2025 ജൂലൈ 5, ശനിയാഴ്‌ച

മുഹര്‍റം : ആചാരവും അനാചാരവും


എം.എ.ജലീല്‍ സഖാഫി പുല്ലാര

9744803050

 1447 മുഹർറം 08 ശനി
  ഹിജ്‌റ: കലണ്ടറിലെ പ്രഥമ മാസമാണ് മുഹര്‍റം. അല്ലാഹുവിന്റെ മാസം എന്ന പേരില്‍ ഇതു പ്രസിദ്ധമാണ്. തിരുനബി(സ്വ) നല്‍കിയതാണ്  ഈ നാമം. റബ്ബിലേക്കു ചേര്‍ത്തിപ്പറഞ്ഞതു ഈ മാസത്തിന്റെ പവിത്രത വ്യക്തമാക്കുന്നു.
      നിഷിദ്ധമാക്കപ്പെട്ടത് എന്നാണ് മുഹര്‍റം എന്ന പദത്തിന്റെ അര്‍ത്ഥം. യുദ്ധം ഹറാമായ മാസമായതിനാലാണ് പ്രസ്തുത നാമം അറബികള്‍ നല്‍കിയത്. ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റത്തിലായതുകൊണ്ടാണീ നാമം ലഭിച്ചതെന്നും അഭിപ്രായമുണ്ട് (ഇആനത്ത് 2/265).
      ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ മുഹര്‍റ മാസത്തെ ആദരിച്ചിരുന്നു. മുഹര്‍റം പത്തിന്നവര്‍ നോമ്പനുഷ്ഠിച്ചിരുന്നു (ബുഖാരി).   
   ഹാഫിള് ഇബ്‌നു ഹജറനില്‍ അസ്ഖലാനി(റ) പ്രസ്താവിക്കുന്നു: പ്രസ്തുത ദിനത്തില്‍ ഖുറൈശികള്‍ നോമ്പനുഷ്ഠിക്കാനുള്ള കാരണം മുന്‍കഴിഞ്ഞ ശരീഅത്തില്‍ അവര്‍ അതു കണ്ടെത്തിയതാവാം അതു കൊണ്ടുതന്നെ കഅ്ബയ്ക്കു കില്ല അണിയിക്കുക പോലെയുള്ള കാര്യങ്ങളാല്‍ ആ ദിനത്തെ അവര്‍ ആദരിച്ചിരുന്നു. ഖുറൈശികള്‍ ആ ദിനത്തെ ബഹുമാനിക്കുന്നതിനെ കുറിച്ചു ഇക്‌രിമ(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി പറഞ്ഞു. ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് എന്തോ ഒരു പാപം ചെയ്തു അതവരുടെ ഹൃദയത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത പാപത്തിനു പ്രായശ്ചിത്തമാകുമെന്ന് ആരോ അവരോട് പറഞ്ഞു (ഫത്ഹുല്‍ ബാരി: 4/309). 
    `ഖുറൈശികളുടെ കൂടെ തിരുനബി(സ്വ)യും ജാഹിലിയ്യാ കാലത്തു നോമ്പനുഷ്ഠിച്ചിരുന്നു` (ബുഖാരി).

മുഹര്‍റത്തിലെ ആചാരങ്ങൾ 

    മുഹര്‍റ മാസത്തിലെ പ്രധാന കര്‍മങ്ങളില്‍ പെട്ടതാണ് നോമ്പ്. ഇമാം ഇബ്‌നു ഹജറിനില്‍ ഹൈതമി(റ) പ്രസ്താവിക്കുന്നു: മുഹര്‍റം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തും പ്രസ്തുത മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്‌റാ: 2/27). 
      നബി(സ്വ) പറഞ്ഞു: റമളാന്‍ മാസത്തിലെ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായത് മുഹര്‍റ മാസത്തിലെ നോമ്പാണ്. നിര്‍ബന്ധ നിസ്‌കാരം കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു കൊണ്ടുള്ള സുന്നത്ത് നിസ്‌കാരം പോലെ (മുസ്‌ലിം). 
   അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മുഹര്‍റ മാസത്തില്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. മുഹര്‍റം അല്ലാഹുവിന്റെ വിശിഷ്ട മാസമാണ്. ആ മാസത്തില്‍ പലരുടെയും പശ്ചാതാപങ്ങള്‍ അവന്‍ സ്വീകരിക്കുന്നതാണ് (അഹ്മദ്).
യുദ്ധം ഹറാമായിരുന്ന മുഹര്‍റം, റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, എന്നീ നാലു മാസങ്ങളില്‍ ഏറ്റവും പുണ്യം മുഹര്‍റത്തിനാണെന്ന് ഹസനുല്‍ ബസ്വരി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ട്. യുദ്ധം നിഷിദ്ധമാവുക എന്ന നിമയം പിന്നീട് ഹിജ്റ: എട്ടാം കൊല്ലം ദുര്‍ബലമാക്കപ്പെട്ടു.(തുഹ്ഫ)

      മുഹര്‍റം  ഒമ്പതും പത്തും

    മുഹര്‍റം ഒമ്പത്, പത്ത് എന്നീ ദിനങ്ങള്‍ യഥാക്രമം 'യൗമു താസൂആഅ്', 'യൗമു ആശൂറാഅ്' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഈ രണ്ടു ദിനങ്ങളിലും നോമ്പെടുക്കല്‍ ബലപ്പെട്ട സുന്നത്താണ്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു നിവേദനം: നബി(സ്വ) മദീനയിലേക്ക് വന്നപ്പോള്‍ (ഹിജ്‌റ: വന്ന വേളയില്‍  ) അവിടുത്തെ ജൂതന്മാര്‍ മുഹര്‍റം പത്തിന് (ഹിജ്‌റ രണ്ടാം വര്‍ഷം) നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ അവിടുന്നു ചോദിച്ചു: ഇന്നെന്താണ് പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യ ദിനമാണ്. ബനൂ ഇസ്‌റാഈലിനെ അവരുടെ ശത്രുക്കളില്‍ നിന്നു അല്ലാഹു മോചിപ്പിച്ചത് ഇന്നാണ്. തദടിസ്ഥാനത്തില്‍ മൂസാ നബി(അ) നോമ്പനുഷ്ഠിച്ചിരുന്നു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: എങ്കില്‍ നിങ്ങളേക്കാള്‍ മൂസാ നബി(അ)യുമായി കടപ്പെട്ടവന്‍ ഞാനാണ്. പിന്നീട് നബി(സ്വ) ആ ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ അവിടന്ന് കല്‍പ്പിക്കുകയും ചെയ്തു (ബുഖാരി).
അബൂ മൂസ(റ)യില്‍ നിന്നു നിവേദനം: മുഹര്‍റം പത്തിനെ ജൂതന്മാര്‍ ആഘോഷ ദിനമായി കണ്ടിരുന്നു. അപ്പോള്‍ നബി(സ്വ) നിങ്ങളും നോമ്പനുഷ്ഠിക്കുകയെന്ന് മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു (ബുഖാരി). 
    ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) മുഹര്‍റം പത്താം ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പ്രസ്തുത ദിവസത്തെ ജൂതരും ക്രിസ്ത്യാനികളും ആദരിക്കുന്നുവെന്നു അവര്‍ പറയുന്നു (മുസ്‌ലിം).
     ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബ്‌നു ഹജറിനില്‍ അസ്ഖലാനി(റ) എഴുതുന്നു: മൂസാ നബി(അ)യെ രക്ഷിക്കുകയും ഫിര്‍ഔനിനെ നശിപ്പിക്കുകയും ചെയ്ത ദിനമാണിതെന്ന ന്യായം പ്രകാരം ജൂതന്മാര്‍ക്കേ ആ ദിനത്തെ ആചരിക്കാന്‍ അവകാശമുള്ളൂ. ക്രിസ്ത്യാനികള്‍ ആ ദിനത്തെ ആചരിക്കുന്നത് എന്തിനാണെന്ന് സംശയം ഉളവാകുന്നു. മൂസാ നബി(അ)യുടെ ശരീരത്തില്‍ നിന്നു നിയമ പ്രാബല്യമില്ലാതാക്കപ്പെട്ടവയല്ലാത്ത എല്ലാ വിധികളും ഈസാ നബി(അ)ക്കും ബാധകമായതുകൊണ്ട് ഈസാ നബി(അ) ആ ദിവസത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ന്യായമുണ്ടെന്ന് മറുപടി പറയാം.
 മാത്രമല്ല, ശാഖാപരമായി വിധികളധികവും ക്രിസ്ത്യാനികള്‍ കണ്ടെത്തിയത് തൗറാത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു (ഫത്ഹുല്‍ ബാരി: 4/311).
    മുഹര്‍റം പത്തിനു നോമ്പ് സുന്നത്താണെന്നു ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണെന്നു ഇബ്‌നു അബ്ദില്‍ ബര്‍റ്(റ) ഉദ്ധരിച്ചിട്ടുണ്ട് (ഫത്ഹുല്‍ ബാരി 4/309). ഇജ്മാഅ് ഖണ്ഡിത പ്രമാണമാണ്.
      മക്കയില്‍ വെച്ച് ഖുറൈശികളോടു കൂടെ നബി(സ്വ) നോമ്പനുഷ്ഠിച്ചതിന്റെ പുറമേ മദീനയില്‍ വെച്ചു വര്‍ഷങ്ങളോളം മുഹര്‍റം പത്തിനു നബി(സ്വ) നോമ്പനുഷ്ഠിച്ചിട്ടുണ്ട്. അഹ്‌ലു കിതാബികളോട് ആവുന്നത്ര യോജിക്കലായിരുന്നു ആദ്യഘട്ടത്തില്‍ നബി(സ്വ) യുടെ നയം. ജൂതരെ ഇസ്‌ലാമിലേക്ക് അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവര്‍ പരിഹാസം വര്‍ദ്ധിപ്പിക്കുകയും മുഹമ്മദ് നബി നമ്മുടെ നോമ്പിനെ അനുകരിക്കുന്നുവെന്ന് പറയുകയും ചെയ്തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ നബി(സ്വ) പ്രസ്താവിച്ചു.
അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിന് ഞാന്‍ നോമ്പനുഷ്ഠിക്കും (മുസ്‌ലിം). 
    പക്ഷേ, ഇതു പ്രഖ്യാപിച്ചു രണ്ടു മാസം കഴിഞ്ഞപ്പോള്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു തിങ്കളാഴ്ച നബി(സ്വ) വഫാത്തായി(ഫത്ഹുല്‍ബാരി 4/198).
ജൂതരോട് എതിരാവാനാണ് മുഹര്‍റം ഒമ്പതിനു നോമ്പ് സുന്നത്താക്കപ്പെട്ടത്. മുഹര്‍റം പത്തിലെ നോമ്പ് ഒരു വര്‍ഷത്തെ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ് (മുസ്‌ലിം). മുഹർറം ഒമ്പതിലെ നോമ്പും ഒരു വർഷത്തെ ദോഷങ്ങളെ പൊറുപ്പിക്കും. ( അൽ അജ്'വിബ )
 ചെറുദോഷങ്ങളാണുദ്ദേശ്യം. വന്‍ദോഷങ്ങളും ഉള്‍പ്പെടുമെന്നു അഭിപ്രായമുണ്ട് (തുഹ്ഫ; 3/454).

മുഹര്‍റം പതിനൊന്ന്

   മുഹര്‍റം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട് (തുഹ്ഫ 3/456). 
      നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മുഹര്‍റം പത്തിനു നോമ്പനുഷ്ഠിക്കുക. ജൂതരോട് എതിരാവുക, മുഹര്‍റം ഒമ്പതിനും പതിനൊന്നിനും നോമ്പനുഷ്ഠിക്കുക (അഹ്മദ്).
ഹാഫിള് ഇബ്‌നുഹജര്‍(റ) പറയുന്നു: ആശൂറാഉമായി ബന്ധപ്പെട്ട നോമ്പ് മൂന്ന് നിലവാരത്തിലാണുള്ളത്. അതില്‍ താണ നില മുഹര്‍റം പത്തിനു മാത്രം നോമ്പനുഷ്ഠിക്കലാണ്. അതിന്റെ മുകളിലെ നില പത്തിനും ഒമ്പതിനും അനുഷ്ഠിക്കലും പരിപൂര്‍ണ നില പതിനൊന്നിനു കൂടി അനുഷ്ഠിക്കലാണ് (ഫത്ഹുല്‍ ബാരി 9/81) 
     പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതുകൊണ്ട് കറാഹത്ത് സംഭവിക്കില്ല (ഫത്ഹുല്‍ മുഈന്‍ പേ: 203).
     നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുവാൻ ഉണ്ടെങ്കിൽ അതിൻ്റെ കൂടെ സുന്നത്ത് നോമ്പ് കരുതിയാൽ  രണ്ടും ലഭിക്കും (ഇആനത്ത് 2/265).

മുഹര്‍റം പത്തും ഭക്ഷണവും

  മുഹര്‍റം പത്തിലെ ഒരു പുണ്യ ആചാരമാണ് തന്റെ ഭാര്യാ സന്താനങ്ങള്‍ക്ക് സുഭിക്ഷ ഭക്ഷണം നല്‍കല്‍. പതിവിനു വ്യത്യസ്തമായി അന്നു നല്ല ഭക്ഷണം ഉണ്ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത് പുണ്യമുള്ളതാണ്. നബി(സ്വ) പറഞ്ഞു: മുഹര്‍റം പത്തിന്റെ അന്നു തന്റെ ഭാര്യാ സന്താനങ്ങള്‍ക്ക് മികച്ച ഭക്ഷണം സമ്മാനിക്കുന്നവനു ആ വര്‍ഷം മുഴുവന്‍ ഭക്ഷണ വിശാലത അല്ലാഹു നല്‍കുന്നതാണ് (ബൈഹഖി). ഈ ഹദീസ് പ്രമാണ യോഗ്യമായ (ഹസന്‍) ഹദീസാണെന്ന് ഇമാം കുര്‍ദി(റ) പ്രസ്താവിച്ചിട്ടുണ്ട് (കുര്‍ദി: 2/131).
   ഈ ഭക്ഷണ വിശാലതയുടെ പുണ്യം ലഭിക്കാന്‍ മുഹര്‍റം ഒമ്പതിന്റെ നോമ്പു തുറ സമയത്തോ അതിനു ശേഷമോ പ്രവര്‍ത്തിക്കാം. മുഹര്‍റം പത്തിന്റെ പകലില്‍ ആണെങ്കിലും ഈ പുണ്യം ലഭിക്കും. പക്ഷേ, അന്നു നോമ്പനുഷ്ഠിക്കുകയാണെങ്കില്‍ പകലില്‍ ഭക്ഷണം കഴിക്കാനാവില്ലല്ലോ. 
     മുഹര്‍റം പത്തിലെ ഭക്ഷണ വിശാലതയെ പരാമര്‍ശിക്കുന്ന പ്രസിദ്ധ ഹദീസ് നിവേദനം ചെയ്ത ഹദീസ് പണ്ഡിതന്മാര്‍ സ്വന്തം ജീവിതത്തില്‍ ഇപ്പറഞ്ഞത് പ്രാവര്‍ത്തികമാക്കിയപ്പോള്‍ ജീവിതത്തില്‍ ഭക്ഷണ വിശാലത ലഭിച്ചതായി അവര്‍ക്കു നിരവധി അനുഭവങ്ങളുണ്ട് (കുര്‍ദി 
  മുഹർറം ഒമ്പതിന് നോമ്പ് അനുഷ്ഠിച്ചാൽ ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടുമെന്നാണല്ലോ. അതുപോലെ മുഹർറം പത്തിന് നോമ്പ് അനുഷ്ഠിച്ചാലും ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടും.
മല്ലോ ഈ പൊറുക്കപ്പെടുന്ന ദോഷങ്ങളിൽ  വൻദോഷങ്ങൾ ഉൾപ്പെടുകയില്ല. ചെറുദോഷങ്ങളാണ് പൊറുക്കപ്പെടുക. ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്
   നിബന്ധനയൊത്ത തൗബ: കൊണ്ടാണ് വൻദോഷം പൊറുക്കപ്പെടുക ( ചിലപ്പോൾ അല്ലാഹുവിൻ്റെ കേവലം ഔദാര്യം കൊണ്ടും പൊറുക്കപ്പെടും)
   ശൈഖ് മഖ്ദൂം (റ) വിവരിക്കുന്നത് ഇങ്ങനെ: 
    ആശൂറാഅ് (മുഹർറം പത്തിലെ) നോമ്പ് , താസൂആഅ് (മുഹർറം ഒമ്പതിലെ) നോമ്പ് എന്നിവ ശക്തമായ സുന്നത്തുള്ള നോമ്പുകളാണ്. ഈ രണ്ടു നോമ്പുകളിൽ ഓരോ നോമ്പും ഒരു വർഷത്തെ ചെറുദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്.
   മുഹർറം പത്താം രാവ് പുണ്യങ്ങളുടെ ഉത്സവ രാവ് എന്നാണു അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസാലി (റ) ഇഹ്'യാ ഉലൂമിദ്ദീൻ എന്ന ലോക പ്രസിദ്ധ ഗ്രന്ഥത്തിൽ വ്യക്തമാക്കിയത്. 

അടിസ്ഥാന രഹിതം

     മുഹർറ മാസം മറഞ്ഞു കാണാൻ പാടില്ല . മുഹർറം പത്തു കഴിയാതെ വിവാഹം നടത്തരുത് എന്നിങ്ങനെയുള്ള തെറ്റായ ധാരണ ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. അവ തിരുത്തപ്പെടേണ്ടതാണ്.

മുഹർറം പത്തിത് മധുര പലഹാരം

   മുഹർറം പത്തിന്   പായസം , മറ്റു പലഹാരം എന്നിവ ഉണ്ടാക്കുന്ന പതിവ് ചില നാടുകളിൽ ഉണ്ട്.ഇതിന് പരിശുദ്ധ ദീനിൽ തെളിവുണ്ട്.  ഭക്ഷണത്തിൻ്റെ 'കറി'യോടുകൂടെ പഴവർഗം കൂടി നൽകുന്ന  പതിവ് നാട്ടിലുണ്ടെങ്കിൽ 'കറി'യോടൊപ്പം പഴ വർഗംകൂടി ഭർത്താവ് ഭാര്യക്ക് നൽകൽ നിർബന്ധമാണ് എന്ന മസ്അല വിവരിച്ച് കൊണ്ട് ഇമാം സുലൈമാനുൽ ജമൽ (റ) വിവരിക്കുന്നു: മുഹർറം പത്തിന്  പതിവുള്ള മധുര പലഹാരം , മറ്റു വിഭവങ്ങൾ ഭർത്താവ് - അവൻ്റെ ആവത് അനുസരിച്ച് -  നൽകലും നിർബന്ധമാണ്. (ഹാശിയത്തുൽ ജമൽ: 4/490)
      മുഹർറം പത്തിന് മധുര പലഹാരവും മറ്റു ഭക്ഷണ വിഭവങ്ങളും  ഉണ്ടാക്കുന്നതിനെക്കുറിച്ച് ഫുഖഹാഹ്
'മുഹർറം പത്തിന് ഉണ്ടാക്കപ്പെടുന്ന മധുര പലഹാരം' എന്നു പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 
   നമ്മുടെ പൂർവ്വീകർ മുഹർറം പത്തിന് പ്രത്യേകതരം ഭക്ഷണവിഭവം ഉണ്ടാക്കുകയും അങ്ങനെ വീട്ടുകാരെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന നല്ല ആചാരം ഇന്നും പല നാടുകളിലും പതിവുണ്ട്. അതു നിലനിൽക്കണം

മുഹര്‍റം പത്തും ശിയാക്കളും

     പുത്തന്‍ വാദികളായ ശിയാക്കളില്‍ ഒരു വിഭാഗം മുഹര്‍റം പത്തിനെ പുണ്യദിനമായി ആചരിക്കുകയും മറ്റൊരു വിഭാഗം ദു:ഖാചരണ ദിനമായും ആചരിക്കുകയും ചെയ്യുന്നു.
     അതിന്റെ ചരിത്ര പശ്ചാത്തലം വിവരിക്കാം.
ഇമാം ഇബ്‌നു കസീര്‍(റ) ഉദ്ധരിക്കുന്നു: മുഹര്‍റം പത്ത് ആചരിക്കുന്നതില്‍ ശിയാക്കള്‍ അതിര് കവിഞ്ഞിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കുറേ കള്ളക്കഥകള്‍ ഹദീസ് എന്ന പേരില്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആ ദിനത്തില്‍ സൂര്യഗ്രഹണം സംഭവിച്ചുവെന്നും അന്നു ഭൂമിയിലുള്ള ഏതു കല്ലിന്‍ ചുവട്ടിലും രക്തം കാണുമായിരുന്നുവെന്നും അന്തരീക്ഷം ചുവപ്പ് വര്‍ണ്ണമായിയെന്നും സൂര്യ രശ്മി രക്തം പോലെ ചുവന്നുവെന്നും ആകാശം രക്തകട്ട പോലെയായിയെന്നും ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുവെന്നും രക്തവര്‍ണ്ണമുള്ള മഴ വര്‍ഷിച്ചുവെന്നുമുള്ള കഥകള്‍ അവരാൽ നിര്‍മ്മിതമാണ്.
ആശൂറാ ദിനത്തില്‍ ളുഹ്ര്‍ സമയത്ത് സൂര്യഗ്രഹണം സംഭവിച്ചു. ആ സമയത്ത് മറ്റു നക്ഷത്രങ്ങള്‍ പ്രത്യക്ഷമായി, ശത്രുപക്ഷം ഹുസൈനി(റ)ന്റെ തലയുമായി രാജകൊട്ടാരത്തിലെത്തിയപ്പോള്‍ അവിടുത്തെ ചുമരുകളില്‍ നിന്നു രക്തം പ്രവഹിച്ചു! ഭൂമി മൂന്നു ദിവസം ഇരുള്‍ മുറ്റിനിന്നു. ബൈത്തുല്‍ മുഖദ്ദിസിലെ കല്ലുകള്‍ക്കിടയില്‍ നിന്നു കട്ടിയുള്ള രക്തം വെളിവായി, ഹുസൈനി(റ)ന്റെ ആടുകളെ ശത്രുപക്ഷം പിടിച്ചെടുത്തു മാംസം പാകം ചെയ്തപ്പോള്‍ മാംസമെല്ലാം രക്ത കട്ടയായി പരിണമിച്ചു തുടങ്ങിയ കള്ളകഥകളും ധാരാളമുണ്ട്.

      ഹുസൈനി(റ) വിനെ അക്രമിച്ചവര്‍ക്ക് നാശം സംഭവിച്ചുവെന്നറിയിക്കുന്ന ചരിത്രം സ്വഹീഹാണ്. ഹുസൈനി(റ)വിന്റെ കൊലയാളികളില്‍ ദുനിയാവില്‍ വെച്ചു തന്നെയുള്ള വിപത്തുകളില്‍ നിന്നു രക്ഷപ്പെട്ടവര്‍ വളരെ വിരളമാണ്. അവരിലധിക പേര്‍ക്കും ഭ്രാന്ത് പിടിപെട്ടിരുന്നു (അല്‍ ബിദായത്തുവന്നിഹായ: 8/201).
    ഇമാം ഇബ്‌നു കസീര്‍(റ) തുടരുന്നു: ഹിജ്‌റ: വര്‍ഷം നാലാം നൂറ്റാണ്ടായപ്പോള്‍ ശിയാക്കളിലെ ഒരു വിഭാഗമായ റാഫിളത്ത് പ്രസ്തുത ദിനമാകുമ്പോള്‍ ദു:ഖാചരണങ്ങളില്‍ അതിര് കവിഞ്ഞു. ബഗ്ദാദ് പോലെയുള്ള പട്ടണങ്ങളില്‍ ആശൂറാ ദിനത്തില്‍ ദു:ഖാചരണം കുറിക്കുന്ന ചെണ്ട മുട്ടലും റോഡുകളില്‍ മണ്ണും വെണ്ണീരുമെല്ലാം വിതരലും കടകളുടെ മുന്‍വശത്ത് ദു:ഖം കുറിക്കുന്ന കരിമ്പടം തൂക്കിയിടലുമെല്ലാം ആ ദു:ഖാചരണത്തിന്റെ ഭാഗമായിരുന്നു.
ഹുസൈന്‍ (റ) ദാഹിച്ചവശനായിട്ടാണ് കൊല ചെയ്യപ്പെട്ടതെന്നു പറഞ്ഞു അവരിലധിക പേരും പ്രസ്തുത ദിവസം ഒരിറ്റു വെള്ളം പോലും കുടിക്കില്ല. സ്ത്രീകള്‍ മുഖം വെളിവാക്കി അട്ടഹസിക്കുകയും മാറത്തും മുഖത്തുമടിച്ചു കാലില്‍ ചെരിപ്പു ധരിക്കാതെ അങ്ങാടിയിലൂടെ പ്രകടനം നടത്തുകയും ചെയ്യും. ഇതുകൊണ്ടെല്ലാം അവരുദ്ദേശിക്കുന്നത് അന്നത്തെ ബനൂ ഉമയ്യത്തിന്റെ ഭരണത്തിനോട് പ്രതിഷേധം കാണിക്കുകയാണ്. കാരണം അവര്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹുസൈന്‍(റ) കൊല ചെയ്യപ്പെട്ടത്.
എന്നാല്‍ റാഫിളിയത്തിനോട് അങ്ങേയറ്റം വിരോധമുള്ള ശിയാക്കളിലെ മറ്റൊരു വിഭാഗം ആശൂറാ ദിനത്തില്‍ നല്ല ധാന്യങ്ങള്‍ പാകം ചെയ്തു കുളിച്ചു പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശി പ്രസ്തുത ദിനത്തെ ആഘോഷ ദിനമായി ആചരിക്കുകയും സന്തോഷം പ്രകടമാക്കുകയും ചെയ്യുന്നു. ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് റാഫിളത്തിനോടുള്ള വിരോധവും മര്‍ക്കട മുഷ്ടിയുമാണ് (അല്‍ ബിദായത്തു വന്നിഹായ: 8/202).
    ശിയാക്കളിലെ രണ്ടു വിഭാഗവും കാണിക്കുന്ന സന്തോഷവും ദു:ഖവും ശര്‍ഇനു വിരുദ്ധമാണ്. ദു:ഖാചരണ ദിനം തന്നെ പൊതുവെ ഇസ്‌ലാമിന്നന്യമാണ്.

എല്ലാ കിണറ്റിലും സംസം വെള്ളമോ ?

  മുഹർറം പത്തിനു എല്ലാ വെള്ളത്തിലേക്കും സംസം വെള്ളം വരുമെന്നും അന്നു കുളിച്ചാൽ ആ വർഷം അവൻ രോഗം പിടിപെടുന്നതിൽ നിന്നു നിർഭയമാകുമെന്നും ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. അതു വളരെ ദുർബലമാണെന്ന് വ്യക്തം. റൗളുൽ ഫാഇഖ് (പേജ്: 178) എന്ന ഗ്രന്ഥത്തിൽ ഇതു കാണാം അതു റുഹുൽ ബയാനിൽ (4/83) ഉദ്ധരിച്ചിട്ടുണ്ട്.

   മുഹർറം പത്തിലെ നിരവധി പുണ്യങ്ങൾ റൗളുൽ ഫാഇഖിൽ നിന്നു സയ്യിദുൽ 
ബക്'രി (റ) ഇആനത്തിൽ  ഉദ്ധരിച്ചപ്പോൾ സംസമിൻ്റെ കഥ ബോധപൂർവ്വം ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല , പ്രസ്തുത കാര്യത്തിൽ റൗളുൽ ഫാഇഖിൽ പറഞ്ഞതിനു എതിർ പറയുകയും ചെയ്തു.
     സയ്യിദുൽ ബക് രി (റ) പറയുന്നു. 'മുഹർറം പത്തിനു കുളിച്ചാൽ രോഗം ഉണ്ടാകില്ലന്നു പറയപ്പെടുന്നതിനു ഒരടിസ്ഥാനവുമില്ല.' (ഇആനത്ത്: 2/ 260 നോക്കുക)  
     ചില നാടുകളിൽ മുഹർറം പത്തിൻ്റെ  സംസം കഥ ദുൽഹിജ്ജ :പത്തിന്നാണ്.
   മുഹർറം പത്തിലെ ആചാരം ഭക്ഷണ വിശാലതയും നോമ്പും സ്വദഖയുമാണ്. ഇവ  അധികാരിക തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണ്.(അൽ അജ്'വിബ: പേജ്: 142)

 ഏറ്റവും ശ്രേഷ്ടം ശഅ്ബാൻ 

  റമളാൻ കഴിഞ്ഞാൽ നോമ്പിന് ഏറ്റവും ശ്രേഷ്ടമായ മാസങ്ങൾ യുദ്ധം നിഷിദ്ധമായിരുന്ന പവിത്ര മാസങ്ങളാണ്. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ് എന്നീ നാലു മാസങ്ങളാണവ. ഇവയിൽ തന്നെ ഏറ്റം ശ്രഷ്ടം മുഹർറമും പിന്നീട് റജബ് മാസവുമാണ്. ഈ നാലു മാസങ്ങൾക്കു ശേഷമാണ് ശഅ്ബാൻ മാസത്തിന്റെ സ്ഥാനം. 
     എന്നാൽ, നബി (സ) തങ്ങൾ കൂടുതൽ നോമ്പനുഷ്ടിച്ചിരുന്നത് ശഅ്ബാനിലായിരുന്നു. അങ്ങനെ പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇതു കൊണ്ടു പക്ഷേ, ശഅ്ബാൻ മുഹർറമിനേക്കാൾ ശ്രേഷ്ടമാണെന്നു വരികയില്ല. മുഹർറമിൽ കൂടുതൽ നോമ്പനുഷ്ടിക്കുന്നതിനെത്തൊട്ട് തടയുന്ന ന്യായമായ വല്ല കാരണങ്ങളും ഉണ്ടായതുകൊണ്ടാണ് ആ മാസത്തിൽ നബി(സ്വ) വർദ്ധിപ്പിക്കാതിരുന്നതെന്നു വരാമല്ലോ. അതല്ലെങ്കിൽ മുഹർറമാണ് കൂടുതൽ ശ്രേഷ്ടമെന്ന അറിവ് ലഭിച്ചത് നബിതങ്ങളുടെ ജീവിതാവസാനത്തിലാണെന്നും വരാം. ഏതായാലും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റം ശ്രേഷ്ടം മുഹർറം തന്നെയാണ്. ശഅ്ബാനല്ല. (ശർവാനി 3/461)

പൊറുക്കാൻ തെറ്റുകളെവിടെ

  അറഫ : നോമ്പു അനുഷ്ഠിച്ചാൽ കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും തെറ്റുകൾ പൊറുക്കപ്പെടുമെന്ന് ഹദീസ് ഉദ്ധരിച്ച് ഫുഖഹാഅ് വിവരിച്ചിട്ടുണ്ടല്ലോ. ഒരു മാസം മുമ്പെല്ലേ അറഫ: നോമ്പ് കഴിഞ്ഞത്. ഇതി മുഹർറം ഒമ്പതിൻ്റെ നോമ്പും ഒരു വർഷത്തെ തെറ്റുകളെ പൊറുപ്പിക്കും പത്തിൻ്റെ നോമ്പും അതുപോലെ പൊറുപ്പിക്കുമെന്ന് ഫുഖഹാഅ് വിവരിച്ചല്ലോ. ഇനി പൊറുക്കാൻ തെറ്റുകൾ എവിടെ? 
എന്ന പ്രസ്തുത സംശയത്തിന് ഫുഖഹാഅ് മറുപടി പറഞ്ഞു തന്നിട്ടുണ്ട്.
  അതിങ്ങനെ :  പൊറുക്കാർ ചെറുദോഷങ്ങൾ ഇല്ലെങ്കിൽ നന്മ വർദിപ്പിക്കും . വൻ ദോഷം ഉണ്ടെങ്കിൽ അതിൻ്റെ കുറ്റം ലഘൂകരിക്കപ്പെടും ( നിഹായ : 3/ 206)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...