2023 നവംബർ 19, ഞായറാഴ്‌ച

മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥന

*"മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥന നടത്തുന്നതിനെ ഒഴിവാക്കുന്നത് മക്കളുടെ ജീവിതം ഞെരുക്കത്തിൽ ആക്കിത്തീർക്കും."*

ഒരു സ്വഹാബിവര്യനെ തൊട്ട് ഉദ്ധരിക്കപ്പെട്ടത്. 

_"മാതാപിതാക്കൾ മക്കളോട് അതൃപ്തരായി മരണപ്പെട്ടു പോയാൽ മരണാനന്തരം അവരെ സംതൃപ്തരാക്കാൻ സാധിക്കുമോ? ഇങ്ങനെ ഒരാൾ ചോദിക്കുകയാണെങ്കിൽ മൂന്ന് കാര്യങ്ങൾ കൊണ്ട് അവരെ തൃപ്തിപ്പെടുത്താം. എന്ന് അവന് ഉത്തരം നൽകപ്പെടണം._

 *ഒന്ന്*
_ആ സന്താനം സന്മാർഗ്ഗിയാവുക. അവൻ സുകൃതവാനാകുന്നതിനെക്കാൾ അവന്റെ മാതാപിതാക്കൾക്കു പ്രിയങ്കരമായ ഒരു സംഗതിയും ഉണ്ടാവുകയില്ല._

*രണ്ട്*
_അവർ രണ്ടുപേരുടെയും കുടുംബക്കാരോടും സുഹൃത്തുക്കളോടുമുള്ള ബന്ധം ചേർക്കുക._

*മൂന്ന്*
_അവർക്കു വേണ്ടി പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും അവരെ തൊട്ട് സ്വദഖ നിർവഹിക്കുകയും ചെയ്യുക."_

*അബുല്ലൈസ് നസ്വ്'ർ ബ്നു മുഹമ്മദ് (റ)*
(തൻബീഹുൽ ഗാഫിലീൻ: 129)

ﻭَﺭُﻭِﻱَ ﻋَﻦْ ﺑَﻌْﺾِ اﻟﺼَّﺤَﺎﺑَﺔِ ﺭَﺿِﻲَ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ , ﺃَﻧَّﻪُ ﻗَﺎﻝَ: " ﺗﺮﻙ اﻟﺪﻋﺎء ﻟِﻠْﻮَاﻟِﺪَﻳْﻦِ ﻳُﻀَﻴِّﻖُ اﻟْﻌَﻴْﺶَ ﻋَﻠَﻰ اﻟْﻮَﻟَﺪِ،

قال الفقيه فإن سأل سائل إن الوالدين إذا ماتا ساخطين علي الولد ﻭَﻫَﻞْ ﻳُﻤْﻜِﻨُﻪُ ﺃَﻥْ ﻳُﺮْﺿِﻴَﻬُﻤَﺎ ﺑَﻌْﺪَ ﻭَﻓَﺎﺗِﻬِﻤَﺎ؟ ﻗِﻴﻞَ ﻟَﻪُ: ﺑَﻠَﻰ ﻳُﺮْﺿِﻴﻬُﻤَﺎ ﺑِﺜَﻼَﺛَﺔِ ﺃَﺷْﻴَﺎءَ: ﺃَﻭَّﻟُﻬَﺎ ﺃَﻥْ ﻳَﻜُﻮﻥَ اﻟْﻮَﻟَﺪُ ﺻَﺎﻟِﺤًﺎ ﻓِﻲ ﻧَﻔْﺴِﻪِ، ﻷَِﻧَّﻪُ ﻻَ ﻳَﻜُﻮﻥُ ﺷَﻲْءٌ ﺃَﺣَﺐَّ ﺇِﻟَﻴْﻬِﻤَﺎ ﻣِﻦْ ﺻَﻼَﺣِﻪِ.
ﻭَاﻟﺜَّﺎﻧِﻲ ﺃَﻥْ ﻳَﺼِﻞَ ﻗَﺮَاﺑَﺘَﻬُﻤَﺎ ﻭَﺃَﺻْﺪِﻗَﺎءَﻫُﻤَﺎ.
ﻭَاﻟﺜَّﺎﻟِﺚُ: ﺃَﻥْ ﻳَﺴْﺘَﻐْﻔِﺮَ ﻟَﻬُﻤَﺎ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻤَﺎ ﻭَﻳَﺘَﺼَﺪَّﻕَ ﻋَﻨْﻬُﻤَﺎ "
(تنبيه الغافلين:١٢٩)

2023 നവംബർ 18, ശനിയാഴ്‌ച

ഉറക്കം


1. *ഏതു ഭാഗത്തേക്ക് തിരിഞ്ഞാണു കിടക്കേണ്ടത്?*
മറുപടി: ഖിബ്ലക്ക് മുന്നിട്ടുകൊണ്ട് വലതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കലാണ് ഏറ്റവും പുണ്യം ഖബ്റിൽ മയ്യിത്തു കിടക്കുംപോലെ ഉറങ്ങുമ്പോൾ ഈ കിടത്തമാണ് സുന്നത്ത് (ശർഹു ബിദായതിൽ ഹിദായ: 41)
2. *ഖിബ്ലയിലേക്ക് കാല് നീട്ടി കിടന്നുറങ്ങലോ?*
മറുപടി: അതു പുരുഷനു അനുവദനീയമായ രീതിയാണ് മുഖവും ഉള്ളൻ കാലുകളും ഖിബ്ലയുടെ നേരെയാക്കി മലർന്നു കിടക്കൽ (നമ്മുടെ കേരളത്തിൽ കിഴക്കു പടിഞ്ഞാറിൽ കിടക്കൽ) അനുവദനീയമാണ് (ശർഹുൽ ബിദായ: 41)
3. *സ്ത്രീ മലർന്നു കിടക്കുന്നതിന്റെ വിധി?*
മറുപടി: കറാഹത്താണ് (ശർഹു മറാഖിൽ ഉബൂദിയ്യ: 41)
4. *ഖിബ്ലയിലേക്ക് മുന്നിട്ട് ഇടതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കാമോ?*
മറുപടി: കിടക്കാം അതു സുന്നത്തായ രീതിയാണ് ഭക്ഷണം കഴിച്ച ഉടനെ വലതു ഭാഗത്തിന്റെ മേൽ അൽപനേരം കിടന്ന ശേഷം ഇടതു ഭാഗത്തിന്റെ മേൽ കിടക്കൽ ശാരീരികാരോഗ്യത്തിനു ഗുണകരമാണ് (ശർഹു ബിദായ: 41)
5. *ഉറങ്ങാൻ വേണ്ടി വുളൂഅ് ചെയ്യൽ സുന്നത്തുണ്ടോ?*
മറുപടി: അതേ, സുന്നത്തുണ്ട് (ശർഹുൽ ബിദായ: 41)
6. *പുരുഷൻ കമിഴ്ന്ന് കിടക്കാമോ?*
മറുപടി: കമിഴ്ന്നു കിടന്നുറങ്ങൽ കറാഹത്താണ് അതു പിശാചിന്റെ ഉറക്കമാണ് (ശർഹുൽ ബിദായ: 41)
7. *ഉറങ്ങാൻ കിടക്കുമ്പോൾ പാലിക്കേണ്ട മറ്റു മര്യാദകൾ?*
മറുപടി: വിരിപ്പ് കുടഞ്ഞു അതിൽ അപകടകാരികൾ ഇല്ലെന്നു ഉറപ്പ് വരുത്തൽ രാവിലും പകലിലുമായി എട്ടു മണിക്കൂറിനേക്കാൾ ഉറങ്ങാതിരിക്കൽ, മിസ് വാക്ക് ചെയ്യൽ, സുബ്ഹിക്കു മുമ്പ് ഉണരണം എന്ന കരുത്തോടെ ഉറങ്ങൽ എന്നിവ ശ്രദ്ധിക്കേണ്ട മര്യാദകളിൽ പെട്ടതാണ് (ശർഹുൽ ബിദായ: 41)
8. *ഉറങ്ങുംമുമ്പ് ആയതുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടോ?*
മറുപടി: ഉറങ്ങുംമുമ്പ് ആയതുൽ കുർസിയ്യ്, ആമനർറസൂൽ, ഇഖ്ലാസ്, മുഅവ്വിദതൈനി, തബാറക എന്നിവ പാരായണം ചെയ്യൽ സുന്നത്തുണ്ട് (ശർഹുൽ ബിദായ: 43)
9. *സൂറതുൽ ഇഖ്ലാസ് എത്ര തവണ പാരായണം ചെയ്യൽ സുന്നത്തുണ്ട്?*
മറുപടി: മൂന്നു തവണ (അദ്കാർ, ശർഹു മറാഖിൽ അബൂദിയ്യ: 43)
10. *മുഅവ്വിദതൈനി ഓതി കയ്യിലേക്ക് ഊതൽ സുന്നത്തുണ്ടോ?*
മറുപടി: അതേ, ഊതി കൈകൊണ്ട് മുഖവും തലയും ശരീരവും മൂന്നു തവണ തടവൽ സുന്നത്താണ് (ശർഹുൽ ബിദായ: 43)
11. *ഉറങ്ങാൻ ഒരുങ്ങുമ്പോൾ മറ്റു പ്രത്യേക ദിക്ർ ചൊല്ലേണ്ടതുണ്ടോ?*
മറുപടി: ഉണ്ട്
بِاسْمِكَ رَبِّي وَضَخْتُ جَنْبِي وَباِسْمِكَ أَرْفَعُهُ فَاغْفِرْ لِي ذَنْبِي.
എന്നു ചൊല്ലൽ സുന്നുത്തുണ്ട് (നാഥാ, നിന്റെ പേരുകൊണ്ട് ബറകത്ത് എടുത്ത് എന്റെ ശരീരം ഞാൻ ഉറങ്ങാൻ വേണ്ടി വെച്ചിട്ടുണ്ട് നിന്റെ പേരിന്റെ ബറകത്തുകൊണ്ട് ഞാൻ ശരീരത്തെ ഉയർത്തും എന്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തു തരണേ)
12. *ഉറക്കത്തിൽ നിന്നു ഉണർന്ന ഉടനെ എന്തു ചൊല്ലണം?*
മറുപടി: الحمد الله الذي احياني بعد ما اماتني وإليه النشور
(എന്നെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിനാണു സർവ സ്തുതിയും അവനിലേക്കാണ് മടക്കം)

സ്ത്രീധനം വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്ത്‌?

*ഇന്ന് സമൂഹത്തില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു ദുരാചാരമാണല്ലോ സ്ത്രീധനം. സ്ത്രീധനം വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്ത്‌? പ്രവാചകന്റെയോ സഹാബതിന്റെയോ കാലത്ത് ഇത്തരം ഒരു സമ്പ്രദായം നില നിന്നിരുന്നോ? വിവാഹ സമയത്തോ അല്ലെങ്കില്‍ സല്കാരതിനോ പുതിയാപ്പിളയെ സ്വര്‍ണം (മോതിരം ......മുതലായവ) അണിയിക്കുന്നതിന്റെ ഇസ്‌ലാമിക മാനം എന്ത്?*

_മറുപടി നൽകിയത് ഫൈസല്‍ നിയാസ് ഹുദവി_


〽വിവാഹം ഒരു പരിപാവന കര്‍മ്മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതിനു അതിന്റെതായ നിയമങ്ങള്‍ ഇസ്‌ലാം കല്പിച്ചിട്ടുണ്ട്. വിവാഹം കഴിക്കപ്പെടുന്ന സ്ത്രീക്ക് പുരുഷന്‍ മഹ്ര്‍ നല്‍കി വിവഹം കഴിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. ഖുര്‍ആന്‍ പറയുന്നു “ സ്ത്രീകള്‍ക്ക് അവരുടെ 'മഹ്ര്‍' നിര്‍ബന്ധമായും കൊടുക്കുക. എന്നാല്‍ അതില്‍ നിന്ന് വല്ലതും സ്വമേധയാ അവര്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെട്ടുതന്നാല്‍ അത് സന്തോഷമായും സുഖമായും ഭക്ഷിക്കാവുന്നതാണ്.(അന്നിസാഅ് – 4) സ്ത്രീകള്‍ അവമതിക്കപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയില്‍ നിന്നും മാറി അവരെ ആദരിക്കുന്ന അവസ്ഥയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന്റെ ഭാഗം കൂടിയാണിത്. മഹര്‍ തോത് നിശ്ചയിക്കാന്‍ സ്ത്രീക്ക്‌ അവകാശമുണ്ടെങ്കിലും അത് അമിതാവുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ‘സ്ത്രീകളില്‍ ഏറ്റവും ഉത്തമര്‍ മഹര്‍ കുറഞ്ഞവരാണ്’ എന്ന് ഇബ്നു അബ്ബാസ്‌ (റ) നിന്നും ഇബ്നു ഹിബ്ബാന്‍ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.

വിവാഹം ഏറ്റവും ലളിതമായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ആഇശ (റ) യില്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു “ഏറ്റവും അനുഗ്രഹം (ബറകത്ത്) നിറഞ്ഞ വിവാഹം ഏറ്റവും ചെലവുകുറഞ്ഞ വിവാഹമാണ്” (മുസ്നദു അഹമദ്‌ ബിന്‍ ഹന്ബല്‍).

വരനും വധുവും തമ്മിലോ അവരുടെ കുടുംബങ്ങള്‍ തമ്മിലെ സമ്മാനങ്ങള്‍ കൈമാറുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല. പരസ്പര സ്നേഹം വര്‍ധിപ്പിക്കാന്‍ അത് ഉത്തമമാണ്. നബി (ﷺ) പറയുന്നു “നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും” (ബുഖാരി – അദബുല്‍ മുഫ്‌റദ്)

എന്നാല്‍ ഒരാചാരം എന്ന നിലയിലോ അല്ലെങ്കില്‍ നിര്‍ബന്ധിതമായോ അവ വാങ്ങുന്നത് ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ വിവാഹ രീതിയെ അപ്രസക്തമാക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടും മറ്റും കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് കടംകൊള്ളുന്ന ഇത്തരം രീതികള്‍ തീര്‍ച്ചയായും ഒഴിവക്കപ്പെടെണ്ടാതാണ്.

ഇമാം ഗസാലി (റ) ഇഹയാ ഉലൂമുദ്ദീനില്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം.

“സ്ത്രീയുടെ ഭാഗത്ത് നിന്ന് മഹ്റില്‍ അമിത വര്‍ദ്ധനവ്‌ കറാഹത്താവുന്നതുപോലെ, പുരുഷന്റെ ഭാഗത്ത്‌ നിന്ന് അവളുടെ ധനത്തെ കുറിച്ച് ചോദിക്കുന്നത് കറാഹത്ത് ആക്കപ്പെടും. ധനം ആഗ്രഹിച്ചുകൊണ്ട് വിവഹം കഴിക്കരുത്. സുഫ്‌യാന്‍ സൌരി (റ) പറഞ്ഞു : സ്ത്രീക്ക് എന്താണ് (ധനം) ഉള്ളതെന്ന് ചോദിച്ച് ആരെങ്കിലും വിവാഹം ചെയ്‌താല്‍ അവന്‍ കള്ളനാണ്.

ഇമാം ഗസാലി തുടരുന്നു “അവന്‍ (വരന്‍) അവര്‍ക്ക്‌ സമ്മാനം നല്‍കുമ്പോള്‍ കൂടുതല്‍ തിരിച്ചു നല്‍കാന്‍ വേണ്ടി അവരെ നിര്‍ബന്ധിക്കാന്‍ വേണ്ടിയാവരുത്. അവര്‍ തിരിച്ചു നല്‍കുമ്പോഴും. കൂടുതല്‍ ആഗ്രഹിക്കുന്നത് തെറ്റായ ഉദ്ദേശ്യമാണ്. എന്നാല്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് നല്ലകാര്യമാണ്; അത് സ്നേഹത്തിനു കാരണവുമാണ്. നബി (ﷺ) പറഞ്ഞു: (നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും) എന്നാല്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് (കൂടുതല്‍ ആവശ്യപ്പെടാന്‍ വേണ്ടി നിങ്ങള്‍ നല്‍കരുത്‌) എന്ന അല്ലാഹുവിന്റെ വചനത്തിലും (ജനങ്ങളുടെ സ്വത്തുക്കളില്‍ വര്‍ധനവുണ്ടാകുവാനായി നിങ്ങള്‍ പലിശ കൊടുത്താല്‍ അല്ലാഹുവിങ്കല്‍ അത് വര്‍ധിക്കുകയില്ല.) എന്ന വചനത്തിനും കീഴില്‍ വരുന്നതാണ്. കാരണം പലിശ വര്‍ദ്ധനവാണ്. ഇവിടെയുള്ളതും വര്‍ദ്ധനവ് തേടല്‍ തന്നെ അത് പലിശ ധനത്തില്‍ പെട്ടതല്ലെങ്കിലും. ഇവയെല്ലാം അഭിലഷണീയമല്ലാത്തതും വിവാഹത്തിലെ അനാചാരവുമാണ്. അവ വിവാഹത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതും കച്ചവടത്തിനും ചൂതാട്ടതിനും സമാനവുമാണ്” (ഇഹയാ ഉലൂമിദ്ദീന്‍ - കിതാബ് ആദാബില്‍ നികാഹ്)

ഇമാം ഗസാലി മേല്‍ ഉദ്ധരണിയില്‍ സൂചിപ്പിച്ചത് പോലെ ഇന്ന് വിവഹം തികച്ചും ഒരു കച്ചവടവും ചൂതാട്ടവുമായി മാറിയിരിക്കുകയാണ്. എന്ന് മാത്രമല്ല അതിന്റെ പേരില്‍ എത്രയോ കുടുംബങ്ങള്‍ കണ്ണീര്‍ കുടിക്കുന്നു. മഹറിന്റെ കണക്ക്‌ നിശ്ചയിക്കുന്നതു പോലും ആവശ്യപ്പെടുന്ന അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തോതനുസരിച്ചാണ്. ഇങ്ങനെ തേടുന്നത് പലിശക്ക് സമാനമാണെന്നു ഇമാം ഗസാലിയുടെ ഉദ്ധരണിയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

വിവാഹത്തിന്റെ രീതി തന്നെ ഇതോടെ കീഴ്മേല്‍ മറിക്കപ്പെട്ടിരിക്കുന്നു. വിവാഹം ചെയ്യാന്‍ കഴിവില്ലാത്ത പുരുഷന്മാരോട് പ്രവാചകര്‍ (ﷺ) കല്‍പിച്ചത് നോമ്പ് അനുഷ്ഠിക്കാനാണ്, എന്നാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടിവരുന്നത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടിയുടെ വീട്ടിലെ വിവാഹ ചെലവുകള്‍ക്ക് പുറമെ, പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട മഹ്റും അവന്റെ വീട്ടിലെ കല്യാണ ചെലവകളുമെല്ലാം ഇന്ന് സ്ത്രീധനം എന്ന ദുരാചാരത്തിലൂടെ വഹിക്കുന്നത് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.

നബി (ﷺ)യുടെയോ സഹാബയുടെയോ കാലത്ത്‌ മാത്രമല്ല ഇപ്പോഴും അറബ് സമൂഹങ്ങളില്‍ സ്ത്രീധന സമ്പ്രദായം കാണാനാവില്ല. നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കായി സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത് പോലെ ഗള്‍ഫ് നാടുകളില്‍ അത്തരം സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത് മഹ്റ് കണ്ടെത്താന്‍ കഴിവില്ലാത്ത പുരുഷന്മാര്‍ക്ക് വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്. കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കി ഈ ദുരാചാരത്തെ സമൂഹത്തില്‍നിന്ന് പിഴുതെറിയാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

എന്നാല്‍ പെണ്‍മക്കള്‍ക്ക് അവര്‍ ഭര്‍ത്താവുമൊത്ത് താമസം തുടങ്ങുമ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കിയതായി ഹദീസില്‍ കാണാം ഫാത്തിമ ബീവിക്ക്‌ കട്ടിലും തലയിണയും പാത്രവും നബി (ﷺ) നല്‍കിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമിഷ്ട പ്രകാരം മാതാപിതാക്കള്‍ക് തങ്ങളുടെ മക്കളുടെ വിവാഹ സമയത്തു ആവശ്യ വസ്തുക്കളോ സമ്മാനങ്ങളോ നല്‍കാവുന്നതാണ്.

സയ്യിദ്‌ രാമന്തളി തങ്ങൾ (ഖു.സി.)



2017 ഫിബ്രുവരി ഒന്ന് (1438 ജുമാദൽഊലാ 4) -നു നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്‌തരായ സയ്യിദും ആലിമും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായുടെ പൊതുകാര്യദർശിയുമായിരുന്ന അഭിവന്ദ്യരായ *സയ്യിദ്‌ രാമന്തളി മുഹമ്മദ്‌ കോയ തങ്ങൾ അൽ ജലാലീ അൽ ബുഖാരീ (ഖു.സി.)* അവർകളെ പറ്റിയുള്ള ഒരു അനുസ്‌മരണ ലേഖനം തങ്ങളുടെ ആണ്ടനുസ്‌മരണം നടക്കുന്ന ഈ വേളയിൽ നിങ്ങളുടെ വായനക്കായി ഇവിടെ പങ്കു വെക്കുന്നു_.

 *ജ്വലിക്കുന്ന ഓർമ്മകൾ* 

ആഴമുള്ള അറിവും ആരാധനയിൽ മുഴുകിയ മാതൃകാ ജീവിതവും കൊണ്ട് അറിയപ്പെട്ട മഹാനായിരുന്നു തങ്ങൾ. മുസ്ലിംകളിലെ എല്ലാ വിഭാഗവും ആദരവോടെ സമീപിച്ചിരുന്ന ആ മഹാമനീഷിയുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണ്‌.

തങ്ങളെ കൂടുതൽ അറിയാത്തവർക്കും വരും തലമുറക്കും മനസിലാക്കാനുതകും വിധം തങ്ങളുടെ ജീവിതത്തെ പറ്റി പരിചയപ്പെടുത്തൽ അനിവാര്യമാണെന്ന് പല സുഹൃത്തുക്കളും ഓർമ്മപ്പെടുത്തുന്നു. അവിടുത്തെ അറിവും ആത്മീയമായ മഹത്വങ്ങളും മനസിലാക്കിയ വിശ്വാസികൾക്ക്‌ തങ്ങളെ സംബന്ധിച്ച്‌ ഓർത്തെടുക്കാൻ ഏറെ അനുഭവങ്ങളുണ്ട്‌. അറിവ് കേവലം അലങ്കാരത്തിനുള്ളതല്ലെന്നും അത് ജീവിതത്തിൽ പകർത്താനുള്ളതാണെന്നും സ്വന്തം ജീവിതം കൊണ്ട് തന്നെ മാതൃക കാണിച്ച മഹാനാണ് തങ്ങൾ. ദീനീ വിഷയങ്ങളിലുള്ള അഗാധ ജ്ഞാനം, യാതൊരു മടിയും കൂടാതെ ധാരാളം ഇബാദത്ത് ചെയ്യുവാനുള്ള തൗഫീഖ്, ജീവിതത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ സുന്നത്തുകൾ പാലിക്കുന്നതിലുള്ള കണിശമായ ശ്രദ്ധ, സത്യം ആരോടും തുറന്ന് പറയാൻ കാണിച്ച ആർജ്ജവം ഇങ്ങനെ അവിടുത്തെ ഗുണങ്ങൾ പലതുണ്ട്.

അഹ്‌ലുബൈത്തിലെ ബുഖാരി വംശത്തിൽ സയ്യിദ് അഹ്‌മദ്‌ ജലാലുദ്ധീൻ ബുഖാരി (റ) എന്നവരുടെ പരമ്പരയിൽ പെട്ടവരാണ് ബഹു: തങ്ങൾ. അത്‌ കൊണ്ടാണ്‌ ആ വംശത്തിൽ പെട്ട സാദാത്തുക്കൾ അൽജലാലി എന്നും അൽബുഖാരി എന്നും അറിയപ്പെടുന്നത്‌.

നബി (സ) തങ്ങളുടെ സന്താന പരമ്പരയിൽ പെട്ട ഹുസൈനീ വംശജരായ സയ്യിദുമാരിൽ പ്രസിദ്ധമായ ഒരു കുടുംബമാണ്‌ ബുഖാരി തങ്ങന്മാർ. ഉസ്ബകിസ്ഥാനിലെ പ്രസിദ്ധ നഗരമായ ബുഖാറയിൽ താമസമാക്കിയത്‌ കൊണ്ടാണ്‌ അവർ ബുഖാരീ സാദാത്ത്‌ എന്ന് അറിയപ്പെടുന്നത്‌. ശാജഹാൻ ചക്രവർത്തി ഡൽഹിയിലെ പ്രസിദ്ധമായ ജുമാമസ്ജിദ്‌ പണിതപ്പോൾ അവിടെ ബുഖാറയിൽ നിന്നും ഒരു സയ്യിദിനെ ഇമാമായി കൊണ്ട്‌ വന്നു. അവരുടെ പിന്മുറക്കാരായി ഡൽഹി ഇമാം പദവിയിൽ വന്ന ബുഖാരീ സയ്യിദുമാരിൽ വലിയ ആലിമുകളുകളും പ്രതിഭകളും ഉണ്ടായിരുന്നു. ആ പരമ്പര ഡൽഹി ജുമാമസ്ജിദിലുള്ള ശിലാ ഫലകത്തിൽ കാണാം. അഹ്‌മദാബാദിൽ ജീവിച്ച പ്രസിദ്ധരായ ബുഖാരീ സയ്യിദുമാരാണ്‌ സയ്യിദ് ഖുത്ബേ ആലം ബുഖാരിയും മകൻ സയ്യിദ് ശാഹ്‌ ആലം ബുഖാരിയും. അവർ മഹാപണ്ഡിതന്മാരും ഔലിയാക്കളായി അറിയപ്പെട്ടവരുമാണ്‌. 

സയ്യിദ്‌ അഹ്‌മദ്‌ ജലാലുദ്ധീൻ ബുഖാരി തങ്ങളാണ്‌ ബുഖാറയിൽ നിന്നും ആദ്യമായി കേരളത്തിലെത്തിയത്‌. വളപട്ടണം, ചാവക്കാട്‌ ബുഖാറ, ഏഴിമല, കാസർഗോഡ്‌, തലശ്ശേരി, മാട്ടൂൽ, കണ്ണൂർ, കൊച്ചി, പാടൂർ, കൊന്നാര്‌, കടലുണ്ടി, മലപ്പുറം, വടക്കാങ്ങര, കരുവൻതിരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ ബുഖാരീ തങ്ങന്മാർ താമസിക്കുന്നുണ്ട്‌. വലിയ സാമൂഹ്യ പരിഷ്‌കർത്താവും ആദ്ധ്യാത്മിക ഗുരുവുമായിരുന്ന സയ്യിദ്‌ മുഹമ്മദ്‌ മൗലൽ ബുഖാരി, പ്രസിദ്ധനായ ആലിമും വലിയ്യുമായി അറിയപ്പെട്ട പാടൂർ സയ്യിദ്‌ കോയക്കുട്ടി തങ്ങൾ, മുഫ്‌തിയും ആത്മീയ ഗുരുവുമായിരുന്ന സയ്യിദ്‌ ഹിബത്തുല്ലാഹിൽ ബുഖാരി ചാവക്കാട്‌ തുടങ്ങി ധാരാളം മഹാന്മാർ അവരിൽ കഴിഞ്ഞു പോയി.

ദീനീ പ്രബോധന രംഗത്തെ അതുല്യ പ്രതിഭാശാലിയായിരുന്നു സയ്യിദ് മുഹമ്മദ്‌ മൗലൽ ജലാലി അൽ ബുഖാരി (റ). ബഹു: രാമന്തളി തങ്ങൾ പലപ്പോഴും എന്റെ വലിയുപ്പ എന്ന് വിശേഷിപ്പിച്ചിരുന്ന മൗലാ തങ്ങളെ പറ്റി ഇവിടെ അൽപം കുറിക്കാം. മഹാൻ വഴി ആയിരകണക്കിന് ആളുകൾ ദീനിലേക്ക് വന്നിട്ടുണ്ട്. അല്ലഫൽ അലിഫിന്റെ കർത്താവും ആത്മജ്ഞാനിയുമായ ശൈഖ്‌ ഉമറുൽ ഖാഹിരി (റ) (വഫാത്: ഹി. 1214) അടക്കമുള്ള പതിനായിരങ്ങളുടെ ആത്മീയ പിതാവായിരുന്നു, മലേഷ്യയിലെ മലാക്കയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുൽ ഖാദിർ മലാക്ക (വഫാത്: ഹി. 1238), മൈസൂർ സുൽത്താൻ ഹൈദരലി, മകൻ ശഹീദ് ടിപ്പു സുൽത്താൻ, തുടങ്ങി പല പ്രഗത്ഭരും മൗലായുടെ ആത്മീയ ശിഷ്യരായിട്ടുണ്ട്. 

ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ്‌ ക്രോഢീകരിച്ച മഹാ ഗുരുവുമായ ഇമാമുൽ അറൂസ് മുഹമ്മദ്‌ ബിൻ അഹ്‌മദ്‌ അൽ ഖാഹിരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) (വഫാത്: ഹി. 1316) മൗലായുടെ ആത്മീയ ശിഷ്യ പരമ്പരയിൽ പെടുന്നു. റാതീബിനു മഹാനവർകൾ ആ പേരു നൽകിയത്‌ തന്റെ ഗുരു പരമ്പരയിലുള്ള മൗലൽ ജലാലി അൽബുഖാരി തങ്ങളിലേക്ക്‌ ചേർത്ത്‌ കൊണ്ടാണ്‌. അഥവാ മാപ്പിള ലബ്ബ അവർകളുടെ ആത്മീയ ഗുരു തന്റെ ഭാര്യാ പിതാവ്‌ കൂടിയായ തൈകാ സാഹിബ്‌ അബ്ദുൽ ഖാദിർ അൽ കിർക്കരി (കീളക്കര) (റ) (വഫാത്: ഹി. 1267) യും, അവരുടെ ഗുരു ശൈഖ്‌ ഉമറുൽ ഖാഹിരി (റ) യും അവരുടെ ഗുരു മൗലാ തങ്ങളുമാണ്‌. മാപ്പിള ലബ്ബ അവർകൾ തന്നെ രചിച്ച "മിൻഹതുൽ ബാരി ഫീ മിദ്ഹത്തിൽ ബുഖാരി" എന്ന കിതാബ് മൗലാ തങ്ങളുടെ ചരിത്രവും പ്രകീർത്തനവുമാണ്.

കേരളത്തിലും തമിഴ്നാട്ടിലും ദീനീ പ്രബോധനം നടത്തിയ മൗലാ തങ്ങൾ നല്ല പ്രഭാഷകനുമായിരുന്നു. പല ഹൈന്ദവ പണ്ഡിതന്മാരും നിരവധി ഉന്നത കുടുംബങ്ങളും മഹാൻ വഴി ഇസ്ലാം സ്വീകരിച്ചതായി ചരിത്രമുണ്ട്. കൊച്ചിയിലെ പ്രസിദ്ധമായ ചെമ്പിട്ടപളളി (പുനർ)നിർമ്മിച്ചത് മൗലാ തങ്ങളാണ്. ജൂതനായ ഒരു സമ്പന്നനാണ് അതിനു സ്ഥലവും മരങ്ങളും ദാനം ചെയ്തത്. 

നായർപടയും ടിപ്പുവിന്റെ സൈന്യവും തമ്മിൽ ഒരു പ്രശ്നമുണ്ടാവുകയും അത് മത സ്പർദ്ധയായി വ്യാപിക്കുമെന്ന് ഭയപ്പെടുകയും ചെയ്തപ്പോൾ ബഹു: മൗലാ തങ്ങൾ തന്റെ നയതന്ത്ര ദൌത്യത്തിലൂടെ അത് പരിഹരിച്ചു. ധർമ്മരാജാ എന്ന് അറിയപ്പെട്ട തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന് മൗലായുമായി നല്ല സുഹൃദ്ബന്ധമായിരുന്നു. അദ്ധേഹം സംഭാവന ചെയ്ത സ്ഥലത്ത് തിരുവിതാംകൂറിൽ മൗലാ ഒരു പളളി പണിതിട്ടുണ്ട്.

ഖാദിരിയ്യാഃ ത്വരീഖത്തിൽ ബഹു: മൗലാ തങ്ങളുടെ ഗുരു തന്റെ പിതാവായ ശൈഖ് മുഹമ്മദുൽ ബുഖാരി (റ) യും, അവരുടെ ഗുരു തന്റെ പിതൃസഹോദരനായ ശൈഖ് അഹ്‌മദുൽ ബുഖാരി (റ) യും, അവരുടെ ഗുരു തന്റെ പിതാവായ ശൈഖ് ഇസ്മാഈൽ അക്ബർ അൽബുഖാരി (റ) യും, അവരുടെ ഗുരു തന്റെ പിതാവായ ശൈഖ് അഹ്‌മദ്‌ ജലാലുദ്ധീൻ ബുഖാരി (റ) യുമാണ്‌. ഹിജ്‌റ 1207-ശവ്വാൽ മൂന്നിനായിരുന്നു മൗലായുടെ വഫാത്ത്. മഖ്ബറ കണ്ണൂര്‍ സിറ്റിയിൽ. അവിടെ മൗലൽ ബുഖാരീ മഖാം പ്രസിദ്ധമാണ്. മഖാമിൽ മാസം തോറും ജലാലിയ്യഃ റാതീബ് ചൊല്ലിവരാറുണ്ട്.

സ്‌മര്യ പുരുഷന്റെ പിതാവായ ഏഴിമല തങ്ങൾ എന്ന പേരിൽ പ്രസിദ്ധരായ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങൾ (റ) ഖാദിരിയ്യാഃ ത്വരീഖത്തിന്റെ പ്രധാന ശൈഖും ആയിരക്കണക്കിനു ശിഷ്യ ഗണങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. കണ്ണൂർ കാസർഗോഡ്‌ ജില്ലകളിൽ ബഹു: തങ്ങൾ നിരവധി പള്ളികളും മദ്രസകളും സ്ഥാപിച്ചിട്ടുണ്ട്‌. ദക്ഷിണ കേരളത്തിലും പല പ്രധാന പള്ളികളും ദീനീ സ്ഥപനങ്ങളും സ്ഥാപിച്ചത്‌ തങ്ങളുടെ കുടുംബമായ ബുഖാരി സാദാത്തിലെ പ്രധാന സയ്യിദുമാരാണ്‌. മുസ്ലിംകളില്ലാത്ത പ്രദേശങ്ങളും ഗ്രാമങ്ങളും തിരഞ്ഞെടുത്ത്‌ അവിടെ അല്ലാഹുവിന്റെ പള്ളികൾ നിർമ്മിച്ചു താമസമാക്കുകയും തുടർന്ന് അവിടങ്ങളിൽ മുസ്‌ലിം കുടുംബങ്ങളെ കുടിയിരുത്തി ഇസ്‌'ലാമിക മഹല്ലുകൾ സ്ഥപിക്കുകയും ചെയ്യുന്ന മഹത്തായ കർമ്മമായിരുന്നു ഇവർ ദീനീ സേവനമായി തിരഞ്ഞെടുത്തിരുന്നത്‌. ഈ നിലക്കു കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളുടെയും പല ഭാഗങ്ങളിലും ഇസ്ലാമിന്റെ വ്യാപനത്തിൽ ബുഖാരീ സാദാത്തിനു നിസ്‌തുലമായ പങ്കുണ്ട്‌. 
ഈ രംഗത്ത്‌ ഇരുപതാം നൂറ്റാണ്ടിൽ അറിയപ്പെട്ട ഒരു പ്രബോധകൻ തന്നെയായിരുന്നു ബഹു: ഏഴിമല തങ്ങൾ.

ജിന്നുകൾക്കിടയിലും ഏഴിമല തങ്ങൾ ആ പേരിൽ തന്നെ അറിയപ്പെടുമായിരുന്നുവത്രേ. പിശാചു ബാധയേറ്റ ഏതു രോഗിയേയും ഇളക്കിയാൽ ഏഴിമല തങ്ങളെ അറിയുമോ എന്നു ചോദിക്കും വേളയിൽ തന്നെ അവരിലെ ശൈത്വാന്മാർ അറിയുമെന്ന് പറഞ്ഞ്‌ നടുക്കം കൊള്ളുമായിരുന്നുവെന്ന് താജുൽ ഉലമാ (ശൈഖുനാ സദഖത്തുല്ല മൗലവി) പറഞ്ഞതായി ബഹു: മൗലാനാ നജീബ്‌ ഉസ്‌താദ്‌ എഴുതിയിട്ടുണ്ട്‌. ബാഫഖി തങ്ങളും പാണക്കാട്‌ പൂക്കോയ തങ്ങളും പയ്യന്നൂർ ഭാഗത്ത്‌ വന്നാൽ ഏഴിമല തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു.

ബഹു: ഏഴിമല തങ്ങളുടെ ഖുതുബിയ്യത്ത്‌ പ്രസിദ്ധമാണ്‌. കടുത്ത രോഗങ്ങൾക്കും വലിയ പ്രതിസന്ധികൾക്കും പരിഹാരമായി തങ്ങൾ നിർദ്ധേശിക്കുന്ന ഖുതുബിയ്യത്ത്‌ നടത്തിയാൽ പ്രത്യേക ചിട്ടയുള്ള ആ ഖുതുബിയ്യത്തിന്റെ സദസ്സിലെ ആയിരം വിളികൾക്കിടയിൽ തന്നെ പ്രശ്‌ന പരിഹാരം ലഭിക്കുന്നതായി അനുഭവസ്ഥർ സ്‌മരിക്കാറുണ്ട്‌. വടക്കേ മലബാറിലെ പഴയ തലമുറയിൽ പ്രസിദ്ധമാണിത്‌.

സയ്യിദത്തും വലിയ ആബിദത്തുമായിരുന്ന തങ്ങളുടെ മാതാവ്‌ ഹവ്വ ആറ്റ ബീവിയെ പറ്റി ശൈഖുനാ കീഴന ഓർ പറഞ്ഞത്‌ 'റാബിഅത്തുൽ അദവിയ്യഃ (റ), നഫീസത്തുൽ മിസ്‌'രിയ്യഃ (റ) പോലുള്ള മഹതികളുടെ സ്ഥനമുള്ളവരാകാം അവർ' എന്നാണ്‌. 

ഇസ്‌ലാമിക കർമ്മശാസ്ത്രം, ആദ്ധ്യാത്മിക വിജ്ഞാനം, അറബി സാഹിത്യം, ഇസ്‌ലാമിക ചരിത്രം, ഗോള ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള മഹാ പണ്ഡിതനായിരുന്നു രാമന്തളി തങ്ങൾ. നിരവധി മഹാന്മാരുമായി ബന്ധപ്പെട്ട് അവരിൽ നിന്നും ശിഷ്യത്വവും ഇജാസത്തും നേടാൻ തങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സർവബഹുമാന്യർ ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, പാനായിക്കുളം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, കാരപ്പറമ്പത്ത് മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ഹിബത്തുല്ലാ തങ്ങൾ ചാവക്കാട്‌, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ തുടങ്ങിയ മലബാറിൽ ജീവിച്ച പഴയ തലമുറയിലെ പല മഹാന്മാരുമായും തങ്ങൾക്ക് വൈജ്ഞാനികവും ആത്മീയവുമായ ബന്ധമുണ്ടായിരുന്നു. 

മർഹൂം: എം. എ. അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ തങ്ങളുടെ പ്രഥമ ഗുരുവും തങ്ങൾ ബഹു: എം. എ. അവർകളുടെ പ്രഥമ ശിഷ്യനുമാണ്. എം. എ. യുടെ ആത്മീയ ഗുരുവായിരുന്നു ബഹു: തങ്ങളുടെ പിതാവായ ഏഴിമല വലിയ തങ്ങൾ. മഹാനരുടെ ഉപദേശ പ്രകാരം എം. എ. ദർസ് തുടങ്ങിയപ്പോൾ അന്ന് കുട്ടിയായിരുന്ന ബഹു: തങ്ങളെ പ്രഥമ വിദ്യാർത്ഥിയായി ചേർക്കുകയായിരുന്നു. വിവിധ ഫന്നുകളിൽ നിപുണരും കാഞ്ഞങ്ങാട്‌ സംയുക്ത ഖാളിയുമായിരുന്ന മർഹൂം: അസ്സയ്യിദ് യു. കെ. ആറ്റക്കോയ തങ്ങൾ ആണ് ദർസീ രംഗത്ത്‌ തങ്ങളുടെ പ്രധാന ഗുരു. പഴയ കാലത്തെ മലബാറിലെ പല പള്ളികളിലും ഉപയോഗിച്ചിരുന്ന സ്റ്റാൻഡേർഡ് സമയ പ്രകാരമുള്ള നിസ്‌കാര സമയ പട്ടിക തയാറാക്കിയത്‌ ബഹു: യു. കെ. ആറ്റക്കോയ തങ്ങളാണ്‌. 

പതിനെട്ടാം വയസ്സിൽ തന്നെ ഉപരി പഠനത്തിനായി വെല്ലൂരിൽ എത്തി. ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബാഖവി (MFB) ബിരുദം നേടിയ ശേഷം തലപ്പെരുമണ്ണ, കൂടത്തായി എന്നിവിടങ്ങളിൽ ദർസ് നടത്തിയ രാമന്തളി തങ്ങൾ 40 വർഷത്തോളം കൊടുവള്ളി കിഴക്കോത്ത് ആയിരുന്നു താമസിച്ചിരുന്നത്. മഹാനായ സി. എം. മടവൂർ അവർകൾ വെല്ലൂരിൽ നിന്ന് ബാഖവി ബിരുദം നേടി വന്ന ശേഷം മടവൂർ ജുമാ മസ്ജിദിൽ ദർസ് ആരംഭിച്ചിരുന്നു. പിന്നീട് ഇലാഹീ ചിന്തകളിൽ മുഴുകിയ സി. എം. അവർകൾ അവസ്ഥ മാറി ദർസ് നിർത്തേണ്ടി വന്നപ്പോൾ അന്ന് ദർസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ ഏൽപ്പിച്ചത് ബഹു: തങ്ങളെയായിരുന്നു. ലോക പ്രശസ്ത പണ്ഡിതൻ മർഹൂം: സയ്യിദ് അലവി മാലികിയുടെ അടുക്കൽ മക്കയിൽ വെച്ച് പഠനം നടത്തിയിട്ടുണ്ട്. അവരുടെ പുത്രൻ മർഹൂം: സയ്യിദ് മുഹമ്മദ് അലവി മാലികി ബഹു: തങ്ങളുടെ സഹപാഠിയാണ്. മക്കയിലെ തന്നെ പ്രശസ്ത ഹദീസ് പണ്ഡിതനും ഹദീസിന്റെ സനദ് നൽകുന്ന മഹാനുമായിരുന്ന മർഹൂം: സയ്യിദ് യാസീൻ ഈസാ അൽ ഫാദാനി അവർകളിൽ നിന്നും തങ്ങൾ ഇജാസത്ത് വാങ്ങിയിട്ടുണ്ട്. അറബ്‌ ലോകത്ത്‌ നിന്ന് തങ്ങൾക്ക് ഇജാസത്ത് നൽകിയവരിൽ റാശിദ് റശീദ് എന്ന ഒരു മഹാനുമുണ്ട്. 

നിരവധി മഹാന്മാരിൽ നിന്നും ലഭിച്ച അമൂല്യമായ ഇജാസത്തുകളുടെ ഫലമാകാം ബഹു: തങ്ങളുടെ ആത്മീയമായ സാന്ത്വനം വിശ്വാസികൾക്ക്‌ വലിയ അളവിൽ ഉപകാരപ്പെടുകയുണ്ടായി. അവിടുത്തെ ദുആകൾക്കും മന്ത്രങ്ങൾക്കും വലിയ ഫലമായിരുന്നു. കുറ്റ്യാടി അരൂരിൽ ദാറുൽ ഖൈറിനും മസ്ജിദിനും സമീപം അന്ത്യ വിശ്രമം കൊള്ളുന്ന കാരപ്പറമ്പത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാർ ശംസുൽ ഉലമാ കീഴന ഓർ അല്ലാഹുവിന്റെ വലിയ്യായി വിശേഷിപ്പിച്ചവരാണ്‌. ആ മഹാൻ തങ്ങൾക്ക്‌ വിഷത്തിന്‌ മന്ത്രിക്കുന്നതിൽ ഇജാസത്ത്‌ നൽകിയിട്ടുണ്ട്‌. 

പ്രസിദ്ധമായ ഒരു തവസ്സുൽ ആയ ഖുതുബിയ്യത്തിന്റെ വളരെ ഫലപ്രദമായ ഇജാസത്ത്‌ ഉള്ള മഹാനായിരുന്നു തങ്ങളുടെ പിതാവ്‌. അവരിൽ നിന്നും തങ്ങളുടെ ജ്യേഷ്‌'ട സഹോദരൻ സയ്യിദ്‌ ഫഖ്‌റുദ്ധീൻ തങ്ങൾക്ക്‌ ലഭിച്ചു. അവരിൽ നിന്നാണ്‌ സ്‌മര്യ പുരുഷൻ ഖുതുബിയ്യത്തിന്റെ ഇജാസത്ത്‌ വാങ്ങിയത്‌. ഖുതുബിയ്യത്തിന്റെ രചയിതാവ് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരിയുടെ പിൻമുറയിൽ പെട്ട ശൈഖ് സുലൈമാൻ സാനി എന്ന മഹാനിൽ നിന്ന് കൂടി തങ്ങൾക്ക് ഖുതുബിയ്യത്തിന്റെ ഇജാസത്ത് ലഭിച്ചിട്ടുണ്ട്. 

ഏഴിമല തങ്ങളുടെ ഖുതുബിയ്യത്തിന്റെ മഹത്വം അറിയാൻ അവരുടെ കുടുംബത്തിൽ തന്നെ നടന്നതും പഴയ തലമുറയിലുള്ള ആളുകൾ ഇന്നും സ്‌മരിക്കുന്നതുമായ ഒരു സംഭവം ഉദ്ധരിക്കാം. 

തങ്ങളുടെ മകനും സ്‌മര്യ പുരുഷന്റെ ജ്യേഷ്‌ട സഹോദരനുമായ ബഹു: യാസീൻ മുത്തുക്കോയ തങ്ങൾക്ക്‌ ഒരിക്കൽ തീരെ സംസാരിച്ചു കൂടാത്ത ഒരു അസുഖം വന്നു. അന്ന് ലഭ്യമായ പല ചികിത്സകളും ചെയ്‌'തു. മണിപ്പാലിലും മദ്രാസിലെ അഞ്ച്‌ മെഡിക്കൽ കോളേജുകളിലും വരേ ചികിത്സിച്ചുവെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഏഴിമല തങ്ങൾ പറഞ്ഞു. "ഇനി നമുക്ക്‌ ഖുതുബിയ്യത്ത്‌ ഓതാം. മുത്തുവിന്റെ രോഗം മാറണം. ഖുതുബിയ്യത്തിന്റെ അവസാനത്തെ ദുആ മുത്തു നിർവ്വഹിക്കണം. അല്ലെങ്കിൽ അല്ലാഹുവിന്റെ ഖളാഉ സംഭവിക്കണം". 

ബഹു: തങ്ങളുടെ ഖുതുബിയ്യത്തിന്റെ ഫലം നേരത്തെ അനുഭവിച്ചറിഞ്ഞ പലരും വലിയ ആശങ്കയിലായി. രോഗം മാറേണ്ടതില്ല എന്നാണ്‌ അല്ലാഹുവിന്റെ ഖളാഅ് എങ്കിൽ മുത്തു തങ്ങൾ മരിക്കുമല്ലോ എന്നതായിരുന്നു വേദന. ഖുതുബിയ്യത്ത്‌ നടന്നു. സദസിൽ മുത്തു തങ്ങളുണ്ട്‌. ശൈഖ്‌ (റ) തങ്ങളുടെ ബറകത്ത്‌ കൊണ്ട്‌ അല്ലാഹു ദുആ സ്വീകരിച്ചു. ആദ്യ ദുആ നടത്തിയത്‌ ബഹു: ഏഴിമല തങ്ങളും അവസാന ദുആ നടത്തിയത്‌ മുത്തു തങ്ങളുമായിരുന്നു.

അറിവിനോടുള്ള അവിടുത്തെ അഭിവാജ്ഞ അപാരമായിരുന്നു. തങ്ങളുടെ വീട്ടിലെ വിശാലമായ ഗ്രന്ഥ ശേഖരം അതിന്റെ ഭാഗമാണ്. അത്‌ കേവലം ഒരു പ്രദർശനമായിരുന്നില്ല പലപ്പോഴും സന്ദർശകരുടെ തിരക്കില്ലാത്ത പാതിരാത്രികളിൽ കിതാബ് മുത്വാലഅത്ത് ചെയ്യുകയായിരുന്നു അവിടുത്തെ ഹോബി. മാതാവിനും ജ്യേഷ്‌'ടന്മാർക്കുമൊപ്പം പതിനാറാം വയസിൽ തന്നെ ഹജ്ജിന്‌ പോകാൻ തങ്ങൾക്ക്‌ അവസരം ലഭിച്ചിരുന്നു. അന്ന് (1950 കളിൽ) 400 രൂപയാണ്‌ ഹജ്ജിന്‌ ചിലവ്‌ വന്നത്‌. എന്നാൽ ഹജ്ജ്‌ കഴിഞ്ഞ്‌ മക്കയിൽ നിന്നും തിരിച്ച്‌ വരുമ്പോൾ അന്നത്തെ 600 രൂപയുടെ കിതാബാണ്‌ തങ്ങൾ കൊണ്ട്‌ വന്നത്‌.

തങ്ങളുടെ പ്രാർത്ഥനയും ആശീർവാദവും ആശ്വാസമായി കണ്ട ആയിരക്കണക്കിന് വിശ്വാസികൾ ഉണ്ടായിരുന്നു. അവിടുത്തെ ദുആയും മന്ത്രവും മൂലം ഫലം ലഭിച്ചവരെ പറ്റി ഇവിടെ കുറിക്കേണ്ടതില്ല. തങ്ങളുമായി ബന്ധപ്പെട്ടവർ ധാരാളമുള്ള വർത്തമാന തലമുറയിൽ അതിനു ധാരാളം അനുഭവ സാക്ഷ്യങ്ങൾ തന്നെയുണ്ട്. അത് തന്നെയാണല്ലോ മികച്ച തെളിവ്. തങ്ങൾ തലപ്പെരുമണ്ണയിൽ ദർസ്സ്‌ നടത്തുന്ന കാലത്ത്‌ ഉണ്ടായ ഒരു സംഭവം സ്‌'മരണീയമാണ്‌. ഒരു പശുവിനെ ഭ്രാന്തൻ നായ കടിച്ചു പേ ഇളകി. ശക്തന്മാരായ ചില യുവാക്കൾ ഏറെ സാഹസപ്പെട്ട്‌ കൊണ്ട്‌ അതിനെ നാലു കയറിൽ തളച്ചു. തങ്ങൾ വിഷത്തിന്‌ മന്ത്രിക്കുന്നവരാണ്‌ എന്നറിഞ്ഞ നാട്ടുകാർ പശുവിനെ പള്ളിക്ക്‌ സമീപം കൊണ്ട്‌ വന്നു. വെള്ളം മന്ത്രിച്ചാൽ അത്‌ പശുവിനെ എങ്ങിനെ കുടിപ്പിക്കും എന്ന് തങ്ങൾ ചോദിച്ചു. കുടിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു എന്ന് പശുവിനെ തളച്ച യുവാക്കൾ പറഞ്ഞു. "എന്നാൽ ഭ്രാന്ത്‌ മാറ്റുന്ന കാര്യം ഞാനുമേറ്റു" എന്ന് തങ്ങളും പറഞ്ഞു. ഉലക്ക ഉപയോഗിച്ച്‌ പശുവിന്റെ വായ തുറന്ന് പിടിച്ച്‌ കൊണ്ട്‌ മന്ത്രിച്ച വെള്ളം അതിനെ കുടിപ്പിച്ചു. അല്ലാഹുവിന്‌ സ്‌'തുതി. ഏറെ സാഹസപ്പെട്ട്‌ നാലു കയറിൽ തളച്ച്‌ കൊണ്ട്‌ വന്ന പശുവിനെ ഭ്രാന്ത്‌ മാറി ഒറ്റക്കയറിലായി തിരിച്ച്‌ കൊണ്ട്‌ പോയി. 

തൈറോയ്ഡിന് ഓപ്പറേഷൻ കഴിഞ്ഞ ഒരു സ്ത്രീക്ക്‌ ശേഷമുള്ള ടെസ്റ്റിൽ തൊണ്ടയ്ക്ക് കാൻസർ ബാധിച്ചതായി പ്രശസ്തനായ ഒരു ഇ എൻ ടി ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും തുടർചികിത്സയ്ക്കും ടെസ്റ്റിനു മായി 20 ദിവസത്തിന് ശേഷം വീണ്ടും കാണാൻ പറയുകയും ചെയ്തു. മകൻ ഏറെ വേദനയോടെ തങ്ങളെ സമീപിച്ചു. തങ്ങൾ കരിഞ്ചീരകത്തിന്റെ സത്ത് മന്ത്രിച്ച് എല്ലാ ദിവസവും 2 നേരം തേനിൽ ചേർത്ത് കഴിക്കാൻ പറഞ്ഞു. അവർ ഏതാനും ദിവസങ്ങൾക്ക്‌ ശേഷം കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്ത ഡോക്ടറെ കാണിച്ചപ്പോൾ കേരളത്തിലെ പ്രശസ്തനായ ഇ എൻ ടി ഡോക്ടർ അത്ഭുതത്തോടെ പറഞ്ഞുവത്രേ: "നിങ്ങൾക്ക്‌ ദൈവികമായ സഹായം ലഭിച്ചിട്ടുണ്ട്‌".

തങ്ങളുടെ സദസ്സിൽ പലപ്പോഴും വൈജ്ഞാനികമായ ചർച്ചകൾ നടക്കാറുണ്ട്‌. പല അറിവുകളും സാന്ദർഭികമായി പകർന്നു നൽകുവാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. വ്യഭിചാരം ചെയ്യുന്നവരെ എറിഞ്ഞു കൊല്ലുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒരിക്കൽ ബഹു: തങ്ങൾ അതിന്റെ യുക്തി വിവരിക്കുകയുണ്ടായി. മനുഷ്യൻ രതിസുഖം നുകരുമ്പോൾ ശരീരത്തിന്റെ ഓരോ അംശവും അത്‌ അനുഭവിക്കുന്നുണ്ട്‌. അപ്പോൾ അവിഹിതമായ നിലയിൽ നേടിയ സുഖത്തിന്റെ ശിക്ഷയും ശരീരത്തിന്റെ ഓരോ അംശവും അനുഭവിക്കണം.

മയ്യിത്ത്‌ നിസ്‌കാരത്തിൽ രണ്ടാമത്തെ തക്ബീറിനു ശേഷം നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ ചൊല്ലുമ്പോൾ അതോടൊപ്പം സലാം കൂടി ചൊല്ലലും, സ്വലാത്തിന്റെ ഉടനെ വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആ ചെയ്യലും, സ്വലാത്തിനു മുമ്പ്‌ അല്ലാഹുവിനെ സ്‌തുതിക്കലും സുന്നത്താകുന്നു എന്ന് ഫത്‌ഹുൽ മുഈനിൽ ഉണ്ടല്ലോ. മയ്യിത്ത്‌ നിസ്‌കാരത്തിൽ നമ്മിൽ പലരും ശ്രദ്ധിക്കാത്ത ചില സുന്നത്തുകളാണിത്‌. രാമന്തളി തങ്ങൾ ഒരു [മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള] മയ്യിത്ത്‌ നിസ്‌കാര സദസ്സിൽ ഇത്‌ ഉണർത്തിയത്‌ കണ്ടിട്ടുണ്ട്‌.

തങ്ങളെ ആദരിക്കുന്ന ദുബൈയിലെ ചില സുഹൃത്തുക്കളോടൊപ്പം തങ്ങൾ ലോക പ്രശസ്‌തമായ ബുർജ്ജ്‌ ഖലീഫാ ടവർ കാണാൻ പോയിരുന്നു. അതിന്റെ മുകളിൽ വ്യൂ പോയിന്റിൽ എത്തിയപ്പോൾ അവിടെ വെച്ച്‌ നിസ്‌കരിക്കണമെന്ന് തങ്ങൾക്ക്‌ നിർബന്ധം. ഇത്‌ പോലെ ഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത്‌ എത്തിയാൽ അവിടെ വച്ച്‌ അല്ലാഹുവിനു സുജൂദ്‌ ചെയ്യാൻ നാം സമയം കണ്ടെത്തണമെന്ന് തങ്ങൾ കൂടെയുള്ളവരോട്‌ ഉണർത്തി. അവിടെ (വ്യൂ പോയിന്റിൽ) നിസ്‌കരിക്കുവാൻ പൊതുവേ അനുമതിയില്ല. തങ്ങളുടെ വ്യക്തിത്വം മനസിലാക്കി അവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു.

തങ്ങളുടെ വിനയം ആരെയും ആകർഷിക്കും. ഒരു സയ്യിദ്‌ എന്ന നിലയിൽ വിശ്വാസികൾ അവിടുത്തെ കരം ചുംബിക്കുമല്ലോ. എന്നാൽ പൊതുവേ തങ്ങൾ കൈ വലിച്ചു കളയലാണ്‌ പതിവ്‌. തങ്ങന്മാരുടെ കൈ മുത്തേണ്ടതാണ്‌ എന്ന് തന്നെയാണ്‌ ബഹു: തങ്ങളും പറയുക. എന്നാൽ തന്റെ കൈ മുത്തുന്നത്‌ വിനയത്തോടെ തടയുകയും ചെയ്യും. അതേസമയം നാം തങ്ങളുടെ കൈ മുസാഫഹത്ത്‌ ചെയ്യുമ്പോൾ നമ്മുടെ സ്‌പർശനമേറ്റ തങ്ങളുടെ കൈ തങ്ങൾ മുത്തുന്നത്‌ കാണാം. അഥവാ നാം സയ്യിദ്‌ എന്ന നിലയിൽ തങ്ങളെ ആദരിക്കുമ്പോൾ തങ്ങൾ വിശ്വാസി എന്ന നിലയിൽ നമ്മെയും ആദരിക്കുന്നു. ഇത്‌ വലിയ ഒരു മാതൃകയാണ്‌. തങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ പഠിക്കാനും പകർത്താനും ധാരാളം മാതൃകകൾ ഉണ്ടായിരുന്നു.

ആദരിക്കേണ്ടവരെ ആദരിക്കുന്നത്‌ പോലെ കാർക്കശ്യം കാട്ടേണ്ടവരോട്‌ അങ്ങനെ വർത്തിക്കുവാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. സലഫികളിൽ ചിലർ ഇമാം അൽബാനി എന്ന പേരിൽ വലിയ ഹദീസ്‌ പണ്ഡിതനായി എഴുന്നള്ളിക്കുന്ന നാസ്വിറുദ്ധീൻ അൽബാനിയെ കുവൈത്തിൽ ആയിരുന്നപ്പോൾ ഒരിക്കൽ തങ്ങൾ കണ്ടുമുട്ടി. സദസിലുള്ള എല്ലാവരും അയാൾക്ക്‌ ഹസ്‌ത ദാനം ചെയ്‌തപ്പോൾ തങ്ങൾ അത്‌ നിരസിച്ചു. ഇമാം നവവി (റ) -വിനെ വളരെ മോശമായി നിരൂപിച്ചതിലുള്ള അമർഷം കൊണ്ടാണ്‌ തങ്ങൾ അയാളോട്‌ അങ്ങനെ പെരുമാറിയത്‌. തങ്ങളുടെ ഈ സമീപനത്തെ ബഹു: ശൈഖ്‌ യൂസുഫ്‌ ഹാശിം രിഫാഈ അവർകൾ ശ്‌ളാഘിക്കുകയുണ്ടായി. കേവലം ഒരു വാച്ച്‌ വ്യാപാരിയായിരുന്ന അൽബാനി വായനാ ശീലം കൊണ്ട്‌ ഇന്ന് ലഭ്യമായ ധാരാളം ഹദീസുകൾ വായിച്ചിട്ടുണ്ടെങ്കിലും അയാൾക്ക്‌ ഹദീസ്‌ നിരൂപണം നടത്തുവാനുള്ള അറിവ്‌ ഇല്ലെന്നും ദയൂബന്ദി ഉലമാക്കൾ വരെ അയാളെ ഖണ്ഡിച്ചു കൊണ്ട്‌ രചന നടത്തിയതായും തങ്ങൾ പറഞ്ഞിട്ടുണ്ട്‌.

മുൻതലമുറയിൽ പെട്ട പല മഹാന്മാരിൽ നിന്നും ഉണ്ടായ അത്ഭുതകരമായ ചില അനുഭവങ്ങളെ പറ്റി കേൾക്കുമ്പോൾ ചിലർ അതൊക്കെ വെറും കേട്ടു കേൾവികളോ അതിശയോക്തികളോ മാത്രമാണെന്ന് ആരോപിക്കാറുണ്ട്‌. എന്നാൽ ബഹു: തങ്ങളുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ലഭിച്ച അത്ഭുതകരമായ ഫലങ്ങൾ അറിയുന്നവർ ഇന്ന് നമുക്കിടയിൽ ധാരാളം ജീവിച്ചിരിക്കുന്നു. ആത്മീയ ചികിത്സയോടും മന്ത്രങ്ങളോടും പൊതുവേ താൽപര്യമില്ലാത്ത ചില സുഹൃത്തുക്കൾ പോലും തങ്ങളുടെ സാന്ത്വന ചികിത്സയെ എതിർത്തിരുന്നില്ല. തങ്ങളുടേത്‌ ശരിയായ മന്ത്രവും മറ്റ്‌ ചിലരുടേത്‌ തന്ത്രവുമാണ്‌ എന്ന് ഒരാൾ പറഞ്ഞതോർക്കുന്നു. 

1963 മുതൽ സമസ്തയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തങ്ങൾ അതിന്റെ ജനറൽ ബോഡി അംഗമായിരുന്നു. 1967 ൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കപ്പെട്ടത് മുതൽ ജോയിന്റ് സിക്രട്ടറിയും 1985 ൽ താജുൽ ഉലമാ സദഖത്തുല്ലാ മൗലവിയുടെ വഫാത്തിനെ തുടർന്ന് ജനറൽ സിക്രട്ടറിയുമായി പ്രവർത്തിച്ചു. ജംഇയ്യത്തുൽ ഉലമായുടെ മുശാവറയിൽ 50 വർഷം പൂർത്തീകരിച്ചതിന്റെ പേരിൽ ബഹു: തങ്ങൾ അടക്കമുള്ള 5 ഉലമാക്കളെ ജംഇയ്യത്തുൽ ഉലമാ ആദരിച്ചിരുന്നു. ജംഇയ്യത്തുൽ ഉലമായുടെ 50- ആം വാർഷിക പ്രഖ്യാപന സമ്മേളനം ആണ് തങ്ങൾ അവസാനമായി പങ്കെടുത്ത പൊതു പരിപാടി. 

മലബാറിൽ ജീവിച്ച പൂർവ്വീകരായ പല ഉലമാക്കളെയും പോലെ ഇബാദത്തുകളിൽ സ്‌പീക്കർ ഉപയോഗിക്കുന്നതിനോട്‌ തങ്ങൾക്കും കടുത്ത വിയോജിപ്പായിരുന്നു. ശാഫിഈ മദ്‌ഹബിന്റെ ഗ്രന്ഥങ്ങൾ കൊണ്ട്‌ ഇത്‌ സമർത്ഥിക്കും. അതോടൊപ്പം ഈ എതിർപ്പ്‌ കേവലം മലബാറിൽ മാത്രമല്ല എന്നും ഇബാദത്തുകളിൽ സ്‌പീക്കർ ഉപയോഗിക്കുന്നതിനെ എതിർക്കുന്ന ഉലമാക്കൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ടെന്നും തങ്ങൾ വ്യക്തമാക്കാറുണ്ട്‌. അതിനുള്ള ധാരാളം തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്നു. തങ്ങളുടെ ജ്യേഷ്‌ട സഹോദരനും വലിയ ആലിമുമായിരുന്ന ഏഴിമല സയ്യിദ്‌ യാസീൻ മുത്തുക്കോയ തങ്ങളും ഈ വിഷയത്തിൽ കടുത്ത എതിർപ്പുള്ള മഹാനായിരുന്നു.

ഖാഇദുൽ ഖൗം ബാഫഖി തങ്ങൾ, പാണക്കാട്‌ പൂക്കോയ തങ്ങൾ തുടങ്ങിയ പഴയ കാല നേതാക്കളുമായും, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മൗലാനാ ഇ. കെ. അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ സമീപകാല നേതാക്കളുമായും തങ്ങൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. തങ്ങളുടെ വീട്ടിലേക്ക് വാഹനം വരാനുള്ള വഴിക്ക് ചില തടസ്സങ്ങൾ നേരിടുകയും അതിന്റെ പേരിൽ കേസ് നടക്കുകയും ചെയ്തപ്പോൾ ബഹു: ഇ. കെ. അവർകൾ തങ്ങൾക്ക് വേണ്ടി തലശേരി കോടതിയിൽ ഹാജരാവുകയുണ്ടായി. മുൻ മന്ത്രി പി. ആർ. കുറുപ്പും തങ്ങളോടുള്ള ആദരവിന്റെ പേരിൽ തങ്ങൾക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്.

വിശുദ്ധ ഹറമുകളുമായി തങ്ങൾക്ക്‌ വല്ലാത്ത ആത്മ ബന്ധമായിരുന്നു. നിരവധി തവണ ഹജ്ജ്‌ ചെയ്‌തിട്ടുണ്ട്‌. ഒരിക്കൽ മക്കയിൽ താമസിച്ചപ്പോൾ ആ ഒറ്റ തവണ തന്നെ 300 ഉംറയാണത്രേ തങ്ങൾ നിർവഹിച്ചത്. ഹജ്ജിന്‌ പോയാൽ ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും അവിടെയെത്തുന്ന സാദാത്തുക്കളുമായും ഉലമാക്കളുമായും ബന്ധപ്പെടാനും തങ്ങൾ അവസരം കണ്ടെത്തി. നീണ്ട നാളുകൾ മദീനയിൽ ചിലവഴിച്ചിട്ടുണ്ട്‌. തങ്ങളുടെ അറിവും മഹത്വവും മനസിലാക്കിയ അറബ് പണ്ഡിതർ ഒരിക്കൽ വിശുദ്ധ ഹറമിലെ അവരുടെ പരമ്പരാഗതമായ ഇൽമിന്റെ മജ്‌ലിസിൽ തങ്ങളെ അദ്ധ്യക്ഷ പീഠത്തിൽ ഇരുത്തി ആദരിക്കുകയുണ്ടായി. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി (റ) തങ്ങളെ ബാഗ്ദാദിൽ പോയി സിയാറത്ത് ചെയ്ത തങ്ങൾക്ക് നിരവധി മഹാന്മാരെ സിയാറത്ത് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഹാന്മാരുടെ മഖാമുകൾ ധാരാളമായി സിയാറത്ത്‌ ചെയ്യുന്ന തങ്ങൾ അവിടെ സ്‌'ത്രീ-പുരുഷ സങ്കലനങ്ങൾ പോലുള്ള നിഷിദ്ധമായ കാര്യങ്ങൾ വരാതിരിക്കാൻ മഖാം അധികൃതരെ കർശനമായി ഉണർത്താറുണ്ട്‌.

അറബി സാഹിത്യത്തിൽ മികച്ച കഴിവുള്ള ആളായിരുന്നു ബഹു: തങ്ങൾ. കുവൈത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ തങ്ങൾ എഴുതാറുണ്ടായിരുന്നു. ലേഖനങ്ങളുടെ കഴമ്പും നിലവാരവും ശൈഖ്‌ അഹ്‌മദുൽ കബീറുർരിഫാഈ (റ) തങ്ങളുടെ പേരക്കുട്ടിയും കുവൈത്തിലെ മുൻമന്ത്രിയുമായിരുന്ന ശൈഖ്‌ യൂസുഫ്‌ ഹാശിം രിഫാഈ അവർകളുടെ ശ്രദ്ധയിൽ പെട്ടു. മഹാൻ പ്രസാധകരുമായി ബന്ധപ്പെട്ട്‌ ലേഖകനെ അന്വേഷിക്കുകയും കാണാൻ താൽപര്യപ്പെടുകയും ചെയ്‌തു. ശേഷം കുവൈത്തിൽ എത്തിയ തങ്ങൾ രിഫാഈ സ്ഥാപിച്ച ഉന്നത ദീനീ വിദ്യാ കേന്ദ്രത്തിൽ മുദരിസ്‌ ആയി സേവനം അനുഷ്‌ടിക്കുകയുണ്ടായി. തങ്ങളുടെ ക്ഷണം സ്വീകരിച്ച്‌ കൊണ്ടാണ്‌ രിഫാഈ അവർകൾ കേരളത്തിലെത്തിയത്‌. അന്ന് പല ദീനീ സമ്മേളനങ്ങളിലും പങ്കെടുത്തതോടൊപ്പം രാമന്തളിയിലുള്ള തങ്ങളുടെ വീട്ടിലും രിഫാഈ വന്നിട്ടുണ്ട്‌.

ബഹു; തങ്ങൾ അമൂല്യമായ പല അറിവുകളുടെയും സൂക്ഷിപ്പുകാരനായിരുന്നു. കർമ്മ ശാസ്‌ത്രത്തിലും ഗോള ശാസ്‌ത്രത്തിലും തങ്ങൾക്ക്‌ അപാരമായ അറിവായിരുന്നു. ഏത്‌ ഗഹനമായ മസ്‌അലകൾ ചോദിച്ചാലും പെട്ടെന്ന് മറുപടി പറയും. ഖിബ്‌ല നിർണ്ണയവും സമയ നിർണ്ണയവും തങ്ങൾക്ക്‌ അനായാസമായി കണ്ടിട്ടുണ്ട്‌. ഗോള ശാസ്‌ത്രത്തിലുള്ള മികച്ച അറിവ്‌ കാരണം കണക്കുകൾക്ക്‌ വിരുദ്ധമായ രീതിയിൽ സാക്ഷി വിസ്‌താരത്തിന്റെ ബലത്തിൽ മാത്രം ഉറപ്പിക്കുന്ന മാസപ്പിറവികൾ ബോദ്ധ്യപ്പെടാൻ പലപ്പോഴും തങ്ങൾക്ക്‌ പ്രയാസമായിരുന്നു. നബി (സ) തങ്ങളിൽ നിന്നും അനന്തരമായി ലഭിച്ച ദീനീ വിജ്ഞാനങ്ങൾ കഴിഞ്ഞാൽ മനുഷ്യന്‌ ഏറ്റവും ഉപകാരപ്രദമായ അറിവുകളാണല്ലോ വൈദ്യശാസ്‌ത്രവും ഗണിത ശാസ്‌ത്രവും. ഈ രണ്ട്‌ രംഗത്തും തങ്ങൾക്ക്‌ നല്ല പരിജ്ഞാനമുണ്ടായിരുന്നു. അപൂർവമായ പല ചികിത്സകളും മരുന്നുകളുടെ ഉപയോഗവും മൂലം തങ്ങളിൽ നിന്ന് പലർക്കും വലിയ ഉപകാരം ലഭിച്ചിട്ടുണ്ട്‌. അത്‌ പോലെ കിണർ കുഴിച്ചിട്ട്‌ വെള്ളം ലഭിക്കാതെ പോയ പല ഭൂമികളിലും തങ്ങൾ ശരിയായ സ്ഥാനം നിർണ്ണയിച്ച്‌ കൊടുത്തിട്ടുണ്ട്‌.

ഒരിക്കൽ കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ തറക്കല്ലിടുന്ന സമയത്ത് എഞ്ചിനീയർ പറഞ്ഞ ദിശ അക്ഷാംശ - രേഖാംശ പ്രകാരം തെറ്റാണെന്ന് തങ്ങൾ ഉണർത്തിയപ്പോൾ പരിശോധിക്കാൻ വേണ്ടി ആ എഞ്ചിനീയർ ആധുനിക ഉപകരണങ്ങൾ കൊണ്ട് വരികയും തങ്ങൾ പറഞ്ഞതാണ് ശരി എന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ തെറ്റിൽ ക്ഷമ പറഞ്ഞു കൊണ്ട് ഏറെ നേരം ഭൂമിശാസ്ത്രത്തെ പറ്റി തങ്ങളോട് സംശയങ്ങൾ ചോദിച്ചതും അനുഭവസ്ഥർ പറയുകയുണ്ടായി. വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ആരോഗ്യം മറന്ന് കൊണ്ട് തങ്ങൾ എത്തുമായിരുന്നു. നാദാപുരം ഭാഗത്ത് ദൗർഭാഗ്യകരമായ പ്രശ്നങ്ങൾ വരികയും അതിന്റെ പേരിൽ നിരവധി നിരപരാധികൾ വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്തപ്പോൾ അവരെ ആശ്വസിപ്പിക്കുവാനും അവരുടെ പ്രശ്നങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരാനും ബഹു: തങ്ങൾ മുന്നിൽ നിന്നിരുന്നു.

ആദ്യം ഫഖീഹും പിന്നെ സ്വൂഫിയുമാകണമെന്ന ഇമാം ശാഫിഈ (റ) യുടെ ഉപദേശം ശിരസാവഹിച്ച പണ്ഡിതനായ സ്വൂഫീ വര്യനായിരുന്നു ബഹു: തങ്ങൾ. ഇമാം ശാഫിഈ (റ) യുടെ പ്രസ്‌തുത ഉപദേശത്തിന്റെ വെളിച്ചത്തിൽ ഫിഖ്‌ഹില്ലാതെ ആദ്യം സ്വൂഫിയായ ആൾ ഫഖീഹാവുകയില്ലെന്നും അറിവില്ലാത്ത സ്വൂഫി വിനാശകാരിയാണെന്നും മഹാന്മാർ ഉണർത്താറുണ്ട്‌. വിവരമില്ലാത്ത ഭക്തൻ അഥവാ ജാഹിലായ മുതനസ്സിക്‌ കടുത്ത അപകടകാരിയാണെന്ന് തിരു നബി (സ) യുടെ മൊഴിയിൽ തന്നെയുണ്ടല്ലോ. 'സ്വൂഫീവര്യന്മാർ' എന്നു വിശേഷിക്കപ്പെടുന്നവരിൽ ചിലർ ഇത്തരക്കാരാണ്‌. ഇമാം ഗസാലി (റ) 'മുതസ്വവ്വിഫത്ത്‌' (കപട സ്വൂഫികൾ) എന്ന ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. എന്നാൽ മഹാനായ രാമന്തളി തങ്ങൾ ആലിമായ ആബിദും സ്വൂഫിയുമായിരുന്നു.

ഒരാളുടെ ഖൽബിൽ ഹിദായത്ത്‌ ഇറങ്ങിയാൽ പിന്നെ അവന്റെ അവയവങ്ങൾ മുഴുക്കെ ഇബാദത്തിൽ മുഴുകിയിരിക്കും എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ടല്ലോ. അഥവാ മടി കൂടാതെ ഇബാദത്ത്‌ ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥ നമ്മുടെ മനസിന്‌ വരണം. എങ്കിലേ നാം ഹിദായത്തിൽ ആയി എന്ന് പ്രത്യക്ഷത്തിലെങ്കിലും സമാധാനിക്കാൻ പറ്റൂ. യാതൊരു മടിയുമില്ലാതെ വർദ്ധിച്ച ഉന്മേശത്തോടെ അല്ലാഹുവിന്‌ ധാരാളം ഇബാദത്ത്‌ ചെയ്‌'ത മഹാനായിരുന്നു തങ്ങൾ. അവിടുത്തെ ആ തടിച്ച ശരീരം കൊണ്ട്‌ വളരെ സാഹസപ്പെട്ട്‌ ധാരാളം സുന്നത്തുകൾ നിസ്‌കരിക്കുന്നത്‌ അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്‌. വയ്യാത്ത അവസരങ്ങളിൽ മറ്റുള്ളവർ താങ്ങിയിട്ടാണെങ്കിലും ഫർള്‌ നിസ്‌കാരം നിന്ന് കൊണ്ട്‌ മാത്രമേ നിസ്‌കരിച്ചിട്ടുള്ളൂ. ഫർള്‌ നിസ്‌കാരത്തിൽ നിൽക്കാൻ കഴിയാത്തവൻ കൂലിക്ക്‌ ആളെ നിൽപ്പിക്കാൻ കഴിവുള്ളവൻ ആണെങ്കിൽ അങ്ങിനെ നിൽപ്പിച്ച്‌ കൊണ്ട്‌ അവരുടെ സഹായത്തോടെ ആണെങ്കിലും നിന്ന് തന്നെ നിസ്‌കരിക്കണം എന്നാണല്ലോ ദീനിന്റെ വിധി. 

റമളാനിൽ മിക്ക ദിവസങ്ങളിലും വിശിഷ്യാ രണ്ടാം പകുതിയിൽ പള്ളിയിൽ ഇഅ്തികാഫിൽ ആയിരിക്കും. ഇശാ കഴിഞ്ഞ്‌ അൽപം വിശ്രമിച്ച ശേഷമാണ്‌ തങ്ങളുടെ തറാവീഹ്‌ നിസ്‌കാരം. അത്‌ തീരാൻ മണിക്കൂറുകൾ എടുക്കുമായിരുന്നു. ആദാത്തു സ്സാദാത്തി സാദാത്തുൽ ആദാത്ത്‌ എന്ന് ഒരു അറബി ചൊല്ലുണ്ടല്ലോ. നാം വല്ലപ്പോഴും മാത്രം ചെയ്യുന്ന ചില വലിയ സൽകർമ്മങ്ങൾ ബഹു: തങ്ങളെ പോലുള്ളവരുടെ ജീവിതത്തിലെ നിത്യ സൽകർമ്മങ്ങൾ ആയിരിക്കും. നബി (സ) തങ്ങളുടെ മേലിൽ ധാരാളം സ്വലാത്ത്‌ ചൊല്ലാറുണ്ടായിരുന്ന തങ്ങൾക്ക്‌ ശൈഖ്‌ കക്കിടിപ്പുറം അവർകളിൽ നിന്നും ദലാഇലുൽ ഖൈറാത്ത്‌ എന്ന അതി മഹത്തായ സ്വലാത്തിന്റെ ഇജാസത്തും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവ്‌ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സ്വലാത്തിന്‌ ധാരാളം വിശ്വാസികൾ പങ്കെടുക്കാറുണ്ട്‌. അത്‌ ദുആക്ക്‌ ഉത്തരം ലഭിക്കുന്ന മജ്‌ലിസ്‌ ആണ്‌. തങ്ങളുടെ അനുമതി പ്രകാരം ദുബൈ അടക്കമുള്ള പല സ്‌'ഥലങ്ങളിലും സ്വലാത്തിന്റെ മജ്‌ലിസുകൾ നടന്ന് വരുന്നുമുണ്ട്‌. ദിനേന ഓതി വരാറുള്ള ഹദ്ദാദ്‌ റാതീബും എടുത്ത്‌ പറയേണ്ട സംഗതിയാണ്‌. മമ്പുറം സയ്യിദ്‌ അലവി തങ്ങൾ വഴി വന്ന ഹദ്ദാദ്‌ ആണ്‌ തങ്ങൾ ചൊല്ലിയിരുന്നത്‌. സയ്യിദ് ഹിബത്തുല്ലാഹിൽ ബുഖാരിയിൽ നിന്നും ഖാദിരിയ്യഃ തരീഖത്ത് ലഭിച്ചു. രാമന്തളി തങ്ങളുടെ പിതാവ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾക്ക് ഹിബത്തുല്ലാ തങ്ങളുടെ പിതാവ് ചാവക്കാട് വലിയ കോയമ്മ തങ്ങളിൽ നിന്നും ഖാദിരിയ്യത്ത് ലഭിച്ചിരുന്നു.

തങ്ങളുടെ വിവാഹത്തിന്‌ സാക്ഷ്യം വഹിക്കാൻ താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ, മൗലാനാ കണ്ണിയത്ത്‌ ഓർ, ശൈഖ്‌ ഹസൻ ഹസ്രത്ത്‌ തുടങ്ങി അന്ന് കേരളത്തിലെ പ്രഗത്ഭരായ പല ഉലമാക്കളും എത്തിയിരുന്നു. വിവാഹത്തിന്‌ ആശംസ നേർന്ന് കൊണ്ട്‌ തങ്ങളുടെ സുഹൃത്ത് ആയിരുന്ന മർഹൂം: ഉമർ കോയ മുസ്ലിയാർക്ക് വേണ്ടി തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ രചിച്ച മംഗളഗാനം മികച്ച ഒരു സാഹിത്യ സൃഷ്‌ടിയാണ്‌. അതിന്റെ മികവ്‌ അറബ്‌ പണ്ഡിതരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. 

ഇന്ത്യയിലെ മുസ്‌'ലിം ന്യൂനപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന ജ. ഇ. അഹമ്മദ്‌ സാഹിബും സ്‌മര്യ പുരുഷനായ ബഹു; രാമന്തളി തങ്ങളും അടുത്ത ദിവസങ്ങളിലാണ്‌ നമ്മെ വിട്ടു പിരിഞ്ഞത്‌. ഈ രണ്ട്‌ പ്രഗത്ഭരുടെയും വിയോഗം സമുദായത്തിന്‌ കനത്ത നഷ്‌ടമാണ്‌ വരുത്തിയത്‌. ബഹു: തങ്ങളെയും അഹമ്മദ്‌ സാഹിബിനെയും ഒന്നിച്ച്‌ സ്‌മരിക്കുമ്പോൾ രാഷ്‌ട്രീയ നേതാക്കളിൽ അഹമ്മദ്‌ സാഹിബിനോട്‌ തങ്ങൾക്ക്‌ ഉണ്ടായിരുന്ന ഇഷ്‌ടം പ്രസ്‌താവ്യമാണ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ അഹമ്മദ്‌ സാഹിബ്‌ മാറി നിൽക്കണം എന്ന് ചിലർ അഭിപ്രായപ്പെട്ടതിനോട്‌ തങ്ങൾ എതിരായിരുന്നു. "അഹമ്മദ്‌ സാഹിബിന്‌ പകരം നിൽക്കാൻ അദ്ധേഹത്തിന്റെ കഴിവുള്ള മറ്റാരാണ്‌ ഉള്ളത്‌"? എന്ന് തങ്ങൾ ചോദിച്ചു. അഹമ്മദ്‌ സാഹിബ്‌ നേടിയ വൻവിജയത്തിൽ തങ്ങൾ സന്തോഷിക്കുകയും ചെയ്‌തിരുന്നു. 

അല്ലാഹു ബഹുമാനിച്ച ആളുകളെയും വസ്‌തുക്കളെയും ബഹുമാനിക്കുക എന്നത്‌ ഹൃദയത്തിലുള്ള ഈമാനിന്റെയും തഖ്‌വയുടെയും ഭാഗമാണല്ലോ. വിശുദ്ധ ഖുർആൻ പാരായണം ദിനചര്യയാക്കിയ അഹമ്മദ്‌ സാഹിബ്‌ ഒഴിവ്‌ ലഭിക്കുമ്പോഴെല്ലാം ഖുർആൻ പാരായണത്തിന്‌ സമയം കണ്ടെത്തും. ഖുർആൻ ഓതിക്കഴിഞ്ഞാൽ അത്‌ മുത്തുകയും ശേഷം തലയിൽ വെക്കുകയും ചെയ്‌ത്‌ കൊണ്ടാണത്രേ അഹമ്മദ്‌ സാഹിബ്‌ ഖുർആൻ പാരായണം അവസാനിപ്പിക്കാറുള്ളത്‌. കണ്ണൂർ സിറ്റിയിൽ ആണല്ലോ അഹമ്മദ്‌ സാഹിബിന്റെ വീട്‌. പ്രശ്‌നങ്ങളും പ്രയാസങ്ങളും വരുമ്പോൾ അവിടെയുള്ള മഹാനായ സയ്യിദ്‌ മുഹമ്മദ്‌ മൗലൽ ബുഖാരി (റ) യുടെ മഖാം അദ്ധേഹം സിയാറത്ത്‌ ചെയ്യാറുണ്ട്‌. കൂടാതെ പല നാടുകളിലും എത്തിയാൽ അവിടെയുള്ള മഖാമുകളും സിയാറത്ത്‌ ചെയ്യും. അത്‌ പോലെ സാദാത്തുക്കളെയും ആലിമീങ്ങളെയും വിനയത്തോടെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. മഹാനായ ശിഹാബ്‌ തങ്ങളോടുള്ള ആത്മബന്ധം കാരണം തങ്ങളുടെ ജനാസ കണ്ടപ്പോൾ അഹമ്മദ്‌ സാഹിബ്‌ പൊട്ടിക്കരഞ്ഞത്‌ സ്‌മരണീയമാണ്‌. അഹമ്മദ്‌ സാഹിബിന്റെ ഇത്‌ പോലുള്ള ഗുണങ്ങൾ ബഹു: തങ്ങൾ എടുത്ത്‌ പറയാറുണ്ട്‌.

ദുബൈയിൽ താമസിക്കുന്ന പ്രമുഖനായ സയ്യിദും ആലിമും നഖ്‌ശബന്ദീ ഗുരുമായ ശൈഖ്‌ ഈദ്‌ യഅ്ഖൂബ്‌ അൽ ഹുസൈനീ എന്ന മഹാനുമായി തങ്ങൾ കൂടിക്കാഴ്ച നടത്തിയപ്പോൾ നമ്മുടെ നാട്ടിലെ ദീനീ ചൈതന്യങ്ങളും മുസ്‌ലിംകളുടെ സാമൂഹ്യ ചലനങ്ങളുമെല്ലാം സംസാരത്തിൽ വിഷയീഭവിച്ചു. നിയമനിർമ്മാണ സഭകളിലും അധികാരത്തിലും സമുദായത്തിനുള്ള നിർണ്ണായകമായ പങ്ക്‌ അന്ന് തങ്ങൾ എടുത്ത്‌ പറഞ്ഞിരുന്നു.

നാദാപുരം ജാമിഅ ഫലാഹിയ്യ അറബിയ്യ പ്രിൻസിപ്പൽ, അരൂർ ദാറുൽ ഖൈർ ഇസ്‌ലാമിക കേന്ദ്രം, ശംസുൽ ഉലമാ കീഴന ഓർ സ്മാരക കേന്ദ്രം എന്നിവയുടെ മുഖ്യരക്ഷാധികാരി, മഞ്ചേരി ദാറുസ്സുന്ന ഉപദേശകൻ, പന്നൂർ ഏഴിമല മസ്ജിദ്, പാറക്കടവ് മസ്ജിദുൽ ഫലാഹ് അടക്കമുള്ള പള്ളികളുടെ മുതവല്ലി തുടങ്ങിയ പദവികളും തങ്ങൾ വഹിച്ചിട്ടുണ്ട്‌.

ചേരാപുരം തൊടുവയിൽ കുഞ്ഞിക്കോയ തങ്ങളുടെ മകൾ ആയിശാ ബീവിയാണ് ഭാര്യ. യുവ പണ്ഡിതനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, സയ്യിദത്ത് ഹവ്വ ആറ്റ ബീവി, സയ്യിദത്ത് ബരീറ ബീവി, സയ്യിദത്ത് റുഫൈദാ ബീവി എന്നിവർ മക്കളും സയ്യിദ് ആറ്റക്കോയ തങ്ങൾ നരിപ്പറ്റ, സയ്യിദ് മുസ്തഫാ തങ്ങൾ ചേരാപുരം, സയ്യിദ് ഹാരിസ് തങ്ങൾ വാണിമേൽ, സയ്യിദത്ത് നസ്വീഹത്ത്‌ ബീവി വെളിയമ്പ്ര എന്നിവർ മരുമക്കളുമാണ്. സയ്യിദ് സൈദബു തങ്ങൾ കാസർഗോഡ്, പരേതരായ സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ ഏഴിമല, സയ്യിദ് താഹാ തങ്ങൾ വെളിയമ്പ്ര, സയ്യിദ് ഇബ്‌റാഹീം തങ്ങൾ ആലുവ, സയ്യിദ് ആറ്റക്കോയ തങ്ങൾ തായ്‌നേരി, സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ദുഗ്‌ലഡ്ക്ക, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മാട്ടൂൽ, സയ്യിദത്ത് കുഞ്ഞി ബീവി, സയ്യിദത്ത് ബിച്ചി ബീവി സഹോദരങ്ങളും, സയ്യിദ് അബ്ദുറഹ്‌മാൻ കുഞ്ഞിക്കോയ തങ്ങൾ ഉള്ളാൾ, സയ്യിദ് ഉമർ മുഹ്‌ളാർ ചെറിയ കോയ തങ്ങൾ പാപ്പിനിശ്ശേരി എന്നിവർ സഹോദരീ ഭർത്താക്കന്മാരുമാണ്. ദുബൈ സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, ഉള്ളാൾ ഖാസി സയ്യിദ്‌ ഫള്‌ൽ കോയമ്മ തങ്ങൾ തുടങ്ങിയവർ സഹോദരി പുത്രരാണ്. പ്രശസ്തനായ സയ്യിദും ആലിമുമായിരുന്ന തൃക്കരിപ്പൂർ ശാഹുൽ ഹമീദ് തങ്ങൾ സ്മര്യ പുരുഷന്റെ മാതൃസഹോദരനാണ്.

ഫിബ്രുവരി ഒന്നിന്‌ (ജമാദുൽ അവ്വൽ 4) ബുധനാഴ്ച്ച രാവിലെയായിരുന്നു തങ്ങളുടെ വിയോഗം. മരണം മുന്നിൽ കണ്ട്‌ കൊണ്ട്‌ ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി കൊണ്ടാണ്‌ അവിടുന്ന് യാത്രയായത്‌. ഏഴിമല നാവിക അക്കാദമിയുടെ വിളിപ്പാടകലെയും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി. മീറ്റർ ദൂരവുമുള്ള രാമന്തളി 17 ശുഹദാക്കളുടെ മഖാം ഉള്ള വടക്കുമ്പാട്‌ പള്ളിക്ക്‌ സമീപം മാതാപിതാക്കളുടെ മഖാമിന്റെ ചാരത്ത്‌ സഹോദരൻ സയ്യിദ്‌ യാസീൻ മുത്തുക്കോയ തങ്ങളുടെ ഖബറിനു സമീപമാണ്‌ ബഹു: തങ്ങളുടെയും അന്ത്യ വിശ്രമ സ്ഥാനം. 

ഇവിടെ പരാമർശിച്ച മഹാന്മാരുടെ മേൽ അല്ലാഹുവിന്റെ തൃപ്‌തിയുണ്ടാവട്ടെ. അവരുടെ ഖബ്റുകൾ അല്ലാഹു പ്രകാശിപ്പിക്കട്ടെ അല്ലാഹു മുന്തിയ ജസാ നൽകി അവിടുത്തെ ദറജകൾ ഉയർത്തുമാറാവട്ടെ, നമ്മെയും അവരെയും നമ്മുടെ പൂർവസൂരികളായ മഹാന്മാരോടൊപ്പം സ്വർഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ.

_(കടപ്പാട്‌: ബുൽബുൽ മാസിക 2017 ഏപ്രിൽ)_

സുൽത്വാനുൽ ആരിഫീൻ ശൈഖ് രിഫാഈ قَدَّسَ اللهُ سِرَّهُ

 _സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)._ 

 *ജനനം:* ഉമ്മുഅബീദ ഗ്രാമത്തിൽ ഹിജ്റ 512 റജബ് മാസം

 *പിതാവ്:* ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ് അബുൽഹസൻ അലി(റ) 

 *മാതാവ്:* ഉമ്മുൽ ഫള്ൽ ഫാത്തിമതുൽ അൻസ്വാരി(റ)

 *പരമ്പര* : ഇമാം അലിയ്യുബ്നു അബീത്വാലിബ്(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്.

 *വഫാത്ത്* : ജീലാനി(റ) വഫാത്തായി പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഹിജ്റ 578 ജമാദുല്‍ അവ്വൽ 12 വ്യാഴാഴ്ച 
**************************************
വിശദമായി...........
സുൽത്താനുൽ കബീർരിഫാഈ (റ ) ഹിജ്റാബ്ദം 500 റജബു മാസം 27ന് ജനിച്ചു. ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തിൽ. പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മൻസൂരിനിൽ ബത്വാഇഹിയുടെ സഹോദരി ഫാത്വിമ (റ) യാണു ശൈഖു രിഫാഇ (റ) വിന്റെ മാതാവ്. നബി ﷺ തങ്ങളുടെ പൗത്രൻ ഹുസൈനി (റ) വിലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി (റ) വിലേക്കും എത്തിച്ചേരുന്നു. അബുൽ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം..._ 

 _ശൈഖു രിഫാഇ (റ) വിന്റെ മാതാവ് തന്റെ സഹോദരനായ മൻസൂരിനിൽ ബത്വാഇഹിയുടെ ശൈഖായ അബൂ മുഹമ്മദിശ്ശൻ ബകിറയെ (റ) സന്ദർശിക്കാൻ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നിൽക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാർ എഴുന്നേറ്റു നിൽക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോൾ ശൈഖിന്റെ മറുപടി ഇങ്ങനെ : " അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നിൽക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും... "_

 _രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോൾ പിതാവ് അലിയ്യ് (റ) മരണപ്പെട്ടു. ശേഷം അമ്മാവൻ ശൈഖ് മൻസൂർ കുടുംബത്തെ വസതിയിലേക്ക് മാറ്റി താമസിപ്പിച്ചു. അവിടെ വെച്ചു പല ശൈഖുമാരിൽനിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ചെയ്തു..._

 _താജുൽ ആരിഫീന്റെ ശറഫുസ്സാഹിദീൻ അൽഖുതുബുൽ ഗൗസ്, അൽകൻസു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടു കൂടിയാണു പണ്ഡിതർ ശൈഖു രിഫാഇ (റ) വിനെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകൾ ശൈഖു രിഫാഈ (റ) വിന്റെ മഹത്വങ്ങൾ വിവരിച്ചു ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. ഇമാം റാഫിഈ (റ) വിന്റെ ' സവാദുൽ ഐനയ്ൻ ' , ഇമാം കാസറൂനി (റ) വിന്റെ ' ശിഫാഉൽ അസ്ഖാം ' , ഇമാം അലിയ്യുബ് ഹദ്ദാദി (റ) വിന്റെ ' റബീഉൽ ആശികീൻ ' എന്നിവ അവയിൽ ചിലതുമാത്രം._ 
_*പരീക്ഷണം*_

   _അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവർ. നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക..._

 _ശൈഖു രിഫാഈ (റ) വിന്റെ ഒരു മുരീദ് സ്വർഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ (റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണർത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ (റ) വിന്റെ വീട്ടിൽ ചെന്നപ്പോൾ ദു:സ്വഭാവിയായ ഭാര്യ അസത്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. 500 ദീനാർ ആവശ്യപ്പെട്ടു കൊണ്ടാണു ഭാര്യയുടെ ആക്രമം. മുരീദ് അഞ്ഞൂർ ദീനാർ - സ്വരൂപിച്ച് ശൈഖു രിഫാഈ (റ) വിനു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു : ഇതു ഭാര്യക്കു കൊടുക്കൂ..._

 _ശൈഖു തൽസമയം മുരീദിനോട് പറഞ്ഞു : "ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കിൽ എന്നെ നീ സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ..? "_
_*കറാമത്തുകൾ*_

   _ശൈഖു രിഫാഈ (റ) വിന്റെ ധാരാളം കറാമത്തുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രസിദ്ധമാണ് നബിﷺയുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം : നബിﷺയുടെ ഹുജ്റാ ശരീഫിൽ സിയാറത്തിനു വന്ന ശൈഖു രിഫാഈ (റ) മുത്തുനബിﷺയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അർത്ഥത്തിൽ രണ്ടുവരി കവിത ഉരുവിട്ടു : " ഞാൻ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാൻ പറഞ്ഞയക്കാറുണ്ട്. എന്നാൽ, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാൻ ഒന്നു നീട്ടിത്തരൂ..."_

 _ഉടനെ അവിടത്തെ (ﷺ) പുണ്യകരം വെളിവാകുകയും രിഫാഈ (റ) ചുംബിക്കുകയും ചെയ്തു..._

 _മഷി ഉപയോഗിക്കാതെ മഹാനവർകൾ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാൻ ആരെങ്കിലും വന്നാൽ മഷികൊണ്ടല്ലാതെ വിരൽ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാൾ കുറേ നാളുകൾക്കു ശേഷം ആ കടലാസുമായി ശൈഖവർകളെ സമീപിച്ചു എഴുതാൻ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു..._

 _ഒട്ടനവധി ശിഷ്യന്മാർക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കൽ ശൈഖു രിഫാഈ (റ) പറഞ്ഞു : "ഉഹൈമിദുമിൻഹും" (ചെറിയ അഹ്മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാർ അന്ധാളിച്ചു നിന്നപ്പോൾ ശൈഖ് പറഞ്ഞു : "മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദിൽ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി (റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്മദായ ഞാനും. എല്ലാവരും എന്നെ അഹ്മദുൽ കബീർ (വലിയ അഹ്മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാൻ ഉഹൈമിദ് (ചെറിയ അഹ്മദ്) ആണ്. ഞാനും മുഹിയുദ്ദീൻ ശൈഖിന്റെ കാലടിക്കു കീഴിലാണ്..."_ 

_*പാണ്ഡിത്യം*_

   _ശൈഖ് രിഫാഈ (റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി (റ) വിന്റെ 'തൻബീഹ് ' എന്ന ഗ്രന്ഥമാണ് തദ്വിഷയത്തിൽ മഹാൻ പഠിപ്പിച്ചത്. ഇരുപത് വർഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാൻ മഹാനു കഴിഞ്ഞു. ഇബ്നുൽ ജൗസി പറയുന്നു : "ഞാൻ ഒരു ബറാഅത്തു രാവിൽ ശൈഖിന്റെ സന്നിധിയിൽ പോയി. ഏകദേശം ഒരു ലക്ഷം പേർ അദ്ദേഹത്തിന്റെ ഉപദേശം കേൾക്കാൻ അവിടെയുണ്ടായിരുന്നു..."_

 _വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവർകൾ. തന്നെ ആക്ഷേപിക്കുന്നവർ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങൾ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവർക്ക് വല്ല വസ്ത്രവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാൽ അവിടെ സന്ദർശിക്കാൻ പോകും. സ്വന്തം തലയിൽ വിറക് ചുമന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യും..._

 _കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിൽ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട്, മോനേ.., നീ എന്നെ അദബ് പഠിപ്പിച്ചു. നിനക്കല്ലാഹു ﷻ നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്._


_*രിഫാഈ ത്വരീഖത്ത്*_

   _ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. ശൈഖു രിഫാഈ (റ) വിന്റെ മുറബ്ബിയായ ശൈഖ് അലിയ്യുൽ ഖാരി (റ) വാണ്. അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖ് രിഫാഈ (റ) വിന് ജനങ്ങളെ നേർവഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നൽകിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവൻ ശൈഖ് മൻസൂരിൽ നിന്നും ലഭിച്ചു. അവരുടെയെല്ലാം സിൽസില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്നു അബീത്വാലിബി (റ) വിലേക്കാണ് സന്ധിക്കുന്നത്..._

_രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാർ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചു പോരുന്നു. അന്ത്യയാത്ര നീണ്ട എഴുപതു വർഷത്തെ ജീവിതത്തിലൂടെ ഇസ്ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേർക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയർത്തിയ ശൈഖ് രിഫാഇ (റ) ഹിജ്റ 570 ജുമാദുൽ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു..._


 _പാവങ്ങളുടെ അത്താണി_ 

وكان رضي الله عنه يمشي إلي المجذومين والزمنى يغسل ثيابهم ويفلى رءوسهم ولحاهم ويحمل إليهم الطعام ويأكل معهم ويجالسهم ويسألهم الدعاء وكان رضي الله عنه يقول الزيارة لمثل هؤلاء واجبة لا مستحبة....وكان إذا سمع بمريض فى قرية ولو على بعد يمضي إليه يعوده ويرجع بعد يوم أو يومين
(الطبقات الكبرى)

 _*ശൈഖവർകൾ കുഷ്ഠരോഗം ബാധിച്ചവർ, തളർവാത രോഗമുള്ളവർ എന്നിവരുടെ അടുക്കലേക്ക് ചെല്ലുകയും അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കുകയും അവരുടെ മുടിയും താടിയും വാർന്നു കൊടുക്കുകയും, അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിച്ചുകൊടുക്കുകയും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അവരോടു ദുആ കൊണ്ട് വസിയത്ത് ചെയ്തിട്ടാണ് അവിടെ നിന്നും തിരിച്ചു വരാറുള്ളത്. ഇതുപോലെയുള്ള ആളുകളെ സന്ദർശിക്കൽ നിർബന്ധമാണെന്നാണ് മഹാനവർകൾ പറഞ്ഞിരുന്നത്.*_ 

 *_ഒരു ഗ്രാമത്തിൽ ഒരു രോഗിയുണ്ടെന്നു മഹാനവർകൾ കേട്ടാൽ അത് എത്ര ദൂരം ആണെങ്കിലും അവിടെ ചെല്ലുമായിരുന്നു.ഒരു ദിവസമോ, രണ്ട് ദിവസമോ അവിടെ താമസിച്ച് ആ രോഗിക്ക് ആവശ്യമായ പരിചരണം നടത്തിയാണ് തിരിച്ച് വരാരുള്ളത്._*
 (ത്വബഖാത്തു ശഅ്റാണി)


 _വൃദ്ധന്മാരും അന്ധന്‍മാരും_ 

وَكَانَ يَخْرُجُ إِلَى الطَّرِيقِ يَنْتَظِرُ الْعُمْيَانَ حَتَّى إِذَا جَاءُوا يَأْخُذُ بِأَيْدِيهِمْ، وَيَقُودُهُمْ، وَكَانَ إِذَا رَأَى شَيْخًا كَبِيرًا يَذْهَبُ إِلَى أَهْلِ حَارَتِهِ وَيُوصِيهِمْ عَلَيْهِ وَيَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " مَنْ أَكْرَمَ ذَا شَيْبَةٍ يَعْنِي مُسْلِمًا سَخَّرَ اللَّهُ لَهُ مَنْ يُكْرِمُهُ عِنْدَ شَيْبَتِهِ ". 

(الطبقات الكبرى للشعراني:١/١٢٢)

 _*ഇമാം ശഅ്റാനി(റ) പറയുന്നു: ശൈഖ് രിഫാഈ(റ) അന്ധന്‍മാരെ കാത്ത് വഴിയില്‍ നില്‍ക്കും. കൈ പിടിച്ച് അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. വൃദ്ധരെ കണ്ടാല്‍ അവരുടെ കുടുംബത്തിൽ ചെന്ന് അവരെ ആദരിക്കാൻ വസിയ്യത്ത് ചെയ്യുകയും, "വൃദ്ധന്‍മാരെ ആദരിക്കുന്നവര്‍ക്ക് സ്വന്തം വാര്‍ധക്യ പ്രായത്തില്‍ ആദരിക്കുന്ന ആളുകളെ അല്ലാഹു നിശ്ചയിക്കുമെന്ന" തിരുവചനം ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.*_ 

(ത്വബഖാത്തുൽ കുബ്റാ:1/122)


 _സാമൂഹ്യ സേവനം_ 

ﻭﻛﺎﻥ ﺇﺫا ﻗﺪﻡ ﻣﻦ اﻟﺴﻔﺮ، ﻭﻗﺮﺏ ﻣﻦ ﺃﻡ ﻋﺒﻴﺪﺓ ﻳﺸﺪ ﻭﺳﻄﻪ، ﻭﻳﺨﺮﺝ ﺣﺒﻼ ﻣﺪﺧﺮا ﻣﻌﻪ ﻭﻳﺠﻤﻊ ﺣﻄﺒﺎ ﺛﻢ ﻳﺤﻤﻠﻪ ﻋﻠﻰ ﺭﺃﺳﻪ ﻓﺈﺫا ﻓﻌﻞ ﺫﻟﻚ ﻓﻌﻞ اﻟﻔﻘﺮاء ﻛﻠﻬﻢ ﻓﺈﺫا ﺩﺧﻞ اﻟﺒﻠﺪ ﻓﺮﻕ اﻟﺤﻄﺐ ﻋﻠﻰ اﻷﺭاﻣﻞ، ﻭاﻟﻤﺴﺎﻛﻴﻦ، ﻭاﻟﺰﻣﻨﻰ، ﻭاﻟﻤﺮﺿﻰ، ﻭاﻟﻌﻤﻴﺎﻥ، ﻭاﻟﻤﺸﺎﻳﺦ،
(الطبقات الكبرى)

 _*ശൈഖവർകൾ എവിടെയെങ്കിലും യാത്ര പോയാൽ തിരിച്ചു വരുമ്പോൾ തന്റെ നാടായ ഉമ്മുഅബീദയുടെ അടുത്തെത്തിയാൽ അവിടെയുള്ള വിറകുകൾ ശേഖരിച്ച് കയർ കൊണ്ട് കെട്ടി തലയിൽ ചുമന്ന്കൊണ്ടാണ് നാട്ടിൽ പ്രവേശിച്ചിരുന്നത്.*_ 

 _*എന്നിട്ട് നാട്ടിലെ പാവപ്പെട്ടവർ, വിധവകൾ, രോഗികൾ, കുരുടൻമാർ, വയസ്സായ ആളുകൾ, എന്നിവരുടെ വീടുകളിൽ ആ വിറകുകൾ എത്തിച്ച് കൊടുക്കുമായിരുന്നു.*_ (ത്വബഖാത്തുൽ കുബ്റ )

 _നീയും പരീക്ഷിക്കപെടാം _
 
أن كلبا حصل له جذام فاسقذرته نفوس أهل بلده وصار كل واحد بطرده عن بابه فأخذه سيدى أحمد الرفاعى وخرج به إلى البرية وضرب عليه مظلة وصار يأكل هو وإياه ويسقيه ويدهنهه حتى عافاه الله من الجذام بعد أربعين يوماً فسخن له ماء وغسلها ودخل به البلد فقيل له أتعتنى بهذا الكلب هذا الاعتناء كله؟ فقال نعم خفت أن يؤاخذانى الله يوم القيامة ويقول أما عندك رحمة لهذا الكلب أما تخشى أن أبتليك بما إبتليت به هذا الكلب. 
 (نور الأبصار)

 _*കുഷ്ഠരോഗം പിടിപെട്ട ഒരു തെരുവു നായയെ ആളുകള്‍ ഓടിച്ചു കളഞ്ഞു. ഇതറിഞ്ഞ ശൈഖ് നായയെ കണ്ടെത്തി നഗരത്തിന് വെളിയില്‍ ഒരു തമ്പ്കെട്ടി അതില്‍ പാര്‍പ്പിച്ചു. അതിനുവേണ്ട ഭക്ഷണവും മരുന്നും നല്‍കി. നാല്‍പതുദിവസം ആ നായയെ തീവ്രമായി പരിചരിച്ചു. അസുഖം ഭേദമായപ്പോള്‍ അതിനെ കുളിപ്പിച്ച് തെരുവിലേക്ക് തന്നെ വിട്ടയച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞ മറുപടി :ഈ നായയോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല എന്ന് അല്ലാഹു ചോദിക്കുമെന്ന് എനിക്ക് പേടിയുണ്ട്. എന്നിട്ട് ചോദിച്ചയാളോടായി പറഞ്ഞു:ഈ നായയെ പരീക്ഷിക്കപ്പെട്ടപോലെ നിന്നെ അല്ലാഹു പരീക്ഷിക്കലിനെ ഭയപ്പെടുന്നില്ലെ!*_
(നുറുൽ അബ്സാർ)

 _നന്മ കാണുക!_ 

وَقَدْ كَانَ سَيِّدِي أَحْمَدُ بْنُ الرِّفَاعِيِّ قَدَّسَ اللَّهُ سِرَّهُ إِذَا لَقِيَ خِنْزِيرًا أَوْكَلْبًا قَالَ أَنْعِمْ صَبَاحًا، فَقِيلَ لَهُ فِي ذَلِكَ؟ فَقَالَ أُعَوِّدُ نَفْسِي الْكَلَامَ الطَّيِّبَ، وَكَانَ يُخْبِرُ أَنَّ ذَلِكَ كَانَ مِنْ خُلُقِ السَّيِّدِ عِيسَى عَلَيْهِ السَّلَامُ. قَالَ: وَمَرَّ الْحَوَارِيُّونَ يَوْمًا عَلَى كَلْبٍ مَيِّتٍ فَقَالُوا مَاأَشَدَّ نَتْنَ رِيحِهِ يَا رَوحَ اللَّهِ! قَالَ :هَلَّا قُلْتُمْ مَاأْشَدَّ بَيَاضَ أَسْنَانِهِ اهْ
 (لواقع الْأَنْوَارِ لِلْإِمَامِ الشَّعْرَانِيِّ:٤٦٦)

 _*ഇമാം ശഅ്റാനി(റ) എഴുതുന്നു: നായ, പന്നി പോലുള്ളവയെ കണ്ടാല്‍ ശൈഖ് രിഫാഈ(ഖ.സി)പറയും; സന്തോഷമായിരിക്കട്ടെ. ഇത് കേള്‍ക്കുമ്പോള്‍ അനുയായികള്‍ ചോദിക്കും: എന്താണ് താങ്കള്‍ അങ്ങനെ പറയുന്നത്? ശൈഖിന്‍റെ മറുപടി: എന്തിനെ കണ്ടാലും നല്ലത് പറയാനാണ് എന്നെ ഞാന്‍ പരിശീലിപ്പിക്കുന്നത്. ഈസാ നബി(അ)യുടെ സ്വഭാവം അതായിരുന്നു. ഈസാ നബി(അ)യും അനുയായികളും നടന്നുപോകുമ്പോള്‍ ഒരു നായയുടെ ശവം കണ്ടു. അനുയായികള്‍ പറഞ്ഞു: എന്തൊരു നാറ്റം!. ഇത് കേട്ട് ഈസാ(അ)ന്‍റെ പ്രതികരണം: ആ നായയുടെ പല്ലിന്‍റെ വെളുപ്പിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?!*_ 
(ലവാഖിഉൾ അൻവാർ:466).


 _നിസ്കാരത്തിനു പ്രാധാന്യം_ 

وكان لا يرى الاشتغال بشيئ من الدنيا عند دخول وقت الصلاة، طلب مرة ماء يشرب فسمع الأذان فقال: حضر حق الحق وبطل حق النفس.

(قلادة الجواهر :٥٣)

 _*ശൈഖ് രിഫാഈ(റ) നിസ്കാര സമയമായാൽ ഭൗതിക വിഷയങ്ങളുമായി പിന്നെ ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ബാങ്ക് വിളിക്കുന്നത് കേൾക്കാനിടയായി. ഉടനെ മഹാൻ പറഞ്ഞു: അല്ലാഹുവിന് നിർവ്വഹിക്കേണ്ട ബാധ്യതക്ക് സമയമായി. ശരീരത്തിന്റെ ബാധ്യത ഇനി പ്രാധാന്യമർഹിക്കുന്നില്ല.*_ 
(ഖിലാദതുൽ ജവാഹിർ:53)

 _പൂച്ചയുടെ ഉറക്കം_ 

ﻭﻛﺎﻥ ﺇﺫا ﻧﺎﻡ ﻋﻠﻰ ﻛﻤﻪ ﻫﺮﺓ، ﻭﺟﺎء ﻭﻗﺖ اﻟﺼﻼﺓ ﻳﻘﻄﻊ ﻛﻤﻪ ﻣﻦ ﺗﺤﺘﻬﺎ، ﻭﻻ ﻳﻮﻗﻈﻬﺎ ﻓﺈﺫا ﺟﺎء ﻣﻦ اﻟﺼﻼﺓ ﺃﺧﺬ ﻛﻤﻪ، ﻭﺧﺎﻃﻪ ﺑﺒﻌﻀﻪ(طبقات الكبرى)

 *_ഉണങ്ങാന്‍ വിരിച്ചിട്ടകുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാരസമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആകുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു._*
(ത്വബഖാത്തുൽകുബ്റ )


 _കൊതുകിനോടും കാരുണ്യം_ 

وَعَن يَعْقُوب دخلت على سَيِّدي أَحْمد فِي يَوْم بَارِد وَقد تَوَضَّأ وَيَده ممدودة فَبَقيَ زَمَانا لَا يُحَرك يَده فتقدمت إِلَى تقبيلها فَقَالَ أَي يَعْقُوب شوشت على هَذِه الضعيفة قلت من هِيَ قَالَ الْبَعُوضَة كَانَت تأكل رزقها من يَدي فهربت مِنْك.(الطبقات الشافعية الكبرى) 
 _*ശിഷ്യരില്‍ പ്രമുഖനായ യഅ്ഖൂബ് പറയുകയുണ്ടായി: ഞാനൊരിക്കല്‍ ശൈഖിന്‍റെ അടുത്തെത്തി. നല്ല തണുപ്പുള്ള ദിവസമാണ്. അദ്ദേഹം വുളൂഅ് ചെയ്യുന്നതിനിടയില്‍ കൈ അനക്കാതെ കുറേ നേരം നീട്ടിപ്പിടിച്ചത് കണ്ടു. അപ്പോള്‍ കൈ മുത്താനായി ഞാന്‍ ഉസ്താദിന്‍റെ അടുത്തേക്ക് ചെന്നു. ഉടനെ ശൈഖ് പറഞ്ഞു: യഅ്ഖൂബ്, നിങ്ങള്‍ ഈ സാധുജീവിയെ പ്രയാസപ്പെടുത്തുകയാണോ? ഞാന്‍ ചോദിച്ചു: എന്താണ് അങ്ങീ പറയുന്നത്? അദ്ദേഹം: ഒരു കൊതുക് എന്‍റെ കയ്യിലിരുന്ന് അതിന്‍റെ ഭക്ഷണം കഴിക്കുകയായിരുന്നു. നിങ്ങളുടെ വരവ് കണ്ട് അത് ഓടിപ്പോയി.*_ (ത്വബഖാത്തുശ്ശാഫിഈ 6/25).

 _അനുധാവനം_ 

قَالَ شَيْخُ أَسَاتِذَتِنَا الشَّيْخُ مَكِّيُّ الْوَاسِطِيُّ رَحِمَهُ اللَّهُ : نِمْتُ مَعَ السَّيِّدِ أَحْمَدَ الرِّفَاعِي لَيْلَةً فِي أُمِّ عَبيدَة، فَأَحْصَيْتُ لَهُ أَرْبَعِينَ خَصْلَةً مِنْ خِصَالِ الْمُصْطَفَىﷺ وَهَذَا الَّذِي أَدْرَكْتُهُ مِنْ ظَاهِرِ احْوَالِهِ، فَكَيْفَ بِبَاطِنِهَا!.
هَيْهَاتَ أَنْ يَأْتِيَ الزَّمَانُ بِمِثْلِهِ, إِنَّ الزَّمَانَ بِمِثْلِهِ لَبَخِيلٌ.
(قلادة الجواهر :٢٢)

 _*ശൈഖ് മക്കിയ്യുൽ വാസിത്വി(റ) പറയുന്നു: ഞാൻ ഒരു രാത്രി ശൈഖ് രിഫാഈ(റ)ക്കൊപ്പം ഉമ്മുഅബീദയിൽ താമസിച്ചു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം നബിﷺയുടെ പാവന സ്വഭാവങ്ങളിൽ നിന്ന് നാൽപതെണ്ണം ഞാന്‍ ശൈഖവർകളിൽ കണ്ടു. ഇത് മഹാനവർകളുടെ അനുധാവനത്തിന്റെ ബാഹ്യരൂപം മാത്രം. അപ്പോൾ ആന്തരികമായ അനുധാവനം എത്രമാത്രമായിരിക്കും.*_ 
(ഖിലാദതുൽ ജവാഹിർ:22)

 _നീ അദബ് പഠിപ്പിച്ചു_ 

ﻭﻣﺮ ﻳﻮﻣﺎ ﻋﻠﻰ ﺻﺒﻴﺎﻥ ﻳﺘﺨﺎﺻﻤﻮﻥ ﻓﺨﻠﺺ ﺑﻴﻨﻬﻢ، ﻭﻗﺎﻝ ﻟﻮاﺣﺪ ﻣﻨﻬﻢ اﺑﻦ ﻣﻦ ﺃﻧﺖ ﻓﻘﺎﻝ ﻟﻪ ﻭﺃﻳﺶ ﻓﻀﻮﻟﻚ ﻓﺼﺎﺭ ﻳﺮﺩﺩﻫﺎ، ﻭﻳﻘﻮﻝ: ﺃﺩﺑﺘﻨﻲ ﻳﺎ ﻭﻟﺪﻱ ﺟﺰاﻙ اﻟﻠﻪ ﺧﻴﺮا. 
(طبقات الكبرى) 

 _*ഒരിക്കൽ ശൈഖവർകൾ പരസ്പരം തർക്കിച്ച് കൊണ്ടിരുന്ന ഏതാനും കുട്ടികളുടെ സമീപത്തിലൂടെ നടക്കാനിടയായി. മഹാനവർകൾ അവർക്കിടയിൽ സമാധാനമുണ്ടാക്കിയ ശേഷം അതിൽ ഒരു കുട്ടിയോട് നീ ആരുടെ മകനാണെന്നു ചോദിച്ചു. "അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു" തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.*_
(ത്വബഖാത്തുൽകുബ്റ )

ശൈഖവർകൾ വലിയ ദറജയിലുള്ള മഹാനായിരിന്നിട്ടും തന്നോട് ഒരു കുട്ടി ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെുന്നതെന്ന് സൂചിപ്പിച്ചപ്പോൾ അത് സ്വീകരിക്കാനും ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാനും യാതൊരു മടിയും കാണിച്ചില്ല. ഇത് അവിടുത്തെ വിനയമാണ് പ്രതിഫലിപ്പിക്കുന്നത്.


 _സഹിഷ്ണുത_

ﻭﺃﺭﺳﻞ ﺇﻟﻴﻪ اﻟﺸﻴﺦ ﺇﺑﺮاﻫﻴﻢ اﻟﺒﺴﺘﻲ ﻛﺘﺎﺑﺎ ﻳﺤﻂ ﻋﻠﻴﻪ ﻓﻴﻪ ﻓﻘﺎﻝ ﺳﻴﺪﻱ ﺃﺣﻤﺪ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻟﻠﺮﺳﻮﻝ اﻗﺮﺃﻩ ﻟﻲ ﻓﻘﺮﺃﻩ ﻓﺈﺫا ﻓﻴﻪ ﺃﻱ ﺃﻋﻮﺭ ﺃﻱ ﺩﺟﺎﻝ ﺃﻱ ﻣﺒﺘﺪﻉ ﻳﺎ ﻣﻦ ﺟﻤﻊ ﺑﻴﻦ اﻟﺮﺟﺎﻝ، ﻭاﻟﻨﺴﺎء ﺣﺘﻰ ﺫﻛﺮ اﻟﻜﻠﺐ ﺑﻦ اﻟﻜﻠﺐ، ﻭﺫﻛﺮ ﺃﺷﻴﺎء ﺗﻐﻴﻆ ﻓﻠﻤﺎ ﻓﺮﻍ اﻟﺮﺳﻮﻝ ﻣﻦ ﻗﺮاءﺓ اﻟﻜﺘﺎﺏ ﺃﺧﺬﻩ ﺳﻴﺪﻱ ﺃﺣﻤﺪ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ، ﻭﻗﺮﺃﻩ، ﻭﻗﺎﻝ: ﺻﺪﻕ ﻓﻴﻤﺎ ﻗﺎﻝ ﺟﺰاﻩ اﻟﻠﻪ ﻋﻨﻲ ﺧﻴﺮا ﺛﻢ ﺃﻧﺸﺪ:

*ﻓﻠﺴﺖ ﺃﺑﺎﻟﻲ ﻣﻦ ﺭﻣﺎﻧﻲ ﺑﺮﻳﺒﺔ ...*

*ﺇﺫا ﻛﻨﺖ ﻋﻨﺪ اﻟﻠﻪ ﻏﻴﺮ ﻣﺮﻳﺐ*
 ﺛﻢ ﻗﺎﻝ ﻟﻠﺮﺳﻮﻝ: اﻛﺘﺐ ﺇﻟﻴﻪ اﻟﺠﻮاﺏ ﻣﻦ ﻫﺬا اﻟﻻﺵ ﺣﻤﻴﺪ ﺇﻟﻰ ﺳﻴﺪﻱ اﻟﺸﻴﺦ ﺇﺑﺮاﻫﻴﻢ اﻟﺒﺴﺘﻲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺎ ﻗﻮﻟﻚ اﻟﺬﻱ ﺫﻛﺮﺗﻪ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﺧﻠﻘﻨﻲ ﻛﻤﺎ ﻳﺸﺎء، ﻭﺃﺳﻜﻦ ﻓﻲ ﻣﺎ ﻳﺸﺎء ﻭﺇﻧﻲ ﺃﺭﻳﺪ ﻣﻦ ﺻﺪﻗﺎﺗﻚ ﺃﻥ ﺗﺪﻋﻮ ﻟﻲ ﻭﻻ ﺗﺨﻠﻴﻨﻲ ﻣﻦ ﺣﻠﻚ، ﻭﺣﻠﻤﻚ ﻓﻠﻤﺎ ﻭﺻﻞ اﻟﻜﺘﺎﺏ ﺇﻟﻰ اﻟﺒﺴﺘﻲ ﻫﺎﻡ ﻋﻠﻰ ﻭﺟﻬﻪ، ﻓﻤﺎ ﻋﺮﻓﻮا ﺇﻟﻰ ﺃﻳﻦ ﺫﻫﺐ،
(الطبقات الكبرى)

 _*ഒരിക്കൽ ഇബ്റാഹീമുൽ ബിസ്തി എന്ന പണ്ഡിതൻ ശൈഖവർകൾക്ക് ഒരു കത്തെഴുതി. കത്ത് കിട്ടിയപ്പോൾ കൊണ്ട് വന്നയാളോട് തന്നെ വായിക്കാൻ പറഞ്ഞു: അയാൾ വായിക്കാൻ തുടങ്ങി. അതിൽ ശൈഖിനെ വളരെ മോശമായ രീതിയിലാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. എത്രത്തോളമെന്നാൽ (നായയുടെ മകനായ നായയെ)എന്ന് വരെ അതിൽ വിളിച്ചിട്ടുണ്ട്. അയാൾ വായിച്ച് കഴിഞ്ഞപ്പോൾ ശൈഖവർകൾ ആ കത്ത് വാങ്ങി വീണ്ടും വായിച്ചു. എന്നിട്ട് ഇപ്രകാരം പാടി: ഞാൻ അല്ലാഹുവിന്റെ അടുക്കൽ സംശയിക്കപ്പെടുന്നവനല്ലെങ്കിൽ എന്നെ ആക്ഷേപിക്കുന്നവന്റെ ഒരു ആക്ഷേപത്തെയും ഞാൻ വിലവെക്കുന്നില്ല. ദുതനോട് ആ പണ്ഡിതന്റെ കത്തിന് മറുപടിയായി ഇപ്രകാരം എഴുതാൻ പറഞ്ഞു:"ചെറിയ അഹ്മദ് പണ്ടിതനായ ഇബ്റാഹീമുൽ ബിസ്തിക്ക് എഴുതുന്ന കത്താണിത്.നിങ്ങൾ എന്നെക്കുറിച്ച് എഴുതിയത് ഞാൻ വായിച്ചു. അല്ലാഹു അവൻ ഉദ്ദേശിച്ചത് പോലെയാണ് എന്നെ പടച്ചത്.അവൻ ഉദ്ദേശിക്കുന്നത് പോലയാണ് ഞാൻ ജീവിക്കുന്നതും.നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം"*_

*_ഈ കത്ത് ഇബ്റാഹീമുൽ ബിസ്തിക്ക് കിട്ടിയപ്പോൾ അദ്ദേഹം അത് വായിച്ച് പരിഭ്രമിച്ചു പോയി. എങ്ങോട്ടാണ് അദ്ദേഹം പോയതെന്ന് ആരും അറിഞ്ഞില്ല._*
(ത്വബഖാത്തു ശഅ്റാനി-)


_കള്ളൻ തൗബ ചെയ്യുന്നു_ 

وَنُقِلَ أَنَّ السَّيِّدَ أَحْمَدَ الرِّفَاعِي رَضِيَ اللَّهُ عَنْهُ مَشَى لَيْلَةً إِلَى بَيْتِهِ فَوَجَدَ الْبَابَ مَفْتُوحًا وَوَجَدَ لِصًّا فِيهِ يُرِيدُ أَنْ يَسْرِقَ الْغَلَّةَ فَفَزِعَ مِنْهُ فَزَعًا شَدِيدًا وَكَانَ السِّعْرُ قَدْ غَلَا فَقَالَ لَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ عَلَيْهِ الرَّحْمَةُ وَالرِّضْوَانُ: إِنَّ الْغَلَّةَ تُتْعِبُكَ يَعْنِي إِنَّهَا تَحْتَاجُ إِلَى تَنْقِيَةٍ وَطَحْنٍ وَهَاهُنَا مَا هُوَ أَهْوَنُ عَلَيْكَ مِنْ ذَلِكَ تَعَال مَعِي حَتَّى أُعْطِيَكَ دَقِيقًا فَسَكَنَ رَوْعُهُ لَمَّا سَمِعَ كَلَامَهُ وَمَشَى مَعَهُ إِلَى مَوْضِعِ الدَّقِيقِ، فَسَأَلَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ رَضِيَ اللَّهُ تَعَالَى عَنْهُ هَلْ لَكَ شَيْءٌ تَحْمِلُ فِيهِ الدَّقِيقَ ؟ قَالَ: نَعَمْ فَأَخَذَهُ مِنْهُ وَمَلَأَهُ لَهُ دَقِيقًا فَأَخَذَهُ الرَّجُلُ وَخَرَجَ وَكَانَ غَرِيبًا، فَخَرَجَ مَعَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ قُدِّسَ سِرُّهُ حَتَّى بَعُدَ عَنْ أُمِّ عُبَيْدَةَ. ثُمَّ سَأَلَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ رَضِيَ اللَّهُ تَعَالَى عَنْهُ قَبْلَ أَنْ يُفَارِقَهُ أَنْ يَجْعَلَهُ فِي حِلٍّ مِنْ تَرْوِيعِهِ إِيَّاهُ حِينَ دَخَلَ الْبَيْتَ فَعَجِبَ اللِّصُّ مِنْ كَلَامِهِ وَحِلْمِهِ فَجَعَلَهُ فِي حِلٍّ، فَقَالَ السَّيِّدُ أَحْمَدُ الرِّفَاعِيُّ رَضِيَ اللَّهُ تَعَالَى عَنْهُ: أَيْ وَلَدِي طَيَّبْتَ قَلْبِي طَيَّبَ اللَّهُ قَلْبَكَ ثُمَّ وَدَّعَهُ وَانْصَرَفَ، فَلَمَّا وَصَلَ الرَّجُلُ إِلَى أَهْلِهِ تَفَكَّرَ فِي حَالِ السَّيِّدِ أَحْمَدَ الرِّفَاعِيِّ رَضِيَ اللَّهُ تَعَالَى عَنْهُ وَفِي قَوْلِهِ لَهُ : أَيْ وَلَدِي وَحِلْمِهُ وَعَفْوِهُ فَرَجَعَ إِلَيْهِ وَتَابَ عَلَى يَدَيْهِ وَأَخْلَصَ وَصَارَ مِنْ أَكَابِرِ الْفُقَرَاءِ.
 (قِلَادَةُ الْجَوَاهِرِ :٥٩)

 _*ശൈഖ് രിഫാഈ(റ) ഒരു രാത്രി വീട്ടിലേക്ക് മടങ്ങിയപ്പോൾ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. ഒരു കള്ളൻ ധാന്യവിളകൾ മോഷ്ടിക്കുകയായിരുന്നു. വിളകള്‍ക്ക് വില കൂടിയ സമയമായിരുന്നു. മഹാനവർകളെ കണ്ടതോടെ കള്ളൻ പേടിച്ചു. ശൈഖവർകൾ പറഞ്ഞു: വിളകൾ എടുത്താൽ നിനക്കത് പ്രയാസമാകും. ഇവിടെ ഇതിനെക്കാൾ എളുപ്പമുള്ളതുണ്ട്. എന്റെ കൂടെ വരൂ ഞാൻ ധാന്യപ്പൊടി തരാം. ഇതുകേട്ടതോടെ കള്ളന്റെ ഭയം നീങ്ങി. ധാന്യപ്പൊടി സൂക്ഷിച്ച സ്ഥലത്തേക്ക് ശൈഖവർകളോടൊപ്പം അയാളും നടന്നുനീങ്ങി. മഹാൻ ചോദിച്ചു : കൊണ്ട് പോകാന്‍ പാത്രം വല്ലതും എടുത്തിട്ടുണ്ടോ? മറുപടി: അതെ. ശൈഖവർകൾ കള്ളന് പ്രസ്തുത പാത്രം നിറയെ ധാന്യപ്പൊടി സമ്മാനിച്ചു. തിരിച്ചുമടങ്ങുമ്പോൾ കള്ളന്റെ കൂടെ ശൈഖവർകളും അനുഗമിച്ചു. പിരിയും നേരം ശൈഖവർകൾ പറഞ്ഞു: മോഷ്ടിക്കുന്ന സമയത്ത് ഞാന്‍ കയറിവന്നത് കാരണം നീ പേടിച്ചില്ലേ അത് പൊരുത്തപ്പെടണം!. മഹാനവർകളുടെ സംസാരവും സഹനവും കള്ളനെ അൽഭുതപ്പെടുത്തി. അയാള്‍ മാപ്പ് നൽകി. ശൈഖവർകൾ പറഞ്ഞു: മോനെ, എന്റെ ഹൃദയത്തെ നീ നന്നാക്കിയിരിക്കുന്നു. നിന്റെ ഹൃദയവും അല്ലാഹു നന്നാക്കട്ട. ശേഷം അവർ യാത്ര പറഞ്ഞ് പിരിഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അയാള്‍ ശൈഖ് രിഫാഈ(റ)യുടെ മോനെ, എന്ന വിളിയെ കുറിച്ചും സഹനത്തെ കുറിച്ചും മാപ്പ് നൽകാനുള്ള മനോഭാവത്തെ കുറിച്ചും ചിന്തിച്ച്, തിരിച്ചു ശൈഖവർകളുടെ മുമ്പിൽ വന്ന് തൗബ ചെയ്ത് അവിടുത്തെ ശിഷ്യനായി മാറുകയും ചെയ്തു.*_
 (ഖിലാദതുൽ ജവാഹിർ:59).

_എനിക്കുള്ള ന്യൂനത.?_ 

ﻭﻗﺎﻝ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻷﺻﺤﺎﺑﻪ ﻳﻮﻣﺎ ﻣﻦ ﺭﺃﻯ ﻓﻲ ﺣﻤﻴﺪ ﻣﻨﻜﻢ ﻋﻴﺒﺎ ﻓﻠﻴﻌﻠﻤﻪ ﺑﻪ ﻓﻘﺎﻡ ﺷﺨﺺ. ﻓﻘﺎﻝ: ﻳﺎ ﺳﻴﺪﻱ ﻓﻴﻚ ﻋﻴﺐ ﻋﻈﻴﻢ ﻓﻘﺎﻝ: ﻭﻣﺎ ﻫﻮ ﻳﺎ ﺃﺧﻲ ﻓﻘﺎﻝ ﻛﻮﻥ ﻣﺜﻠﻨﺎ ﻣﻦ ﺃﺻﺤﺎﺑﻚ ﻓﺒﻜﻰ اﻟﻔﻘﺮاء ﻭﻋﻼ ﻧﺤﻴﺒﻬﻢ ﻭﺑﻜﻰ ﺳﻴﺪﻱ ﺃﺣﻤﺪ ﻣﻌﻬﻢ، ﻭﻗﺎﻝ ﺃﻧﺎ ﺧﺎﺩﻣﻜﻢ ﺃﻧﺎ ﺩﻭﻧﻜﻢ (الطبقات الكبرى-١/١٢٣)

_*”എന്നില്‍ എന്തെങ്കിലും ന്യൂനത ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എന്നോട് പറയണ”മെന്ന് സത്യം ചെയ്ത് ശൈഖ് ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ഒരു ശിഷ്യന്‍ എഴുന്നേറ്റു പറഞ്ഞു ‘അങ്ങയുടെ ഒരു ന്യൂനത എനിക്കറിയാം’ ‘എന്താണ് പറയൂ !*_ _*ഞങ്ങളെപ്പോലുള്ളവര്‍ അങ്ങയുടെ ശിഷ്യന്മാരായി എന്നതാണ് അങ്ങയുടെ ന്യൂനത’. ഇതുകേട്ട മറ്റുശിഷ്യന്മാർ കരയാൻ തുടങ്ങി. ഏറേ നേരത്തേക്ക് കൂട്ടക്കരച്ചില്‍.ശൈഖവർകളും കൂടെ കരഞ്ഞു എന്നിട്ട് പറഞ്ഞു: ഞാൻ നിങ്ങളുടെ സേവകനാണ്. ഞാൻ നിങ്ങളെക്കാൽ താഴ്ന്നവനാണ് "*_
(ത്വബഖാത്തുൽ കുബ്റ )


_നായകൾക്ക് കാവൽ!_ 

وَعَن يَعْقُوب مر سَيِّدي أَحْمد على دَار الطَّعَام فَرَأى الْكلاب يأكلون التمر من القوصرة وهم يتحارشون فَوقف على الْبَاب لِئَلَّا يدْخل إِلَيْهِم أحد يؤذيهم.
(طبقات الشافعية الكبرى:٦/٢٦)

_*ഒരിക്കൽ ശൈഖവർകൾ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ചു വെക്കുന്ന മുറിയുടെ അരികിലൂടെ നടക്കുകയായിരുന്നു. അപ്പോൾ അവിടെ ഏതാനും നായകൾ ഒരു പാത്രത്തിലെ ഈത്തപ്പഴങ്ങൾ തിന്നുന്നത് കണ്ടു. അവിടെയുള്ളവർ അവകളെ തുരത്തുന്നുണ്ടായിരുന്നു. മഹാനവർകൾ ആരും അകത്തു കടന്ന് അവകളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടി വാതില്‍ക്കല്‍ കാവൽ നിന്നു.*_ (ത്വബഖാത്തുശ്ശാഫിയ്യത്തുൽ കുബ്റ)


_വെട്ടുകിളിക്ക് നിഴൽ!_ 

وكان إذا جلس على ثوبه جرادة وهو مار في الشمس، وجلست على محل الظل يمكث لها حتى تطير، ويقول: إنها استظلت بنا. (طبقات الكبرى)

_*”മഹാനവർകൾ നല്ല വെയിലുള്ള ദിവസം നടക്കുമ്പോൾ വെട്ടുകിളി ധരിച്ച വസ്ത്രത്തിൽ വന്നിരിക്കും. ഉടനെ ശൈഖവർകൾ നിഴലുള്ള സ്ഥലത്ത് ഇരുന്ന് അത് പാറിപ്പോകുന്നത് വരെ കാത്തിരിക്കും. അവിടുന്ന് പറയും: അത് നമ്മുടെ അരികിൽ നഴൽ തേടി വന്നതാണ്.*_
 (ത്വബഖാത്തുൽ കുബ്റ)


_ഭയന്നുവോ?!_ 

ومر يوماً على صبيان يلعبون فهربوا منه هيبة له فتبعهم، وصار يقول: اجعلوني في حل فقد روعتكم ارجعوا إلى ما كنتم عليه. 
(طبقات الكبرى) 

_*ഒരിക്കല്‍ ശൈഖ് രിഫാഈ(റ) കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കരികിലൂടെ നടന്നുപോയി. അവിടുത്തെ ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം കണ്ട് കുട്ടികൾ നാലുഭാഗത്തേക്ക് ഓടിപ്പോയി. മഹാനവർകൾ അവരെ അരികിലേക്ക് വിളിച്ച് "നിങ്ങളെ ഞാന്‍ ഭയപ്പെടുത്തിയെങ്കിൽ എനിക്ക് പൊരുത്തപ്പെട്ടുതരുകയും, നിങ്ങൾ നേരത്തെ കളിച്ചിരുന്നത് പോലെതന്നെ കളിക്കുകയും ചെയ്യുക.*_
 (ത്വബഖാത്തുൽ കുബ്റ)


നൂറ്റാണ്ടിന്റെ പുതുചരിത്രം (നവ.16ന് ഇസ്മായിൽ ഹനിയ്യയുടെ പ്രസംഗം)

നൂറ്റാണ്ടിന്റെ പുതുചരിത്രം 
(നവ.16ന് ഇസ്മായിൽ ഹനിയ്യയുടെ പ്രസംഗം) 

ഫലസ്തീൻ പോരാളികൾ 41 ദിവസമായി കടുത്ത പോരാട്ടത്തിലാണ്. അന്തസ്സുയർത്തിയ അഭിമാന പോരാട്ടം. അമേരിക്കയുടെ പരിധിയില്ലാത്ത സൈനിക പിന്തുണയോടെ നിലകൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ഭീകര സൈന്യത്തോട് ഏറ്റുമുട്ടി തുല്യതയില്ലാത്ത പോരാട്ടചരിത്രം തീർക്കുന്ന പോരാളികളുടെ പ്രഹരങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് ശത്രുക്കൾ കരുതിയ അവരുടെ അത്യാധുനിക കവചിത സൈനിക വാഹനങ്ങൾ തകർത്തും സൈനിക താവളങ്ങളിൽ കടന്നുകയറി ശക്തമായ പ്രഹരമേൽപിച്ചും അവർ മുന്നേറുകയാണ്. 
'നിങ്ങൾക്കുമേൽ നാം അതിശക്തമായ ആയോധനശേഷിയുള്ള നമ്മുടെ ദാസന്മാരെ അയച്ചിരിക്കുന്നു' എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം അവർ അന്വർത്ഥമാക്കുകയാണ്. അല്ലാഹു അവർക്ക് പ്രത്യേകമായ ശക്തിയും ശേഷിയും നൽകിയിരിക്കുന്നു. അല്ലാഹുവിന്റെ ഉദ്ദേശ്യം നടപ്പിലാക്കുവാൻ അവൻ ഏൽപിച്ചവതാണവരെ.

ഗസ്സയിലെ ജനതയുടെ ഈ സമർപ്പണവും വിശ്വാസവും സ്ഥൈര്യവും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി. അനേകായിരം കുട്ടികളെയും ഉമ്മമാരെയും സഹോദരിമാരെയും പ്രായമേറിയവരെയും പോരാളികളെയും നൽകിയും, ജീവിത വിഭവങ്ങൾ മുഴുവൻ സമർപ്പിച്ചും നമ്മുടെ ജനത ഒടുക്കുന്ന വില വളരെ വളരെ വലുതാണെങ്കിലും ഒക്ടോബർ 7 നു നാട്ടിയ വിജയക്കൊടി താഴ്ത്താൻ അനുവദിക്കാതെ അവർ മുന്നേറുകയാണ്. വെസ്റ്റ് ബാങ്കിലും നമ്മുടെ ജനത അധിനിവേശ ഭീകര സൈന്യവും കടന്നുകയറ്റക്കാരും സംയുക്തമായി നടത്തുന്ന അക്രമങ്ങളെ സുധീരം ചെറുത്തുകൊണ്ടിരിക്കുന്നു.  

ഗസ്സയിലെ ആതുരാലയങ്ങൾക്ക് മേൽ അധിനിവേശ ഭീകര ശത്രു നടത്തുന്ന അക്രമങ്ങൾ ലോകത്തെ സകല നിയമങ്ങളും കീഴ് വഴക്കങ്ങളും മാനുഷിക മൂല്യങ്ങളും ചവിട്ടിയരച്ചിരിക്കുന്നു. അൽഷിഫ സമുച്ചയത്തിൽ കള്ളവാദങ്ങൾ നിരത്തി ആരംഭിച്ച ആക്രമണങ്ങൾ ലോകം മുഴുവൻ നോക്കിനിൽക്കെ ശത്രു താണ്ഡവം തുടരുന്ന ഈ സാഹചര്യത്തിൽ ചിലകാര്യങ്ങൾ ഊന്നിപ്പറയുകയാണ്. 

ഒന്ന്, ഫലസ്തീന്റെയും ഖുദ്‌സിലെ പുണ്യഗേഹങ്ങളുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉമ്മത്തിന്റെ ഈ പോരാട്ടം ഒട്ടും പിന്നോട്ടില്ലാതെ അല്പം പോലും തലകുനിക്കാതെ ലക്ഷ്യം നെടുവോളം തുടരും. സയണിസ്റ്റ് ശത്രുവിനോട് ഞങ്ങൾ നടത്തുന്ന ഈ സ്ട്രാറ്റജിക് പോരാട്ടം അല്ലാഹുവിന്റെ അനുമതിയോടെയും സഹായത്തോടെയും വിജയം കണ്ടേ അവസാനിക്കൂ എന്നതിൽ ഞങ്ങൾക്ക് കടുകിട സംശയമില്ല. ശത്രു സുദീര്‍ഘ പോരാട്ടമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങളുടെ ശ്വാസം അവരുടേതിനേക്കാൾ സുദീർഘമാണ്. ഖസ്സാം ബ്രിഗേഡും മറ്റു പോരാട്ട സംഘങ്ങളും അധിനിവേശത്തെ ഗസ്സയിൽ നിന്ന് പുറത്താക്കും, 18 വർഷങ്ങൾക്ക് മുമ്പ് പുറത്താക്കിയത് പോലെ. ശേഷം മുഴുവൻ ഫലസ്തീൻ ഭൂമിയിൽ നിന്നും അധിനിവേശത്തെ അല്ലാഹുവിന്റെ അനുമതിയോടെ പുറത്താക്കുന്നത് ലോകം കാണും.

രണ്ട്, 41 ദിവസങ്ങളിലെ പോരാട്ടത്തിൽ നമ്മുടെ ജനതയും വീരപോരാളികളും ശത്രുവിന്റെ ഗൂഡപദ്ധതികൾ തകർത്തിരിക്കുന്നു. ഫലസ്തീനികളെ പലായനം ചെയ്യിക്കുവാനോ തടവുകാരെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുവാനോ അധിനിവേശത്തിന് സാധിക്കില്ല. ചെറുത്തുനിൽപ് നിശ്ചയിക്കുന്ന വില ഒടുക്കിയല്ലാതെ ഒരു തടവുകാരെയും മോചിപ്പിക്കുക സാധ്യമല്ല. 

മൂന്ന്, അറബ് ഇസ്ലാമിക അടിയന്തിര ഉച്ചകോടി ഞങ്ങൾ വീക്ഷിച്ചു. യുദ്ധം ഉടൻ നിർത്തി ഗസ്സയുടെ മേലുള്ള ഉപരോധം ഉടൻ അവസാനിപ്പിക്കാനും, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും അവരുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവും സംബന്ധമായ ഉച്ചകോടി പ്രമേയങ്ങൾ വൈകാതെ നടപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട വിവിധ രാജ്യപ്രതിനിധികൾ അടങ്ങുന്ന കമ്മറ്റി ഉടൻ പ്രവർത്തിപദത്തിൽ വരേണ്ടതുണ്ട്. അറബ് മുസ്‌ലിം നേതാക്കളോടും സമൂഹത്തോടും ഒരുകാര്യം ഇവിടെ ഉണർത്തുകയാണ്, ഫലസ്തീൻ ചെറുത്തുനിൽപിന് ഇത്ര ശക്തമായി ശത്രുവിനെ പ്രഹരിക്കാൻ പ്രാപ്തമായതിൽ നിങ്ങൾക്കും അഭിമാനിക്കാം. അധിനിവേശ ശത്രുവിനെ ശക്തമായി ചെറുക്കുകയെന്ന അറബ് മുസ്ലിം ലോകത്തിന്റെ ഇന്നിന്റെ മുൻഗണനയാണവർ നടപ്പാക്കുന്നത്. 

നാല്, ഇന്നലെ യുഎൻ സുരക്ഷാസമിതി ഗസ്സ യുദ്ധത്തെ കുറിച്ച് പ്രത്യേകപ്രമേയം പാസാക്കുകയും അധിനിവേശം അതിനെ ഉടനെ തള്ളിക്കളയുകയും ചെയ്തു. ഒരു അന്താരാഷ്ട്ര നിയമവും ബാധകമല്ലാത്ത നിയമാതീത സംവിധാനമാണ് സയണിസ്റ്റ് അധിനിവേശമെന്ന അഹങ്കാരം വീണ്ടും ലോകം കണ്ടു. സുരക്ഷാസമിതിയുടെ ഈ പ്രമേയം അപൂർണമാണെന്ന് പറയാതെ വയ്യ. ഗസ്സയിലും വെസ്റ്റ് ബാങ്കിലും സയണിസ്റ്റ് അധിനിവേശത്തിന്റെ അതിഭീകരമായ യുദ്ധക്കുറ്റങ്ങളെയും വംശീയ ഉന്മൂലനത്തെയും വ്യക്തമായും കൃത്യമായും പ്രമേയത്തിൽ തള്ളിക്കളയേണ്ടിയിരുന്നു. സയണിസ്റ്റ് ആക്രമങ്ങൾ ഉടൻ അവസാനിപ്പിക്കുവാനും അതിർത്തികൾ തുറക്കുവാനും ഗസ്സയിലെക്ക് അനിവാര്യ വസ്തുക്കൾ എത്തിക്കുന്നത് തടയാതിരിക്കുവാനും ഗസ്സയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധം പൂർണമായി അവസാനിപ്പിക്കുവാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഇനിയും വൈകരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്. ഫലസ്തീൻ ജനതയുടെ സ്വാന്തത്ര്യവും അവരുടെ ഭൂമിയിൽ ഖുദ്‌സ് തലസ്ഥാനമായി സ്വന്തമായ രാജ്യം സ്ഥാപിക്കുവാനുള്ള അവകാശവും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും ആവശ്യപ്പെടുകയാണ്. ഇതെല്ലം ഫലസ്തീൻ ജനതക്ക് നിരുപാധികം അനുവദിക്കേണ്ട നിയമപരമായ അവകാശമാണെന്ന് കൂടി ഞങ്ങൾ ഓർമിപ്പിക്കുന്നു. 

അഞ്ച്, മേഖലയിൽ ശത്രുതയുടെ വിത്ത് പാകി വളർത്തിയ സയണിസ്റ്റ് ശത്രുവിനോടും അവരെ പിന്തുണക്കുന്ന എല്ലാവരോടുമായി പറയുന്നു, ഗസ്സയുടെ ഭൂമിശാസ്ത്രമോ രാഷ്ട്രീയ സാഹചര്യമോ തൽസ്ഥിതി യാഥാർഥ്യമോ മാറ്റിയെടുക്കാം എന്ന വ്യാമോഹം ആർക്കും വേണ്ട. ഹ.മാ.സ് അതിന്റെ നാട്ടിൽ വേരൂന്നിയ, ജനതയിൽ പടർന്നു പന്തലിച്ച മുന്നേറ്റമാണ്. ശത്രുവിനോ ശത്രുപക്ഷം ചേർന്നവർക്കോ പിന്തുണക്കുന്നവർക്കോ പൊരുതുന്ന ഗസ്സയുടെ തൽസ്ഥിതി മാറ്റിയെടുക്കാൻ കഴിയില്ല. അധിനിവേശ ശത്രു തോന്നിയത് പ്രചരിപ്പിക്കട്ടെ, അവരുടെ ലക്ഷ്യത്തിന്റെ പരിധി തോന്നിയ പോലെ ഉയർത്തട്ടെ. അതെല്ലാം അല്ലാഹുവിന്റെ പിന്തുണയോടെ, ജനതയുടെ നിശ്ചയ ദാർഢ്യവും പോരാളികളുടെ വീര്യവും ഉമ്മത്തിന്റെയും സ്വാതന്ത്രലോകത്തിന്റെയും പിന്തുണയും കയ്യിലേന്തി ഞങ്ങൾ തകർക്കും. ലോകം മുഴുവൻ കേട്ടുകൊൾക - ഗസ്സയിലെയും ഫലസ്തീൻ ഭൂമിയുടെ മറ്റിടങ്ങളിലെയും ഭാവി എങ്ങിനെയായിരിക്കണമെന്ന് തീരുമാനിക്കുന്ന ഒരേയൊരു കൂട്ടർ സ്വതന്ത്ര ഫലസ്തീൻ ജനത മാത്രമായിരിക്കും. നിശയദാർഢ്യത്തോടെ തീർത്തും സ്വതന്ത്രമായി അവരെടുക്കുന്ന തീരുമാനമായിരിക്കും അവിടെ നടപ്പാക്കുക. 

തുല്യതലയില്ലാത്ത പോരാട്ട ചരിത്രം തീർത്തുകൊണ്ടിരിക്കുന്ന എന്റെ സമൂഹത്തിന് ഭാവുകങ്ങൾ. മുസ്‌ലിം ഉമ്മത്തിന്റെ മുൻനിരയും ദൈവസഹായം അനുഭവിക്കുന്ന സൈന്യവുമായി ഇൻഷാഅല്ലാഹ് മാറിക്കഴിഞ്ഞ ഗസ്സയിലെ പോരാളികൾക്ക് ഭാവുകങ്ങൾ. ഗസ്സയിലെ പോരാട്ടത്തെ നെഞ്ചേറ്റിയ, ശത്രുവിന്റെ അതിക്രമങ്ങൾക്കെതിരെ ക്രുദ്ധരായിക്കൊണ്ടിരിക്കുന്ന അറബ് മുസ്ലിം ജനതക്ക് ഭാവുകങ്ങൾ. മുസ്‌ലിം ഉമ്മത്തിനോട് പ്രത്യേകമായി പറയട്ടെ, ഗസ്സ ഉമ്മത്തിന്റെ പുതിയൊരു ചരിത്രം രചിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ലാത്ത പോരാട്ട ചരിതം. കഷ്ടതകളുടെ ഗർഭപാത്രത്തിൽ പിറവിയെടുത്ത് ഉപരോധത്തിന്റെ തേറ്റകൾക്കിടയിൽ വളർന്ന് പുതിയ സ്ട്രാറ്റജികൾ തീർക്കുന്നതെങ്ങിനെയാണെന്ന് ലോകത്തിന് മുഴുവൻ കാണിച്ചു കൊടുക്കുന്ന ഗസ്സ സയണിസ്റ്റ് പദ്ധതികളുടെ മൂർദ്ധാവിൽ ഏറ്റവും ശക്തമായ പ്രഹരം ഏൽപിച്ചിരിക്കുന്നു.
തൂഫാനുൽ അഖ്‌സ പോരാട്ടം മുഴുവൻ ഉമ്മത്തിന്റെയും പോരാട്ടമാണ്. അതിനെ സാമ്പത്തികമായും സൈനികമായും പോരാട്ടത്തിലൂടെയും സഹായിക്കുകയെന്ന ബാധ്യത നിറവേറ്റുന്നതിന് അറബ് മുസ്ലിം ഉമ്മത്തിനു മുന്നിൽ ഒരുതടസ്സവും ഇനി ഉണ്ടായിക്കൂടാ. ഈ തൂഫാന്റെ ഒഴുക്ക് മുന്നോട്ട് ഗമിച്ചു ഖുദ്‌സും ഫലസ്തീൻ ഭൂമി മുഴുവനും സ്വതന്ത്രമാകുന്നതിന് വേണ്ടി പിന്തുണക്കുവാൻ ഒരിക്കലും മടിച്ചുനിൽക്കരുത്.

തെരുവുകളും നഗരങ്ങളും ഇളക്കിമറിച്ചുകൊണ്ട് ഗസ്സയെ പിന്തുണക്കുകയും, അധിനിവേശത്തിനൊപ്പം ചേരുന്ന തങ്ങളുടെ സർക്കാരുകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവൻ ലോകസമൂഹങ്ങൾക്കും അഭിവാദ്യങ്ങൾ. 
പോരാളികളുടെ എല്ലാ മുന്നേറ്റങ്ങൾക്കും അഭിവാദ്യങ്ങൾ. നമ്മുടെ ലക്‌ഷ്യം നേടുംവരെയും നാം മുന്നോട്ട് പോവും. അല്ലാഹുവിന്റെ സഹായം ഉടനെയുണ്ടാവും. 
"വിശ്വാസികളെ, ഉറച്ചു നിൽക്കൂ പരസ്പരം ഉറപ്പിച്ചു നിർത്തൂ സുസജ്ജരായിരിക്കൂ ജീവിതത്തിൽ അല്ലാഹുവിനെ സൂക്ഷിക്കൂ നിങ്ങൾ വിജയം വരിച്ചേക്കും."

2023 നവംബർ 17, വെള്ളിയാഴ്‌ച

കസേര നിസ്കാരം, സഫിൽ നിൽക്കേണ്ട രൂപം


അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇന്ന് പള്ളികളിലും മറ്റും വ്യാപകമായി കാണുന്ന പ്രവണതയാണ് കസേര നിസ്കാരം. വളരെ സരളമായി നടക്കാനും ഇരിക്കാനും കഴിവുള്ളവരും കസേരയില്‍ ഇരുന്ന് നിസ്കരിക്കല്‍ ഒരു അഭിമാനമായി കാണുന്നതുപോലെയായി മാറിയിട്ടുണ്ട്.

ഫര്‍ളായ നിസ്കാരങ്ങളില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണെന്ന് നമുക്കേവര്‍ക്കുമറിയാം. 

മൂലക്കുരു ബാധിച്ച ഇംറാനുബ്നു ഹുസൈൻ(റ) എന്നവരോട് നബി(സ) പറഞ്ഞു: നിങ്ങൾ നിന്ന് നിസ്കരിക്കുക. അതിന് സാധിക്കുന്നില്ലെങ്കിൽ ഇരുന്ന് നിസ്കരിക്കുക. അതിനും കഴിവില്ലെങ്കിൽ ചെരിഞ്ഞ് കിടന്നും അതിനും കഴിയുന്നില്ലെങ്കിൽ മലർന്ന് കിടന്നും നിസ്കരിക്കുക. അല്ലാഹു ഓരോ ശരീരത്തിനോടും സാധിക്കുന്നത് മാത്രമേ കീർത്തിക്കുകയുള്ളൂ.(ബുഖാരി,നസാഈ)

നിന്ന് നിസ്കരിക്കാന്‍ കഴിവുള്ളവന്‍ ഇരുന്ന് നിസ്കരിച്ചാല്‍ ഒരിക്കലും അവന്‍റെ നിസ്കാരം ശിരിയാവുകയില്ല. വടി, ചുമര്‍ പോലുള്ളവയുടെ സഹായം കൊണ്ട് നില്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ നിന്ന് നിസ്ക്കരിക്കണമെന്നും തനിക്കും ആശ്രിതര്‍ക്കും ആവശ്യമായ ചെലവ് കഴിച്ച് കൂലി കൊടുത്ത് സഹായിയെ നിര്‍ത്തി നിന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണമെന്നുമൊക്കെ കിതാബുകളില്‍ കാണാം. (കൽയൂബി-1/145)( ശർവാനി-2/20).

നില്‍ക്കാന്‍ കഴിവില്ലെങ്കിലും മുട്ടുകുത്തി നില്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് (തുഹ്ഫ-2/22) കാണാം.  

വടി,ചുവര്,അപരൻ(കൂലി കൊടുത്തായാലും ശരി) എന്നിവയുടെ സഹായത്താൽ നിൽക്കാൻ കഴിയുന്ന ഒരാൾക്കും ഇരുന്ന് നിസ്കരിക്കൽ അനുവദനീയമേ അല്ല എന്നാണ് മേല്‍പറയപ്പെട്ടതിന്‍റെ ആകത്തുകയെന്നുവരുമ്പോള്‍ നിൽക്കാൻ പറ്റാത്ത അശക്തത വളരെ അത്യപൂർവ്വമായി സംഭവിക്കുന്നത് മാത്രമാണ് എന്ന് മനസിലാക്കാമല്ലോ.

മേല്‍പറഞ്ഞ പ്രകാരം സാധാരണഗതിയില്‍ അസഹനീയമായ പ്രയാസം കാരണം നില്‍ക്കാന്‍ കഴിയാത്തവന്ന് ഇരുന്ന് നിസ്കരിക്കാം.

ഇരുന്ന് നിസ്കിരക്കല്‍ അനുവദനീയമായവന് അവനുദ്ധേശിച്ചത് പോലെ ഇരിക്കട്ടെ എന്നാണ് കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്. അതായത് ഇഫ്തിറാശോ(ഒന്നാമത്തെ അത്തഹിയ്യാതിലെ ഇരുത്തം) തവര്‍റുകോ (അവസാനത്തെ അത്തഹിയ്യാതിലെ ഇരുത്തം) കാൽ നീട്ടിയോ കാല്‍ മടക്കിയോ  മറ്റേത് രൂപത്തിലോ ആവാം (ശർവാനി-2/24).

ഏതുരൂപത്തിലും ഇരിക്കാമെന്ന് പറഞ്ഞതില്‍ നിന്ന് കസേരയില്‍ ഇരുന്നും നിസ്കരിക്കാമെന്ന് മനസിലായല്ലോ. കസേരയില്‍ ഇരുന്നുള്ള നിസ്കാരം ഇരുത്തത്തില്‍ പെടില്ലെന്നും ആയതിനാല്‍ ഇരുന്ന് നിസ്കരിക്കല്‍ അനുവദനീയമായവര്‍ക്കും കസേരനിസ്കാരം പാടില്ലെന്നും ചിലര്‍ പറയുന്നത് ശരിയല്ല.  രണ്ട് ഖുത്വുബകൾക്കിടയിൽ ഖതീബ് ഇരിക്കൽ നിബന്ധനയാണല്ലോ. അവിടെ കസേരയിരുത്തമാണല്ലോ ഖതീബ് ഇരിക്കാറുള്ളത്. ഇപ്രകാരം ഒരു രോഗി  നിലത്തേക്ക് കാല് തൂക്കിയിട്ട് കട്ടിലിൽ ഇരുന്ന് നിസ്കരിച്ചാലും അത് സാധുവാണ്.

കസേരഇരുത്തത്തിലെ  രൂപങ്ങള്‍.    
കസേരയിലിരുന്ന് നിസ്കരിക്കുന്നവര്‍ പലതരക്കാരാണ്. ഓരോരുത്തരുടെയും അവസ്ഥക്കനുസരിച്ച് നിസ്കാരത്തിന്‍റെ രൂപത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ചിലര്‍ നിസ്കരിക്കുന്നത് പോലെ മറ്റുചിലര്‍ നിസ്കരിച്ചാല്‍ അത് സാധുവാകണമെന്നില്ല. ചിലര്‍ക്ക് നിസ്കാരം തുടക്കം മുതല്‍ കസേരയിലിരുന്ന് നിസ്ക്കാം. മറ്റു ചിലര്‍ക്ക് റുകൂഇന് ശേഷമേ കസേര ആവശ്യമായി വരുന്നുള്ളൂ.

കസേരയിലിരുന്ന് നിസ്കരിക്കുന്നവരെ നമുക്ക് താഴെ പറയുന്നത് പോലെ തരംതിരിക്കാം:    

1- നിർത്തം, റുകൂഅ്, സുജൂദ് എന്നിവക്ക് കഴിവില്ലാത്തവൻ. ഇവനെ നമുക്ക് പൂര്‍ണാര്‍ത്ഥത്തില്‍ അശക്തനെന്ന് വിളിക്കാം. ഇത്തരക്കാരന് തുടക്കം മുതൽ കസേരയിൽ ഇരുന്ന് നിസ്കാരം നിര്‍വഹിക്കാം. റുകൂഉം സുജൂദും ആംഗ്യരൂപത്തില്‍ ചെയ്താല്‍ മതി.   

2- നിർത്തം,റുകൂഅ്,സൂജൂദ് എന്നിവക്ക് ഒരേസമയം കഴിവില്ലാത്തവനാണെങ്കിലും നിലത്തിരുന്ന് നിസ്കരിച്ചാല്‍ സുജൂദ് പൂർണമായി ചെയ്യാൻ സാധിക്കുന്നവന്‍

ഇത്തരക്കാര്‍ കസേരയിലിരുന്ന് നിസ്കരിച്ചാല്‍ നിസ്കാരം സാധുവാകില്ല. കാരണം ലക്ഷണമൊത്ത സൂജൂദ് ചെയ്യാന്‍ അവന് സാധിച്ചിരിക്കെ അത് ഉപേക്ഷിക്കുന്നുവെന്നതാണ്. നിലത്തിരുന്നാൽ പൂർണ്ണമായി  സുജൂദ് ചെയ്യാമെന്നിരിക്കെ കസേരയിലിരുന്ന് സൂജൂദിന് വേണ്ടി അവൻ ചെയ്യുന്ന ആംഗ്യങ്ങൾ പരിഗണനീയമല്ല. അതിനാൽ അവൻ നിലത്തിരുന്ന് സുജൂദ് പൂർത്തിയാക്കി നിസ്കരിക്കുകയാണ് വേണ്ടത്.

3- നില്‍ക്കാന്‍ മാത്രം കഴിയുന്നവന്‍. നിന്നാലോ ഇരുന്നാലോ രണ്ടു രീതിയിലും റൂകുഉം സൂജുദും ചെയ്യാനാവാത്തവന്‍.  

ഇത്തരക്കാരും ഒരിക്കലും കസേരയിലോ അല്ലാതെയോ ഇരുന്ന് നിസ്കരിക്കാന്‍ പാടില്ല.  ഇവര്‍ നിന്ന് നിസ്കരിക്കുകയും സൂജൂദ് റുകൂഅ് എന്നിവക്ക് വേണ്ടി കഴിയുന്നത്പെലെ കുനിഞ്ഞ് ആംഗ്യം കാണിക്കുകയുമാണ് വേണ്ടത് (തുഹ്ഫ-2/23). ശേഷം നിന്ന് കൊണ്ട് തന്നെ അത്തഹിയ്യാത്ത് ഓതി സലാം വീട്ടണം. കഴിയുമെങ്കില്‍ റുകൂഇനെക്കാൾ അൽപ്പം കൂടുതല്‍ കുനിഞ്ഞാണ് സൂജൂദിന്റെ ആംഗ്യം കാണിക്കേണ്ടത്.  

4- നില്‍ക്കാനും റുകൂഅ് ചെയ്യാനും കഴിയുമെങ്കിലും സൂജൂദ് ചെയ്യാൻ സാധിക്കാത്തവൻ.

നമുക്കു ചുറ്റും സര്‍വ്വസാധാരണയായി കാണാറുള്ളത് ഇവരെയാണ്. ഇവര്‍ തുടക്കം മുതൽ കസേരയിൽ ഇരുന്ന് നിസ്കരിച്ചാൽ സാധുവാകില്ല. അതുപോലെ കസേരയിൽ ഇരുന്ന് റുകൂഅ് ചെയ്താലും ശരിയാവില്ല. പൂര്‍ണരൂപത്തില്‍ നിൽക്കാനും റുകൂഅ് ചെയ്യാനും സാധിച്ചിരിക്കെ അത് ഉപേക്ഷിച്ചതാണ് ഇവരുടെ നിസ്കാരം അസാധുവാകാന്‍ കാരണം. 

നിന്ന്കൊണ്ട് ഫാതിഹ ഓതുകയും റുകൂഉം  ഇഅ്തിദാലും കഴിഞ്ഞ ശേഷം കസേരയിലിരുന്ന് സൂജൂദിന് വേണ്ടി കുനിഞ്ഞ് ആംഗ്യം കാണിക്കുകയും ചെയ്താല്‍ ഇവരുടെ നിസ്കാരം സാധുവാകുന്നതാണ്.  ഇവിടെ സുജൂദിന്‍റെ ആംഗ്യത്തിന് വേണ്ടിമാത്രം കസേരയില്‍ ഇരിക്കണമെന്നില്ല.അത് നിന്ന് കൊണ്ട് തന്നെ നിർവഹിച്ചാലും മതിയാകുന്നതാണ് (ശര്‍വാനി 2/23). എങ്കിലും സുജൂദ് ഇരുന്ന് നിര്‍വഹിക്കലാണ് ഉത്തമം.    എന്നാല്‍ അത്തഹിയ്യാത്തിനും സലാമിനും വേണ്ടി ഇരിക്കൽ അനിവാര്യമാണ്.(ശർവാനി-2/23).

5- നിൽക്കാനും ഇരിക്കാനും കഴിയുമെങ്കിലും ഇരുന്നാൽ അടുത്ത റക്അത്തിലേക്ക് എഴുന്നേൽക്കാൻ കഴിയാത്തവൻ.

ഇത്തരക്കാര്‍ വടിയുടെ സഹയത്താലോ പരസഹായത്താലോ എഴുന്നേല്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുകയും കഴിയില്ലെങ്കില്‍ ബാക്കി ഇരുന്ന് നിസ്ക്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

6- ഒറ്റക്ക് നിസ്കരിക്കുകയാണെങ്കില്‍ പൂര്‍ണമായി നിന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കിലും ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ നിസ്കാരത്തിനിടയില്‍ ഇരിക്കേണ്ടി വരുന്നവര്‍.

ഇത്തരക്കാര്‍ക്ക് ഒറ്റക്ക് നിസ്കരിക്കലാണ് ജമാഅത്തായി നിസ്കരികക്കുന്നതിനേക്കാള്‍ നല്ലത്.  ജമാഅത്തായി നിസ്കരിക്കുന്നതിന് കുഴപ്പമൊന്നുമില്ല. അപ്പോള്‍ നില്‍ക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം ഇരിക്കുകയും നിൽക്കാനുള്ള ആവതാകുമ്പോൾ നിൽക്കുകയും ചെയ്യണം.

7-  ഫാതിഹ മാത്രമോതിയാൽ നിന്ന് തന്നെ നിസ്കാരം പൂർത്തീകരിക്കാമെങ്കിലും സൂറത്ത് കൂടി ഓതിയാല്‍ ഇരിക്കേണ്ടി വരുന്നവര്‍.

ഇത്തരക്കാര്‍ക്ക് ഫാതിഹ മാത്രം ഓതി നിസ്കരിക്കലാണ് ഉത്തമം.
അതോടൊപ്പം സൂറത്തോതി നിർത്തം അശക്തമാകുന്ന ഘട്ടങ്ങളിൽ മാത്രം അവന്ന് ഇരുന്നും നിസ്കരിക്കാവുന്നതാണ്. അപ്പോളവൻ നിയ്യത്തിനും ഫാതിഹക്കും വേണ്ടി നിൽക്കുകയും, പിന്നെ സൂറത്തിന് വേണ്ടി ഇരിക്കുകയും ചെയ്തശേഷം റുകൂഇന് വേണ്ടി വീണ്ടും നിൽക്കണം ശർവാനി,ഇബ്നു ഖാസിം-2/23)

കസേര സ്വഫില്‍ എവിടെ ഇടണം

ജമാഅത്തായി നിസ്കരിക്കുന്നവര്‍് സ്വഫ് സമമാമക്കല്‍ പ്രത്യേകം സുന്നത്താണ്. നിസ്കരിക്കുന്നവരുടെ ചുമലുകള്‍ ഒരേ ലെവലില്‍ വരുന്ന രീതിയിലാണ് സ്വഫ് ശരിയാക്കേണ്ടത്. ആയതിനാല്‍ നിന്നു നിസ്കരിക്കുന്നവര്‍ കാലുകളുടെ പിന്‍ഭാഗമായ മടമ്പുകള്‍ ഒപ്പമാക്കി നില്‍ക്കുകയും ഇരുന്ന് നിസ്കരിക്കുന്നവര്‍ അവരുടെ ഊരക്കെട്ട് കൂടെയുളളവരോടെപ്പം സ്വഫില്‍ സമമായി വരുന്ന രീതിയില്‍ ഇരിക്കുകയുമാണ് വേണ്ടത്.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ കസേരയില്‍ നിസ്കരിക്കുന്നവന്‍ എവിടെയാണ് കസേര വെക്കേണ്ടത് എന്ന് ചോദിക്കപ്പെടാറുണ്ട്. മുകളില്‍ വിശദീകരിക്കപ്പെട്ടതുപോലെ കസേരയില്‍‍ ഇരുന്ന് നിസ്കരിക്കല്‍ രണ്ടു തരത്തിലാണ്.  നില്‍ക്കാന്‍ കഴിയുമെങ്കിലും ഇരുന്ന് സുജൂദ് ചെയ്യാന്‍ കഴിയാത്തതിന്‍റെ പേരില്‍ സുജൂദിന്‍റെ സ്ഥാനത്ത് എത്തുമ്പോള്‍ കസേരയില്‍ ഇരിക്കുന്നവര്‍‍ നിന്ന് നിസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്നതിനാല്‍ അവരുടെ കാലിന്‍റെ മടമ്പാണ് സ്വഫിനോട് ചേര്‍ത്തി ഒപ്പമാക്കി നില്‍‍ക്കേണ്ടത്. നിസ്കാരത്തിന്‍റെ തുടക്കത്തില്‍ അവര്‍ നിന്നുകൊണ്ടാണല്ലോ നിസ്കരിക്കേണ്ടത്.  അപ്പോള്‍ അവര്‍ സാധാരണ പോലെ മടമ്പുകള്‍ മറ്റുവരോട് സമമാക്കി സ്വഫില്‍ നില്‍ക്കുകയും കസേര പിന്നിലിടുകയും വേണം. പിന്നീട് അയാള്‍ സുജൂദിന്‍റെ സമയത്ത് ഇരിക്കുമ്പോള്‍ അയാളുടെ പൃഷ്ഠഭാഗം സ്വഫിനോട് സമമാക്കിയാണ് ഇരിക്കേണ്ടത്. അപ്പോള്‍ കഴിയുമെങ്കില്‍ കസേര അല്‍പം മുന്നോട്ട് വലിച്ച് സ്വഫില്‍ ഇരിക്കണം. കഴിയില്ലെങ്കില്‍ സ്വഫിന് പിറകിലിട്ട ആ കസേരയില്‍ ഇരുന്നാല്‍ മതി. കാരണത്തോടെയായതിനാല്‍ സ്വഫ് ശരിയാക്കാത്തത് കുഴപ്പമില്ല. കസേര പിന്നിലിടുമ്പോള്‍ പിന്നിലെ സ്വഫില്‍ ഒരാള്‍ക്ക് നിസ്കരിക്കാനുള്ള സ്ഥലം നഷ്ടപ്പെടുകയെന്നത് കുഴപ്പമല്ല. കാരണസഹിതം സ്വഫുകള്‍ക്കിടയില്‍ വിടവ് വരുന്നതിനും കുഴപ്പമില്ല.

എന്നാല്‍ തീരെ നില്‍ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ കസേരയില്‍ ഇരുന്ന് നിസ്കരിക്കുന്നവന്‍ ഇരുന്ന് നിസ്കരിക്കുന്നവരുടെ കൂട്ടത്തിലാണല്ലോ പെടുക. അപ്പോള്‍ അവര്‍ സ്വഫിനോട് സമമാക്കേണ്ടത് അവരുടെ ചന്തിക്കെട്ടാണ്. അങ്ങനെയാകുമ്പോള്‍ അവരുടെ കസേരയുടെ പിന്നിലെ കാലാണ് സ്വഫ്ഫില്‍ വെക്കേണ്ടിവരിക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

2023 നവംബർ 16, വ്യാഴാഴ്‌ച

അവയവ ദാനം ഇസ്ലാമിന്റെ കാഴ്ചപ്പാട്


മനുഷ്യന്റെ സ്തുത്യര്‍ഹമായ സ്വഭാവ ഗുണങ്ങളിലൊന്നാണ് ദാനം. അത് സാമൂഹിക ജീവിതത്തിന്റെ സുദൃഢമായ കെട്ടുറപ്പിന്റെ ഭാഗമായി പരിണമിച്ചതും സര്‍വാംഗീകൃത പ്രതിഭാസമായി നിലനില്‍ക്കുന്നതും സ്വാഭാവികം തന്നെ. എന്നാല്‍ മനുഷ്യന്റെ ഉടമസ്ഥതയില്‍ നിന്നപഹരിച്ചെടുത്ത വസ്തുവിന്റെ ദാനവും സ്വന്തം ശരീരത്തിന്റെ സ്ഥായിയായ നിലനില്‍പിനെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ദാനവും അക്രമവും അപക്വമതികളുടെ സ്വഭാവവുമാകയാല്‍ വിമര്‍ശനാത്മകവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. ദാനം ചെയ്യപ്പെടുന്ന വസ്തുവിന്റെ യഥാര്‍ത്ഥ അവകാശി വ്യത്യസ്തനാകുന്നിടത്താണ് ദാനം സല്‍കര്‍മവും ദുഷ്‌കര്‍മവുമായി വേര്‍തിരിയുന്നതെന്നു സാരം.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നിര്യാതനായ കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസു സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി നീക്കിവെക്കാന്‍ ഒസ്യത്ത് ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തദ് പ്രഖ്യാപനം ആവര്‍ത്തിച്ചത് വലിയ കവറേജ് നല്‍കിയാണ് മാധ്യമ ലോബി ആഘോഷിച്ചത്. ഇത്രയധികം പാര്‍ട്ടി പ്രവര്‍ത്തകരില്‍ അല്പമെങ്കിലും മുസ്‌ലിംകളുണ്ടാകുമെന്ന് അനുമാനിക്കുന്നത് അതിശയോക്തി ജനിപ്പിക്കുന്നില്ലയെന്നിരിക്കെ സ്വന്തം ശരീരം ദാനം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിന്നനുസൃതമാണോയെന്ന ചിന്ത പ്രസക്തമാകുന്നുണ്ട്. വിശിഷ്യാ അത്യാവശ്യ ഘട്ടങ്ങളില്‍ സ്വസഹോദരന്റെ രോഗശമനത്തിനു വേണ്ടി ജീവനുള്ള വ്യക്തിയുടെ അവയവങ്ങള്‍ പോലും ദാനം നല്കാമെന്ന് നിസ്സങ്കോചം പ്രഖ്യാപിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്ന സവിശേഷ സാഹചര്യത്തില്‍ യഥാര്‍ത്ഥ കര്‍മശാസ്ത്ര വിശകലനം അനിവാര്യമായിത്തീരുന്നണ്ട്.
കണ്ണ്, വൃക്ക, പ്രത്യുല്‍പാദനാവയവം, രക്തം, ശരീരത്തില്‍ അധികമുള്ള അവയവം ആദിയായവയുടെ വ്യാപകമായ കൈമാറ്റങ്ങള്‍ ലക്ഷീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ മുഖ്യധാരാ സമൂഹത്തിന്റെ സ്വീകാര്യത നേടിയെടുക്കുന്നതിനാല്‍ ആദ്യം ഇവയെ ചര്‍ച്ചാ വിധേയമാക്കണം.
നേത്ര ദാനം
കണ്ണ് രോഗവും കാഴ്ച നഷ്ടവും പൊതുവില്‍ വ്യാപകമായതിനാല്‍ അനിവാര്യമായ രോഗ നിര്‍മാര്‍ജനത്തിന്റെ പേരില്‍ ശസ്തക്രിയകളും നേത്ര കൈമാറ്റങ്ങളും പലരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നാഷണല്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിശദീകരണ പ്രകാരം കണ്ണിന്റെ പ്രതലത്തെ പൊതിഞ്ഞു നിന്ന് അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്നതിനെ സംരക്ഷിക്കുന്ന, റിഫ്‌ളക്ഷന്‍ വഴി പ്രകാശത്തെ റെറ്റിനയില്‍ പതിപ്പിക്കാന്‍ 65%വും സഹായിക്കുന്ന കോര്‍ണിയയാണ് corneal transplantation/ eye transplantation ശസ്ത്രക്രിയ വഴി മാറ്റിവെക്കപ്പെടുന്നത്. ദാതാവിന്റെ കോര്‍ണിയ മുറിച്ചെടുക്കാനും രോഗിയുടെ കണ്ണില്‍ സ്ഥാപിക്കുവാനും  Trephine എന്ന ഉപകരണമാണത്രെ ഉപയോഗിക്കുന്നത്. ഐ ബാങ്ക് അസോഷിയേഷന്‍ ഓഫ് കേരളയുടെ പഠനത്തിലൂടെ ലക്ഷക്കണക്കായ ജനങ്ങള്‍ കോര്‍ണിയ തകരാര്‍ മൂലം കാഴ്ച നഷ്ടപ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ രോഗ ശമനത്തിനാവശ്യമായ ശസ്ത്രക്രിയ ഇസ്‌ലാമികമായിരിക്കുമെന്ന തീരുമാനത്തിലാണ് പലരും.
ദാതാവും സ്വീകര്‍ത്താവും ചെയ്യുന്നത് നിഷിദ്ധമാണെന്നു തന്നെയാണ് കര്‍മശാസ്ത്രത്തിന്റെ പക്ഷം. സ്വയം അവകാശമില്ലാത്ത വസ്തുവാകയാല്‍ മരണ ശേഷം മറ്റൊരാള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യലും അനുവദനീയമല്ല. ‘മറ്റൊരാള്‍ക്ക് വേണ്ടി (ഏറെ പ്രയാസപ്പെട്ടവനാണെങ്കിലും/ അത്യാവശ്യമെന്ന് തോന്നിയാലും) സ്വശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് നല്‍കല്‍ നിഷിദ്ധമാണ്, (അല്ലാഹു നല്‍കിയ) അവയവത്തിന്റെ പൂര്‍ണമായ ശേഷിപ്പ് നഷ്ടപ്പെടുന്നു എന്നതാണ് കാരണം. ഈ ദാനം ഒരു നബിക്ക് വേണ്ടിയാണെങ്കില്‍ നിര്‍ബന്ധമാണ്. (ഇസ്‌ലാമിന്റെ ശത്രുവെന്ന് വിധിക്കപ്പെട്ട, യുദ്ധം നിര്‍ബന്ധമായ) ഹര്‍ബിയ്യായ കാഫിര്‍, ഇസ്‌ലാമില്‍ നിന്ന് കുഫ്‌രിയ്യത്തിലേക്ക് പോയ മുര്‍തദ്ദ്, വിവാഹിതനായ വ്യഭിചാരി, നിസ്‌കാരം ഉപേക്ഷിച്ചവന്‍(മുഹാരിബ്) തുടങ്ങി ഇസ്‌ലാം ജീവന് വിലകല്‍പിക്കാത്ത (മഅ്‌സൂമല്ലാത്ത) വരുടെ ശരീരാവയവങ്ങള്‍ ആവശ്യാനുസൃതം മുസ്‌ലിമിന് മുറിച്ചെടുക്കാം. എന്നാല്‍ ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്നവരില്‍ നിന്ന് മുറിച്ചെടുക്കാനും മറ്റൊരാള്‍ക്ക് അര്‍ഹതയില്ല, ഏറെ പ്രയാസപ്പെട്ടാലും ശരി.’ തുഹ്ഫ 9/397
മരണപ്പെട്ട വ്യക്തിയുടെ നേത്രവും മറ്റു അവയവങ്ങളും അത്യാവശ്യമെങ്കില്‍ സ്വീകരിക്കുന്നതിന് വിരോധമില്ല. പൊട്ടിയ എല്ലിന്റെ സ്ഥാനത്ത് മറ്റൊന്ന് വച്ച് പിടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് കര്‍മശാസ്ത്ര വിചക്ഷണന്‍മാര്‍ സമര്‍ത്ഥിക്കുന്നത് ‘ഉപേക്ഷിച്ചില്ലെങ്കില്‍ മരണപ്പെടുമെന്ന് വിധിക്കപ്പെട്ട് മറ്റൊന്നുമെത്തിക്കാത്ത വ്യക്തിക്ക് ജീവനറ്റ മനുഷ്യ മാംസം ഉപയോഗിക്കല്‍ അനുവദനീയമാക്കപ്പെട്ടത് പോലെ അവന്റെ എല്ല് കൊണ്ട് (ജബ്ര്‍) ചെയ്യലും അനുവദനീയമാണ്’ (ഇബ്‌നു ഖാസിം 2/125,126) എന്നാണ്. തദടിസ്ഥാനത്തില്‍ മരിച്ച വ്യക്തിയുടെ നേത്രമുപയോഗിക്കലല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ വിധിയെഴുതുന്ന പക്ഷം അനന്തരാവകാശിയുടെ സമ്മത പ്രകാരം അങ്ങനെ ചെയ്യാവുന്നതാണെന്ന് ചുരുക്കം. മരണപ്പെട്ട് രണ്ട് മണിക്കൂറിനകം കണ്ണെടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ രണ്ടാഴ്ച കാലം കേടു കൂടാതെ നിലനില്‍ക്കുമെന്നതിനാല്‍ അതിനിടക്ക് ഉപയോഗിച്ചാല്‍ മതി.
വൃക്ക ദാനം
1950 കള്‍ക്ക് ശേഷം വൃക്ക മാറ്റിവെക്കല്‍ ശസ്തക്രിയക്ക് തുടക്കമായിട്ടുണ്ട്. 1963ന് ശേഷം വ്യാപകമായിത്തുടങ്ങി. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ജീവനുള്ളവരുടെ കിഡ്‌നിയാണ് കൂടുതല്‍ ഫലപ്രദം. മരിച്ചവരുടേത് ആദ്യകാലത്ത് കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 6/852
ഉപര്യുക്ത ഉദ്ധരണിയില്‍ നിന്നു തന്നെ വൃക്കദാനത്തിന്റെ കര്‍മശാസ്ത്രമാനം പ്രകടമാവുന്നുണ്ട്. നേത്രദാന വിഷയത്തില്‍ തുഹ്ഫ ഉദ്ദരിച്ച നിലപാട് ഇവിടെയും ബാധകമാവുന്നതാണ്. ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്ന വ്യക്തിയില്‍ നിന്ന് മുറിച്ചെടുത്തത് സ്വീകരിക്കലും തന്റേത് മറ്റൊരാള്‍ക്ക് നല്‍കലും സര്‍വാത്മനാ നിഷിദ്ധമാണ്. വിശന്നവശനായവന് മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ശവം ഭക്ഷിക്കല്‍ അനുവനീയമായത് പോലെ മൃത ശരീരത്തില്‍ നിന്ന് വൃക്ക സ്വീകരിക്കലും അനുവദനീയമാണ്. ഇസ്‌ലാം ജീവന് വില കല്‍പിക്കാത്തവരില്‍ നിന്ന് ജീവിത കാലത്ത് തന്നെ വൃക്ക മുറിച്ച് മാറ്റുന്നതില്‍ ഒട്ടും വിരോധമില്ല.
ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കല്‍ 
ചില വികാര ജീവികളുടെ പ്രവര്‍ത്തനമെന്നോണം സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കുന്ന സ്വഭാവം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണിന്ന്. exchange surgery,  sex reassaignment surgery (SRS), gender reassaignment surgery(GRS) തുടങ്ങിയ ശസ്ത്രക്രിയകളാണ് സ്വന്തം ലൈംഗികാവയവം മാറ്റി അന്യവര്‍ഗത്തിന്റേത് പ്രതിഷ്ഠിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്.
1970കള്‍ മുതല്‍ ഉത്തര അമേരിക്കയില്‍ മാത്രം ആഴ്ചയില്‍ 25ലേറെ SRS ശസ്തക്രിയ വഴി അവയവ മാറ്റം നട്ക്കുന്നുണ്ടത്രെ. ഇസ്‌ലാമിക വീക്ഷണത്തിന്റെ നേര്‍വിപരീതമാണിതെന്ന് വ്യക്തമാണ്. ശരീഅത്ത് നിഷ്‌കര്‍ശിക്കുന്ന എല്ലാ വിലക്കുകളും ആദ്യ ലിംഗമേതായിരിക്കും എന്നതിനനുസൃതമായിരിക്കും ഒരു വസ്തുവിന്റെ (ദാത്) സത്ത ഒന്നാകെ മാറ്റെപ്പെട്ടാല്‍ രണ്ടാമത്തെ അവസ്ഥയാണ് പരിഗണിക്കപ്പെടുക. അതിന്റെ വിശേഷണം (സ്വിഫത്) മാത്രമാണ് മാറിയതെങ്കില്‍ ആദ്യത്തെ അവസ്ഥ തന്നെണ് പരിഗണനീയം. തുഹ്ഫ- 9/389
രക്ത ദാനം 
അവയവങ്ങളുടെ മസ്അലയില്‍ നിന്ന് വിത്യസ്തമാണ് രക്തദാനത്തിന്റെ കാര്യം. ഒരു അവയവം പൂര്‍ണമായോ ഭാഗികമായോ മറ്റൊരാള്‍ക്ക് കൈമാറുക വഴി സ്വശരീരത്തിന്നനിവാര്യമായ ഒന്ന് ഉപേക്ഷിക്കുന്നുവെന്ന പ്രശ്‌നം രക്തദാനത്തില്‍ വരുന്നില്ല. ഒരാളുടെ ശരീരത്തില്‍ നിന്ന് രക്തമെടുത്താല്‍ അധികം വൈകാതെ രക്തം പുനര്‍സൃഷ്ടിക്കപ്പെടുന്നതിനാല്‍ പ്രത്യാഘാതങ്ങള്‍ നിര്‍ഭയമാണ്. അതിനാല്‍ ദാനം ചെയ്യാം, വില്‍ക്കരുതെന്ന് മാത്രം.
രക്തം ശരീരത്തില്‍ നിന്ന് പുറത്തുവന്നാല്‍ നജസിന്റെ വിധിയാണ് കല്‍പിക്കപ്പെടുന്നത്. രോഗശമനത്തിനുള്ള മരുന്നായി ഉപയുക്തമാക്കാമോ എന്ന മസ്അലയാണ് ഇവിടെ ബാധകം. മറ്റൊരു മരുന്നുമായി കലര്‍ത്തിയാല്‍ അവ്യക്തമാകുന്ന (നശിക്കുന്ന) രക്തം മറ്റു നജസുകളെ പോലെത്തന്നെ അനുവദനീയമാണ്. അത് ഉപകാരപ്രദമാണെന്ന് ഉറപ്പാകുകയോ നീതിമാനായ ഡോക്ടര്‍ അറിയിക്കുകയോ വേണം. തുഹ്ഫ 9/170
രക്തമോ മൂത്രമോ ദ്രാവകരൂപത്തിലുള്ള നജസില്‍ പെട്ട ലഹരി പദാര്‍ത്ഥമല്ലാത്ത മറ്റിനങ്ങളോ കുടിക്കാന്‍ നിര്‍ബന്ധിതനായാല്‍ അങ്ങനെ ചെയ്യല്‍ അനുവദനീയമാണ്. ശര്‍ഹുല്‍ മുഹദ്ദബ് 9/50
നിര്‍ബന്ധാവസ്ഥയില്‍ രോഗശമനത്തിന്നു വേണ്ടി രക്തം കൈമാറുന്നതും ഉപയോഗിക്കുന്നതും അനുവദനീയമാക്കുന്നുണ്ട് മുന്‍ ഉദ്ധരണികള്‍. പില്‍കാല ഉപയോഗത്തിനുവേണ്ടി രക്തം സൂക്ഷിച്ചു വെക്കുന്ന രക്ത ബാങ്കുകളിലെ രീതിയെ കുറിച്ച് സംശയങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ശവവും ഉപയോഗം നിഷിദ്ധമായ ഇതര വസ്തുക്കളും സൂക്ഷിച്ചു വെക്കുന്നത് നിരുപാധികം അനുവദിച്ചു തരുന്ന ഫിഖ്ഹ് ഈ ബാങ്ക് സാധൂകരിക്കുന്നുണ്ട്. ‘അനുവദനീയമായവ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഉപയോഗം നിഷിദ്ധമാക്കപ്പെട്ടവ സൂക്ഷിച്ചു വെക്കല്‍ അനുവദനീയമാണ്.’ മുഗ്‌നി 4
അത്യാവശ്യമില്ലെങ്കിലും സ്വശരീരത്തില്‍ നജസ് പുരളാത്ത കാലത്തോളം ശവം ചുമക്കല്‍ അനുവദനീയമാണെന്ന് ഇമാം ഖഫ്ഫാലി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു.ശറഹുല്‍ മുഹദ്ദബ് 9/42
പതിവിലധികമുള്ള അവയവങ്ങള്‍ ദാനം ചെയ്യല്‍
പതിവിലധികം അവയവമുള്ളവര്‍ polydectyly എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ അധികമുള്ള വിരല്‍, മുഴ ആദിയായവയെ കുറിച്ച് കര്‍മശാസ്ത്രത്തിന് വ്യക്തമായ തീരുമാനങ്ങളുണ്ട്. ‘പതിവിലധികമായ വിരലും അതുപോലോത്തതും നീക്കം ചെയ്യുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന് ഭംഗം വരുത്തലല്ല; ന്യൂനത നീക്കല്‍, രോഗ ചികിത്സ എന്നിവയുടെ ഗണത്തിലാണത് ഉള്‍പ്പെടുക. പണ്ഡിതന്‍മാരിലധികവും ഇതിനെ അനുവദനീയമാക്കിയിട്ടുണ്ട്.’ തക്മിലത് 4/195
ഞരമ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഏറെ സാഹസികവും ഉപദ്രവകാരിയുമായിത്തീരുന്ന ശസ്ത്രക്രിയയും മുന്‍പത്തേതിനേക്കാള്‍ ന്യൂനതകള്‍ കൂടുതല്‍ പ്രകടമാക്കിത്തീര്‍ക്കുന്ന ശസ്ത്രക്രിയയും ശറഇന്റെ കല്‍പനകള്‍ക്ക് വിരുദ്ധമാണ്. ‘മാംസത്തിന്റെയും തോലിന്റെയുമിടക്ക് പ്രത്യക്ഷപ്പെടുന്ന മുഴ ഒരാള്‍ക്ക് സ്വന്തമായോ അയാളുടെ സമ്മതപ്രകാരം മറ്റൊരാള്‍ക്കോ നീക്കം ചെയ്യാം, അത് കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടില്ലായെങ്കില്‍.’ തുഹ്ഫ- 9/194
അവയവ ദാനത്തിനു വസ്വിയ്യത്ത് ചെയ്യല്‍
ഒരു വ്യക്തിയുടെ ശരീരമോ അവയവങ്ങളോ ദാനം ചെയ്യുന്നത് പോലെ അവ മറ്റൊരാള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യുന്നതും നിഷിദ്ധമാണെന്നാണ് കര്‍മ ശാസ്ത്രത്തിന്റെ പക്ഷം. സ്വന്തം ഉടമസ്ഥാവകാശമില്ലാതെ മറ്റൊരാള്‍ക്ക് അധികാരമുള്ളവ വരെ വസ്വിയ്യത്ത് ചെയ്യാമെന്ന് പറയുന്ന ഫിഖ്ഹ് ഇവ രണ്ടിനും വിലക്കേര്‍പ്പെടുത്തുന്നത് അള്ളാഹുവല്ലാത്ത ആര്‍ക്കും ഇവക്കു മേല്‍ അധികാരമില്ലെന്ന കാരണത്താലാണ്.
മറ്റരാള്‍ക്ക് അധികാരമുള്ള വസ്തു എന്റെ ഉടമസ്ഥതയിലായാല്‍ (നിനക്കത്) വസ്വിയ്യത്ത് ചെയ്തുവെന്ന് പറയുകയും ശേഷം ഉടമപ്പെടുത്തുകയും ചെയ്താല്‍ ഇടപാട് ശരിയാകുമെന്നതിലും, ശേഷം ഉടമപ്പെടുത്തിയില്ലെങ്കില്‍ ശരിയാകുകയില്ലെന്നതിലും പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഇമാം റാഫിഈ(റ) ഈ അഭിപ്രായത്തിനു മേല്‍ ഇത്തിഫാഖിനെ ഉദ്ധരിച്ചിട്ടുണ്ട്. തുഹ്ഫ 7/17
വെറുക്കപ്പെടുന്നതും നിഷിദ്ധമായതുമായ കാര്യങ്ങള്‍ കൊണ്ട് വസ്വിയ്യത്ത് ചെയ്യല്‍ അനുവദനീയമാണെന്ന അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് മുമ്പ് പറഞ്ഞിരിക്കുന്നു. മഹല്ലി 1/161
ജീവനറ്റ ശരീരം പഠനാവശ്യങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് ഇതിന്റെ സാരം. മരണപ്പെട്ട വ്യക്തിയെ മറമാടല്‍ നിര്‍ബന്ധമാണെന്നിരിക്കെ കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ ഗുണകരമല്ല.
ചുരുക്കത്തില്‍, ഇസ്‌ലാമിക കര്‍മശാസ്ത്രം നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ രക്ത ദാനത്തെ ഹലാലെന്നും വൃക്ക, നേത്ര ദാനങ്ങളെ നിഷിദ്ധമെന്നും വിവക്ഷിക്കാനാവൂ എന്നതാണ് പണ്ഡിതമതം.


(തെളിച്ചം മാസിക, മാര്‍ച്ച്, 2011, ദാറുല്‍ഹുദാ, ചെമ്മാട്)

നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധ ശേഷിയും ആരോഗ്യവും ഉണ്ടാവും.

യുഎസിൽ ഒരു തടവുകാരനെ വധശിക്ഷയ്ക്ക് വിധിച്ചു, 
ചില ശാസ്ത്രജ്ഞർ 
ഈ തടവുകാരനെക്കുറിച്ച് 
ഒരു പരീക്ഷണം 
നടത്തണമെന്ന് കരുതി. 

തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കലർന്ന കൊബ്രയുടെ കടിയാൽ കൊല്ലപ്പെടുമെന്ന് തടവുകാരനോട് പറഞ്ഞു:
 
ഒരു സർപ്പത്തെ അവന്റെ മുന്നിൽ കൊണ്ടു വന്നു, അവർ തടവുകാരന്റെ കണ്ണുകൾ അടച്ച് ഒരു കസേരയിൽ കെട്ടി. 

ഒരേ സമയം രണ്ട് സേഫ്റ്റി പിൻ കൊണ്ട് ചെറുതായൊന്ന് കുത്തി. രണ്ട് സെക്കൻഡിനുള്ളിൽ തടവുകാരൻ മരിച്ചു. 

(സർപ്പത്തെ അവന്റെ മുൻപിൽ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ - അത് അവനെ സ്പർശിച്ചില്ല)

തടവുകാരന്റെ ശരീരത്തിൽ പാമ്പിന്റെ വിഷത്തിന് സമാനമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം വെളിപ്പെടുത്തി.

ഇപ്പോൾ ഈ വിഷം എവിടെ നിന്ന് വന്നു, അല്ലെങ്കിൽ തടവുകാരന്റെ മരണത്തിന് കാരണമായത് എന്താണ്?

വിഷം അവന്റെ മാനസിക ശരീരത്തിലൂടെയുള്ള സ്വന്തം ശരീരത്തിലൂടെയാണ് നിർമ്മിച്ചത്!

നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉൽപാദിപ്പിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ ശരീരം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

90% രോഗങ്ങൾക്കും മൂലകാരണം നെഗറ്റീവ് ചിന്തകൾ സൃഷ്ടിക്കുന്ന energy (-) ഊർജ്ജമാണ്.

ഇന്ന് മനുഷ്യൻ തന്റെ തെറ്റായ ചിന്തകളാൽ ക്ഷമിക്കാത്ത സ്വഭാവത്താൽ സ്വയം കത്തിക്കുകയും സ്വയം നശിപ്പിക്കുകയും ചെയ്യുന്നു
 
കൊറോണയുടെ സ്ഥിതി വിവരക്കണക്കുകൾ പരിശോധിക്കരുത്, കാരണം 90% ത്തിലധികം ആളുകൾ സുഖമായിരിക്കുന്നു, മാത്രമല്ല മരണങ്ങൾ കൊറോണ രോഗം മൂലമല്ല, അവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു, അതിനാൽ നേരിടാൻ കഴിഞ്ഞില്ല.
 
കൊറോണ കാരണം ആരും വീട്ടിൽ മരിച്ചിട്ടില്ലെന്ന് ഓർമ്മിക്കുക. മരിച്ച എല്ലാ രോഗികളും ആശുപത്രികളിൽ മാത്രമായിരുന്നു.

ആശുപത്രിയിലെ അന്തരീക്ഷവും മനസ്സിലെ ഭയവുമാണ് കാരണം.

പോസിറ്റീവ് ആറ്റിറ്റ്യൂഡുമായി ആശുപത്രിയിൽ പ്രവേശിച്ച കൊറോണ ബാധിച്ചവരെല്ലാം സുഖം പ്രാപിച്ചുവെന്ന് ഓർക്കുക.

*എല്ലായ്പ്പോഴും നിങ്ങളുടെ കാര്യങ്ങൾ പോസിറ്റീവായി നിലനിർത്തൂ..*

 _ഞാൻ എപ്പോഴും രോഗിയാണ് ,_

_എനിക്കു വയ്യ,_
 
_എനിക്ക് കാലു വേദനയാണ്,_
 
_എനിക്ക് വയറു വേദനയാണ്_

എന്ന് ചിന്തിക്കുന്നതിന് പകരം

_ഇന്നു മുതൽ_
 
*ഞാൻ ആരോഗ്യവാനാണ്*

*ഞാൻ സന്തോഷവാനാണ്*

 _എന്ന് നിരന്തരം പറഞ്ഞു നോക്കൂ..._

_അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും._

_മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം_
 *ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും* എന്ന് ഡോക്ടർമാർ വിധിയെഴുതിയ *സ്റ്റീഫൻ ഹോക്കിംഗ്സ്* വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ *ആത്മവിശ്വാസം* കൊണ്ടാണ്.

_സൈക്കോളജിക്ക് കുട്ടികളെ പഠിപ്പിക്കുന്ന ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്._

_അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു *കുട്ടി* കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ *വിഷം* എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി._
 _അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു.._

 _അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ *Burger* കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റലിൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു._

_എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല, ഞാൻ *വിഷം കഴിച്ച് ആത്മഹത്യാ ശ്രമം* നടത്തിയതാണെന്ന്._

*അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ എങ്ങനെ മരിച്ചു*❓❓

*എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും, അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും* ❓❓

_ഞാൻ കഴിച്ചത് *വിഷമാണ്* എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും._

_ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലും ഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം *പ്രമേഹ രോഗിയാണ്* എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു *രോഗിയായി* ജീവിക്കുകയും ചെയ്യുന്നു._

(എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് 
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഒന്നാകാത്തതിന്റെ കാര്യവും ഇതു തന്നെ.)

_നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധ ശേഷിയും ആരോഗ്യവും ഉണ്ടാവും._ 

ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിരാവസ്ഥയാണ് ആരോഗ്യം എന്ന് 
ലോകാരോഗ്യ സംഘടന.
World Health Organization.

2023 നവംബർ 15, ബുധനാഴ്‌ച

ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ _ശൈഖ് അവറുകളുടെ ഉപദേശങ്ങൾ.


1-

وقال أبو البركات الشهرزورى رحمه الله سمعت الشيخ عبد القادر الجيلي ينشد على كرسى وعظه بباب الازج رضي الله عنه هذا البيت..

أَلَيْسَ مِنَ الْخُسْرَانِ أَنَّ لَيَالِيَا
       تَمُرُّ بِلَا نَفْعٍ فَتُحْسَبُ مِنْ عُمُرِى.                          
(قلائد الجواهر :٤٠)

അബുൽ ബറകാത്ത്(റ) പറയുന്നു: ഒരിക്കൽ ശൈഖ് ജീലാനി(റ) തന്റെ പ്രസംഗ പീഠത്തില്‍ നിന്ന് ഇങ്ങനെ പാടുന്നത് ഞാന്‍ കേട്ടു:

أَلَيْسَ مِنَ الْخُسْرَانِ أَنَّ لَيَالِيَا
       تَمُرُّ بِلَا نَفْعٍ فَتُحْسَبُ مِنْ عُمُرِى

ഒരു നന്മയും ചെയ്യാതെ എന്റെ രാത്രികൾ കഴിഞ്ഞുപോവുകയും, എന്നാല്‍ ആ സമയങ്ങൾ എന്റെ ആയുസ്സിൽ കണക്കു വെക്കപ്പെടുകയും ചെയ്യുന്നത് നഷ്ടമല്ലയോ!
(ഖലാഇദുൽ ജവാഹിർ:40)

▪️ഓരോ നിമിഷങ്ങള്‍ കഴിയുമ്പോഴും നമ്മുടെ ആയുസ്സാണ് കഴിഞ്ഞ് കൊണ്ടിരിക്കുന്നത്. മരണത്തിലേക്കാണ് നാം അടുത്ത് കൊണ്ടിരിക്കുന്നത്. ഒരു നന്മയും ചെയ്യാതെയാണ് സമയം കഴിഞ്ഞുപോകുന്നതെങ്കിൽ അത് തീരാ നഷ്ടമാണ്.

2-

أبكوا على أنفسكم فبل أن يبكي عليكم
നിങ്ങളെ ഓർത്ത് അടുത്തവർ കരയുന്നതിന്റെ മുമ്പ് നിങ്ങള്‍ നിങ്ങൾക്ക് വേണ്ടി കരയുക.

3-

أما تستحي جعلت ما للخلق مزينا وما للخالق منجسا
 

സൃഷ്ടികൾക്ക് ഭംഗിയുള്ളതും സൃഷ്ടാവിന് വൃത്തിഹീനമായതും കാഴ്ച വെക്കാൻ നിനക്ക് നാണമില്ലേ...

4-

سعة الرزق فتنة مع عدم الشكر
وضيق الرزق فتنة مع عدم الصبر

നന്ദിയില്ലാത്ത ആളുകൾക്ക് രിസ്ഖിലെ വിശാലത അപകടമാണ്. ക്ഷമയില്ലാത്ത ആളുകൾക്ക് ദാരിദ്ര്യവും അപകടമാണ്.
(ബഹ്ജതുൽ അസ്റാറ്)

 5-

أحسن ظنك بغيرك وأسئه في نفسك

മറ്റുള്ളവരെ കുറിച്ച് നല്ലത് കരുതുകയും നിന്നെക്കുറിച്ച് മോശം കരുതുകയും ചെയ്യുക.

6-
ووجوهم إلى الكعبة وقلوبهم للدراهم والدينار.

ചിലരുടെ മുഖങ്ങള്‍ കഅ്ബയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പക്ഷേ അവരുടെ ഹൃദയങ്ങൾ തിരിഞ്ഞിരിക്കുന്നത് ദിർഹമിലേക്കും ദീനാരിലേക്കുമാണ്.

7-

يا من يدعي العلم لا عبرة لعلمك من غير عمل ولا عبرة لعملك بغير إخلاص لإنه جسد بلا روح

അറിവുള്ളവനാണെന്ന് വാദിക്കുന്നവനെ, അമലില്ലെങ്കിൽ നിന്റെ ഇൽമ് കൊണ്ട് യാതൊരു പരിഗണനയുമില്ല. ഇഖ്ലാസില്ലാതെ നിന്റെ സൽകർമ്മങ്ങൾക്കും പരിഗണനയില്ല. അത് ആത്മാവില്ലാത്ത ജഡമാണ്.

8-

ما دام حب الدنيا في قلبك لا تري شيئا من أحوال الصالحين.

ദുനിയാവിനോടുള്ള പ്രേമം നിന്റെ ഹൃദയത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം സജ്ജനങ്ങളുടെ അവസ്ഥകളിൽ ഒന്നിനെയും നീ കാണുകയില്ല.
(ബഹ്ജതുൽ അസ്റാറ്)


9-
സ്നേഹവും വെറുപ്പും

ﻭﻛﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺇﺫا ﻭﺟﺪﺕ ﻓﻲ ﻗﻠﺒﻚ ﺑﻐﺾ ﺷﺨﺺ ﺃﻭ ﺣﺒﻪ ﻓﺎﻋﺮﺽ ﺃﻓﻌﺎﻟﻪ ﻋﻠﻰ اﻟﻜﺘﺎﺏ، ﻭاﻟﺴﻨﺔ ﻓﺈﻥ ﻛﺎﻧﺖ ﻣﺤﺒﻮﺑﺔ ﻓﻴﻬﻤﺎ ﻓﺄﺣﺒﻪ، ﻭﺇﻥ ﻛﺎﻧﺖ ﻣﻜﺮﻭﻫﺔ ﻓﺎﻛﺮﻫﻪ ﻟﺌﻼ ﺗﺤﺒﻪ ﺑﻬﻮاﻙ، ﻭﺗﺒﻐﻀﻪ 
ﺑﻬﻮاﻙ
 -(طبقات الشعراني :١/١١٣)

ശൈഖ് ജീലാനി (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു:"നിന്റെ മനസ്സിൽ ഒരാളോട് വെറുപ്പോ സ്നേഹമോ ഉണ്ടായാൽ അവന്റെ പ്രവർത്തനം ഖുർആനും സുന്നത്തും(ദീൻ) അടിസ്ഥാനപ്പടുത്തി തട്ടിച്ചു നോക്കണം.അവ രണ്ടിലും അവന്റെ പ്രവർത്തനം ഇഷ്ട്ടപ്പെടുന്ന പ്രവർത്തനമാണെങ്കിൽ നീ അവനെ ഇഷ്ട്ടപ്പെടുക. അവ രണ്ടിലും അവന്റെ പ്രവർത്തനം വെറുക്കപ്പെടുന്ന പ്രവർത്തനമാണെങ്കിൽ നീ അവനെ വെറുക്കുക. നീ നിന്റെ ഇച്ചയനുസരിച്ച് ഒരാളെയും സ്നേഹിക്കുകയൊ വെറുക്കുകയൊ ചെയ്യരുത്.
(ത്വബഖാത്തു ശഅ്റാനി-1/113)

ഒരാളോടുള്ള സ്നേഹവും വെറുപ്പും അല്ലാഹുവിന്റെ പ്രീതിക്കായിരിക്കണം. നമ്മുടെ സ്വന്തം താൽപര്യങ്ങൾക്കാകരുത്. 

10-
ദരിദ്രരെ നിന്ദിക്കരുത്

ورأى فقيرا مكسور القلب فقال له ما شأنك قال مررت اليوم بالشط وسألت ملاحا يحملني الى جانب الآخر فابى وانكسر قلبى لفقرى قال فلم يتم الفقير كلامه حتى دخل رجل معه صرة فيها ثلاثون دينارا نذرا للشيخ رضي الله عنه فقال الشيخ لذلك الفقير خذ هذه الصرة واذهب بها الى الملاح وأعطه إياها وقل له لا ترد فقيرا بعدها أبدا وخلع الشيخ رضي الله عنه قميصه وأعطاه للفقير فاشترى منه بعشرين دينارا رضي الله عنه.
(قلائد الجوائر :36 )

 
ദുഖിതനായ ഒരു ഫഖീറിനെ ഒരിക്കല്‍ ശൈഖവര്‍കള്‍ കണ്ടുമുട്ടി. ശൈഖ് കാര്യം തിരക്കി. അയാള്‍ വിവരിക്കാന്‍ തുടങ്ങി. എന്നെ മറുകരയിലെത്തിക്കാന്‍ ഞാന്‍ തോണിക്കാരനോട് ആവശ്യപ്പെട്ടു. പക്ഷെ ദരിദ്രനായ എന്നെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത്. ഫഖീറിന്റെ വാക്കുകള്‍ ഇടറി. അപ്പോഴാണ് മറ്റൊരാള്‍ കടന്നു വന്നത്. ശൈഖവര്‍കള്‍ക്ക് നേര്‍ച്ചയാക്കിയ മുപ്പത് ദീനാര്‍ അയാളുടെ കയ്യിലുണ്ടായിരുന്നു. അത് അയാള്‍ ശൈഖിന് കൈമാറി. ഉടനെ ശൈഖവര്‍കള്‍ ഫഖീറിനോട് പറഞ്ഞു. ഈ സ്വര്‍ണനാണയങ്ങള്‍ എടുത്തോളൂ. ഇനിയൊരിക്കലും ദരിദ്രരെ നിന്ദിക്കരുതെന്ന് ആ തോണിക്കാരനോട് പറയുകയും വേണം. ശൈഖവർകൾ തന്റെ ഖമീസ് ഫഖീരിന് ഊരിക്കൊടുക്കുകയും, ഇരുപത് ദീനാർ കൊടുത്ത് വീണ്ടും ആ ഫഖീരിൽ നിന്ന് തന്നെ അത് വാങ്ങുകയും ചെയ്തു. 
(ഖലാഇദുല്‍ ജവാഹിര്‍: 36)

11-
ശുദ്ധമായ മനസ്സ്

قال الشيخ الجيلاني رضي الله عنه :.. وعليك بحسن الظن في المسلمين وإصلاح النية لهم، وتسعى بينهم فى كل خير، وأن لا تبيت ولأحد فى قلبك شر ولا شحناء ولا بغض، وأن لا تدعو لمن ظلمك.. (فتوح الغيب)

ശൈഖ് ജീലാനി(റ) വിന്റെ ഉപദേശത്തിൽ നിന്ന്:
"മുസ്‌ലിമീങ്ങളെക്കുറിച്ച് നല്ല ഭാവന വെച്ച് പുലർത്തുകയും അവരെക്കുറിച്ചുള്ള ചിന്ത നന്നാക്കുകയും ചെയ്യുക, അവരുടെ എല്ലാ നല്ല കാര്യങ്ങളിലും സഹായിക്കുകയും, അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുക, നിന്റെ മനസ്സിൽ ഏതെങ്കിലും ഒരാളോട് കോപമോ, കുശുമ്പോ, വെറുപ്പോ, തിന്മയോ ഉണ്ടായിരിക്കെ നീ ഒറ്റ രാത്രിയും കിടക്കരുത്. നിന്നോട് അക്രമം കാണിച്ചവനിക്കെതിരെ നീ പ്രാർത്ഥിക്കുകയുമരുത്.
(ഫുതൂഹുൽ ഗൈബ്)

12-
നാളെ വിചാരണയുണ്ട്!

يقول الشيخ عبد القادر رضي الله عنه : واعلم أنك مسئول عن حركاتك وسكناتك، فاشتغل بما هو أولى في الوقت وإياك وفضول تصرفات الجوارح. (فتوح الغيب)

ശൈഖ് ജീലാനി (റ) പറയുന്നു: "നീ അറിയുക, നിന്റെ ചലനങ്ങളെക്കുറിച്ചും, നിശ്ചലനങ്ങളെക്കുറിച്ചും നാളെ വിചാരണ ചെയ്യപ്പെടും. അതിനാല്‍ ഓരോ സമയത്തും ഏതാണോ ഉചിതമായത് അതിൽ നീ വ്യാപൃതനാവുക . ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിന്റെ അവയവങ്ങള്‍ ചലിപ്പിക്കുന്നതിനെ നീ സൂക്ഷിക്കുക. 
(ഫത്ഹുൽ ഗൈബ്)

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...