മനുഷ്യ മനസ്സിന് തിന്മപ്രേരിത ഭാവം ഉള്ളതു പോലെ കുറ്റബോധ ഭാവവുമുണ്ട്. ഒരു തെറ്റു ചെയ്തു കഴിഞ്ഞാൽ മനസ്സിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടൽ. മനസ്സാക്ഷിക്കുത്ത് എന്ന് നാം പറയാറുള്ള മനസ്സിന്റെ ഒരു സ്വാഭാവിക ഭാവം.
മനസ്സാക്ഷിക്കുത്തുണ്ടാവാൻ ദൈവവിശ്വാസിയാവണമെന്നില്ല. ധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾ ആരു ചെയ്താലും തുരുമ്പിക്കാത്ത ഹൃദയമുള്ളവർക്ക് നീറ്റലുണ്ടാവും.
കോതമംഗലം, തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കാൻ ഫ്രാൻസിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ വന്നൊരു സംഭവം ഒരിക്കലൊരു സൃഹൃത്തിൽ നിന്ന് അറിയാനിടയായി.
ശാസ്ത്രജ്ഞൻ ദൈവവിശ്വാസി ആയിരുന്നില്ല. പക്ഷി സങ്കേതത്തിൽ അപൂർവയിനം പക്ഷികളുണ്ടെന്നറിഞ്ഞ് അവയെ കാമറയിൽ പകർത്താമെന്നു വിചാരിച്ചാണ് അദ്ദേഹം എത്തിയത്.
പ്രവേശന കവാടത്തിനടുത്ത് സ്ഥാപിച്ചിരുന്ന *ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു* എന്ന ബോർഡ്, ശാസ്ത്രജ്ഞനെ പക്ഷേ, നിരാശനാക്കി.
അത് അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു.
" കാര്യമാക്കണ്ട സർ, ബോർഡുകൾ അങ്ങനെ പലതും കാണും. ഫോട്ടോ എത്ര വേണമെങ്കിലും സർ എടുത്തോ."
ഒപ്പമുള്ള ഗൈഡ് ശാസ്ത്രജ്ഞനെ പ്രോത്സാഹിപ്പിച്ചു.
" വേണ്ട. ഞാൻ എന്റെ മനസ്സാക്ഷിയെ വഞ്ചിക്കുകയില്ല "
ഗൈഡിന്റെ മറുപടി വളരെ കൃത്യമായിരുന്നു. താനുയർത്തിപ്പിടിക്കുന്ന ധാർമികതയുടെ മാറ്റ് ആ വാക്കുകളിൽ ജ്വലിച്ചു നിന്നു.
കഴുത്തിൽ തൂക്കിയിട്ടിരുന്ന കാമറ അയാളെടുത്ത് ബാഗിൽ വെച്ചു.
കുറ്റകൃത്യാനന്തര മനസ്സാക്ഷിക്കുത്ത് മനുഷ്യനെ പാപരഹിതനാക്കാൻ സഹായിക്കും. വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കൃതരായ ആദമിനും ഹവ്വക്കും മനസ്സാക്ഷിക്കുത്തുണ്ടായി. അവർ അല്ലാഹുവിനോട് കുറ്റം ഏറ്റുപറഞ്ഞു. പശ്ചാത്തപിച്ചു. അവരിരുവരുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു.
*പൊറുത്തു കൊടുക്കുന്നവൻ* എന്നത് അല്ലാഹുവിന്റെ ഒരു വിശിഷ്ട ഗുണമാണല്ലൊ.
മനുഷ്യനെ ശിക്ഷിക്കാനല്ല , രക്ഷിക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.
*തീർച്ചയായും അന്ത്യനാളിനെ മുൻനിർത്തി ഞാൻ സത്യം ചെയ്യുന്നു. സ്വയം കുറ്റപ്പെടുത്തുന്ന മനസ്സിനെ മുൻനിർത്തിയും ഞാൻ സത്യം ചെയ്യുന്നു*
( ഖുർആൻ - 75:1-2 )
സ്വയം കുറ്റപ്പെടുത്തുന്ന മനസ്സുകൾ അവയുടെ ഉടമകളെ വിശുദ്ധിയുടെ വഴികളിലേക്ക് കൈപിടിച്ച് നടത്തിയേക്കും.അവരുടെയുള്ളിൽ ഗുപ്തമായിക്കിടക്കുന്ന നന്മയുടെ നാമ്പുകളെ പുറത്തേക്ക് വളരാൻ അവസരമൊരുക്കും.
നിർവൃതിയും സമാധാനവും അനുഭവിക്കുക എന്ന മൂന്നാമതൊരു ഭാവവും മനുഷ്യമനസ്സിനുണ്ട്.
എല്ലാവരും ആഗ്രഹിക്കുന്നതും എന്നാൽ പലർക്കും അപ്രാപ്യവുമാണ് ഈയൊരു ഭാവം. ആത്മനിർവൃതി, മനസ്സമാധാനം, ഹൃദയാനുഭൂതി എന്നതൊക്കെ വഴി തെറ്റി വന്ന് മനുഷ്യനെ സ്പർശിക്കാറില്ല. സ്വയം മനുഷ്യനാർജിക്കേണ്ടതാണവയൊക്കെ.
ഒരു നല്ല കാര്യം ചെയ്യുമ്പോൾ, അർഹതപ്പെട്ട ഒരാളെ സഹായിക്കാൻ കഴിയുമ്പോൾ, ഒരു നന്മയിൽ സഹകരിക്കുമ്പോൾ, ഒരനുഗ്രഹീത സദസ്സിൽ പങ്കെടുക്കുമ്പോൾ, ഒരു ഗ്രന്ഥം വായിക്കുമ്പോൾ...............
..,................
നമുക്ക് സന്താഷവും സംതൃപ്തിയും അനുഭവപ്പെടാറുണ്ട്.
പ്രാർത്ഥനകളിൽ മുഴുകുമ്പോൾ, വേദസൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ,
ദൈവസ്മരണയിൽ വ്യാപാരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ സമാധാനതരളിതമാകാറുണ്ട്.
*അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ. ദൈവസ്മരണയാൽ* *അവരുടെ ഹൃദയങ്ങൾ സമാധാന തരളിതമാവുന്നു*.
*അറിയുക, ദൈവസ്മരണയാൽ ഹൃദയങ്ങൾ സമാധാനതരളിതമാകുന്നു*
( ഖുർആൻ -13:28 )
*അല്ലയോ സമാധാന നിർവൃതി കൊള്ളുന്ന മനസ്സേ സംതൃപ്തിയോടെ നീ നിന്റെ നാഥന്റെ സുരക്ഷാ ഗേഹത്തിലേക്ക് പ്രവേശിച്ചാലും*. *എന്റെ ദാസന്മാരോടൊപ്പം, എന്റെ സ്വർഗത്തിലേക്ക് പ്രവേശിച്ചാലും*.
( ഖുർആൻ - 89:27-30 )
ഹൃദയങ്ങളെ അനന്ദപുളകിതമാക്കാനും
മനസ്സുകളിൽ അനുഭൂതിവർഷം ചൊരിയാനും നമ്മെ സജ്ജമാക്കുന്ന ശഹ്റു റമദാനിൽ ഒരിക്കൽ കൂടി ജീവിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.
സ്വർഗവാതിലുകളുടെ താക്കോൽ നമ്മുടെ കയ്യിലാണുള്ളത്. മറ്റാരുടെ കയ്യിലുമല്ല. സ്വർഗവാതിലുകളുടെ പൂട്ടു തുറന്ന് നമുക്കകത്തു കയറാം.
നമ്മെ മാടിവിളിച്ചു കൊണ്ട് നരകവാതായനങ്ങൾ തുറന്നു കിടപ്പുണ്ട്. കൊടുങ്കാറ്റിന്റെ വീറോടെ അവ കൊട്ടിയടക്കാൻ നമുക്കാർജവമുണ്ടാവണം.
പ്രലോഭനങ്ങളുടെ മധുരം നീട്ടി അഭിശപ്തരായ ചെകുത്താന്മാർ നമ്മെ വളഞ്ഞിട്ടു പിടിക്കാൻ പ്രഛന്ന വേഷധാരികളായി ചുറ്റിലുമുണ്ട്. ആ വർഗ ശത്രുക്കളെ കൂട്ടത്തോടെ പിടിച്ച് ചങ്ങലകളിൽ തളച്ചു നിർവീര്യമാക്കാൻ നമുക്കാവണം.
അപ്പോഴാണ് നോമ്പിന്റെ ആത്മാവുണരുന്നത്.
*ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ