ബഹ്റുല്‍ ഉലൂം എന്ന നാമത്തിന് എന്തുകൊണ്ടും അര്‍ഹനാണ് ബഹുമാനപെട്ട ശൈഖ് ഒ.കെ സൈനുദ്ദീന്‍ ബിന്‍ അലി ഹസന്‍(റ) ഉസ്താദ് അവറുകള്‍. പല മുദരിസുമാരും ഒരു ഫന്നില്‍ തഹ്ഖീഖ് ഉള്ളവരും മറ്റു ഫന്നുകളിൽ അത്ര ശോഭിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ചിലര്‍ക്ക് മാത്രം എല്ലാ ഫന്നിലും പ്രാവീണ്യമുണ്ടായിരിക്കും. ബഹുമാനപെട്ട ശൈഖുനക്ക് എല്ലാ ഫന്നിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു.
ഫിഖ്ഹ്, ഹദീസ്, തഫ്സീര്‍, മആനീ, മന്‍ഥ്വിഖ് തുടങ്ങിയ എല്ലാ വിഷയത്തിലും ശൈഖുനക്ക് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. അതിനുപുറമെ ഗോളശാസ്ത്രത്തിൽ അങ്ങേയറ്റം അറിവുമുണ്ട്. ഖിബ്‌ല നിർണയിക്കുന്നതിനും നിസ്കാര സമയം നിജപ്പെടുത്തുന്നതിനും ആശ്രയിക്കുന്ന രിസാലത്തുൽ ഹിസാബ്, രിസാലത്തുൽ മാറദീനി തുടങ്ങിയ കിതാബുകളിലെ ഓരോ വിഷയങ്ങളുടെയും ബുർഹാനുകൾ വളരെ ലളിതമായാണ് ശൈഖുന വിവരിച്ചുതരാറുള്ളത്. ബഹുമാനപെട്ട തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരും തിരൂരങ്ങാടി സഖാഫ് തങ്ങളും ആനക്കര അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുമെല്ലാം ഒ.കെ ഉസ്താദിന്റെ അടുത്ത് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ ഈ വിഷയത്തിൽ വളരെ ആഗ്രഹവും കഴിവും ഉള്ളവരായിരുന്നു. ഈ മൂന്നുപേർക്കും അല്ലാഹു ദറജയേറ്റി നൽകട്ടെ, ആമീൻ.
ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ ഉസ്താദിന്റെ മുന്നില്‍ നിന്ന് കേട്ടാല്‍ തന്നെ ഏകദേശം മനസ്സിലാവുകയും സംശയമുള്ളത് ബാപ്പു മുസ്‌ലിയാരുടെ അടുത്ത്‌നിന്ന് തീര്‍ക്കുകയും ചെയ്യും. ഉസ്താദിന്റെ വിവരണം കഴിഞ്ഞാല്‍ തന്നെ ബാപ്പു മുസ്‌ലിയാര്‍ക്കൊന്നും ഒരു സംശയവും ഉണ്ടാവാറില്ല. വരച്ചുവെച്ച ആകാശത്തിലേക്ക് ചൂണ്ടി ത്രികോണ വരകളും(മുസല്ലസുകൾ) മറ്റുരൂപങ്ങളും ഉസ്താദ് വിവരിച്ചുതരുമ്പോൾ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. ഗോള ശാസ്ത്രം അത്രയും ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ള പണ്ഡിതർ അക്കാലഘട്ടത്തിൽ വളരെ കുറവായിരുന്നു. ഉസ്ഥുല്ലാബ് ഉപയോഗിക്കുന്നതിലും ലോഗരിതത്തിലും ശൈഖുനക്ക് നല്ല കഴിവ് ഉണ്ടായിരുന്നു. ലോഗരിതത്തിൽ ഉസ്താദിനുണ്ടായിരുന്ന പാണ്ഡിത്യം മനസ്സിലാക്കാൻ ചില ശിഷ്യർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരു പഴയ മുസ്‌ലിയാർ എന്ന നിലയിൽ അത്തരം വിഷയങ്ങളിൽ ഉസ്താദിന് അറിവുണ്ടാവുമെന്ന് പലരും മനസ്സിലാക്കിയിരുന്നില്ല.
ജംഉല്‍ ജവാമിഅ്, മുഖ്തസറുല്‍ മആനീയുടെയും സ്വഹീഹുല്‍ ബുഖാരിയുടെയും ഏതാനും ഭാഗങ്ങൾ എന്നിവയെല്ലാം ഞാൻ ഓതിയത് ശൈഖുന ബഹ്റുല്‍ ഉലൂമിന്റെ അടുത്തുനിന്നാണ്. ദര്‍സ് നടത്തുന്നതിനിടയില്‍ പാഠങ്ങള്‍ പരിശോധിക്കാതെ, സംശയങ്ങൾ തീർത്തുതരാതെ അടുത്ത ഭാഗം ഉസ്താദ് എടുക്കാറില്ല. പഠനാനന്തരം വെല്ലൂര്‍ ബാഖിയാത്തിലേക്ക് എന്നെ അയക്കുന്നതും ഉസ്താദുതന്നെയാണ്.
ഉപരിപഠനകാലത്ത് കിതാബ് നന്നായി ശ്രദ്ധിക്കാനും അതിനു ശേഷം അധ്യാപനകാലത്ത് നന്നായി ഓതികൊടുക്കാനും സാധിച്ചത് ബഹ്റുല്‍ ഉലൂമിന്റെ കഴിവും പൊരുത്തവും ഞങ്ങള്‍ക്ക് കിട്ടിയതിനാലാണ് എന്ന് എനിക്കിപ്പോഴും ഉറപ്പുണ്ട്. രാത്രിയോ പകലോ എന്നോ ഇല്ലാതെ ഏതുസമയത്തും സംശയം ചോദിക്കാന്‍ ഞങ്ങള്‍ക്ക് ഉസ്താദിന്റെ അടുക്കല്‍ പോകാമായിരുന്നു. രാത്രി 11, 12 മണിക്ക് ഉസ്താദ് ഉറങ്ങാനിരിക്കുമ്പോള്‍ പോലും സംശയം ചോദിക്കാന്‍ ചെന്നാല്‍ ഒട്ടും ദേഷ്യപ്പെടാതെയും മടികാണിക്കാതെയും എല്ലാം വ്യക്തമായി പറഞ്ഞുതരുമായിരുന്നു. പഠിക്കാന്‍ താത്പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥികളെ നന്നാക്കിയെടുക്കണമെന്ന ഉത്സാഹം ശൈഖുനക്ക് നന്നായി ഉണ്ടായിരുന്നു. അത്രയും ആവേശത്തോടെ ഞങ്ങളെയെല്ലാം പഠിപ്പിച്ച, എല്ലാ ഫന്നിലും ഒരുപോലെ ആഴത്തില്‍ അറിവുള്ള ഉസ്താദ് ബഹ്റുല്‍ ഉലൂം എന്ന പേരിന് എന്തുകൊണ്ടും അര്‍ഹന്‍ തന്നെയാണ്.
''ഏതെങ്കിലും ഒരു ഫന്നിന്റെ കിതാബ് മുന്നില്‍ എത്തിയാല്‍ അത് എനിക്ക് കഴിയില്ല എന്ന് പറയരുത്, കഴിയുന്നതേ അതില്‍ ഉണ്ടാവാന്‍ പാടുള്ളൂ, ആ നിലക്ക് നിങ്ങള്‍ പഠിക്കണം, മുന്നിലെത്തുന്ന എല്ലാ കിതാബുകളും തീര്‍ത്തും നിങ്ങള്‍ക്ക് കിട്ടികൊള്ളണം" എന്ന് കര്‍ശനമായി ഉസ്താദ് ഞങ്ങളോട് പറയുമായിരുന്നു.
അവരെ ഓര്‍ക്കുകയും മനസ്സിലാക്കുകയുംചെയ്യുന്നത് ഇന്നത്തെ മുതഅല്ലിമുകള്‍ക്ക് വളരെ നന്നായിരിക്കുമെന്ന് ഞാന്‍ ഓര്‍മപ്പെടുത്തുന്നു. ശൈഖുനയെ കൂടുതൽ അറിയാൻ അവിടത്തെ ആണ്ടു ദിവസമായ ഈയവസരത്തിൽ എല്ലാവരും ശ്രമിക്കണം.
അല്ലാഹു അവരുടെ ആഖിറം സ്വര്‍ഗീയമാക്കട്ടെ, ഖബറിനെ വിശാലമാക്കട്ടെ, അവരുടെ ബര്‍കത്ത് കൊണ്ട് നമുക്ക് നാഫിആയ അറിവ് പ്രദാനം ചെയ്യട്ടെ, മരണപ്പെട്ട ഭാര്യയുടെയും മക്കളുടെയും പരലോകജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും ജീവിച്ചിരിക്കുന്ന മക്കൾക്കും കുടുംബങ്ങൾക്കും അല്ലാഹു ബർകത്ത് നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.
_✍️ കാന്തപുരം ഉസ്താദ്_
****************************
തിരൂരങ്ങാടി ബാപ്പു ഉസ്താദ്,
ഖമറുൽ ഉലമാ A.P ഉസ്താദും റഈസുൽ ഉലമാ E.സുലൈമാൻ ഉസ്താദും സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദും ആനക്കര കോയക്കുട്ടി
കോട്ടൂർ ഉസ്താദുമടക്കം ആയിരകണക്കിന് പണ്ഡിത മഹത്തുക്കളുടെ ഉസ്താദായിരുന്ന,
"ഉസ്താദുൽ അസാതീദ്" ശൈഖുനാ O.K ഉസ്താദ്
ബഹ്റുല്‍ ഉലൂം ശൈഖുനാ ഒ കെ ഉസ്താദ്
ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപ്പിച്ച മഹല്‍ വ്യക്തിത്വമാണ് ഉസ്താദുല്‍ അസാതീദ് എന്ന ഒ കെ ഉസ്താദ്
ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ
ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി
വെക്കുകയും യുഗാന്തരങ്ങളില്
സ്മരണീയനാവുകയും
ചെയ്തുവെന്നത് തന്നെയാണ് ശൈഖുനായുടെ ഏറ്റവും വലിയ
കറാമത്ത്
കോട്ടക്കലിനടുത്ത് കുഴിപ്പുറത്ത് 1916-ല് ഓടക്കല്
തറവാട്ടില് ജനനം.
കൈപറ്റ മമ്മൂട്ടി
മുസ്ലിയാരുടെ ദര്സില് ചേര്ന്നു.
1932
ചെമ്മങ്കടവ് വെച്ചും പിറകെ
വണ്ടൂര്,തലക്കടത്തൂര് എന്നിവിടങ്ങളില്
വെച്ചും താജുൽ ഉലമാ സ്വദഖത്തുള്ളാഹ് ഉസ്താദിന്റെ ശിഷ്യത്വം.
1940 നടുത്ത് കാപ്പാട്
കുഞ്ഞഹമ്മദ് മുസ്ലിയാരുടെ(1313-78) ദര്സില്.
അവിടെ ശംസുൽ ഉലമ ഇ.കെ
ഉസ്താദ്, കാടേരി, അണ്ടോണ
അബ്ദുള്ള മുസ്ലിയാര്, ശൈഖ് ഹസ്സന് ഹസ്രത്
മുതലായവര്‍ പഠിച്ചിട്ടുണ്ട്. 1944-ല് ബാഖിയാത്തില്.
പൂന്താവനം അബ്ദുല്ല മുസ്ലിയാര്, പന്നൂര് സി
അബ്ദുര്റഹ്മാന് മുസ്ലിയാര്, കോട്ടുമല അബൂബകര്
മുസ്ലിയാര് മുതലായവര് അവിടെ സഹപാഠികള്.
1946-ല് കുഴിപ്പുറത്ത് മുദരിസ്. ദര്സിന് പേരിട്ടു.
മദ്രസ സിറാജുല് ഉലൂം. കെ. സി
ജമാലുദ്ദീന് മുസ്ലിയാര് തുടങ്ങിയ പ്രഗത്ഭര്
ആദ്യവര്ഷം തന്നെ ശിഷ്യരായി.
1948-ല്
കെ.സി ഉസ്താദ് അടക്കമുള്ള ആദ്യ
സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951-
ല് ബിരുദമെടുത്ത് വന്ന കെ.സി
ജമാലുദ്ധീന് മുസ്ലിയാര് കായംകുളം
ഹസനിയ്യയില് മുദരിസായപ്പോള് തന്റെ ഗുരു
ഒ.കെ ഉസ്താദിനെ അവിടെ പ്രധാന
മുദരിസായി നിയമിച്ചു. ശേഷം ചെറുശ്ശോല,
മാട്ടൂല് വേദാമ്പ്രം എന്നിവിടങ്ങളില് ദര്സ്
നടത്തി. 1953-ല് ചാലിയത്ത് മുദരിസായി. തുടക്കം
80 മുതഅല്ലിമീങ്ങളോടെ. 1959-60
രണ്ടുവര്ഷം തലക്കടത്തൂരില് മുദരിസ്.
വീണ്ടും ചാലിയത്ത് 1979 വരെ.
1956,79,83-ല് ഹജ്ജ്. 1980-88 കാലയളവില്
രണ്ടത്താണി കിഴക്കെപുറം മുദരിസ്. 1989-ല്
പൊടിയാട്ട് ആലത്തൂര് പടിയില് മുദരിസ്.
1990 മുതല് മരണം (2002)വരെ
ഇഹ്യാഉസ്സുന്ന(ഒതുക്കുങ്ങല്)യില്.
1956 ലെ ഹജ്ജ് യാത്രയാണ് ഇഹ് യാഉ സ്സുന്നയിലേക്ക് വഴിതിരിവായത് ഹജ്ജ് യാത്രയിൽ ശിഷ്യൻ കോട്ടൂര്‍ അബ്ദുൽ മജീദ് മുസ്ലിയാർ കൂടെയുണ്ട് .
മദീനയിലെത്തി സിയാറത്ത് കഴിഞ്ഞു സമീപമുള്ള സിയാറത്ത് കേന്ദ്രങ്ങളിലേക്കെല്ലാം പോയി അവിടെയെല്ലാം ചെറിയ ചെറിയ പള്ളികള്‍ കണ്ടു.പിന്നെ മനസ്സിലെ ചിന്ത ഒരു പള്ളി നിര്‍മിക്കണമെന്നായിരുന്നു ഹജ്ജ് കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി. പള്ളി നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് .കുടുംബത്തിൽ പലരും എതിർത്തു തലചായിക്കാന്‍ ഒരു കൂര പണിതിട്ടുമതി പള്ളി നിര്‍മാണം. പക്ഷെ ശെെഖുന കൂട്ടാക്കിയില്ല .സ്ഥലം വാങ്ങി പള്ളി നിര്‍മിച്ചു ദറസ്സു തുടങ്ങി അബ്ദുൽ മജീദ് മുസ്ലിയാർ തന്നെ മുദരിസ്സായി. ശൈഖുന ലക്ഷ്യസാക്ഷാത്ക്കാരത്തിലെത്തി.നാട്ടുകാരനായ കുഞ്ഞലവി ഹാജി ശൈഖുനയെ കൂട്ടികൊണ്ടുപോയി ഒതുക്കുങ്ങല്‍ അങ്ങാടിയിലുള്ള തന്റെ 3 ഏക്കര്‍ സ്ഥലം നടത്തി കാണിച്ചു കൊണ്ട് പറഞ്ഞു ഇത് നിങ്ങള്‍ക്ക് തന്നു. ആരുടെയും ഔദാര്യം ഇഷ്ടപ്പെടാത്ത ശൈഖുന വങ്ങാന്‍ കൂട്ടാക്കാതെ കണ്ടപ്പോള്‍ ഹാജി നൂറ് രൂപ വാങ്ങി സ്ഥലം കൈമാറി എന്നാല്‍ ആ നൂറു രൂപ കൊണ്ട് ആ സ്ഥലം മുഴുവനും മതില്‍ കെട്ടുകയാണ് ഹാജിയാര്‍ ചെയ്തത്. അല്ലാഹുവിന് സുജൂദ് ചെയ്യാനും ഇല്‍മ് പഠിക്കാനും ഒരു പള്ളി നിര്‍മ്മിച്ചപ്പോള്‍ ദുനിയാവില്‍ നിന്ന് തന്നെ അല്ലാഹു നല്‍കിയ അനുഗ്രഹം. ഈ ചെറിയ പള്ളിയാണ് ഇന്ന് കേരളത്തില്‍ അറിയപ്പെട്ട 56 വര്‍ഷം പിന്നിട്ട വലിയ അറബിക് കോളേജ് ആയി മാറിയ ഒതുക്കുങ്ങല്‍ ഇഹ് യാഉ സ്സുന്ന എന്ന സൗദം.
നിരവധി അഹ്സനി പണ്ഡിതന്മാർ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 1966 മുതൽ കോളേജിലെ പ്രധാന മുദരിസായ റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ് തന്നെയാണ് ഇന്നും പ്രിൻസിപ്പൽ.
നീണ്ട വര്‍ഷം കൊണ്ട് ജന സാഗരമായ ശിഷ്യ സമ്പത്ത് ശെെഖുനക്കുണ്ടായിരുന്നു. അതും തന്നെ വിജ്ഞാന പടുക്കളായ വിശാരദന്‍മാര്‍. പലരും വഫാത്തായങ്കിലും പ്രസിദ്ധരായ പലരും ഇന്നും ജീവിച്ചിരിപ്പിണ്ട്. റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ്, സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, നിബ്രാസുല്‍ ഉലമ എ കെ ഉസ്താദ് , ആനക്കര കോയക്കുട്ടി ഉസ്താദ് തുടങ്ങിയവരെല്ലാം അക്കൂട്ടത്തില്‍ പെടും. ആ വിജ്ഞാന സാഗരത്തിലേക്ക് കടന്നു വരുന്ന ആരെയും വെറുതെ വിട്ടയച്ചിട്ടില്ല, അറിവും , അദബും, ഗുരുത്വ വും നല്‍കി സമൂഹത്തിന് ഉപകാരയുക്തമായ പണ്ഡിതന്മാരായി വാര്‍ത്തെടുത്താണ് അവിടുന്ന് യാത്രയായത്. അത് കൊണ്ട് തന്നെ ഇതിനെ അന്വര്‍ത്ഥമാക്കും വിധത്തിലായിരുന്നു പ്രിയ ശിഷ്യൻ കാന്തപുരം ഉസ്താദ് പേര് വിളിച്ചത് "ബഹ്റുല്‍ ഉലൂം "
ഇല്‍മിന്റെ പ്രസരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ പണ്ഡിത തറവാട്ടിലെ സൂര്യ തേജസ് 2002 ആഗസ്റ്റ് 15 ( ഹിജ്റ 1423 ജമാദുല്‍ ആഖിര്‍ 6 വ്യാഴം) ന് ഭൗതീക ലോകത്തോട് വിട പറഞ്ഞു. അവരോടൊപ്പം നമ്മെ ചേര്‍ക്കട്ടെ .
മഹാനവർകളുടെ ഇൽമിന്റെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മുടെ മുറാദുകൾ ഹാസിലാക്കി തരട്ടെ...
അവരുടെ ദറജ ഉയർത്തണ നാഥാ...ആമീൻ