റെ അരുമ ശിഷ്യനു നൽകുകയുണ്ടായി. ബാഖവി ബിരുദം നേടി ഇറങ്ങിയ ശിഷ്യനെ തന്റെ തന്നെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥാപനത്തിൽ മുദർരിസായി നിയമനം നൽകി ഹസ്രത്ത് തന്റെ ശിഷ്യനെ അധ്യാപന രംഗത്തേക്കും കൊണ്ടു വരുകയുണ്ടായി.
ബാഖിയാത്തിലെ മൂന്നു വർഷവും ശേഷം അവിടെ നിന്നിറങ്ങിയതിനു ശേഷവും ഹസ്രത്തിനു ഖിദ്മത്തു ചെയ്യാനുള്ള മഹാഭാഗ്യം ബർദലി ഉസ്താദിനു ലഭിച്ചു. അതൊരു വലിയ അനുഗ്രഹമായാണ് അദ്ദേഹം വിശേഷിപ്പിക്കാറുണ്ടായിരുന്നത്. കിതാബ് മുത്വാലഅയുടെ സമ്മതം ഉസ്‌താദിനു കിട്ടിയതു ഹസ്രത്തിൽ നിന്നായിരുന്നു, കൂടാതെ അസ്ഹരി തങ്ങളിൽ നിന്നുമുണ്ട്.
ശൈഖുൽമശായിഖ് പുതിയാപ്പിള അബ്ദുർറഹ്‌മാൻ മുസ്ല്യാർ (റഹിമഹുല്ലാഹ്) എന്ന പാനായിക്കുളം മൂപ്പരെ കാണാനും മഹാനരിൽ നിന്ന് ഇജാസത്തു സ്വീകരിക്കാനും ബർദലി ഉസ്താദിനു ഭാഗ്യമുണ്ടായിട്ടുണ്ട്.
മലബാറിൽ ജീവിച്ചിരുന്ന മറ്റു പല സ്വാലിഹീങ്ങളുമായും ഉസ്താദിനു സ്നേഹബന്ധമുണ്ടായിരുന്നു. പക്ഷെ വിർദു - വളാഇഫുകൾക്കുള്ള ഇജാസത്തുകൾക്കായി അവിടുന്നു പ്രധാനമായും ആശ്രയിച്ചതു തന്റെ മുഖ്യാവലംബങ്ങളായ ശൈഖ് ഹസൻ ഹസ്രത്തിനെയും അസ്ഹരി തങ്ങളെയും മാത്രമായിരുന്നു.
തന്റെ ജീവിതത്തിൽ (വൈയക്തികവും സാമൂഹികവും) ഉണ്ടായ എല്ലാ പുരോഗതികൾക്കും കാരണം തന്റെ ഉസ്താദുമാരാണെന്നു ബർദലി ഉസ്താദ് എപ്പോഴും പറയുണ്ടായിരുന്നു. മഹാനവർകളിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഒരു ഗുണം അവിടുന്നു തന്റെ ഗുരുജനങ്ങളോടു കാണിക്കുന്ന അതിരറ്റ അദബും മഹബ്ബത്തുമായിരുന്നു.
വലിയ ബഹുമാനത്തോടെ മാത്രമേ അവിടുന്നു തന്റെ ഉസ്താദുമാരുടെ പേരുകൾ ഉച്ചരിക്കുമായിരുന്നുള്ളൂ. അവരിൽ നിന്നു മരണപ്പെട്ടവരുടെ പേരുകൾ ‹റഹ്‌മതുല്ലാഹി അലൈഹി› എന്നു ചേർക്കാതെ പറയുമായിരുന്നില്ല. ഒരൊറ്റ സംസാരത്തിൽ തന്നെ പത്തു വട്ടം പറയേണ്ടി വന്നാലും ആ പത്തു വട്ടവും അവർക്കു വേണ്ടി റഹ്‌മത്തിനെ ചോദിക്കാതെ അവിടുന്ന് ആ മഹാരഥന്മാരുടെ പേരുകൾ ഉച്ചരിക്കുമായിരുന്നില്ല. അത് എന്നെ വല്ലാതെ ആകർഷിച്ച ഒരു സംഗതിയാണ്.
പലവട്ടം അദ്ദേഹം എന്നോട് ഇങ്ങനെ പറയുകയുണ്ടായിട്ടുണ്ട്; ശൈഖ് ഫാദാനിയുമായി ബന്ധപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ പേരിൽ ഒരു ഫാതിഹഃ ഓതാതെ ഒരു രാത്രിയും ഞാൻ കിടന്നുറങ്ങിയിട്ടില്ല!
ഗുരുവര്യരിൽ പ്രധാനിയായ സയ്യിദ് അബ്ദുർറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽഅസ്ഹരിയെ ‹ശൈഖുനാതങ്ങൾ› എന്നല്ലാതെ വിശേഷിപ്പിക്കുന്നതു കേട്ടിട്ടില്ല. വലിയ ആദരവായിരുന്നു തങ്ങളോട്. സയ്യിദവർകളുടെ മരണ ശേഷം, അവിടുത്തെ സ്മരണാർത്ഥം പണി കഴിപ്പിച്ച കുതുബ്ഖാനയ്ക്കു തന്നാലാവുംവിധം സാമ്പത്തികവും അതല്ലാത്തതുമായ സഹായം ചെയ്തിരുന്നു ബർദലി ഉസ്താദ്, എല്ലാം ഗുരുസ്നേഹത്തിന്റെ പേരിൽ.
എന്നെ അതിശയിപ്പിച്ച ഒരു സംഗതി, സയ്യിദവർകളുമായി അവിടുത്തെ മരണം വരെ മാതൃകാപരമായ ഒരു ബന്ധം ഉസ്താദ് കാത്തു സൂക്ഷിച്ചു എന്നുള്ളതാണ്. നമുക്കെല്ലാം അറിയാം ബഹുമാനപ്പെട്ട സയ്യിദവർകൾ ക്ഷിപ്രകോപിയാണ്. മൂക്കത്താണു ശുണ്ഠി. അവിടുത്തെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനോ അവ മറികടന്നു വല്ലതും പ്രവർത്തിക്കാനോ അവിടുത്തോടു ബന്ധമുള്ള ആരും ധൈര്യം കാണിക്കില്ല. അത്തരം ഒരു പ്രത്യേക സ്വഭാവത്തിനുടമയായ തങ്ങളുമായി ഒരു പുരുഷായുസ്സു മുഴുവൻ നല്ല ബന്ധത്തിൽ തുടരാൻ ചെറിയ സാധനയൊന്നും മതിയാവില്ല.
ഇവിടെയാണു ബർദലി ഉസ്താദ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സയ്യിദവർകളുടെ മരണം വരെ അവിടുത്തെ ഏറ്റവും അനുസരണയുള്ള ശിഷ്യനായി തുടരാൻ അദ്ദേഹത്തിനു സാധിച്ചു. തന്റെ ശിഷ്യനോടു പൂർണ്ണ തൃപ്തിയുള്ളവനായാണു സയ്യിദവർകൾ ഇഹലോകവാസം വെടിഞ്ഞത്. മരണത്തിനു ശേഷം നല്ല അവസ്ഥയിൽ തങ്ങളവർകളെ സ്വപ്നത്തിൽ ദർശിച്ചതായും ബർദലി ഉസ്താദ് വിനീതനോടു പറയുകയുണ്ടായി.
സ്വന്തം ഗുരുജനങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന, ആദരിക്കുന്ന ഒരു ശിഷ്യൻ, വിശിഷ്യാ എല്ലാ നിലയിലും സ്വതന്ത്രനായതിന്/ നിരാശ്രയനായതിനു ശേഷവും അപൂർവമായിരിക്കും.
വടുതലയിലെ അതിപുരാതന തറവാടായ പനക്കത്തറ കുടുംബത്തിലെ ‹ആലിമൂസാ› എന്നവരുടെ പുത്രൻ ‹മുഹമ്മദ്› എന്നവരുടെ പുത്രൻ ‹മക്കാർ› എന്ന ‹അഹ്‌മദ്› എന്നവരാണ് ഉസ്താദിന്റെ പിതാവ്. ചന്തിരൂർ അറയ്ക്കൽ സൈദു മുഹമ്മദ് എന്നവരുടെ പുത്രി ‹ഫാത്ഥ്വിമയാണ്› അവിടുത്തെ മാതാവ്.
ഉമ്മ വഴിയും വാപ്പ വഴിയും സ്വാലിഹീങ്ങളുടെ കുടുംബപരമ്പരയിലാണ് അവിടുത്തെ ജനനം. ഉസ്താദിന്റെ ജനന തീയതി കൃത്യമായി അറിയില്ലെങ്കിലും വഫാതാകുമ്പോൾ അവിടുത്തേക്ക് ഏകദേശം എമ്പത്തിയാറു വയസ്സായിരുന്നു.
‹മുതഫർരിദ്› മുതൽ നഹ്‌വിലെ ‹തുഹ്‌ഫഃ› വരെ മഹാനായ അല്ലാമാഃ മൂസാ അൽബർദലിയിൽ (ഒന്നാമൻ) നിന്ന് ഓതാൻ കഴിഞ്ഞതു തന്റെ ജീവിതത്തിലെ വലിയ ഒരു ഭാഗ്യമായി ഉസ്താദ് സ്മരിക്കാറുണ്ടായിരുന്നു. ശേഷം ചന്തിരൂർ അബ്ദുൽകരീം മുസ്ല്യാരുടെ കീഴിൽ ഓത്തു തുടർന്നു. പിന്നീടു കുട്ടി ഹസൻ മുസ്ല്യാരുടെ കീഴിലായി രണ്ടു കൊല്ലം ആറാട്ടുപ്പുഴയിലെ ദർസിലും പഠനം നടത്തി.
പിന്നീടു നേരെ പോയതു തലക്കടത്തൂരിലേക്കായിരുന്നു. അവിടെ മഹാനായ സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് അൽഅസ്ഹരി (റഹിമഹുല്ലാഹ്) എന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ ദർസിൽ ചേർന്ന്, വലിയ വലിയ കിതാബുകൾ ഓതി. രണ്ടു കൊല്ലം നീണ്ട ഗൗരവതരമായ പഠനത്തിനു ശേഷം ബർദലി ഉസ്താദിനെയും സഹപാഠികളെയും ബാഖിയാത്തിലേക്കു പറഞ്ഞയച്ച്, സയ്യിദവർകൾ ഉപരിപഠനാർത്ഥം ഈജിപ്തിലേക്കു പോയി.
ബാഖിയാത്തിൽ മൂന്നു കൊല്ലമാണ് ഉസ്താദ് പഠിച്ചത്. അന്ന് അവിടത്തെ പ്രിൻസിപ്പാൾ ശൈഖ് ആദം ഹസ്രത്തായിരുന്നു. ശൈഖ് ഹസൻ ഹസ്രത്ത്, ശൈഖ് അബൂബക്കർ ഹസ്രത്ത് എന്നിവർ മറ്റു പ്രധാന അധ്യാപകരും. ഈ കാലയളവിനുള്ളിൽ മഹാനായ ശൈഖ് ഹസൻ ഹസ്രത്തുമായി നല്ല പോലെ അടുക്കാനും അവിടുത്തെ വത്സലശിഷ്യനായി മാറാനും ഉസ്താദിനു സാധിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻപ്രസിഡണ്ട് അല്ലാമാഃ കാളമ്പാടി ഉസ്താദും (റഹിമഹുല്ലാഹ്) സമസ്താനയുടെ നിലവിലെ പ്രസിഡണ്ട് അല്ലാമാഃ എൻ. കെ. ഉസ്താദ് (ഹഫിളഹുല്ലാഹ്) ബാഖിയാത്തിൽ ബർദലിയുടെ സഹപാഠികളായിരുന്നു.
മഹാനായ സീയം വലിയുല്ലാഹി (റഹിമഹുല്ലാഹ്) മുത്വവ്വൽ കോഴ്‌സിൽ ഉസ്താദിന്റെ സഹപാഠിയും ആത്മാർത്ഥ സുഹൃത്തുമായിരുന്നു. മുത്വവ്വലിലെ മറ്റാരോടും ഇല്ലാതിരുന്ന അടുപ്പമായിരുന്നു ഇരുവർക്കും പരസ്പരം. കോളേജിൽ നിന്നു വിരമിച്ചതിനു ശേഷവും, സീയം മൂപ്പരുടെ തെളിഞ്ഞ കാലം വരെ ആ സൗഹൃദം എഴുത്തുകുത്തുകളിലൂടെ ഇരുവരും നില നിർത്തി.
AD1960 -ലാണ് ഉസ്താദ് ബാഖിയാത്തിൽ നിന്നു ബിരുദം നേടി പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ ‹പാപ്പിനിശ്ശേരി റൗളത്തുൽ ജന്നഃ› ദർസിൽ രണ്ടാം മുദർരിസായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
AD1961 -ൽ കാഞ്ഞിരപ്പള്ളിയിൽ ദർസ് ആരംഭിച്ചു, നീണ്ട പത്തൊൻപതു കൊല്ലത്തെ പ്രസ്തുത ദർസിനു ശേഷം ആലുവയിലെ കുഞ്ഞുണ്ണിക്കരയിലേക്കു മാറി. നാലു വർഷം അവിടെ ദർസു നടത്തിയതിനു കാഞ്ഞിരപ്പള്ളിക്കാരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും കാഞ്ഞിരപ്പള്ളിയിലെ ദർസ് ഏറ്റെടുക്കേണ്ടി വന്നു. മറ്റൊരു രണ്ടു വർഷം കൂടി കാഞ്ഞിരപ്പള്ളിയിൽ തുടർന്നതിനു ശേഷം, ശൈഖ് ഹസൻ ഹസ്രത്തിന്റെ കല്പന പ്രകാരം വാഴക്കുളം ജാമിഅഃ ഹസനിയ്യയിലേക്കു മാറി.
AD1999, ഡിസംബറിൽ നടന്ന ബൈപാസ്സ് സർജറിക്കു ശേഷം വാഴക്കുളത്തേക്കു മടങ്ങിയില്ല, പകരം അവിടുത്തെ സ്വന്തം സ്ഥാപനമായ ജാമിഅഃ റഹ്‌മാനിയ്യയിൽ മുദർരിസായും അതിന്റെ മുഖ്യകാര്യദർശിയായും മരണം വരെ തുടർന്നു. അല്ലാഹു മഹാനരുടെ സേവനങ്ങളെ സ്വീകരിക്കട്ടെ - ആമീൻ.
സനദുകൾ സമ്പാദിക്കുന്നതിലുള്ള മഹാനരുടെ ഔത്സുക്യത്തെ നേരത്തെ പരാമർശിച്ചുരുന്നുവല്ലോ? സയ്യിദ് മുഹമ്മദ് ബിൻ മുഹമ്മദ് അൽബുഖാരി അൽബുസ്താനി (നവ്വറല്ലാഹു മർഖദഹു) എന്ന തോപ്പിൽ കോയക്കുട്ടി തങ്ങളെ പോയി കാണാനും ആ സവിധത്തിൽ നിന്നു ശാഫിഈ മദ്ഹബിലുള്ള മുത്തസ്വിലായ സനദു നേടാനും ബർദലി ഉസ്താദിനെ പ്രേരിപ്പിച്ചതും സനദുകളോടും ഇജാസത്തുക്കളോടും ഉസ്താദിനുണ്ടായിരുന്ന അടങ്ങാത്ത ദാഹം തന്നെ.
ചാവക്കാട് കടപ്പുറം ബുഖാറയിലെ സാദാത്തീങ്ങളിൽ പെട്ട, ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനഗുരുവായിരുന്നു തങ്ങൾ. ഹിജ്‌റഃ 1300-ൽ ജനിച്ച തങ്ങളുടെ പിതാവിന്റെ പേരും മുഹമ്മദ് എന്നായിരുന്നു. പിതാവിനെക്കൂടാതെ ‹ഇമാമുസ്സാഹിലി› എന്നറിയപ്പെടുന്ന മഹാനായ സയ്യിദ് ഹാമിദ് വലിയ കോയമ്മ തങ്ങൾ (മരണം ഹിജ്‌റ:1352), പാടൂർ സയ്യിദ് ഫഖ്‌റുദ്ധീൻ കോയക്കുട്ടി തങ്ങളുടെ മകനായ സയ്യിദ് മുഹമ്മദ് ഈസാ തങ്ങൾ (മരണം ഹിജ്‌റ: ) തുടങ്ങിയ മഹാഹസ്തികളുടെ ശിഷ്യനാകാൻ ഭാഗ്യം സിദ്ധിച്ച തങ്ങളവർകൾ നീണ്ട നാൽപതു വർഷം ചാവക്കാട് കടപ്പുറം പള്ളിയിൽ മുദർരിസായിരുന്നു.
നടേ പറഞ്ഞവരെ കൂടാതെ പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്ല്യാരും കോയക്കുട്ടി തങ്ങളുടെ ആത്മീയ ഗുരുക്കളിൽ പ്രധാനിയാണ്. മുസ്നിദ് മലൈബാർ അല്ലാമാഃ അഹ്‌മദ് കോയശ്ശാലിയാത്തിയുടെ സമകാലികനും സുഹൃത്തുമായിരുന്നു ബഹുമാനപ്പെട്ട കോയക്കുട്ടി തങ്ങൾ.
ശൈഖുൽമശായിഖ് എന്ന വിളിപ്പേരിന് അർഹനും നാലു മദ്ഹബുകളിലും ഫത്‍വ നൽകാൻ യോഗ്യനുമായിരുന്ന അസ്സയ്യിദ് മഹ്‌മൂദ് ഹിബത്തുല്ലാഹിൽബുഖാരി (നവ്വറല്ലാഹു മർഖദഹു) പ്രധാനമായും ഓതിയതു സ്വപിതാവിൽ നിന്നും പിന്നെ ഇപ്പറഞ്ഞ കോയക്കുട്ടി തങ്ങളിൽ നിന്നുമായിരുന്നു.
ഇസ്ലാമിക ലോകത്തിനു നിരവധി രചനകൾ സമ്മാനിച്ച മഹാനവർകളുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണു ‹തശവ്വുഫുൽ അസ്മാഅ്› എന്ന രിസാലഃ. സംഗീതം, നൃത്തം, ദഫ് മുട്ട് തുടങ്ങിയവയുടെ ആധികാരിക വിധി പറയുന്ന പ്രസ്തുത കൃതിയിൽ രിഫാഈ റാതീബുകാരുടെ വെട്ടും കുത്തുമൊക്കെ പരാമർശിക്കുന്നതോടൊപ്പം തവസ്സുൽ, ഇസ്തിഗാസഃ എന്നിവയൊക്കെ ചർച്ചാ വിഷയമാകുന്നുണ്ട്.
ഖാദിരിയ്യഃ ത്വരീഖത്തിന്റെ ശൈഖും ശാഫിഈ മദ്ഹബിലെ മുഫ്തിയുമായിരുന്ന തോപ്പിൽ കോയക്കുട്ടി തങ്ങൾ ഫഖീഹായ സൂഫിയും സൂഫിയായ ഫഖീഹുമായിരുന്നു. അല്ലാമാഃ ശാലിയാത്തിയുമായി നടത്തിയിരുന്ന മിക്ക എഴുത്തുകുത്തുകളും മസ്അലാപരമായിരുന്നു. (ഈ തങ്ങളിൽ നിന്നാണു മഹാനായ അസ്സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് അൽഅസ്ഹരി തങ്ങളും നമ്മുടെ അഭിവന്ദ്യ ഗുരു ശൈഖുനാ അലിക്കുഞ്ഞി ഉസ്താദും (ഷിറിയ) ഖാദിരിയ്യഃ ത്വരീഖത്തു സ്വീകരിച്ചത്)
ബഹുമാനപ്പെട്ട ബർദലി ഉസ്താദ്, മഹാനായ കോയക്കുട്ടി തങ്ങളെ നേരിൽ കണ്ട്, മഹല്ലിയിൽ നിന്നു കുറച്ചു ഭാഗം അവിടുത്തെ ഓതി കേൾപ്പിച്ചതിനു ശേഷം ശാഫിഈ ഫിഖ്ഹിൽ ഇജാസത്തു നേടി.
തങ്ങളിൽ നിന്ന് ഇജാസത്തു കിട്ടൽ അത്ര എളുപ്പമുള്ള സംഗതിയല്ല എന്നാണു മഹാനരെക്കുറിച്ചു പഠിക്കുമ്പോൾ മനസ്സിലാകുന്നത്. വല്ലാത്ത ഗൗരവ പ്രകൃതിയും ഇജാസതിന്റെ വിഷയത്തിൽ അങ്ങേയറ്റം കണിശത പുലർത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു മഹാനായ തങ്ങൾ.
മഹാനായ തങ്ങൾക്കു ശാഫിഈ ഫിഖ്ഹിലെ ഇജാസത്തും സനദും മുഖ്യമായും ലഭിച്ചത് അവിടുത്തെ പ്രധാന ഗുരുവര്യനായിരുന്ന സയ്യിദ് മുഹമ്മദ് ഈസ ബിൻ മുഹമ്മദ് ഫഖ്‌റുദ്ധീൻ അൽബുഖാരി തങ്ങളിൽ നിന്നാണ്. അദ്ദേഹത്തിനു മക്കയിലെ അല്ലാമാഃ അഹ്‌മദ് സൈനി ദഹ്‌ലൻ തങ്ങളിൽ (മരണം ഹിജ്‌റ:1304) നിന്നും. സയ്യിദ് ദഹ്‌ലാൻ തങ്ങളുടെ ശാഫിഈ ഫിഖ്ഹിലുള്ള സനദു പ്രശസ്തമാണ്.
ഫത്ഹുൽ മുഈനിന്റെ ഹാശിയഃ രചിച്ച സയ്യിദ് ബകരി (മരണം ഹിജ്‌റ:1310), വിശ്രുത തുഹ്ഫയുടെ ഹാശിയഃ രചിച്ച അല്ലാമാഃ അബ്ദുൽഹമീദ് ശർവാനിയുടെ (മരണം ഹിജ്‌റ: 1301) പ്രധാന ശിഷ്യനായ അല്ലാമാഃ മുഹമ്മദ് ഹസ്ബുല്ലാഹിൽ മക്കി (മരണം ഹിജ്‌റ: 1335) തുടങ്ങിയവരുടെ ശിഷ്യത്വം നേടാനും അവരിൽ നിന്നെല്ലാം ഇജാസത്തു സമ്പാദിക്കാനും മഹാനായ സയ്യിദ് മുഹമ്മദ് ഈസാ തങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഇവരെല്ലാം അവരുടെ കാലത്തെ ശാഫിഈ ഫിഖ്ഹിലെ കുലപതികളായിരുന്നു.
ഇജാസത്തു കൊടുക്കുന്നതിനു മുന്നേ ആളെ നന്നായി പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ കോയക്കുട്ടി തങ്ങൾ ഇജാസത്തു കൊടുക്കാറുണ്ടായിരുന്നുള്ളൂ. തന്നിലേക്കു സനദു ചേർത്തു കൊണ്ടു ശാഫിഈ ഫിഖ്ഹ് രിവായത്തു ചെയ്യാൻ മഹാനായ കോയക്കുട്ടി തങ്ങൾ അല്ലാമാഃ ബർദലിയ്ക്കു സമ്മതം നൽകി. ബഹുമാനപ്പെട്ട ബർദലി ഉസ്താദിന്റെ മരണത്തോടെ, ശാഫിഈ ഫിഖ്ഹിൽ കോയക്കുട്ടി തങ്ങളിൽ നിന്നു നേരിൽ ഇജാസത്തു മേടിച്ച ആരും ഭൂമുഖത്ത് ഇല്ലാതായി - ഇന്നാ ലില്ലാഹ്!
ബർദലി ഉസ്താദിന്റെ വിയോഗത്തോടെ കേരളക്കരയ്ക്കു നഷ്‌ടമായ മറ്റൊന്നു കൂടിയുണ്ട്. അൽഅവാഇലുസ്സുമ്പുലിയ്യയുടെ സനദ്! മക്കത്ത് ജീവിച്ചിരുന്ന, മുസ്നിദുൽഅസ്ർ എന്നു ഖ്യാതി കേട്ട മഹാമുഹദ്ദിസ്, അശ്ശൈഖ് മുഹമ്മദ് യാസീൻ അൽഫാദാനിയുടെ ഹള്റത്തിൽ ഇരുന്ന് ‹അൽഅവാഇലുസ്സുമ്പുലിയ്യഃ› തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും ഓതി സമ്മതം മേടിച്ച ഒരു അപൂർവ്വ വ്യക്തിത്വമായിരുന്നു അവിടുന്ന്.
ശൈഖ് ഫാദാനിയിൽ നിന്ന് ഇജാസത്തും സനദുമുള്ളവർ വേറെയുമുണ്ട്. അതിൽ പ്രധാനിയാണു ‹ശൈഖുനാ കാന്തപുരം ഉസ്താദ്› (ഹഫിളഹുല്ലാഹ്). എന്നാൽ അൽഅവാഇലുസ്സുമ്പുലിയ്യഃ തീർത്തും ഓതിയ ഒരാളായി ബർദലി ഉസ്താദല്ലാതെ വേറൊരാളും നമ്മുടെ അറിവിലില്ല.
(അൽഅവാഇലുസ്സുമ്പുലിയ്യയുടെ പ്രത്യേകതകളും അതോതുന്നതു കൊണ്ടുള്ള നേട്ടങ്ങളുമെല്ലാം വിവരിച്ചു വിനീതന്റെ ഒരു കുറിപ്പുണ്ട്, കൂടുതൽ അറിയാൻ അതു നോക്കുക)
ശൈഖ് ഫാദാനിയിൽ നിന്ന് അൽഅവാഇലുസ്സുമ്പുലിയ്യയുടെ ഇജാസത്തു മാത്രമല്ല, ശൈഖവർകളുടെ പക്കലുള്ള മുഴുവൻ ഇജാസത്തുകളും സനദുകളും ബർദലി ഉസ്താദിനു നൽകുകയുണ്ടായി. ‹ഹദീസുർറഹ്‌മഃ› ഉൾപ്പെടെയുള്ള നിരവധി മുസൽസലാത്തുകളും ശൈഖവർകളിൽ നിന്ന് ഉസ്താദു സ്വീകരിച്ചു. വാമൊഴിയായ സമ്മതത്തിനു പുറമെ അതെല്ലാം എഴുതി, തന്റെ സീലും ഒപ്പും ചാർത്തി ഉസ്താദിനു ശൈഖവർകൾ നൽകുകയും ചെയ്തു.
വിനീതന്റെ നിരന്തരമുള്ള അപേക്ഷ മാനിച്ച് ഉസ്താദവർകൾ ഒരിക്കൽ ജാമിഅഃ റഹ്‌മാനിയ്യയിൽ ഒരു സനദു ദാന സദസ്സ് സംഘടിപ്പിക്കുകയുണ്ടായി. സംഘടനാ പക്ഷപാതിത്വങ്ങളുടെ പേരിലോ വിഭാഗീയതയുടെ പേരിലോ മറ്റഭിപ്രായാന്തരങ്ങളുടെ പേരിലോ അകന്നു നിൽക്കാതെ, കേരളത്തിന്റെ പല ഭാഗത്തു നിന്നും ജ്ഞാനകുതുകികളും സനദുതല്പരരുമായ ധാരാളം പേർ പ്രസ്തുത സദസ്സിൽ പങ്കെടുത്തു, പ്രസ്തുത സദസ്സിൽ വെച്ച് ‹അൽഅവാഇലുസ്സുമ്പുലിയ്യഃ› പൂർണ്ണമായും ഓതുകയും പങ്കെടുത്ത ഇല്മിൻറെ അഹ്ലുകാർക്കു മുഴുവൻ മുസൽസലത്തുൾപ്പെടെ ശൈഖ് യാസീൻ ഫാദാനിയിൽ നിന്നു ലഭിച്ച മുഴുവൻ ഇജാസത്തുകളും ഉസ്താദു കൊടുക്കുകയുണ്ടായി.
ഇല്മിയ്യായ സനദുകൾ സ്വീകരിച്ചു. അതു വഴി ശൈഖ് ഫാദാനിയുടെ സനദുകൾക്കു സജീവത നൽകാനും കേരളത്തിൽ അതിന്റെ വാഹകരെ ധാരാളമായി ഉരുവപ്പെടുത്താനും ഇജാസത്തു നൽകുക വഴി ധാരാളം അഹ്ലുൽ ഇല്മിന്റെ ഗുരുസ്ഥാനീയനാവാനും അവരുടെ ദുആകളുടെ ഒരോഹരിയ്ക്ക് അർഹനാകാനും ഉസ്താദിനു സാധിച്ചു. മാത്രമല്ല, ഇത്തരം ഇജാസത്തിന്റെ സദസ്സുകൾ ഒരുക്കാൻ മറ്റു പലർക്കും ജാമിഅഃ റഹ്‌മാനിയ്യയിൽ സംഘടിപ്പിച്ച പ്രസ്തുത സദസ്സൊരു പ്രചോദനമായി വർത്തിക്കുകയും ചെയ്തു - അൽഹംദു ലില്ലാഹ്!
സത്യത്തിൽ ബർദലി ഉസ്താദ്, ശൈഖ് ഫാദാനിയുടെ മാതൃക പിന്തുടരുകയാണു ചെയ്തത്. ഇല്മിന്റെയും സനദുകളുടെയും പ്രചരണം മാത്രമായിരുന്നുവല്ലോ ശൈഖ് ഫാദാനിയുടെ ദൗത്യവും കർമ്മവും. ശൈഖവർകൾ ഏൽപ്പിച്ച അമാനത്ത് കേരളത്തിലെ അഹ്ലുൽ ഇല്മിന് ഏൽപ്പിച്ച് ഉസ്താദവർകൾ യാത്രയായി. അല്ലാഹു ബർദലി ഉസ്താദിനു മുന്തിയ ജസാ നൽകട്ടെ - ആമീൻ.
സ്വാലിഹീങ്ങളെ പറയുന്നതു ബറകത്തിനും റഹ്‌മത്തിനും കാരണമാകുമെന്നതിനാൽ, ബർദലി ഉസ്താദിന്റെ അൽഅവാഇലുസ്സുമ്പുലിയ്യയുടെ സനദ് ഇവിടെ എടുത്തെഴുതാം:-
അല്ലാമാഃ ബർദലി പ്രസ്തുത ഗ്രന്ഥം ആദ്യാവസാനം അവിടുത്തെ ശൈഖും തന്റെ കാലഘട്ടത്തിന്റെ മുസ്നിദുമായിരുന്ന അല്ലാമാഃ മുഹമ്മദ് യാസീൻ അൽഫാദാനി അൽമക്കി (മരണം ഹിജ്‌റ:1410) എന്നവരിൽ നിന്ന് ഓതി.
അദ്ദേഹം തന്റെ പ്രധാന ശൈഖും മദീനയിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനുമായിരുന്ന അല്ലാമാഃ ഉമർ ബിൻ ഹംദാൻ അൽമഹ്റസിയിൽ (മരണം ഹിജ്‌റ:1368) നിന്നും അദ്ദേഹം മദീനയിൽ തന്നെ വസിച്ചിരുന്ന വലിയൊരു മുസ്നിദായ ശൈഖ് ഫാലിഹ് ബിൻ മുഹമ്മദ് അസ്സാഹിരിയിൽ (മരണം ഹിജ്‌റ:1328) നിന്നും അദ്ദേഹം ലോകപ്രശസ്തനായ അല്ലാമാഃ മുഹമ്മദ് ബിൻ അലി അസ്സനൂസിയിൽ (മരണം ഹിജ്‌റ:1276) നിന്നും അദ്ദേഹം മക്കയിലുണ്ടായിരുന്ന അല്ലാമാഃ ഉമർ ബിൻ അബ്ദുൽകരീം അൽഅത്ത്വാറിൽ (മരണം ഹിജ്‌റ:1247) നിന്നും അദ്ദേഹം അല്ലാമാഃ സ്വാലിഹ് ബിൻ മുഹമ്മദ് ഫുല്ലാനിയിൽ (മരണം ഹിജ്‌റ:1218) നിന്നും അദ്ദേഹം മദീനയിലെ അല്ലാമാഃ മുഹമ്മദ് സഈദ് സഫറിൽ (മരണം ഹിജ്‌റ:1194) നിന്നും അദ്ദേഹം മക്കത്തെ വിശ്രുത പണ്ഡിതനും മുഹദ്ദിസുമായിരുന്ന ഇമാം മുഹമ്മദ് സഈദ് സുമ്പുൽ (മരണം ഹിജ്‌റ:1175) എന്നവരിൽ നിന്ന്, അതായത് അൽഅവാഇലുസ്സുമ്പുലിയ്യയുടെ രചയിതാവിൽ നിന്നു തന്നെ നേരിട്ടോതി.
ഇമാം സുമ്പുലിന്റെ സനദുകൾ, അഥവാ അവിടുത്തെ കിതാബിൽ അവിടുന്ന് ഉദ്ധരിച്ചിട്ടുളള നാല്പതിലധികം കിതാബുകളിലേക്കുളള (അവയുടെ രചയിതാക്കളിലേക്കുളള) സനദുകൾ അറിയപ്പെട്ടതും രേഖപ്പെടുത്തപ്പെട്ടതുമാണ്. അൽഹംദു ലില്ലാഹ്!
ബർദലി ഉസ്താദിൽ എന്നെ ആകർഷിച്ച ഒരു സ്വഭാവഗുണം, അവിടുന്ന് ആരെയും കുറ്റം പറയുകയോ കുറവ് എടുത്തു പറയുകയോ ചെയ്യാറില്ല എന്നതാണ്.
ഒരു പണ്ഡിതനെയും, അയാൾ ജീവിച്ചിരിക്കുന്നവനായാലും ശരി, മരണപ്പെട്ടവനായാലും ശരി, ഏതു സംഘടനയിലും സമസ്തയിലും പ്രവർത്തിക്കുന്നവനായാലും ശരി, അവിടുന്ന് ആരെയും കുറ്റം പറയുന്നതു ഞാൻ കേട്ടിട്ടില്ല. സംസാരമധ്യേ ഏതെങ്കിലും വ്യക്തിയെ പറ്റി ചർച്ചയോ മറ്റോ വന്നാൽ 'അതു നമുക്കു വിടാം' എന്നു പറഞ്ഞു പ്രസ്തുത ചർച്ച അങ്ങവസാനിപ്പിക്കും.
പഴയകാല പ്രാസ്ഥാനിക വിശേഷങ്ങൾ, സംവാദങ്ങൾ, ചർച്ചകൾ, പിളർപ്പ് തുടങ്ങി വിഷയം എന്തു തന്നെയായിരുന്നാലും അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ കുറ്റമോ കുറവോ അവിടുന്നു പറയാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതിലും നല്ലത് അത്തരം ചർച്ചകൾ തന്നെ ഒഴിവാക്കാം എന്നതായിരുന്നു അവിടുത്തെ നിലപാട്.
ഇരുസമസ്തകളിലെയും സമസ്താനയിലെയും ഇന്നു ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരുമായും അവരുടെ മുൻഗാമികളിൽ പലരുമായും ഉസ്താദിനു നല്ല ഹൃദയബന്ധമുണ്ടായിരുന്നു.
ശൈഖുനാ കാന്തപുരം ഉസ്താദിനോടു വലിയ മതിപ്പായിരുന്നു. പണ്ടു ചില വേദികൾ പങ്കിട്ട വിവരങ്ങളൊക്കെ പലപ്പോഴും ഓർത്തോർത്തു പറയുമായിരുന്നു. സമസ്താനയുടെ നജീബ് ഉസ്താദിനെയും സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളെയും അവിടുന്നു സ്നേഹിക്കുകയും തന്റെ സ്ഥാപനത്തിൽ നടക്കാറുള്ള ചടങ്ങുകളിലേക്കു ‹നജീബ് ഉസ്താദ്› (ഹഫിളഹുല്ലാഹ്) ഉൾപ്പെടെയുള്ള പലരെയും പതിവായി ക്ഷണിക്കുകയും ചെയ്യാറുണ്ടായിരുന്നു.
അവിടുന്നു സ്നേഹിക്കുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരു പണ്ഡിതനാണ്, അല്ലാമാഃ മമ്മിക്കുട്ടി ഹസ്രത്ത് (ഹഫിളഹുല്ലാഹ്), അതിരാംപട്ടണം റഹ്‌മാനിയ്യയുടെ പ്രിൻസിപ്പാൾ. ഗാഢമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന ബന്ധം.
അസ്ഹരി തങ്ങളുടെ ജാമാതാവും മലപ്പുറം ഖാസിയുമായ അസ്സയ്യിദ് ഓ. പി.യം. മുത്തുക്കോയ തങ്ങളുമായുള്ള ഉസ്താദിന്റെ ബന്ധവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. സിഹ്റു കൊണ്ടും മറ്റും പരീക്ഷിക്കപ്പെട്ട് അവിടുത്തെ സന്നിധിയിൽ വന്നു പരാതി പറയുന്നവരിൽ പലരെയും തങ്ങളുടെ അടുത്തേക്ക് ഉസ്താദ് അയക്കാറുണ്ടായിരുന്നു.
ഒന്നാന്തരമൊരു അതിഥി സൽക്കാരപ്രിയൻ കൂടിയായിരുന്നു ബർദലി ഉസ്താദ്. അവിടുത്തെ വീടിന് അവിടുന്നു പേരു വെച്ചതു തന്നെ ദാറുൽകറം എന്നായിരുന്നു. എത്ര തിരക്കിലാണെങ്കിലും ഒരു ഗ്ലാസ് ചായയെങ്കിലും കുടിക്കാതെ ഇന്നോളം അവിടുന്ന് എന്നെ പോകാൻ അനുവദിച്ചിട്ടില്ല. മുൻകൂട്ടി അറിയിച്ചു വരുന്നതായിരുന്നു ഉസ്താദിന് എപ്പോഴും ഇഷ്ടം, അതു മറ്റൊന്നും കൊണ്ടല്ല, അതിഥികൾക്കു വേണ്ടതെല്ലാം ഒരുക്കി കാത്തിരിക്കാൻ അവിടുത്തേക്ക് അത്ര മേൽ ഇഷ്ടമായിരുന്നു.
ഹിജ്‌റഃ 1440, റബീഉൽ ആഖിർ: 26 (02-01-2019) ബുധനാഴ്ച്ച, രാവിലെ ഏകദേശം പത്തുമണിയോടടുത്ത സമയം, ബഹുമാനപ്പെട്ട ബർദലി ഉസ്താദ് അല്ലാഹുവിന്റെ വിളിയ്ക്കുത്തരം നൽകി. അവിടുത്തെ ആത്മാവ് ഇല്ലിയ്യീനിലേക്കു പറന്നുയരുമ്പോൾ ചുറ്റിനും കൂടി നിന്ന അവിടുത്തെ മുഹിബ്ബീങ്ങൾ ഇമാം ബൂസൂരി റഹിമഹുല്ലാഹിയുടെ അതിപ്രശസ്തമായ ‹ബുർദഃ ശരീഫഃ› ചൊല്ലുകയായിരുന്നു. അതു കേട്ടു കൊണ്ടാണ് അവിടുന്നു ദേഹം വെടിഞ്ഞത്.
വിനീതന്റെ നിരവധി മശായിഖ് വിട പറഞ്ഞ മാസമാണു റബീഉൽ ആഖിർ. എല്ലാവർക്കും അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകട്ടെ - ആമീൻ. മുഴുവൻ പേരുടെയും ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ - ആമീൻ. നാളെ, സ്വർഗത്തിൽ ഹബീബായ നബി തങ്ങളോടൊപ്പം അവരെയും നമ്മെയും നമ്മോടു ബന്ധപ്പെട്ടവരെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ - ആമീൻ.
നന്നായി എൺപത്തിയാറോളം കൊല്ലം ജീവിച്ച ഒരു പണ്ഡിതന്റെ സംഭവ ബഹുലമായ ജീവിതം ഏതാനും വരികളിൽ കോറിയിടൽ എളുപ്പമല്ല. ഇൻശാ അല്ലാഹ്! അവിടുത്തെ ശിഷ്യഗണങ്ങളോ സ്ഥാപനമോ അവിടുത്തെ ജീവിതത്തെ ഒരു ചെറിയ ശതമാനമെങ്കിലും അനാവരണം ചെയ്യുന്ന ഒരു സ്മരണികയോ മറ്റോ പുറത്തിറക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
AD1961 - ൽ ചെയ്ത ആദ്യ വിവാഹത്തിലെ ഭാര്യ എട്ടാം വർഷം മരിച്ചപ്പോൾ ഉസ്താദ് മറ്റൊരു വിവാഹം ചെയ്തു, ആ ദാമ്പത്യം നാല്പത്തിയാറു വർഷം നീണ്ടു നിന്നു. അതിൽ ഉസ്താദിന് അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളുമുണ്ടായി. ആദ്യ ഭാര്യയിൽ ഉണ്ടായ രണ്ടു പെൺകുട്ടികൾക്കു പുറമെയാണിത്. 2014 ആഗസ്ററ് അഞ്ചാം തീയതി രണ്ടാം ഭാര്യ മരണപ്പെട്ടു. ശേഷം ഉസ്താദ് വീണ്ടുമൊരു വിവാഹം ചെയ്തു. അവരെപ്പിരിഞ്ഞാണ് ഉസ്താദ് ഈ ലോകത്തു നിന്നു യാത്രയായത്. ഉസ്താദിന്റെ മക്കളെല്ലാവരും വിവാഹിതരും അവർക്കു സന്താനങ്ങളുമുണ്ട്.
ഉസ്താദിന്റെ സന്താനപരമ്പര ഖിയാമത്തോളം നിലനിൽക്കട്ടെ - ആമീൻ. ഉസ്താദിനെയും ഉസ്താദിന്റെ മശായിഖിനെയും നല്ല നിലയിൽ ഓർമ്മപ്പെടുത്തുന്ന, അവർ സഞ്ചരിച്ച പാതയിൽ സഞ്ചരിക്കുന്ന, അവരുടെ ആശയവും ആദർശവും ഉയർത്തിപ്പിടിക്കുന്ന, നല്ലവരായി അവരെയും നമ്മെയും അല്ലാഹു ജീവിപ്പിക്കട്ടെ - ആമീൻ.
അവസാനിപ്പിക്കും മുമ്പ് ഏതാനും ചില കാര്യങ്ങൾ കൂടി പറയട്ടെ, ഈ ഓർമക്കുറിപ്പിനോടനുബന്ധമായി തന്നെ അവ പറയണോ വേണ്ടയോ എന്നു പലവുരു ചിന്തിച്ചതിനു ശേഷമാണ്, അവ ചേർക്കാം എന്ന തീരുമാനത്തിൽ ഞാൻ എത്തിയത്. കാരണം ബർദലി ഉസ്താദിന്റെ മരണാനന്തരം അവിടുത്തെ ആക്ഷേപിച്ചു കൊണ്ടു ചില അല്പജ്ഞർ ഉന്നയിച്ച ആരോപണങ്ങൾ കേട്ട് ആശയക്കുഴപ്പത്തിലായ ആരെങ്കിലും എന്റെ വായനക്കാരുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവർക്കു വേണ്ടി, ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ സംഗ്രഹിച്ചാണെങ്കിലും എഴുതൽ നല്ലതാണെന്നു തോന്നി.
ആക്ഷേപങ്ങളുടെയൊക്കെ പൊതുസ്വഭാവം ബർദലി ഉസ്താദ് സുന്നീ വൃത്തത്തിൽ നിന്നു പുറത്താണ് എന്നു സ്ഥാപിക്കലാണ്. പണ്ഡിതവേഷധാരിയും പണ്ഡിതനെ പോലെ അഭിനയിക്കുന്നവനും പണ്ഡിതർക്കു വേണ്ടിയെന്ന മട്ടിൽ തള്ളുന്നവനും തുള്ളുന്നവനും എല്ലാം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ഒരേ കാര്യമാണ്, ബർദലി ഉസ്താദ് സുന്നിയല്ല, മുബ്‌ദതിഅ് ആണ്.
ഈ ആക്ഷേപം പലപ്പോഴും തന്റെ ഹയാത്തു കാലത്ത് അവിടുന്നും കേട്ടിട്ടുണ്ട്, പക്ഷെ ഒരിക്കലും പ്രതികരിച്ചിരുന്നില്ല, മറുപടി പലപ്പോഴും മന്ദസ്മിതത്തിൽ ഒതുക്കുമായിരുന്നു. ആക്ഷേപകരോട് അവിടുന്നു തന്നെ സ്വീകരിച്ച നിലപാട് ഇങ്ങനെയൊന്ന് ആയതിനാൽ, അവിടുത്തെ ശൈലി വിട്ടു മറ്റൊന്നു സ്വീകരിക്കാൻ ഇയ്യുള്ളവനും ആഗ്രഹിക്കുന്നില്ല.
ആക്ഷേപകർ ആക്ഷേപിച്ചു കൊണ്ടേയിരിക്കും. അവരുടെ വാ മൂടിക്കെട്ടാൻ നമുക്കാവില്ല. സങ്കുചിതത്തിന്റെയും സംഘടനാ പക്ഷപാതിത്വത്തിന്റെയും പേരിൽ മാത്രം ആക്ഷേപം ഉന്നയിക്കുന്നവരുടെ വായിൽ മണ്ണു വന്നു നിറയുന്നതു വരെ അവർ അപ്പണി നിർത്തുകയില്ല. ഇൽമും നീതിബോധവും ഉള്ളവർക്കു മാത്രമേ ഇനിയുള്ള വിശദീകരണം ഉപകരിക്കുകയുള്ളൂ എന്നു മുഖവുരയോടെ ഉസ്താദിന്റെ മേൽ ആരോപിക്കാറുള്ള ചില കാര്യങ്ങൾ താഴെ വിവരിക്കുന്നു.
#ഒന്ന്: ഉസ്താദ് തബ്ലീഗ് ജമാഅത്തുകാരനാണ്.
ഇതാണു പ്രധാനമായും അവർ ഉന്നയിക്കാറുള്ള ഒരാക്ഷേപം. ഇതിനുള്ള ഉത്തരം ഈ കുറിപ്പു മൊത്തത്തിൽ ഉൾക്കൊള്ളുന്നുണ്ട്. ഉസ്താദിന്റെ ജീവിതം നേരിൽ കണ്ട /അനുഭവിച്ച ഏതൊരാളും ഈ ആക്ഷേപം നിഷേധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.
എന്നാൽ മറ്റൊന്നുണ്ട്, അശ്അരി, മാതുരീദീ അഖീദകളിൽ ഒന്ന് ഉൾക്കൊള്ളുകയും ശാഫിഈ, ഹനഫി, മാലികി, ഹമ്പലി എന്നീ നാലാലൊരു മദ്ഹബ് സ്വീകരിക്കുകയും ചെയ്തു ജീവിക്കുന്ന ഒരാളെയാണു തബ്ലീഗ് ജമാഅത്തുകാരൻ എന്നു വിളിക്കുക എന്നാണെങ്കിൽ ബർദലി ഉസ്താദിനെയും അങ്ങനെ വിളിക്കാം.
#രണ്ട്: ബർദലി ഉസ്താദ് ദയൂബന്ദി പണ്ഡിതനാണ്.
മഹാനരെക്കുറിച്ച് ഒട്ടും വിവരമില്ലാത്ത ചിലരുടെ ആരോപണമാണിത്. അവരുടെ ധാരണ ബർദലി ഉസ്താദ് ദയൂബന്ദ് ദാറുൽ ഉലൂമിന്റെ സന്തതിയും ‹ഖാസിമി› ബിരുദധാരിയുമാണെന്നാണ്. ഇതു ശരിയല്ലെന്ന് ഈ കുറിപ്പു വായിച്ചവർ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ? അദ്ദേഹം ആദ്യകാല ബാഖവികളിൽ പെട്ട പണ്ഡിതനാണ്.
അശ്ശൈഖ് ആദം ഹസ്രത്ത് പ്രിൻസിപ്പാൾ ആയിരിക്കുന്ന കാലത്താണ് അദ്ദേഹം ബാഖിയാത്തിൽ പഠിക്കുന്നതും ബിരുദം നേടുന്നതും. അശ്ശൈഖ് ആദം ഹസ്രത്ത് ഒപ്പു വെച്ച സർട്ടിഫിക്കറ്റാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. തെക്കൻ ജില്ലകളിൽ നിന്ന് ആരും ബാഖിയാത്തിൽ പോകാൻ താല്പര്യം കാണിക്കാതിരുന്ന ഒരു കാലത്താണ് ഉസ്താദ് അങ്ങോട്ട് ഉപരിപഠനത്തിനായി പോകുന്നത്.
എന്നാൽ അദ്ദേഹം ദാറുൽ ഉലൂമിൽ പോയിട്ടുണ്ട്, മുതഅല്ലിം ആയല്ല, മറിച്ചു കേരളത്തിൽ ദയൂബന്ദി ഉലമാക്കളെ സംബന്ധിച്ച് ആക്ഷേപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്റെ നിജസ്ഥിതി അറിയാനും പഠിക്കാനുമായി അദ്ദേഹം ദാറുൽ ഉലൂമിൽ പോവുകയുണ്ടായി.
ദയൂബന്ദി ഉലമാക്കളാരും തന്നെ അദ്ദേഹത്തിന്റെ നേരെ ഗുരുനാഥന്മാരല്ല, എന്തിനധികം പറയണം? അശ്ശൈഖ് മുഹമ്മദ് സകരിയ്യഃ കാണ്ഡലവിയെ നേരിൽ കണ്ടിട്ടു പോലും അദ്ദേഹത്തിൽ നിന്ന് ഇജാസത്തു സ്വീകരിക്കാതെ തിരിച്ചു പോന്ന വ്യക്തിയാണ് ഉസ്താദ്.
തന്റെ ശിഷ്യരെ മുഴുവൻ ദാറുൽ ഉലൂമിലേക്കു പറഞ്ഞയക്കുന്നു എന്നും അദ്ദേഹത്തെ പറ്റി ചിലർ ആക്ഷേപിക്കാറുണ്ട്. അതും വാസ്തവവിരുദ്ധമാണ്. അതിനു തെളിവ് അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും മറ്റിഷ്ടജനങ്ങളുമൊക്കെ തന്നെ. എല്ലാവരും ബാഖവികളാണ്, ഖാസിമികളല്ല.
ഇതിനർത്ഥം അദ്ദേഹത്തിന്റെ ശിഷ്യരിൽ നിന്നാരും ഖാസിമികളായിട്ടില്ലെന്നല്ല. ഉണ്ടാകാം, പക്ഷെ അദ്ദേഹം പ്രഥമ പരിഗണ നൽകിയിരുന്നതു ബാഖിയാത്തിനായിരുന്നു. അത്രമേൽ ആത്മബന്ധമായിരുന്നു ആ സ്ഥാപനത്തിനോടും അവിടുത്തെ ഉസ്താദുമാരോടും അവിടുത്തേക്ക്. ബാനീ ഹസ്രത്തിനെ അവിടുന്നു വല്ലാതെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഉമ്മുൽ മദാരിസ് എന്നറിയപ്പെടുന്ന ബാഖിയാത്തിൻറെ നൂറ്റി അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ, കേരളത്തിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായിരുന്നു ഉസ്താദവർകളും.
#മൂന്ന്: ബർദലി ഉസ്താദ് മുബ്തദിആണ്
കേവലം ആക്ഷേപം ഉന്നയിക്കുന്നതിലുപരി അദ്ദേഹത്തിലുള്ള ബിദ്അത്ത് എന്താണെന്ന് ഈ ആക്ഷേപകരാരും ഇന്നു വരെ പറഞ്ഞിട്ടില്ല. അശ്അരി അഖീദയും ശാഫിഈ മദ്ഹബും പിൻപറ്റി ജീവിക്കുന്ന, തന്റെ ഉസ്താദുമാരുൾപ്പെടെയുള്ള സ്വാലിഹീങ്ങളുടെ ഖബ്‌റുകൾ സന്ദർശിക്കുകയും അവരെയും അവരുടെയും നമ്മുടെയും നേതാവായ ഹബീബായ നബിതങ്ങളെ തവസ്സുലാക്കുകയും അവരിൽ നിന്നു മദദ് തേടുകയും ചെയ്യുന്ന, മരണക്കിടക്കയിൽ ആയിരിക്കുമ്പോൾ പോലും ബദ്രീങ്ങളുടെ അസ്മാ ഉരുവിടീക്കുകയും അതിനു ശേഷമുള്ള ദുആക്ക് ആമീൻ പറയുകയും ചെയ്ത, ഖസ്വീദതുൽ ബുർദഃ ആസ്വദിച്ചു ദേഹവിയോഗം നടത്തുകയും ചെയ്ത ഒരു പണ്ഡിതനെ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് അവർ മുബ്തദി എന്നു വിളിക്കുന്നത്?
അദ്ദേഹത്തെ മുബ്‌ദതിഅ് എന്നു വിളിക്കുന്നവർ ഒരു കാര്യം ചെയ്യട്ടെ, അദ്ദേഹത്തിനു സ്വന്തമായി ഒരു സ്ഥാപനമുണ്ട്. ധാരാളം കുട്ടികൾ അവിടെ ശരീഅത്തു വിജ്ഞാനം പഠിക്കുന്നുമുണ്ട്. അവിടെ പഠിപ്പിക്കുന്നത് എന്താണെന്ന് അവിടം വരെ ഒന്ന് വന്നു നോക്കണം. അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയ്ക്കു വിരുദ്ധമായി വല്ലതും അവിടെ പഠിപ്പിക്കുന്നുണ്ടോ, ബിദ്അത്തിന്റെ കക്ഷികളുടെ ഏതെങ്കിലും കിതാബ് അവിടെ അധ്യയനം ചെയ്യുന്നുണ്ടോ എന്നൊന്നു നേരിൽ വന്നു പരിശോധിക്കട്ടെ.
ബിദ്അത്തിനോടു ചായ്‌വുണ്ടെങ്കിൽ സ്വന്തത്തിൽ അധികാരമുള്ള ഒരു സ്ഥാപനത്തിൽ അതിന്റെ സ്ഫുരണങ്ങൾ കാണാതിരിക്കുമോ?
അതല്ലെങ്കിൽ അദ്ദേഹത്തിന്റെ രചനകളിൽ
ഏതെങ്കിലുമൊന്നിൽ നിന്നു സുന്നത്തു ജമാഅത്തിനു വിരുദ്ധമായ വല്ലതും കണ്ടെത്തി കൊണ്ടു വന്നാലും മതി. അദ്ധേഹത്തിനു ഫതാവാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുമുണ്ട്.
#നാല്: അശ്ശൈഖ് റഷീദ് അഹ്‌മദ് ഗംഗോഹി, അശ്ശൈഖ് ഖലീൽ അഹ്‌മദ് അമ്പേട്ടവി തുടങ്ങിയ ദയൂബന്ദി പണ്ഡിതരെ ബഹുമാനിക്കുന്നു.
ശരിയാണ്, അദ്ദേഹം ദയൂബന്ദി പണ്ഡിതരിൽ പലരെയും സ്നേഹിക്കുകയും ആദരിക്കുകയും അവരുടെ പേർ കേൾക്കുമ്പോൾ ‹റഹ്‌മതുല്ലാഹി അലൈഹി› ചൊല്ലുകയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്ന ആദ്യ പണ്ഡിതനല്ല അദ്ദേഹം.
ദയൂബന്ദി ഉലമാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ധാരാളം പണ്ഡിതർ കേരളത്തിൽ തന്നെ കഴിഞ്ഞു പോയിട്ടുണ്ട്. ശൈഖ് ഹസൻ ഹസ്രത്ത്, അസ്സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് അൽഅസ്ഹരി, വെളിയങ്കോട് ഖാസി അബ്ദുൽഖാദിർ മുസ്ല്യാർ തുടങ്ങിയവർ അവരിൽ പ്രധാനികളത്രെ!
ദയൂബന്ദി ഉലമാക്കളെ ബഹുമാനിച്ച കാരണത്താൽ ഇവരാരെയും കേരളത്തിലെ സുന്നീ സമൂഹം മുബ്തദിഉകൾ ആക്കിയിട്ടില്ല. ആ സമീപനം ബർദലി ഉസ്താദിനോടു ചിലർ കാണിക്കാത്തത് എന്തു കൊണ്ടാണെന്നറിയില്ല.
നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അറബീ പണ്ഡിതരിൽ ധാരാളം പേർ ദയൂബന്ദി ഉലമാക്കളെ സ്വീകരിക്കുകയും അവരുടെ പേരിനോടൊപ്പം അനുയോജ്യമായ പ്രാർത്ഥനാ വാചകങ്ങൾ ഉരുവിടുന്നവരുമാണ്. അവരാരെയും ഇവർ അക്കാരണം കൊണ്ടു ബിദഇകളായി ചാപ്പ കുത്താറില്ല. പക്ഷെ ബർദലി ഉസ്താദിന്റെ അവർ വെറുതെ വിടുകയുമില്ല.
സത്യത്തിൽ ഉസ്താദിന്റെ നിലപാട് എന്തായിരുന്നു? ഉസ്താദിന്റെ ഉസ്താദായ ശൈഖ് ഹസൻ ഹസ്രത്തിന്റെ നിലപാടു തന്നെ. ദയൂബന്ദി ഉലമാക്കളെ അദ്ദേഹം അങ്ങേയറ്റം ആദരിച്ചിരുന്നു. അവരെ വിമർശിച്ചതിന്റെ പേരിൽ മാത്രം അദ്ദേഹം സമസ്തയ്ക്കു സമാന്തരമായി ഒരു സംഘടന തന്നെ രൂപീകരിക്കുകയുണ്ടായി.
ദയൂബന്ദി ഉലമാക്കളെ വിമർശിക്കുന്നു എന്ന ഒറ്റക്കാരണത്താൽ കേരളത്തിലെ ധാരാളം സുന്നീ പണ്ഡിതരോട് അദ്ദേഹം വിയോജിച്ചു. പക്ഷെ അവരാരും അദ്ദേഹത്തെ മുബ്തദി എന്നു വിളിച്ചില്ല. അദ്ദേഹം വഫാത്തായപ്പോൾ മഹാനായ ഉള്ളാളം തങ്ങളുപ്പാപ്പ (റഹിമഹുല്ലാഹ്) നേരിട്ടു വന്ന് അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകി. സ്വന്തം ഉസ്താദിന്റെ ഉസ്താദുമാരായ ദയൂബന്ദി ഉലമാക്കളെ വിമർശിച്ചില്ല, മറിച്ച് അവരെ ആദരിച്ചു എന്ന കുറ്റമാരോപിച്ചു ചിലർ ബർദലി ഉസ്താദിനെ ബിദ്‌അത്തുകാരനാക്കി.
താൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അതല്ലെങ്കിൽ തന്റെ ഗുരുജനങ്ങളിലൂടെ തനിക്കു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ ഒരു പണ്ഡിതനെയോ ഒരു കൂട്ടം പണ്ഡിതരെയോ നല്ല കാഴ്ചപ്പാടു വെച്ചു പുലർത്തുകയും തദടിസ്ഥാനത്തിൽ അവരെ ബഹുമാനിക്കുകയും ചെയ്യുന്നത് അത്ര വലിയ തെറ്റാണോ?
#അഞ്ച്: തബ്ലീഗ് ജമാഅത്തിനെ പറ്റിയുള്ള സമസ്തയുടെ തീരുമാനം അംഗീകരിച്ചില്ല.
AD1965-ലാണ് അവിഭക്ത സമസ്ത തബ്ലീഗ് ജമാഅത്തിനെതിരിൽ തീരുമാനം എടുക്കുന്നത്. AD1962-മുതൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എന്ന മറ്റൊരു സംഘടനയിൽ പ്രവർത്തിച്ചു വന്നിരുന്ന ബർദലി ഉസ്താദ് ആ തീരുമാനം അംഗീകരിക്കണമായിരുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്?
സമസ്തയുടെ തീരുമാനങ്ങൾ കേരളക്കരയിലെ മൊത്തം ഉലമാക്കളും സ്വീകരിക്കൽ ശർഇയ്യായ ബാധ്യതയാണോ? സമസ്തയുടെ പ്രസ്തുത തീരുമാനം അംഗീകരിക്കാതിരുന്ന പ്രമുഖനായിരുന്നുവല്ലോ ശൈഖ് ഹസൻ ഹസ്രത്ത്, അദ്ദേഹമാകട്ടെ ബർദലിയുടെ ഉസ്താദും. ഹസ്രത്തിന് ആരും ബിദഈ പട്ടം നൽകിയില്ലല്ലോ?
തബ്ലീഗ് ജമാഅത്ത് ബിദഈ കക്ഷിയാണെന്നു സമസ്ത വിധിച്ചപ്പോൾ ബർദലി ഉസ്താദുൾപ്പെടെയുള്ള തെക്കൻ ജില്ലയിലെ ദക്ഷിണയുടെ പണ്ഡിതർ തബ്ലീഗ് ജമാഅത്തിന്റെ വിഷയത്തിൽ ‹തവഖുഫ്› എന്ന നിലപാടു സ്വീകരിച്ചു.
പണ്ഡിതരുടെ വീക്ഷണ വൈജാത്യങ്ങളായി ഇതിനെ കാണാതെ സമസ്തയുടെ തീരുമാനം ബർദലി ഉസ്താദും അംഗീകരിക്കണമായിരുന്നുവെന്നും അംഗീകരിക്കാത്തതിന്റെ പേരിൽ അദ്ദേഹം ബിദഈ ആണെന്നും പറയുന്നത് ഏതു മസ്അലഃ പ്രകാരമാണ്?
#ആറ്: മഹാനായ എം.എ. ഉസ്താദുമായി സംവാദത്തിനു വന്നു.
വലിയ ഒരപരാധമായി എഴുന്നെള്ളിക്കാറുള്ള ആക്ഷേപമാണിത്. സംവാദങ്ങളും ചർച്ചകളും വാദപ്രതിവാദങ്ങളുമെല്ലാം പണ്ഡിതർക്കിടയിൽ സഹജമാണ്. പണ്ഡിതർക്കിടയിൽ തന്നെയാണല്ലോ അതെല്ലാം നടക്കേണ്ടതും.
കേരളത്തിൽ സുന്നീ പണ്ഡിതർക്കിടയിൽ തന്നെ എത്രയോ ബ്രഹ്മാണ്‌ഡ സംവാദങ്ങൾ നടന്നിട്ടുണ്ട്. അല്ലാമാഃ ഈ.കെ. അബൂബക്കർ മുസ്ല്യാരും അല്ലാമാഃ പതി അബ്ദുൽഖാദിർ മുസ്ല്യാരും തമ്മിൽ ജലാലത്തിന്റെ ഇസ്മു മൊഴിയേണ്ടതിനെ ചൊല്ലി വലിയ തർക്കം തന്നെ നടന്നിട്ടുണ്ട്. ഇതെടുത്തു പറഞ്ഞ് അവരിൽ ഒരാളെ പുകഴ്ത്തുകയും അപരനെ ആക്ഷേപിക്കുകയും ചെയ്യുന്ന പാരമ്പര്യമല്ല കേരളത്തിലെ സുന്നികൾക്കുള്ളത്.
ഖുർആൻ പരിഭാഷയെ ചൊല്ലി അല്ലാമാഃ കെ.വിയും അല്ലാമാഃ ഈ.കെയും തമ്മിലും വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. അതു കൊണ്ട് എം.എ. ഉസ്താദിനെതിരിൽ സംവാദത്തിനു വന്നു എന്നതു വലിയൊരപരാധമായി കാണേണ്ട കാര്യമില്ല.
ഇനി സംവാദ വിഷയം... അതാണു പ്രധാനം...എന്തിനായിരുന്നു എം. എ. ഉസ്താദുമായി ബർദലി ഉസ്താദ് സംവാദത്തിനു വന്നത്? തബ്ലീഗ് ജമാഅത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് എം.എ. ഉസ്താദുമായി സംവാദം നടത്തി എന്നു പറയുന്നതല്ലാതെ പ്രസ്തുത സംവാദത്തിലെ പ്രമേയം എന്തായിരുന്നു എന്നാരെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ?
ഒരു വഹാബിയും സുന്നിയും തമ്മിൽ ഇസ്തിഗാസയെപ്പറ്റിയുള്ള സംവാദം നടക്കുന്നു എന്നു സങ്കല്പിക്കുക. ഇസ്തിഗാസ പാടില്ല എന്നു പറയുന്ന വഹാബിയോടൊപ്പം ചേർന്ന് അയാൾക്കനുകൂലമായി വാദിക്കുന്ന ഒരാളെ സ്വാഭാവികമായും വഹാബിയെന്നു വിളിക്കാം. അയാൾ മുബ്തദിഉമാണ്. എന്നാൽ ഇതു പോലെയാണ് അന്ന് എം.എ. ഉസ്താദും ബർദലി ഉസ്താദും തമ്മിൽ നടന്ന സംവാദമെന്നു ധരിച്ചവരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നവർ.
കാര്യം അങ്ങനെയല്ല, സുന്നത്തു ജമാഅത്തിന്റെ അഖീദയല്ലാത്ത മറ്റൊന്നും അവർക്കില്ലെന്നു സ്ഥാപിക്കാനാണു ബർദലി ഉസ്താദ് സംവാദത്തിൽ പങ്കെടുത്തത്. എന്തെങ്കിലും ബിദഈ ആശയം സമർത്ഥിക്കാനല്ല പ്രസ്തുത സംവാദം നടന്നത്.
അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുവര്യനായ ശൈഖ് ഹസൻ ഹസ്രത്തിന്റെയും ധാരണയിൽ തബ്ലീഗ് ജമാഅത്തുകാർക്ക് (അക്കാലത്തെ) സുന്നത്തു ജമാഅത്തിന്റെ അഖീദയ്ക്കു വിരുദ്ധമായ ഒരു വാദമോ ആശയമോ ഉണ്ടായിരുന്നില്ല. അതിനാൽ അവർ ആ സംഘത്തെ അനുകൂലിച്ചു സംസാരിച്ചു. എന്നാൽ അല്ലാമാഃ എം.എ. ഉസ്താദിനും സംഘത്തിനും അവരിൽ സുന്നത്തു ജമാഅത്തിന്റെ അഖീദയ്ക്ക് എതിരായ ആശയങ്ങൾ ഉണ്ടെന്നു തീർച്ചയായിരുന്നു. അവർ അതു പ്രകാരവും വാദിച്ചു. ഇരുകൂട്ടരും സുന്നത്തു ജമാഅത്തിനു വേണ്ടി തന്നെയാണു സംസാരിച്ചത് എന്നു ചുരുക്കം.
അതല്ലാതെ ഏതെങ്കിലും നജ്ദിയൻ-തൈമിയ്യൻ വാദങ്ങൾക്ക് അനുകൂലമായി വാദിക്കാനല്ല ബർദലി ഉസ്താദ് സംവാദത്തിനു മുതിർന്നത്. അതല്ലെങ്കിൽ, ദലാഇലുൽ ഖൈറാത്തും ഹദ്ദാദ് റാതിബും അസ്മാ ബദ്‌റുമെല്ലാം പതിവാക്കി വരുന്ന, പ്രതിസന്ധി ഘട്ടങ്ങളിൽ ഖുതുബിയ്യത്തിൽ ആശ്രയം കണ്ടെത്തുന്ന ശൈഖ് ഹസൻ ഹസ്രത്തും ബർദലിയും അതെല്ലാം ശിർക് എന്നു വിശ്വസിക്കുന്നവരോടൊപ്പം ചേർന്ന് (അങ്ങനെ തബ്ലീഗ് ജമാഅത്തിനു വിശ്വാസമുണ്ടെങ്കിൽ) അവർക്കനുകൂലമായി വാദിക്കുന്നത് എങ്ങനെ?
എം.എ. ഉസ്താദിനോടു സംവാദത്തിനു മുതിർന്നതു തന്നെ തെറ്റായിരുന്നു എന്നാണു വിലയിരുത്തലെങ്കിൽ ആ തെറ്റു ബർദലി ഉസ്താദിനും മുന്നേ ചെയ്തത് ഉള്ളാളം തങ്ങളുപ്പാപ്പയുടെ ജാമാതാവായ (മകളുടെ ഭർത്താവ്) യൂ.കെ. ആറ്റക്കോയ തങ്ങളാണ്. ബർദലി ഉസ്താദിനു മുന്നേ തബ്ലീഗ് ജമാഅത്തിനു വേണ്ടി എം.എ. ഉസ്താദിനോടു സംവാദം നടത്തിയത് തങ്ങളായിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ ആരും ആക്ഷേപിക്കുകയോ ബിദഈ മുദ്ര കുത്തുകയോ ചെയ്യുന്നില്ലല്ലോ?
#ഏഴ്: അശ്ശൈഖ് ഖലീൽ അഹ്‌മദ് അമ്പേട്ടവിയുടെ അൽമുഹന്നദ് അലൽ മുഫന്നദ് എന്ന ഗ്രന്ഥം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.
തൊട്ടു മുമ്പത്തെ വിശദീകരണം ഇതിനും മതിയായതാണ്. പ്രസ്തുത ഗ്രന്ഥത്തിൽ അഹ്ലു സുന്നത്തി വൽജമാഅത്തിന്റെ അഖീദയ്ക്ക് എതിരായി വല്ലതും കാണിച്ചു തരാൻ ആക്ഷേപകരിൽ ഒരാളും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ആ പുസ്തകത്തിലൂടെ അതിന്റെ രചയിതാവ് പറയുന്നത് എന്താണ്? തങ്ങൾ സുന്നികളാണ്. ചിലർ തങ്ങളെക്കുറിച്ചു പറഞ്ഞുണ്ടാക്കിയ അപവാദങ്ങളാണു തെറ്റിദ്ധാരണകൾക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സുന്നത്തു ജമാഅത്തിന് എതിരായി പ്രസ്തുത ഗ്രന്ഥത്തിൽ ഒന്നുമില്ലെന്നു തീർച്ച വരുകയും കേരളത്തിൽ ദയൂബന്ദി ഉലമാക്കളെ സംബന്ധിച്ചു പൊതുവിൽ നിലനിൽക്കുന്ന തെറ്റുദ്ധാരണകൾ തിരുത്താൻ ഉപകാരപ്പെടുമെന്നും തോന്നിയതിനാൽ ബർദലി ഉസ്താദ് അതു പരിഭാഷപ്പെടുത്തി.
ഒരു പുസ്തകം പരിഭാഷപ്പെടുത്തുന്നതു കൊണ്ട് ഒരാൾ സുന്നത്തു ജമാഅത്തിന്റെ വൃത്തത്തിൽ നിന്നു പുറത്തു പോകുമോ? വിശിഷ്യാ സുന്നത്തു ജമാഅത്തിന്റെ അഖീദയ്‌ക്കെതിരായി പ്രസ്തുത പുസ്തകത്തിൽ ഒന്നുമില്ലാത്ത സാഹചര്യത്തിൽ.
#എട്ട്: മഹാനായ ഇമാം അഹ്‌മദ് റളാ ഖാൻ (റഹിമഹുല്ലാഹ്) തങ്ങളെ ആക്ഷേപിച്ചു.
ശരിയാണ്, ബഹുമാനപ്പെട്ട അഅ്ലാ ഹള്റത്തിനെ സ്നേഹിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്ന വാക്കുകളാണ് അൽമുഹന്നദിന്റെ പരിഭാഷയുടെ ആമുഖത്തിൽ ബർദലി ഉസ്താദ് ഉപയോഗിച്ചിരിക്കുന്നത്. ഈ കുറിപ്പുകാരനും അതിനോടു യോജിപ്പില്ല, പക്ഷെ ഒരു പണ്ഡിതനെ വിമർശിച്ചതു കൊണ്ടു മാത്രം ഒരാളെ മുബ്തദി ആക്കാൻ ശർഇയ്യായി വല്ല വകുപ്പുമുണ്ടോ?
ഇത്തരത്തിലുള്ള ആക്ഷേപങ്ങളും വിമർശനങ്ങളും മുൻഗാമികളുടെ കൃതികളിലും കാണാവുന്നതല്ലേ? ബർദലി ഉസ്താദിന്റെ പഠന നിരീക്ഷണങ്ങൾ അദ്ദേഹത്തിനെ അങ്ങനെയൊരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചു. അതു സ്വീകരിക്കാൻ നമുക്കു ബാധ്യതയൊന്നുമില്ലല്ലോ?
അല്ലാഹുവിന്റെ ഹബീബിന്റേത് ഒഴിച്ച് മറ്റാരുടെയും വാക്കുകളിൽ തള്ളപ്പെടേണ്ടതും കൊള്ളപ്പെടേണ്ടതും ഉണ്ടാകുമെന്നു വിശ്വസിക്കുന്ന നമുക്ക് ഉസ്താദിന്റെ പ്രസ്തുത വരികളെ അവഗണിക്കാവുന്നതല്ലേ ഉള്ളൂ.
നാം ഏറെ സ്നേഹിക്കുന്ന ശൈഖുനാ കോട്ടിക്കുളം അബ്ദുൽഅസീസ് അൽഖാദിരിയെ പാതിരിയെന്നു വിളിച്ച അല്ലാമാഃ ഈ.കെ.യുടെ വാക്കുകളെയും മഹാപണ്ഡിതനായ ഈ.കെ.യെ ആക്ഷേപിച്ച് ഖാദിരി പറഞ്ഞ വാക്കുകളെയും നാം അവഗണിച്ചില്ലേ?
#ഒമ്പത്: തബ്ലീഗ് ജമാഅത്തിനോടു മൃദുസമീപനം സ്വീകരിച്ചു.
ബർദലി ഉസ്താദ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്, താൻ കണ്ടറിഞ്ഞതും മനസ്സിലാക്കിയതുമായ തബ്ലീഗ് ജമാഅത്ത് എന്താണെന്ന്. സുന്നത്തു ജമാഅത്തിന്റെ ഒരു അഖീദയെയും നിരാകരിക്കാതെ, സുന്നികൾ ചെയ്യുന്ന എല്ലാ ആചാരാനുഷ്ടാനങ്ങളും നടപ്പിൽ വരുത്തുന്നവരാണു ഞാൻ കണ്ട തബ്ലീഗ് ജമാഅത്തുകാർ. പിന്നെ എന്തടിസ്ഥാനത്തിൽ ഞാൻ അവരെ വിമർശിക്കും? ബിദഇകളായി ഫത്‍വ നൽകും?
സമസ്തയുടെ തീരുമാനം അംഗീകരിച്ചാൽ പോരെ എന്ന ചോദ്യത്തിനു പ്രസക്തിയില്ല, അദ്ദേഹം സമസ്തയെ തഖ്ലീദ് ചെയ്യുന്ന ആളല്ല.
തബ്ലീഗിന്റെ കാര്യത്തിൽ ബറേൽവികളുടെ നിലപാടു സ്വീകരിച്ചാൽ പോരെ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ബറേൽവികളുടെ നിലപാടു സമസ്ത പോലും സ്വീകരിച്ചിട്ടില്ല, ബറേൽവികളുടെ അഭിപ്രായത്തിൽ ദയൂബന്ദി ഉലമാക്കൾ കാഫിറുകളാണ്, അവരെ പിന്തുടർന്നു നിസ്കരിക്കുന്നവർ പോലും കാഫിറുകളാണെന്ന നിലപാടുള്ളവർ ബറേൽവികളിലുണ്ട്.
തബ്ലീഗ് ജമാഅത്തിന്റെ പേരിൽ രംഗത്തു വന്നവരിൽ ബിദ്അത്ത് കണ്ടു തുടങ്ങിയപ്പോൾ ബർദലി ഉസ്താദ് അവരോടുള്ള തന്റെ നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
തബ്ലീഗുകാരുമായി ലോഹ്യമുണ്ടായിരുന്നു എന്നാക്ഷേപിച്ചു സർവ്വരെയും ബിദ്‌അത്തുകാരാക്കാൻ ഉദ്ദേശിക്കുന്നവർ, ഇന്ത്യയിൽ നിന്നും മറ്റും യെമനിലേക്കു വരുന്ന തബ്ലീഗ് സംഘങ്ങൾക്കു സൗകര്യം ഒരുക്കുന്നത് ആരാണെന്നു പഠിക്കുന്നതു നന്നായിരിക്കും.
തബ്ലീഗുകാരോടു മൃദുസമീപനം സ്വീകരിച്ചതിന്റെ പേരിൽ ബർദലി ഉസ്താദിനെ മുബ്തദി ആക്കുന്നവർ മറ്റൊരു പ്രധാന കാര്യം കൂടി ഗൗനിക്കുന്നതു നല്ലതായിരിക്കും. തെക്കൻ ജില്ലകളിലെ ഇസ്ലാമിക പശ്ചാത്തലം, മലബാറിലേതു പോലെ തൊണ്ണൂറ്റി ഒമ്പതു ശതമാനവും സുന്നികൾ അധിവസിക്കുന്ന മഹല്ലുകളൊന്നുമല്ല അവിടങ്ങളിൽ. ഒരു വീട്ടിൽ ഒരാളെങ്കിലും കാണും തബ്ലീഗുകാരനായി എന്നു പറഞ്ഞാൽ അതിൽ വാസ്തവമില്ലാതില്ല.
ഞാൻ അവസാനിപ്പിക്കുകയാണ്... ഒരു പുരുഷായുസ്സ് മുഴുവൻ ദീനീ ഉലൂമുകൾക്കും അതിന്റെ അഹ്ലുകാർക്കും ഖിദ്മത്തു ചെയ്‌ത, എഴുപതിലേറെ വർഷം ‹സ്വഹീഹുൽ ബുഖാരി› ദർസു നടത്തിയ, തന്നെക്കൊണ്ടാകും വിധം ഉമ്മത്തിനെ സേവിച്ച, ഒരു ജ്ഞാനവൃദ്ധന്റെ മരണത്തിൽ അനുശോചിച്ചില്ലെങ്കിലും നമുക്കതൊരു ആഘോഷമാക്കാതിരിക്കാം.
ഒരാളുടെ ഖബ്‌റിലും മറ്റൊരാൾ കൂട്ടു കിടക്കാൻ വരില്ല, ഒരാളും മറ്റൊരാളുടെ തിന്മകളെ ചുമക്കുകയുമില്ല. ഈ ഓർമ്മ നമുക്കെല്ലാം സദാ ഉണ്ടായിരിക്കുന്നതു നല്ലതാണ്.
മരണത്തിനു മുമ്പു നടത്തിയ മൂന്നോളം കൂടിക്കാഴ്ചകളിൽ, ബഹുമാനപ്പെട്ട ബർദലി ഉസ്താദ് എന്നോടും എന്റെ കൂടെയുണ്ടായിരുന്നവരോടുമായി പറഞ്ഞ ഒരു കാര്യം എടുത്തു പറഞ്ഞ് ഈ കുറിപ്പു ഞാൻ അവസാനിപ്പിക്കുന്നു.
"ഞാൻ അഖീദയിൽ അശ്അരിയ്യും, മദ്ഹബിൽ ശാഫിഇയ്യും തസ്വവ്വുഫിൽ ജുനൈദിയ്യുമാണ്. ഇതല്ലാത്ത ഒന്നിലേക്ക് എന്നെ ചേർത്തിപ്പറയുന്നതു ദുനിയാവിലും ആഖിറത്തിലും എനിക്കു പൊരുത്തമില്ലാത്ത കാര്യമാണ്"
മഹാനർ ഉൾപ്പെടെയുള്ള നമ്മുടെ ഗുരുജനങ്ങളുടെയെല്ലാം കുരുത്തവും പൊരുത്തവും നേടി, ദുനിയാവും ആഖിറവും അതിജയിക്കുന്ന ഭാഗ്യശാലികളിൽ നമ്മെയെല്ലാം അല്ലാഹു ഉൾപ്പെടുത്തട്ടെ - ആമീൻ.
ബർദലി ഉസ്താദിന്റെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ - ആമീൻ. അദ്ദേഹത്തിൽ നിന്നു സംഭവിച്ച വീഴ്ച്ചകളെ മാപ്പാക്കുകയും നന്മകളെ ആയിരം മടങ്ങായി സ്വീകരിക്കുകയും ചെയ്യട്ടെ - ആമീൻ. ഹബീബായ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുറാഫഖത്ത് സ്വർഗത്തിൽ നൽകുകയും ചെയ്യട്ടെ - ആമീൻ.
ദുആ വസ്വിയ്യത്തോടെ
അൽനുഹാസി