മുത്ത് റസൂൽﷺ തങ്ങൾ ആയിശ ബീവി رضي الله عنها യുടെ വീട്ടിലിരിക്കുന്ന സമയം.
വിശന്നവശനായൊരു അഅ്റാബി ആ പുണ്യ ഭവനത്തിലെത്തി സലാം ചൊല്ലുന്നു :
"അല്ലാഹുവിന്റെ റസൂലേ...ﷺ, ഭക്ഷണം കഴിച്ചിട്ട് നാളുകളേറെയായി.. വിശപ്പകറ്റാൻ വല്ലതും തരണേ നബിയേ...ﷺ "
ആഗതന്റെ ദയനീയാവസ്ഥ കേട്ട കാരുണ്യക്കടലായ മുത്ത് നബിﷺ തങ്ങൾ, "കൊടുക്കാൻ വല്ലതും ഉണ്ടോ?!" എന്ന ചിന്തയിൽ ആഇശ ബീവിയിലേക്ക് رضي الله عنها. നോക്കുന്നു., മഹതി നിശബ്ദയായി തല കുനിച്ച് നിൽക്കുകയാണ്.
വീട്ടിൽ ഒന്നുമില്ലെന്ന് ആ നിർത്തത്തിൽ നിന്നും ആരംഭ റസൂൽﷺ തങ്ങൾക്ക് മനസ്സിലാവുന്നു..
ഉടനെ പുറത്തേക്ക് വന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്ന അഅ്റാബിയോട് പറയുകയാണ്:
"നിങ്ങൾ എന്റെ ഫാത്തിമയുടെ رضي الله عنها വീട്ടിലേക്ക് പോകൂ..."
ആയിഷ رضي الله عنها ബീവിയുടെ വീട്ടിൽ നിന്നും എനിക്കൊന്നും തന്നില്ലെങ്കിലും പൊന്നു മോൾ ഫാത്തിമയുടെ رضي الله عنها വീട്ടിലേക്കാണല്ലോ മുത്ത് റസൂൽ ﷺ എന്നെ പറഞ്ഞയക്കുന്നത് എന്നതിൽ അയാൾക്ക് വല്ലാത്ത റാഹത്ത് തോന്നി..
ഫാത്തിമ ബീവിرضي الله عنها യുടെ വീട് ലക്ഷ്യമാക്കി അയാൾ ധൃതിയിൽ നടന്നു.. വയറിനകത്ത് "വിശപ്പ്" കൊലവിളി കൂട്ടുന്നുണ്ട്.
ഫാത്തിമ ബീവിയുടെ رضي الله عنها വീട്ടുമുറ്റത്തെത്തിയതും അയാൾ നീട്ടി വിളിച്ചു : "മോളേ.. ഫാത്തിമാ...رضي الله عنها, മോളുടെ ഉപ്പയാണ്ﷺ എന്നെ ഇങ്ങോട്ട് വിട്ടത്."
ആ ഒരു പറച്ചിലിൽ എന്തെന്നില്ലാത്തൊരു പ്രതീക്ഷ അയാളിൽ നിഴലിക്കുന്നുണ്ടായിരുന്നു..
"നാളുകളേറെയായി മോളേ ഭക്ഷണം കഴിച്ചിട്ട്. വിശപ്പ് സഹിക്ക വയ്യാതെ വന്നതാ.. തണുപ്പും സഹിക്കാൻ പറ്റുന്നില്ല.. ഒരു പുതപ്പ് പോലും എനിക്കില്ല ഫാത്തിമാ.. رضي الله عنها"
അഅ്റാബിയുടെ വാക്കുകളിൽ ഉള്ളലിഞ്ഞ മഹതി ഫാത്തിമ رضي الله عنها, അകത്തേക്ക് പോയി.. എല്ലായിടത്തും അരിച്ച് പെറുക്കി തിരഞ്ഞിട്ടും വീട്ടിൽ നിന്നും അയാൾക്ക് കൊടുക്കാനായി ഒന്നും തന്നെ കിട്ടിയില്ല..
ബീവിക്ക് رضي الله عنها നിരാശയായി. ഒന്നുമില്ലെന്ന് എങ്ങിനെ ഞാനയാളോട് പറയും?!
ഒരു അറ്റം വിരിച്ച് മറ്റെ അറ്റം കൊണ്ട് പുതച്ച് പിഞ്ചോമനകളായ ഹസൻ ഹുസൈൻ رضي الله عنهم അന്നേരം ഉറക്കത്തിലാണ്. പുതപ്പിൽ നിന്നും പതിയെ അവരെയെടുത്ത് നഗ്നമായ തറയിലേക്ക് മാറ്റിയ ശേഷം ആ പുതപ്പെടുത്ത് മടക്കി ബീവി رضي الله عنها
അയാളിലേക്ക് നീട്ടി.
"മോളേ..., ഫാത്തിമാ..رضي الله عنها പുതപ്പിനേക്കാൾ എനിക്ക് ആവശ്യം അന്നമാണ്. വിശപ്പ് സഹിക്കാൻ പറ്റുന്നില്ല മോളേ..."
മഹതിയിൽ رضي الله عنها നിന്നും ചുരുട്ടി കൂട്ടിയ പുതപ്പ് വാങ്ങും നേരം അയാൾ തന്റെ വിശപ്പിന്റെ കാഠിന്യം വീണ്ടും ഫാത്തിമ ബീവിയെ رضي الله عنها അറിയിക്കുകയായിരുന്നു.
മഹതിക്ക് رضي الله عنها സഹിച്ചില്ല.. അകത്തേക്ക് പോയി പൊട്ടിക്കരഞ്ഞ് കൊണ്ട് നാഥനിലേക്ക് ﷻ കരമുയർത്തുകയാണ്:
"യാ അല്ലാ..ഹ്ﷻ, വിശപ്പ് സഹിക്ക വയ്യാതെ സഹായം തേടി വന്ന അയാൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ പോലും എന്നിൽ ഒന്നുമില്ലല്ലൊ അല്ലാ..ഹ്ﷻ"
പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ ഫാത്തിമ ബീവിرضي الله عنها വസ്ത്രങ്ങൾ അടുക്കി വെച്ച ഷെൽഫിനടുത്തേക്ക് ഓടുകയാണ്. എന്നിട്ട് തുണികൾക്കിടയിൽ നിന്നും ഒരു കുഞ്ഞു പെട്ടി പുറത്തെടുത്തു.. നെഞ്ചോട് ചേർത്ത് മെല്ലെ അതങ്ങ് തുറന്നതും ബീവിرضي الله عنها യുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.
പെട്ടിക്കകത്ത് നിന്നും സ്വർണ്ണത്താലുള്ള ഒരു മുത്തുമാല പുറത്തെടുത്ത് ഫാത്തിമ ബീവിرضي الله عنها കണ്ണീരോടെ അതിൽ തുരുതുരാ ചുംബിക്കുകയാണ്.
ശേഷം മിഴികളെ തുടച്ച് വൃത്തിയാക്കി, പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഅ്റാബിയിലേക്ക് ആ മാലയങ്ങ് വെച്ചു നീട്ടി : "ഇതാ എന്റെയടുത്ത് ഇതേ ഒള്ളൂ..., ഇത് കൊണ്ട് പോയി വിറ്റ് വല്ലതും കഴിച്ചോളൂ..."
പറഞ്ഞ് കഴിയേണ്ട താമസം ഫാത്തിമ ബീവി നിയന്ത്രണം വിട്ട് കരഞ്ഞ് പോയി.
"എന്തിനാ ഫാത്തിമാ..رضي الله عنها
മോള് കരയുന്നത്?!"
എന്ന അഅ്റാബിയുടെ അതിശയം നിറഞ്ഞ ചോദിച്ചതിന് മറുപടി പറയാൻ നിൽക്കാതെ മഹതിرضي الله عنها വീട്ടിനുള്ളിലേക്കോടി.
അഅ്റാബിക്ക് വല്ലാത്ത സന്തോഷമായി. തണുപ്പ് അകറ്റാൻ പുതപ്പും വിശപ്പകറ്റാൻ സ്വർണ്ണമാലയും ആരംഭ റസൂലിന്റെﷺ പൊന്നുമോൾرضي الله عنها തന്നിരിക്കുന്നു.
സന്തോഷം അറിയിക്കാനായി അയാൾ നേരെ തിരു ﷺ സവിധത്തിൽ ചെല്ലുകയാണ്:
"യാ റസൂലല്ലാഹ്ﷺ, അങ്ങയുടെ മകൾرضي الله عنها സ്വർഗ്ഗത്തിലെ റാണിയാണ് നബിയേ..ﷺ, ഒന്നുമില്ലാതെ വിശന്നു വലഞ്ഞെത്തിയ എന്നെ ഫാത്തിമ رضي الله عنها നിരാശപ്പെടുത്തിയില്ല, പുതക്കാൻ പുതപ്പും ഭക്ഷണത്തിനായൊരു സ്വർണ മാലയും ഫാത്തിമ رضي الله عنها എനിക്ക് തന്നു..
കരളിന്റെ കഷ്ണമായ ഫാത്തിമرضي الله عنها ബീവിയെ കുറിച്ചിങ്ങനെ കേൾക്കും നേരം മുത്ത് റസൂൽﷺ തങ്ങളുടെ ഖൽബ് നിറഞ്ഞു..
പക്ഷെ, ഒടുവിൽ അഅ്റാബി പറയുകയാണ്: "മാല എന്നെ ഏൽപിച്ച നേരം ഫാത്തിമرضي الله عنها വല്ലാതെ കരഞ്ഞു പോയി നബിയേ..ﷺ"
അതോടെ പൊന്നുപ്പﷺ തങ്ങൾക്ക് വേദനിച്ചു. "ആ മാലയൊന്ന് എനിക്ക് കാണിച്ച് തരാമോ?"
അഅ്റാബിയോടുള്ള മുത്ത് റസൂൽ ﷺ തങ്ങളുടെ ചോദ്യമാണ്.
ഉടനെ അയാൾ ആ മാലയെടുത്ത് പൊക്കി കാണിച്ചതും പൊന്നു മുസ്ത്വഫﷺ തങ്ങളുടെ നയനങ്ങൾ നിറഞ്ഞു..
ശറഫേറും താടി രോമങ്ങൾക്കിടയിലൂടെയത് ഒലിച്ചിറങ്ങാൻ തുടങ്ങി..
രംഗം കണ്ട സ്വഹാബത്തിന് رضي الله عنهم സഹിച്ചില്ല.. "എന്തുപറ്റി നബിയേ...ﷺ ?! എന്തിനാണങ്ങ്ﷺ പ്രയാസപ്പെട്ട് കരയുന്നത് ?!
"ഓ..., സ്വഹാബാ رضي الله عنهم, ആ മാല ഏതാണെന്ന് നിങ്ങൾക്കറിയോ?! അതെന്റെ ഖദീജയുടെ رضي الله عنها മാലയാ... മഹതി വഫാത്താകും നേരം എന്റെ ഫാത്തിമയെ رضي الله عنها അരികത്ത് വിളിച്ച് പറഞ്ഞു 'മോളേ ഫാത്തിമാ... رضي الله عنها, മോളുടെ ശരീരം സ്വർണ്ണാഭരണങ്ങളാൽ നിറക്കാൻ ഉമ്മക്ക് പൂതി ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ, ഉമ്മയോട് ക്ഷമിക്കണം മോളേ... എന്റെ കൈയ്യിൽ ഒന്നുമില്ല.. എല്ലാം അല്ലാഹുവിന്റെﷻ ദീനിന് വേണ്ടി കൊടുത്തു."
ആരംഭ റസൂലിന്റെﷺ നനവാർന്ന വാക്കുകൾ കേട്ട്
സ്വഹാബത്ത് رضي الله عنهم കരയാൻ തുടങ്ങി.
മുത്ത് റസൂൽ ﷺതങ്ങൾ തുടരുകയാണ്: "അന്നേരം ഖദീജ رضي الله عنها അവരുടെ കഴുത്തിലുണ്ടായിരുന്ന ഒരു മുത്ത് മാല അഴിച്ച് പൊന്നുമോൾ ഫാത്തിമയുടെ رضي الله عنها കൈ വെള്ളയിൽ വെച്ച് കൊടുത്തിട്ട് പറഞ്ഞു: 'മോളേ..., നിനക്ക് തരാനായ് ഉമ്മന്റെയടുത്ത് ഇതേ ഒള്ളൂ.. മോളിത് സൂക്ഷിച്ച് വെക്കണം.. എന്നെ കാണാൻ ആശ വരുമ്പോഴെല്ലാം ഇതെടുത്ത് മുഖത്തോട് ചേർത്തോളൂ..."
മുത്ത് റസൂലിന്റെ ﷺ വാക്കുകൾ ഇടറിപ്പോയി.
"ഓ സ്വഹാബാ... رضي الله عنهم ആ മാലയാണിത്. ഇതാ സഹോദരന് നൽകും നേരം പാവം ഫാത്തിമ رضي الله عنها എങ്ങിനെയാണാവോ സഹിച്ചത്?!"
💚
മഹതിയായ ഫാത്തിമ ബീവി رضي الله عنها നിധി പോലെ സൂക്ഷിച്ചു പോന്നതാണാ മാല; പൊന്നുമ്മയുടെ رضي الله عنها ചൂടും ചൂരും ഫാത്തിമ ബീവിക്ക് رضي الله عنها പകർന്ന് നൽകാറുള്ള സ്നേഹ മാലയാണത്.
അത് കൊണ്ട് തന്നെയാകുമല്ലോ ദിവസങ്ങളോളം അലിയാര് رضي الله عنه തങ്ങൾക്കും പൊന്നോമനകൾക്കുമൊപ്പം رضي الله عنهم വിശപ്പിന്റെ കാഠിന്യം അനുഭവിച്ചപ്പോഴെല്ലാം ആ മാല വീടിനകത്തെ സൂക്ഷിപ്പു അറയിൽ സുരക്ഷിതമായി കഴിഞ്ഞത്..
💚
മഹതിയും رضي الله عنها കുടുംബവും സഹിച്ച വിശപ്പിന്റെ ആഴം നാം എപ്പോഴെങ്കിലും അളന്ന് നോക്കിയിട്ടുണ്ടോ...?!
അന്നൊരിക്കൽ മുത്ത് നബി ﷺ തങ്ങൾ വീട്ടിലെത്തുമ്പോൾ പൊന്നു മക്കളായ ഹസൻ ഹുസൈൻ رضي الله عنهم വിശന്ന് കരയുകയാണ്.
ആരംഭ റസൂൽﷺ തങ്ങൾ പറഞ്ഞു : "ഫാത്തിമാ... رضي الله عنها മക്കൾക്ക് പാല് കൊടുക്ക്"
ശേഷം പള്ളിയിൽ നിസ്ക്കാരം നടക്കുകയാണ്. അപ്പോഴും മക്കളുടെ കരച്ചിൽ തുടരുകയാണ്..
പള്ളിക്കകത്ത് നിന്നും പൊന്നുപ്പ ﷺ വിളിച്ച് പറയുന്നു: "ഫാത്തിമാ... رضي الله عنها, മക്കൾക്ക് ഭക്ഷണം കൊടുക്ക്."
നിസ്ക്കാര ശേഷം പ്രസംഗം നടക്കുമ്പോഴും പൊന്നോമനകളുടെ കരച്ചിൽ തുടരുന്നത് കേട്ട ഉപ്പാപ്പﷺ തങ്ങൾ വീണ്ടും പറയുന്നു: "മക്കൾക്ക് പാല് കൊടുക്ക് ഫാത്തിമാ رضي الله عنها..."
പിഞ്ചു മക്കളുടെ കരച്ചിൽ നിന്നില്ല എന്ന് മാത്രമല്ല, കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു. അതോടെ കാരുണ്യക്കടലായ പൊന്നു മുസ്ത്വഫﷺ തങ്ങൾക്ക് ദേഷ്യം വന്നു.
പള്ളിയിൽ നിന്നിറങ്ങി മഹതിക്കരികിൽ رضي الله عنها ചെന്ന് ഗൗരവത്തോടെ മുത്ത് റസൂൽﷺ തങ്ങൾ ചോദിക്കുകയാണ് : "നിനക്ക് കരുണയില്ലേ ഫാത്തിമാ...رضي الله عنها., മക്കൾക്കെന്താ പാല് കൊടുക്കാത്തത്?!"
പതിവില്ലാത്ത പൊന്നുപ്പയുടെﷺ ശൈലിയിൽ മനം നൊന്ത് കാൽ മുട്ടിലേക്ക് മുഖമമർത്തി വെച്ച് ഫാത്തിമാ ബീവി رضي الله عنها പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി.
മുത്ത് റസൂൽ ﷺ തങ്ങൾക്കാ രംഗം കണ്ട് നിൽക്കാൻ കഴിയുമോ?!
സ്നേഹത്തോടെ പൊന്നുമോളുടെ തല പുണ്യമാക്കപ്പെട്ട അവിടുത്തെﷺ കരങ്ങളെക്കൊണ്ട് പൊക്കി പിടിച്ചിട്ട് ചോദിക്കുകയാണ്: "എന്തിനാ മോള് കരയുന്നത്?!"
അന്നേരം പൊന്നുപ്പയിലേക്ക്ﷺ ചേർന്നിരുന്ന് കൊണ്ട് മഹതി رضي الله عنها പറയുകയാണ്: "ഉപ്പാ....ﷺ, മക്കളുടെ കരച്ചിൽ എനിക്കും സഹിക്കാൻ പറ്റുന്നില്ല.. പക്ഷെ, വിശന്നു കരയുന്ന അവരുടെ വായയിലേക്ക് ഞാനെന്റെ മാറിടത്തെ വെച്ച് കൊടുത്തപ്പോ മക്കൾ ചുരത്താൻ നോക്കുന്നുണ്ട്., പാല് വരുന്നില്ല ഉപ്പാ.. പകരം രക്തമാണ് വരുന്നത്."
ഇതങ്ങ് കേട്ട ആരംഭ റസൂൽﷺതങ്ങൾ പൊന്നു മക്കളെ ചേർത്ത് പിടിച്ച് വല്ലാതെയങ്ങ് കരഞ്ഞ് പോയി.
പട്ടിണിയുടെ കടുപ്പം മൂലം ലോക നേതാവിന്റെﷺ പൊന്നു മോളുടെ رضي الله عنها പാല് പോലും വറ്റിയപ്പോഴും, പിഞ്ചോമനകളായ ഹസനൈനി رضي الله عنهم നിസഹായതോടെ കരഞ്ഞപ്പോഴും ഫാത്തിമാ ബീവി رضي الله عنها ആ മുത്ത് മാല തൊട്ടില്ല. അതു വിറ്റ് സുഖമായി ജീവിക്കട്ടെയെന്ന് മഹതിക്ക് رضي الله عنها തോന്നിയില്ല. എല്ലാമെല്ലാമായ പ്രിയ മാതാവിന്റെ رضي الله عنها സ്മരണകൾ തളം കെട്ടിയ ആ കുഞ്ഞുമാല ബീവിക്ക് رضي الله عنها അത്രയേറെ പ്രിയപ്പെട്ടതായിരുന്നു...
എന്നാൽ, വീട്ടു പടിക്കൽ വന്ന് കരം നീട്ടിയ അഅ്റാബിയുടെ ദയനീയാവസ്ഥക്ക് മുന്നിൽ ആ മാലയെ സൂക്ഷിച്ചു വെക്കാൻ കാരുണ്യക്കടലിന്റെﷺ കരളിന്റെ കഷ്ണത്തിന് رضي الله عنها കഴിഞ്ഞില്ല..!
💚
"പ്രിയപ്പെട്ട ബീവി ഫാത്തിമാ... رضي الله عنها,
ചരിത്രങ്ങളിലൂടെ എത്തി നോക്കാനുള്ള അർഹത പോലും പാപികൾ ഞങ്ങൾക്ക് ഇല്ല.
എന്നാലും ഞങ്ങൾ വല്ലാത്ത പ്രതീക്ഷയിലാണ്.
അങ്ങയോടും رضي الله عنها കുടുംബത്തോടുമൊപ്പമുള്ള ഈ സഞ്ചാരത്തിൽ എവിടെയൊക്കെയോ വെച്ച് ഞങ്ങളുടെ ഖൽബിൽ വേദന പടർന്നിട്ടുണ്ട്.. കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട്.. അതവിടുത്തോടുള്ള ഇഷ്ടമാണ്;
പാപികളാം ഞങ്ങളെയൊന്ന് പരിഗണിക്കണേ... പൊന്നുപ്പയിലേക്കൊന്ന്ﷺ ഞങ്ങളെ ചേർത്തു തരണേ...
*آمين يا رب العالمين بحق سيدنا وشفيعنا رسول الله..ﷺ🤲🏻*
*💚 صَلِّى اللَّه عَلَى مُحَمَّدﷺ💚*
*🌹أَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ ۨ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ🌹*
സ്വലാത്ത് ചൊല്ലാതെ പോവല്ലേട്ടോ..🥹