2024 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാനാ (റ)

പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാനയുടെ നാമം സുപരിചിതമാകുന്നത് ശൈഖുൽ ഹദീസ് മൗലാനാ സക്കരിയ്യ കാന്ധലവി (റഹ് ) യുടെ ഫാളായിലിന്റെ കിതാബുകളുടെ വിവർത്തനങ്ങളിലൂടെയാണ്‌. ആ മഹത്തായ സേവന ദൗത്യ നിർവ്വഹണത്തിലൂടെ മാത്രം ഇരുട്ടിൽ തപ്പിത്തടഞ്ഞിരുന്ന ഒട്ടനവധി പേർക്ക് മുന്നിൽ സന്മാർഗ്ഗത്തിന്റെ വാതിൽ മലർക്കെ തുറക്കപ്പെടുകയായിരുന്നു. ഫാളായിലിന്റെ കിതാബുകൾ തഅലീം ചെയ്ത് പ്രചോദനമുൾക്കൊണ്ട് ജീവിതം മാറ്റിമറിച്ച ഒരുപാട് പേരെ നേരിൽ കാണാൻ വിനീതനു സാധിച്ചിട്ടുണ്ട് . അതുപോലെ സൂഫിയാക്കൾക്കും , പള്ളിയിലെ ഇമാമുമാർക്കുമെല്ലാം ഏറെ പ്രിയ്യപ്പെട്ടതും ഉപകാരപ്പെട്ടതുമായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 

ഫാളായിലിന്റെ കിതാബുകളിൽപെട്ട 'ഹികായത്തു സ്വഹാബ' ആദ്യമായി മലയാളത്തിൽ 'സമുന്നതരായ സ്വഹാബിവര്യന്മാർ' എന്ന പേരിൽ വിവർത്തനം ചെയ്തത് മഹാനായ പണ്ഡിതവര്യൻ കാടേരി അബുൽ കമാൽ മുഹമ്മദ് മുസ്‌ലിയാർ (റഹ് ) ആയിരുന്നു . എന്നാൽ ഫാളായിലിന്റെ കിതാബുകൾ മുഴുവനായി മലയാളീകരിച്ച് കൂടുതൽ ശ്രദ്ദിക്കപ്പെട്ടത് പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാന(റഹ് )യുടെ വിവർത്തനമായിരുന്നു. 

കേരളക്കരയിലും , പിന്നീട് ഇന്ത്യയിലുടനീളവും , വിദേശത്തും ദീനീ പരിശ്രമങ്ങൾക്ക് വേണ്ടി ത്യാഗോജ്ജ്വല പ്രവർത്തന നിരതനായ മൗലാനയെക്കുറിച്ച് പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.   

പുലിപ്പാറ അബൂ റളിയാ ബാഖവി , റഈസുൽ ഉലമ ശിഹാബുദ്ദീൻ മൗലവി (റഹ് ) യുടെ അനുസ്മരണ സുവനീറിൽ എഴുതിയ ലേഖനം മൗലാനയെ കൂടുതലായി അറിയാൻ ഉപകാരപ്പെടുമെന്നതിനാൽ ചുവടെ ചേർക്കുന്നു. 

അബ്ദുൽ ഖാദിർ മൗലാനാ മഹാനായ ഒരു പണ്ഡിതനും സൂഫിവര്യനും ദീനിന്റെയും സന്മാർഗ്ഗത്തിന്റെയും പ്രചരണത്തിനുവേണ്ടി ജീവിതാന്ത്യം വരെ ത്യാഗം ചെയ്തിട്ടുള്ളവരുമാണ് . ആ മഹാന്റെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കറാമത്തുകളുടെ ഒരു പട്ടിക തന്നെ നിരത്തുവാൻ കഴിയും . 

ദീനിന്റെ സന്ദേശവും തഖ്‌വ കൊണ്ടുള്ള ഉപദേശവും ലക്ഷ്യം വെച്ച് കൊണ്ട് ആദ്യകാലങ്ങളിൽ പുലിപ്പാറ കൊച്ചാലുംമൂട് പ്രദേശങ്ങളിലെ ഓരോ വീടും നിരന്തരം കയറിയിറങ്ങുമായിരുന്നു . കുടുംബത്തിലെയും നാട്ടിലെയും ഓരോരുത്തരെയും കണ്ട് പറഞ്ഞിരുന്ന ആ മഹാൻ പിന്നീട് തന്റെ പ്രവർത്തനം രാജ്യവ്യാപകമാക്കി . കൂട്ടാളികളുമൊത്ത് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം ചുറ്റിത്തിരിഞ്ഞ് തഖ്'വയുടെ ജീവിതത്തിനു വേണ്ടി ഉപദേശിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഉപദേശ ഫലമായി നാട്ടിലും രാജ്യത്താകെയും ധാരാളം ആളുകൾ ഉയർന്ന തഖ്'വയുള്ളവരും സൽസ്വഭാവികളുമായിട്ടുണ്ട്. ദീനിന്റെ എതിരാളികളായി നടന്നിരുന്ന എത്രയോ കുടുംബങ്ങൾ മക്കളെ ഉലമാക്കളാക്കിയും , സ്ത്രീകളെ പർദ്ദയണിയിച്ചും വളരെ ഉയർന്ന ദീനീ കുടുംബങ്ങളായി മാറ്റിയിട്ടുണ്ട്. ആ മഹാനുമായി അടുക്കുന്ന ഏതൊരാൾക്കും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും നബി (സ്വ ) യുടെ സുന്നത്തിനോടുള്ള ബഹുമാനവും ദുആകളോടുള്ള സ്നേഹവും , ആഖിറത്തിന്റെ ഓർമ്മയും വർദ്ധിക്കുമായിരുന്നു . 
പിന്നീട് 1970ന് ശേഷം ഈ സന്ദേശവുമായി അമേരിക്ക , ഇന്തോനേഷ്യ , ഇറാഖ് , മലേഷ്യ , തുടങ്ങി അനേകം ലോക രാഷ്ട്രങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് . 

13 ഓളം ഹജ്ജ് ചെയ്തിരുന്ന ആ മഹാൻ പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ നിന്നു തന്നെ പൂർത്തിയാക്കിയതിനു ശേഷം ആദ്യം ഓതാൻ പോകുന്നത് കൊച്ചിയിലെ ഇടവനക്കാട് മദ്രസത്തുൽ ഫലാഹിയ്യായിലാണ് . പിന്നീട് കായംകുളം ഹസനിയ്യ , കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ , ഈരാറ്റുപേട്ട തുടങ്ങി വിവിധ സ്ഥലങ്ങളിലായി വളരെക്കാലം ഓതിയിട്ടുണ്ട് . കാക്കായം ഉസ്താദ് ( അബ്ദുൽ ഹമീദ് മൗലവി ) , ശൈഖ് അമാനി ഹസ്രത്ത് (ബാനി ബാഖിയാത്തിന്റെ പ്രധാന ശിഷ്യൻ ) , ഇടവനക്കാട് കുഞ്ഞു മരക്കാർ മുസ്‌ലിയാർ , പെരുമാതുറ സ്വാദിഖ് മൗലവി , ഈരാറ്റുപേട്ട ഔറാൻ കുട്ടി മുസ്‌ലിയാർ , കല്ലറയിലും , പാങ്ങോട്ടും ദർസ് നടത്തിയിരുന്ന മീരാൻ സാഹിബ് മുസ്‌ലിയാർ , അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിത മഹാത്മാക്കൾ , മഹാനവർകളുടെ ഉസ്താദുമാരാണ് . ദക്ഷിണേന്ത്യയിലെ ഉന്നത കലാലയമായ മന്‍ബഉൽ അൻവാർ അറബിക്‌ കോളേജിൽ നിന്നും നൽകി വരുന്ന "മന്‍ബഈ " ബിരുദവും നേടിയിട്ടുണ്ട് . അതിനുപുറമെ പല പ്രത്യേക വിഷയങ്ങളിലും പല ഉലമാക്കളെയും സമീപിച്ച് ഇൽമ് പഠിച്ചിട്ടുണ്ട് . ലോക പ്രശസ്ത മഹാപണ്ഡിതനും പല മഹത് ഗ്രന്ഥങ്ങളുടെയും മുസന്നിഫുമായ മൗലാനാ സക്കരിയ്യ സാഹിബ് (ശൈഖുൽ ഹദീസ് മളാഹിറുൽ ഉലൂം സഹാറൻപൂർ ), ഹസ്രത്ജി യൂസഫ് കാന്തലവി (തബ്‌ലീഗ് ജമാഅത്തിന്റെ അമീർ ) ആത്മീയ പണ്ഡിതന്മാരിൽ നിന്നും നാല് ത്വരീഖത്തിന്റെയും (ഖാദിരി , നക്ഷബന്ദി , ചിശ്തി , സുഹ്രവർദി ) ബൈഅത്ത് വാങ്ങി സുലൂക്കും സ്വീകരിച്ചിട്ടുണ്ട് . 

ഉപര്യുക്ത പരിശ്രമങ്ങൾക്ക് പുറമെ ധാരാളം സുന്നത്തായ അമലുകൾ പതിവാക്കിയിരുന്നവരും മുസ്‌ലിം ഉമ്മത്തിന്റെ സ്മരണയെപ്പറ്റി എപ്പോഴും ചിന്തിക്കുന്നവരുമായിരുന്നു . വളരെ രോഗമായ അവസ്ഥകളിലും ദീനീ പരിശ്രമങ്ങളിലും നസ്വീഹത്തുകളിലും നിരതരായിരുന്നു . പല പല സന്ദർഭങ്ങളും അത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അബൂ റളിയാ ബാഖവി എഴുതുന്നു 'റസൂലിന്റെ സുന്നത്തിനെ ഇത്രയധികം സ്നേഹിച്ചിരുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല . 'ചന്ദ്രവർഷപ്രകാരം 63 വയസ്സ് തികഞ്ഞത് മുതൽ "എനിക്ക് 63 ആയിരിക്കുന്നു ! ഹബീബ് റസൂലുല്ലാഹിയുടെ ഒരു സുന്നത്തിനെക്കൂടി എനിക്ക് കിട്ടുമോ എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറയുമായിരുന്നു . അങ്ങനെ ആ അഭിലാഷം പൂവണിഞ്ഞു കൊണ്ട് 1994 വ്യാഴാഴ്ച്ച അറഫാ നോമ്പ് മുറിച്ചയുടനെ കൊടു പഴന്നൂർ ജുമാഅത്ത് പള്ളിയിൽ വെച്ച് 63-ആമത്തെ വയസ്സിൽ തന്നെ ആ മഹാൻ ഇഹലോക വാസം വെടിഞ്ഞു . മഹാനവർകൾ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ആളാണെന്നതിന് വേറെയും തെളിവുകളുണ്ട് .

ഒരു ദിവസം കൊല്ലത്തൊരു പള്ളിയിൽ രാത്രി കഴിച്ചുകൂടുകയാണ് . തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെ വിളിച്ച് കൊണ്ടു പറഞ്ഞു " എനിക്കൊന്ന് വീട്ടിൽ പോകണം " ഒരു വാഹനം സംഘടിപ്പിച്ച് അപ്പോൾ തന്നെ തിരിച്ചു .! പാതിരാത്രിയായി വീട്ടിലെത്തിയപ്പോൾ കതകു തുറന്ന് കിടക്കുന്നു . "എന്താ പിള്ളാരെ കതകടക്കാതെ കിടക്കുന്നത് . എല്ലാവരും പരിഭ്രമിച്ചു . കാര്യം അതല്ലായിരുന്നു . കള്ളന്മാർ വീട്ടിൽ കയറി റബ്ബർ ഷീറ്റ് പെറുക്കി കിണറ്റിലെ കയറെടുത്ത് കെട്ടി തെയ്യാറാക്കി വെച്ച് പരിസരം വീക്ഷിച്ച് നിൽക്കുമ്പോഴാണ് അദ്ദേഹം എത്തിയത് . അൽഹംദുലില്ലാഹ് ! മഹാനവർകൾ അല്ലാഹുവിനെ സ്തുതിച്ചു . 

മഹാനവർകൾ പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു ഉപദേശം തച്ചോണം സ്വലാഹുദ്ദീൻ സാർ അയവിറക്കി . ദീനിയായ അവസ്ഥയിലും , ഇൽമിയായ ഉയർച്ചയിലുമായ ഒരാൾ പിന്നീട് വഴികെടുകയാണെങ്കിൽ ഏറ്റവും മോശമായ അവസ്ഥയിലേക്കേ അധപ്പതിക്കുകയുള്ളു! വളരെ സൂക്ഷിക്കണം ! ഇതേ അർത്ഥത്തിൽ മഹാനായ ശൈഖ് മൈതീൻ മുസ്‌ലിയാർ പറയുന്ന വാക്കാണ് മകൻ ഹലീം സാറിന് ഓർമ്മയുള്ളത്. " വൈകുന്നേരം വരെ വെള്ളം കോരി അവസാനം കുടമിട്ടുടക്കെല്ലെടാ !" 

അന്ത്യം വിജയിക്കുന്നവരായിരിക്കുവാൻ നമുക്കും റബ്ബുല്‍ ഇസ്സത്ത് തൗഫീഖ് നൽകുമാറാകട്ടെ ! ആമീൻ .

2024 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

നബി (സ) തങ്ങളുടെ പിതാമഹന്മാർ


(ഭാഗം: 1)

കുടുംബം

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉദാത്തരാണ് ആദം സന്തതികൾ- മനുഷ്യർ. അവരിൽ നിന്നും വിശിഷ്ടർ അറബികൾ. അറബികളിൽ വിശേഷതയർഹിക്കുന്നവരാണ് മുളർ വംശജർ. അവരിൽ പ്രധാന ഗോത്രം ഖുറൈശ് . ഖുറൈശികളിൽ ബനൂ ഹാശിം. ഈ ബനൂഹാശിമിൽ നിന്നു നിസ്തുല വ്യക്തിയാണു പ്രവാചക ശ്രേഷ്ടർ മുഹമ്മദ് മുസ്ത്വഫാ. ഇതിപ്രകാരം നബി(സ) പ്രസ്താവിച്ചതായി ഇബ്നുഉമറി(റ)നെ തൊട്ട് ഇമാം തുർമുദി, ബൈഹഖി, ത്വബ്റാനീ, അബൂനുഐം, ഇബ്നു മർദവൈഹി എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. ആദം സന്തതികളിൽ നിന്നും തല മുറയായി അതിവിശിഷ്ട തലമുറയിലൂടെയാണ് എന്റെ ഇന്നുള്ള ഉത്തമ തലമുറയിൽ നിന്ന് എന്നെ നിയോഗിക്കപ്പെട്ടതെന്നു നബി (സ) തങ്ങൾ പ്രസ്താവിച്ചതായി അബൂഹുറൈറ(റ)യെ തൊട്ട് ഇമാം ബുഖാരിയും നിവേദനം ചെയ്തിട്ടുണ്ട്. ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തിലെ എക്കാലത്തെയും ഉന്നത കുടുംബത്തിലൂടെയാണു നബി(സ) തങ്ങൾ പ്രത്യക്ഷലോകത്തേക്കു കടന്നു വന്നതെന്നു വ്യക്തം. ആദം നബി(അ)മുതൽ അവിടുത്തെ തിരുബീജവും പേറി കടന്നുപോയ എല്ലാ പിതാമഹൻമാരും ഉന്നത വ്യക്തിത്വവും മാന്യ കുടുംബ പാരമ്പര്യവും ഉള്ളവരായിരുന്നുവെന്നും ഖണ്ഡിതമായി തെളിഞ്ഞതാണ്. എന്നാൽ അവിടുത്തെ പിതൃശൃംഖലയിലെ ഓരോ കണ്ണിയും പ്രവാചകന്മാരായിരുന്നുവെന്ന് ഇതിനർത്ഥമില്ല. എല്ലാവരും ഇസ്ലാം ദീനിൽ നില കൊണ്ടവരായിരുന്നുവെന്നും ഖണ്ഡിതമല്ല. ജാഹിലിയ്യത്തിൽ കടന്നുപോയവർ അവരിലനേകം പേരുണ്ടല്ലോ. അതേസമയം, ദുരാചാരികളോ ദുർനടപ്പുകാരോ കുലം കെട്ടവരോ ദുഷിച്ചവരോ ആരും അവിടുത്തെ പിതൃപരമ്പരയിൽ ഇല്ലെന്നും എല്ലാവരും പരിശുദ്ധരായിരുന്നെന്നും സർവ്വാഗീകൃതവും അനിഷേദ്ധ്യവുമാണ്.

******************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 2)

ഗാഢനിദ്രയിൽ ലയിച്ച ശൈഖുൽ അമ്പിയാഅ് നൂഹി(അ)ന്റെ വസ്ത്ര ശകലം നീങ്ങി ഔറത്തു വെളിപ്പെട്ടപ്പോൾ മക്കൾ രണ്ടുപേരിൽ 'ഹാം' കൈ കൊട്ടിച്ചിരിക്കുകയും ഇതു കണ്ടു ദുഃഖത്തോടെ സാത്വികനായ പുത്രൻ 'സാം' വളരെ വേഗം ഒരു മുണ്ടെടുത്തതു മൂടുകയും ചെയ്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ശബ്ദകോലാഹലം കേട്ട് നബി പുംഗവർ എണീറ്റു. കാര്യമറിഞ്ഞപ്പോൾ ക്രൂദ്ധഭാവത്തിൽ ഹാമിനെ വീട്ടിൽ നിന്നോടിക്കുകയും സാമിനെ അനുമോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവത്രെ. അതിന്റെ ഫലമായി തന്റെ മുതുകിൽ നിന്നു വന്നവരൊക്കെ സ്വാലിഹീങ്ങളായ ഭരണകർത്താക്കളോ പ്രവാചകന്മാരോ ആയിത്തീർന്നിട്ടുണ്ട്. ഹാമാവട്ടെ, പിതാവിന്റെ ശാപത്താൽ മുഖം കരുവാളിച്ച് സുഡാനിൽ എത്തിപ്പെടുകയും ബുദ്ധിശൂന്യരും അയോഗ്യരുമായ ഒരു തലമുറക്കു ജന്മം നൽകുകയും ചെയ്തു.

ഈ സാമിന്റെ പുത്രൻ അർഫഖശദിന്റെ മകൻ ശാലഖിന്റെ പുത്രൻ ആബീറിന്റെ മകൻ ഫാലഗിന്റെ മകൻ അർഗൂവിന്റെ മകൻ ശാറൂഖിന്റെ പുത്രൻ നാഖൂറിന്റെ മകൻ താറഖിന്റെ പുത്രനാണു ഹ: ഇബ്രാഹീം നബി(അ).

അല്ലാഹുവിന്റെ ഓരോ പരീക്ഷണവും ഇബ്രാഹീമി(അ)നെ തളർത്തുകയല്ല; ആ സുദൃഢ ഈമാനിനു ജ്വലനവും തിളക്കവും ഏറ്റുകയാണുണ്ടായത്. ഏറ്റവുമൊടുവിൽ ഇലാഹിയ്യായ ദിവ്യ സോപാനങ്ങളുടെ ഏതു രൂപവും ഭാവവും ഉൾക്കൊള്ളാനുള്ള ഒരു വിശാലാവസ്ഥ ആ ഹൃദയത്തിനകത്തുദ്ഭൂതമായി. അങ്ങനെയാണ് "ആകാശഭൂമികളിലെ മലക്കൂത്തുകൾ' അല്ലാഹു അവർക്കു വെളിപ്പെടുത്തിയത്. ഇന്ദ്രിയ ലോകത്തുനിന്ന് അതീന്ദ്രിയ ലോകത്തെ സംഭവങ്ങൾ കാണാൻ, വർത്തമാന കാലത്തിരുന്ന് ഭൂതവും ഭാവിയും ദർശിക്കാൻ ആ മിഴികൾക്കു കരുത്തു കിട്ടി. ഗൈബീ കവാടങ്ങൾ അവിടുത്തേക്കു മുമ്പിൽ തുറന്നു കിടന്നു.

*********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 3)

       ഒരിക്കൽ ദിവ്യകാഴ്ചകളുടെ മാസ്മരികതയിൽ സ്വയം മറന്നു നിൽക്കേ, ഇബ്രാഹീം(അ) അതു കണ്ടു! അവരുടെ മുതുകിൽ നിന്നു വരാനിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അതീവ പ്രഭ ചൊരിയുന്നൊരു മുത്ത്! മുഹമ്മദ് മുസ്ഥഫാ(സ), തിരുഗ്രന്ഥം നൽകപ്പെടുന്ന നബി! തന്റെ ചര്യകളുടെ പ്രയോക്താവ്! നവലോകത്തിന്റെ ഇലാഹീ സാക്ഷാൽക്കാരം! പരമമായ കീഴ്വണക്കവും ആരാധനാനുസരണവും സമ്മേളിച്ച മോഹന പ്രതീകം! ഇബ്രാഹീം (അ) സന്തോഷം കൊണ്ടുയർന്നു പോയി. പിന്നെ റബ്ബോടു യാചിക്കുമ്പോഴൊക്കെ അവിടുന്ന് മനം നിറഞ്ഞു തേടി: “ഞങ്ങളുടെ നാഥാ! എന്നെയും എന്റെ പുത്ര(ഇസ്മാഈലി)നേയും നിനക്ക് അനുസരിക്കുന്നവരാക്കേണമേ. ഞങ്ങളുടെ മക്കളിൽ നിന്ന് ഒരു കൂട്ടരേയും അങ്ങനെയൊരു ഉമ്മത്തുൻ മുസ്ലിമയാക്കേണമേ. അവരിൽ നിന്നു തന്നെ, വേദഗ്രന്ഥവും വ്യാഖ്യാനവും നൽകി അവരെ ശുദ്ധീകരിക്കുന്ന ഒരു പ്രവാചകനെ നിയോഗിക്കണേ...!” (സൂറ: അൽ ബഖറ)

       എല്ലാം അല്ലാഹു സ്വീകരിച്ചു. ഇബ്രാഹീമി(അ)നെയും മകനെയും അനുസരണ ശീലരാക്കി! വിശുദ്ധരും നിഷ്കളങ്കരുമായ ഒരു സമൂഹം നബി(സ) ആഗതരാവുന്ന കാലം വരെ നില നിന്നു. അവരിൽ നിന്നു തന്നെ അന്ത്യപ്രവാചകർ ഉദയം ചെയ്തു. അങ്ങനെ ആ ദുആ ഫലമായി കാലത്തിന്റെ കാപട്യങ്ങളേശാതെ ഋജു മാനസരായി നിലകൊണ്ട ഇസ്മാഈലി പുത്രന്മാരായിരുന്നു മുത്തുനബി(സ)യുടെ പിതൃ പരമ്പര അവരാരും ബിംബാരാധകരായില്ല. 'എന്നെയും എന്റെ മക്കളേയും ബിംബാരാധകരാക്കരുതേ' എന്ന ഖലീലുല്ലാഹിയുടെ പ്രാർത്ഥനാഫലം കൂടിയായിരുന്നത്.

       ഇബ്നുജരീർ (റ) തന്റെ തഫ്സീറിൽ ഇമാം മുജാഹിദി(റ)നെ തൊട്ട് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിക്കുന്നു: “നബി തങ്ങൾ നിയോഗിക്കപ്പെടുന്നതുവരെ ഇസ്മാഈൽ നബി(അ)യുടെ സന്തതികളിൽ നിന്ന് ആരും ബിംബാരാധകരായിരുന്നില്ല. അങ്ങനെയാണ് ഇബ്രാഹീം നബി(അ)യുടെ ദുആക്ക് അല്ലാഹു ഉത്തരം നൽകിയത്!”

       മാത്രമല്ല, “എന്നെയും എന്റെ മക്കളെയും നമസ്കാരം നിലനിറുത്തുന്നവരും പ്രാർത്ഥന സ്വീകരിക്കപ്പെടുന്നവരുമാക്ക്” എന്ന ആയത്തിന് ഇമാം ഇബ്നു മുൻദിർ(റ) ഇബ്നു ജരീറി(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: “അവർ ബഹു ദൈവാരാധകരായിരുന്നില്ലെന്നു മാത്രമല്ല, അല്ലാഹുവിനെ ആരാധിക്കുന്നവരും നിസ്കാരം നിലനിർത്തുന്നവരും കൂടിയായിരുന്നു എന്ന്.

**********************
നബി (സ) തങ്ങളുടെ പിതാമഹന്മാർ

(ഭാഗം: 4)

       ശൈഖുനൽ മർഹൂം സദഖത്തുല്ല മൗലവി(റ) തന്റെ ഫതാവാ 4-118ൽ പറയുന്നു: “റസൂലിന്റെ മാതാപിതാക്കൾ മുശ്‌രിക്കീങ്ങളാണെന്നു പറയുന്നതു ശരിയല്ല. വിവിധ തെളിവുകളിൽ നിന്ന് അവർ പരലോക മോക്ഷം നേടിയ സുരക്ഷിതരാണെന്നും മുശ്‌രിക്കുകളല്ലെന്നും തെളിഞ്ഞതാണ്. ഇബ്നു ഹജർ (റ) പറഞ്ഞതു കാണുക: ഹവ്വാ(റ) മുതൽ ആമിന(റ)വരെ നബിക്കുള്ള മാതാപിതാക്കളിലും ആദം(അ) മുതൽ അബ്ദുല്ല(റ) വരെയുള്ള പിതാക്കളിലും അല്ലാഹുവിനാൽ തെരെഞ്ഞടുക്കപ്പെട്ടവർ മാത്രമാണുള്ളത്. 'ആദം സന്തതികളിലെ ഓരോ തലമുറയിൽ നിന്നും ഖൈറായ തലമുറകളിലായി എന്നെ അയക്കപ്പെട്ടു. അങ്ങനെ ഞാൻ നിലകൊള്ളുന്ന ഈ തലമുറയിൽ എത്തിച്ചേർന്നു.' എന്നു ബുഖാരി ഉദ്ധരിച്ച ഹദീസും മറ്റും അതിനു തെളിവാണ്.

       വേറെയും ചില ഹദീസുകൾ ഉദ്ധരിച്ചശേഷം ഇബ്നു ഹജർ (റ) തുടരുന്നു: 'ആദം (അ), ഹവ്വാ (റ)വരെ നബി (സ) തങ്ങൾക്കുള്ള മാതാപിതാക്കളിൽ ഒരൊറ്റ കാഫിറും ഇല്ലെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. എങ്ങനെയെന്നാൽ കാഫിറിനെ സംബന്ധിച്ച് 'തിരഞ്ഞടുക്കപ്പെട്ടവർ' എന്നും 'ഖൈറായവർ' എന്നും പറയാവതല്ല. 'നജസ്' (മലിനമായത്) എന്ന നാമമാണവർക്ക് അനുയോജ്യമായത്. മേൽ കാണിച്ച ഹദീസുകൾ 'തിരഞ്ഞെടുക്കപ്പെടവർ', 'ഖൈറായവർ' എന്നാണവരെ വിശേഷിപ്പിച്ചത്. അഫ്‌സലുൽ ഖിറാ: പേജ്:19"

       ബുഘ്‌ത്‌ നസ്വ്‌റിന്റെയും മൂസാ നബി(അ)യുടെയും കാലത്ത് ജീവിച്ച മഅദ്ദുബ്നു അദ്നാൻ (റ) വരെയുള്ള തിരുനബി(സ)യുടെ പിതൃ പരമ്പര സുവ്യക്തവും സുസമ്മിതവുമാണ്. നബി തങ്ങൾ തന്നെ ആ പരമ്പര ഒരു ഖുതുബക്കിടെ വ്യക്തമാക്കിയതായി അനസി(റ)നെ തൊട്ട് ഇമാം ബൈഹഖി തന്റെ ദലാഇലുന്നുബുവ്വയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനപ്പുറം തന്റെ പിതൃപരമ്പര വിവരിക്കരുതെന്ന് നബി(സ) വിലക്കിയിട്ടുമുണ്ട്. “അതിനപ്പുറം തറവാട് വിവരിക്കുന്നവർ കള്ളം പറഞ്ഞു"വെന്നാണ് നബി(സ)യുടെ പ്രസ്താവന. ഇബ്നു ദിഹ്‌യ എന്നവർ പറയുന്നു: “അദ്നാൻ വരെയുള്ള നബിയുടെ കുടുംബ പരമ്പര നബി(സ) അംഗീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം വിട്ടു കടന്നിട്ടില്ലെന്നും ഉലമാഅ് ഏകോപിച്ചിട്ടുണ്ട്. ഈ ഇജ്മാഅ് ഹുജ്ജത്തു(ലക്ഷ്യം)മാണ്" ഉമർ(റ) പ്രസ്താവിച്ചു: അദ്നാൻ വരെയുള്ള നബി(സ)യുടെ കുടുംബ വിവരണം അംഗീകൃതമാണ്. അതിനപ്പുറമുള്ള വിവരണം എന്തടിസ്ഥാനത്തിലാണെന്നു നമുക്കറിഞ്ഞുകൂടാ. 

       ഉർവത്തുബ്നു സുബൈർ(റ) പ്രസ്താവിച്ചു. മഅ്ദുബ്നു അദ്നാനിനപ്പുറം നബിയുടെ പിതൃ പരമ്പര അറിയുന്ന ഒരാളെയും ഞങ്ങൾക്കറിയില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അദ്നാൻ മുതൽ ഇസ്മാഈൽ നബി(അ) വരെ മുപ്പതു പിതാമഹന്മാരുണ്ട്. അവരെ അറിയപ്പെടുകയില്ല. ആദം നബി (അ)വരെയുള്ള തിരു നബി(സ)യുടെ പിതാമഹന്മാരെ എണ്ണിപ്പറയുന്ന ഒരാളെക്കുറിച്ച് ഇമാം മാലികി(റ)നോട് ചോദിക്കപ്പെട്ടു. അദ്ദേഹത്തിനതിഷ്ടപ്പെട്ടില്ല. അവിടുന്നു ചോദിച്ചു: ആരാണവന് പരമ്പര വിവരിച്ചു കൊടുത്തത്? 

       അദ്നാൻ വരെയുള്ള നബിയുടെ കുടുംബപരമ്പര നമുക്കിങ്ങനെ പരിചയപ്പെടാം. ഒരു പിതാവും ഇരുപത് പിതാമഹാന്മാരുമാണ് ഈ ശൃംഖലയിലെ കണ്ണികൾ.

*****************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 5)

പിതാവ്:

അബ്ദുല്ല എന്നാണ് പിതാവിന്റെ പേര്. അബ്ദുൽ മുത്വലിബിന്റെ ഏറ്റവും ഇളയപുത്രനാണ് അബ്ദുല്ല. മക്കയിലെ പ്രധാനിയായിരുന്ന അബ്ദുൽ മുത്വലിബ് ഇടക്കിടെ യമനിൽ പോകുക പതിവായിരുന്നു. അവിടത്തെ ഒരു പൗര പ്രധാനിയുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞു കൂടും. ഒരിക്കൽ അവിടെ വേദജ്ഞാനിയായ ഒരു പുരോഹിതൻ കടന്നുവന്നു. അദ്ദേഹം അബ്ദുൽ മുത്വലിബിനെ കണ്ട മാത്രയിൽ കൗതുകത്തോടെ ചോദിച്ചു: ഞാൻ നിങ്ങളുടെ നാസാദ്വാരമൊന്നു പരിശോധിക്കട്ടെ. 'അതെ' അബ്ദുൽ മുത്വലിബ് സമ്മതിച്ചു. പരിശോധനക്കു ശേഷം പുരോഹിതൻ പ്രവചിച്ചു. നിങ്ങളുടെ കുലത്തിൽ പ്രവാചകത്വവും അധികാരവും വന്നെത്തുന്നതായി ഞാൻ മനസ്സിലാക്കുന്നു. രണ്ട് മനാഫ് ദമ്പതികളിലാണ് ആ കുസുമം വിരിയുക. ഖുറൈശീ ഗോത്രത്തിലെ പ്രധാനികളായ രണ്ട് അബ്ദുമനാഫുമാരുടെ (അബ്ദുമനാഫ്ബ്നു ഖുസയ്യ്, അബ്ദുമനാഫ്ബ്നു സഹ്റാ) പുത്രനിലും പുത്രിയിലുമായാണ് പ്രവാചകത്വം ലഭിക്കുന്നയാൾ ജനിക്കുകയെന്നാണ് ഈ പ്രവചനത്തിന്റെ സാരം. 

       ഈ പ്രവചനം കേട്ട് അബ്ദുൽ മുത്വലിബ് അബ്ദുമനാഫ്ബ്നു സഹ്റയുടെ പരമ്പരയിലെ പുത്രിമാർ അബ്ദുമനാഫ്ബ്നു ഖുസയ്യിന്റെ മക്കളിൽ പെട്ട താനുമായും തന്റെ മക്കളുമായും ദാമ്പത്യം വരിക്കണമെന്നു തീരുമാനിച്ചു. അബ്ദുമനാഫ്ബ്നു സഹ്റക്ക് ഉഹൈബ്, വഹബ് എന്നീ രണ്ടു പുത്രന്മാരിലായി യഥാക്രമം ഹാലത്ത്, ആമിന എന്നീ രണ്ടു പുത്രിമാരാണുള്ളത്. അവരിലൊരുത്തിയെ താനും ഒരുത്തിയെ തന്റെ ഇഷ്ടമകൻ അബ്ദുല്ലക്കും വിവാഹം കഴിക്കാമെന്നു തീരുമാനിച്ചു. യമനിൽ നിന്ന് തിരിച്ചു വന്ന ഉടനെ അബ്ദുല്ലയെയും കൂട്ടി പുറപ്പെട്ടു. വഹബിന്റെ പുത്രി ആമിനയെ അബ്ദുല്ലക്ക് വിവാഹം ചെയ്തു കൊടുക്കുകയും ഉഹൈബിന്റെ പുത്രി ഹാലയെ താൻ തന്നെ വേൾക്കുകയും ചെയ്തു. ഒന്നുകിൽ തന്റെ ദാമ്പത്യത്തിൽ അല്ലെങ്കിൽ അബ്ദുല്ലയുടെ ദാമ്പത്യവല്ലരിയിൽ പ്രവാചകത്വവും അധികാരവും ലഭിക്കേണ്ട കുഞ്ഞു പിറക്കണമെന്ന പ്രതീക്ഷയോടെ.

       അല്ലാഹുവിന്റെ വിധി അബ്ദുല്ലാ ആമിനാ ദമ്പതിമാരിൽ ലോക നായകനായ പ്രവാചകർ ജനിക്കണമെന്നായിരുന്നു. മൂന്നേ മൂന്നു ദിവസത്തെ മധുവിധുനാളുകളിൽ തന്നെ ആമിനാ (റ) ഗർഭം ധരിച്ചു. ആ ഓമനമുഖം കാണാൻ പോലും സാധിക്കും മുമ്പ് അബ്ദുല്ല (റ) വഫാത്താവുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ചിരുന്ന കുഞ്ഞെന്ന നിലക്കു തന്നെ പിതാമഹൻ അബ്ദുൽ മുത്വലിബ് ആ കുഞ്ഞിന്റെ വത്സപിതാവായി. അബ്ദുൽ മുത്വലിബ്-ഹാല: ദാമ്പത്യം പുഷ്പിച്ചുവോ. എന്തോ...?!

**********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 6)

*1. അബ്ദുൽ മുത്തലിബ്* 

       ശൈബത്ത് എന്നോ ശൈബത്തുൽ ഹംദ എന്നോ ആണ് സ്വനാമം. പ്രസവിച്ചപ്പോൾ തന്നെ തന്റെ തലമുടിയിൽ 'നര' ബാധിച്ച ഒരൽപ്പം മുടിയുണ്ടായിരുന്നതാണ് ഈ പേരിടാൻ കാരണം. ചെറുപ്പത്തിൽ തന്നെ 'കാരണവർ' പദവി നേടുന്നുവെന്നതിന്റെ സൂചനയായിരുന്നിരിക്കുമോ ആ നര. ശൈബത്ത് എന്ന ശബ്ദത്തിനു നര എന്നും ശൈബത്തുൽ ഹംദ് എന്നാവുമ്പോൾ സ്തുത്യർഹനര എന്നും അർത്ഥം. അബ്ദുൽ മുത്തലിബ് (മുത്തലിബിന്റെ ദാസൻ) എന്ന പേരിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. അതിങ്ങനെയാണ്:

       തന്റെ പിതാവ് ഹാശിം കച്ചവടാർത്ഥം ശാമിൽ പോകാറുണ്ട്. ഒരിക്കൽ യാത്ര മദീന വഴിയാക്കി. മദീനയിൽ ഖസ്റജ് വംശജനായ അംറുബ്നു സൈദിന്റെ ആതിഥ്യത്തിലായിരുന്നു താമസം. അദ്ദേഹത്തിന്റെ മകൾ സൽമായെ കണ്ട് ഹാശിം അവളെ വിവാഹാലോചന നടത്തി. പ്രസവത്തിനു തന്റെ വീട്ടിലയക്കണമെന്ന ഉപാധിയോടെ അംറ് മകളെ നിക്കാഹ് ചെയ്തു കൊടുത്തു. മധുവിധു കച്ചവടം കഴിഞ്ഞു തിരിച്ചു വരുമ്പോഴാകാമെന്നുവച്ചു ഹാശിം ശാമിലേക്കു യാത്ര തുടർന്നു. തിരിച്ചു വന്നപ്പോൾ മദീനയിൽ വന്നു നവവധുവൊത്ത് അല്പം താമസിച്ചു. സൽമാ ഗർഭിണിയുമായി. പോരുമ്പോൾ ഹാശിം ഗർഭിണിയായ ഭാര്യയേയും കൂട്ടിത്തന്നെ മക്കയിലെത്തി. ഗർഭാസ്വാസ്ഥ്യം വർദ്ധിച്ചപ്പോൾ അടുത്ത ശാം യാത്രയിൽ ഭാര്യയെ വീട്ടിൽ കൊണ്ടാക്കി. ഹാശിം ശാമിലേക്കും പോയി. അവിടെ 'ഗസ്സ'* എന്ന സ്ഥലത്തു വെച്ചു ഹാശിം വഫാത്തായി. സൽമ ഒരാൺ കുഞ്ഞിനു ജൻമം നൽകി.

       കുഞ്ഞിന് ഏഴോ എട്ടോ വയസ്സു കാണും. അസ്ത്രമെയ്തും പന്തു കളിച്ചും കുഞ്ഞുവളർന്നു. സതീർത്ഥ്യരെ തോൽപിച്ചു ജയം നേടുമ്പോൾ കുഞ്ഞ് പത്രാസു പറയും. “ഞാൻ ഹാശിമിന്റെ പുത്രനാണ്, ബുത്വഹാഇന്റെ -മക്കയുടെ- നായകന്റെ പുത്രനാണ്. ബനുൽ ഹാരിസ് ഗോത്രത്തിൽപ്പെട്ട ഒരാൾ ഒരിക്കൽ ഇതുകേട്ടു. അദ്ദേഹം കുഞ്ഞിനോടു തിരക്കി. കുട്ടി പറഞ്ഞു. “ഞാൻ അബ്ദുമനാഫിന്റെ പുത്രൻ ഹാശിമിന്റെ പുത്രൻ ശൈബയാണ്". 

[ഹാശിം എന്നവർ വഫാത്തായ സ്ഥലമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഫലസ്തീനിലെ ഗസ്സ. അല്ലാഹു അവിടെയുള്ള വിശ്വാസികൾക്ക് സംരക്ഷണവും സമാധാനവും നൽകട്ടെ ആമീൻ എന്ന് നമുക്ക് ദുആ ചെയ്യാം]

*******************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 7)

       ഒരിക്കൽ ഈ ഹാരിസ് ഗോത്രക്കാരൻ മക്കയിൽ വന്നപ്പോൾ അബ്ദുമനാഫിന്റെ മകൻ മുത്വലിബ് കഅബത്തിങ്കൽ ഹിജ്റ് ഇസ്മാഈലിൽ ഇരിക്കുന്നതു കണ്ടു. അയാൾ പറഞ്ഞു: അല്ലയോ അബൽ ഹാരിസ്, യസ്‌രിബിൽ അസ്ത്രമെയ്തു കളിക്കുന്ന കുട്ടികളിൽ ഒരു എട്ടു വയസ്സുകാരൻ എന്റെ ശ്രദ്ധ ആകർഷിച്ചു. കളി ജയിക്കുമ്പോഴെല്ലാം ആ കുട്ടി ഞാൻ ഹാശിമിന്റെ മകനാണ്. മക്കയുടെ നായകന്റെ പുത്രൻ. എന്നിങ്ങനെ പത്രാസടിക്കും. മുത്തലിബ് പറഞ്ഞു: ശരിയാണ്. അതെന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണ് അവനെ ഇവിടെ മക്കയിലെത്തിക്കാതെ ഇനി ഞാൻ വീട്ടിലേക്കു തിരിക്കില്ല. എങ്കിൽ എന്റെ ഒട്ടകമതാ കഅബയുടെ മുറ്റത്ത്. അതിനുമേൽ കയറി പൊയ്ക്കോളൂ. ആഗതൻ പറഞ്ഞു.

       മുത്തലിബ് ആ ഒട്ടകപ്പുറത്തു കയറി യസ്‌രിബിലെത്തി. സന്ധ്യയാവാറായി. തന്റെ സഹോദരൻ ഹാശിം കല്ല്യാണം കഴിച്ച 'ബനുന്നജ്ജാർ' ഗോത്രക്കാരുടെ താമസസ്ഥലത്തു ചെന്നു. അവിടെ ഒരു കൂട്ടം കുട്ടികൾ പന്തു കളിക്കുന്നു. കണ്ട മാത്രയിൽ തന്നെ മുത്വലിബ് തന്റെ സഹോദരപുത്രനെ തിരിച്ചറിഞ്ഞു. കൂടി നിന്നവരോട് ഇതു ഹാശിമിന്റെ മകൻ തന്നെയോ എന്നുറപ്പുവരുത്തി. അവർ പറഞ്ഞു. അതെ നിങ്ങളുടെ സഹോദരൻ ഹാശിമിന്റെ പുത്രൻ തന്നെ. നിങ്ങളവനെ കൂട്ടാൻ വന്നതെങ്കിൽ അവന്റെ ഉമ്മ അറിയും മുമ്പ് പിടിച്ചു കൊണ്ടുപോവണം. ഉമ്മ അറിഞ്ഞാൽ സമ്മതിക്കില്ല. മുത്വലിബ് തന്റെ പ്രിയമകനെ വിളിച്ചുപറഞ്ഞു. എന്റെ സഹോദരപുത്രാ! ഞാൻ നിന്റെ പിതൃസഹോദരനാണ്. നിന്നെ നിന്റെ ഗോത്രക്കാരിലേക്ക് -മക്കയിലേക്ക് കൂട്ടാൻ വിചാരിക്കുന്നു. നീ വരണം. കേട്ട മാത്രയിൽ തന്നെ പിതൃവ്യനെ തിരിച്ചറിഞ്ഞ മകൻ ഒട്ടകപ്പുറത്തു കയറി അദ്ദേഹത്തിന്റെ കൂടെ മക്കയിൽ വന്നു. രാത്രിയായപ്പോൾ മകനെ തിരക്കിയ ഉമ്മയോട്, തന്റെ പിതൃവ്യൻ കുട്ടിയെ കൊണ്ടുപോയ കഥ നാട്ടുകാർ വിവരിച്ചു.

      പകൽ സൂര്യപ്രകാശം തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോഴാണ് മുത്വലിബ് മക്കയിലെത്തിയത്. അങ്ങിങ്ങായി സമ്മേളിച്ച ജനങ്ങൾ മുഷിഞ്ഞ വേഷത്തിൽ തന്നെ പിന്നിലിരിക്കുന്ന ബാലനാരെന്നു ചോദിച്ചപ്പോൾ മുത്ത്വലിബ് അവരോട് പറഞ്ഞു. ഇതൊരടിമക്കുട്ടിയാണ്. ബാലനാരെന്നന്വേഷിച്ച സഹധർമ്മിണിയോടും മുത്വലിബ് പറഞ്ഞു. ഇതെന്റെ അടിമയാണെന്ന്. കളിക്കളത്തിൽ നിന്നു കൂട്ടികൊണ്ടുവരുമ്പോഴുള്ള കീറി പറിഞ്ഞ മുഷിഞ്ഞ വേഷക്കാരൻ ചെറുക്കൻ തന്റെ സഹോദര പുത്രനാണെന്നു പറയാൻ മുത്വലിബിന് ജാള്യത തോന്നി. കുട്ടിയെ വീട്ടിലാക്കി തുണിക്കടയിൽ ചെന്നു മുന്തിയ ഉടയാടകൾ വാങ്ങി വീട്ടിലെത്തിയ മുത്വലിബ് വൈകുന്നേരമായപ്പോൾ കുളിച്ചു വൃത്തിയായി പുതിയ ഉടയാടകൾ അണിഞ്ഞ തന്റെ ബാലനെയും കൂട്ടി അബ്ദുമനാഫിന്റെ മക്കൾ സമ്മേളിക്കുന്ന വിശിഷ്ട സദസ്സിൽ എത്തി. മക്കയിലെ വീഥികളിലൂടെ ബാലനെയും കൂട്ടി ചുറ്റി. ഇതെന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണെന്ന് ഏവരെയും സസന്തോഷം അറിയിച്ചു. അപ്പോഴേക്കും തന്റെ കുട്ടി “മുത്വലിബിന്റെ അടിമ” എന്ന പേരിൽ തന്നെ അറിയപെട്ടിരുന്നു. അങ്ങനെ ശൈബതുബ്നുഹാശിം അബ്ദുൽ മുത്വലിബുബുനുഹാശിമായി!

       തന്റെ പിതാവ് ഹാശിമിനു ശേഷം പിതൃവ്യൻ മുത്വലിബു കൂടി മരണപെട്ടതോടെ അബ്ദുമനാഫിന്റെ മക്കൾക്കുള്ള എല്ലാ പ്രൗഢിയും അധികാരങ്ങളും അബ്ദുൽ മുത്വലിബിന്നു സ്വന്തമായി. അടഞ്ഞു കിടന്നിരുന്ന സംസം കിണറിന്റെ സ്ഥാനം കണ്ടുപിടിച്ചു കുഴിക്കുകയും അതു വീണ്ടെടുക്കുകയും ചെയ്തതും അതിന്നടിയിൽ കുഴിച്ചുമൂടപ്പെട്ടിരുന്ന അമൂല്യവസ്തുക്കൾ പിടിച്ചെടുത്തതും അബ്ദുൽ മുത്വലിബായിരുന്നു. അതോടെ മക്കയുടെയും കഅബയുടെയും നായകത്വം തനിക്കു സ്വന്തമായി.

********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 8)

*2. ഹാശിം:-* 

       അംറ് എന്നാണു സ്വന്തം പേര്. ഒരിക്കൽ ഖുറൈശികൾ രൂക്ഷമായ വരൾച്ചയിൽ പെട്ടു പട്ടിണി കിടന്നപ്പോൾ ഫലസ്തീനിൽ പോയി പൊടി മേടിച്ചു മക്കയിൽ കൊണ്ടുവന്നു. വലിയ പത്തിരിയുണ്ടാക്കി ഒട്ടകത്തെ അറത്തു പത്തിരി കഷ്ണിച്ചു കറിയിലിട്ടു ജനങ്ങൾക്കു തീറ്റിയതു മുതൽക്കാണ് അദ്ദേഹം ഹാശിം എന്നു വിളിക്കപ്പെട്ടത്. 'കഷ്ണിക്കുന്നവൻ' എന്നാണ് ആ അറബി ശബ്ദത്തിന്റെ അർത്ഥം. തന്റെ പിതാവ് അബ്ദുമനാഫിന്റെ മരണാനന്തരം സംസമിന്റെ അധികാരവും മക്കയിൽ വരുന്നവരുടെ ആതിഥ്യം നൽകുന്ന അവകാശവും മൂത്തപുത്രനായ ഹാശിമിനായിരുന്നു.

*3. അബ്ദുമനാഫ്:-* 

       മുഗീറഃ എന്നാണു യഥാർത്ഥ പേര്. മക്കയിലെ ഏറ്റവും വലിയ വിഗ്രഹമായ മനാഫിനു തന്റെ മാതാവു വഴിപാടു നേർന്നതിനാലാണു മുഗീറ അബ്ദുമനാഫ് (മനാഫു ദേവന്റെ ദാസൻ) എന്നറിയപ്പെട്ടത്.

***********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 9)

*4. ഖുസ്വയ്യ്:-* 

       സൈദാണു നാമം. തന്റെ പിതാവു കിലാബിന്റെ മരണാനന്തരം മാതാവ് അസദ് ഗോത്രക്കാരിയായ ഫാത്വിമ തന്റെ രണ്ടുമക്കളിൽ ഇളയവനായ സൈദിനെ രണ്ടാം ഭർത്താവായ റബീഅത്തുബ്നു ഹറാമിനോടൊപ്പം മക്കയിൽ നിന്നും അകലെ ഖുസാഅത്തു ഗോത്രക്കാർ താമസിക്കുന്നിടത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഫാത്വിമക്കു റബീഅത്തിൽ നിന്നും പുത്രൻ ജനിച്ചു. റബീഅത്തിനു വേറെ ഒരു സ്ത്രീയിൽ മൂന്നു മക്കളുമുണ്ട്. അവർക്കിടയിൽ പെട്ട സൈദിന് അവർ ഖുസ്വയ്യ് (ദൂരെയുള്ളയാൾ) എന്ന് വിളിച്ചു വന്നു. 

       അവിടെ യുവാവായി വളർന്ന ഖുസ്വയ്യ് ഒരു പ്രശ്നത്തിനിടയിൽ ഖുസാഅത്തു ഗോത്രക്കാരിൽ നിന്നും 'നീ പരദേശിയാണെ'ന്ന ശകാരം കേട്ടു. വീട്ടിൽ മാതാവിനോടു ചെന്ന് സത്യാവസ്ഥ തിരക്കിയ ഖുസ്വയ്യിനോടു മാതാവു പറഞ്ഞു. “മോനേ, നീ അവരേക്കാൾ ഉന്നത കുലജാതനാണ്. നീ ഖുറൈശീ വംശജനായ കിലാബിന്റെ പുത്രനാണ്. നിന്റെ കൂട്ടക്കാർ പരിശുദ്ധ കഅബക്കു സമീപം മക്കയിലും ചുറ്റുവട്ടത്തും കഴിയുന്നു.” ഇതു കേട്ട മകൻ തന്റെ കുടുംബത്തിന്റെ നാട്ടിലണയാൻ തീരുമാനിച്ചു. മാതാവു പറഞ്ഞു: ധൃതി വയ്ക്കേണ്ട മോനേ, ശഹ്റുൽ ഹറാം പിറന്നാൽ മക്കയിലേക്കു ഹാജിമാർ പോവും. അവരുടെ കൂടെ പുറപ്പെടാം. അല്ലെങ്കിൽ എനിക്കു ഭയമാണ്.

       ഹാജിമാരോടൊപ്പം മക്കയിലെത്തിയ ഖുസ്വയ്യ് ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോയില്ല. കരുത്തുറ്റ ജൻറൽമാനായി ഖുസ്വയ്യ് ഖുസാഅഃ ഗോത്രത്തിൽ പെട്ട ഹലീലിന്റെ മകൾ ഹുബായെ വിവാഹം കഴിച്ചു. മക്കളും സമ്പത്തും പ്രതാപവും വർദ്ധിച്ച ഖുസ്വയ്യ് മക്കയിലെ പ്രധാനിയായി.

       അക്കാലത്തു ഖുസാഅഃ ഗോത്രക്കാർക്കാണ് കഅബയുടെ ആധിപത്യം. ഖുസ്വയ്യിന്റെ ഭാര്യാപിതാവു ഹലീലായിരുന്നു അവസാനത്തെ അധിപൻ. അദ്ദേഹത്തിന്റെ മരണാനന്തരം അബൂഗബ്ശാൻ എന്ന ഖുസാഈ വംശജനായിരുന്നു കഅബയും ഹറമും ഭരിച്ചിരുന്നത്. ഈ അധികാരം ഇവിടത്തെ ഏറ്റവും ഉന്നത കുടുംബമായ തന്റെ ഗോത്രം ഖുറൈശികൾക്കവകാശപ്പെട്ടതാണെന്നും തന്റെ പിതാമഹാന്മാരിൽ നിന്നും ഇത് ഖുസാഅത്ത് ഗോത്രക്കാർ തട്ടിയെടുത്തതാണെന്നും മനസ്സിലാക്കിയ ഖുസ്വയ്യ് സന്ദർഭത്തിനൊത്തുയർന്നു. തന്റെ ഗോത്രത്തിലെ എല്ലാ ഉപ ഗോത്രക്കാരോടും കിനാനത്ത് വംശജരോടുമെല്ലാം സംസാരിച്ച് ഈ അധികാരം തിരിച്ചുപിടിക്കാൻ ഖുസ്വയ്യ് തീരുമാനിച്ചു. അബൂഗബ്ശാൻ മദ്യം കിട്ടിയാൽ എല്ലാം മറക്കുന്ന ദുർബ്ബലനായിരുന്നു. ഇതു മനസ്സിലാക്കിയ ഖുസ്വയ്യ് ഒരു വീപ്പ കള്ളും ഊദ് എന്ന ഒരു തരം വാദ്യോപകരണവും വച്ചു നീട്ടിയപ്പോൾ അബൂഗബ്ശാൻ കഅ്ബയുടെ താക്കോലും ആധിപത്യവും ഖുസ്വയ്യിനു കൈമാറി.               

       ഇതറിഞ്ഞ ഖുസാഅഃ ഗോത്രക്കാർ ഇളകിവശായെങ്കിലും ആസൂത്രിതമായി ഖുറൈശീ ഉപശാഖകളെയെല്ലാം ഒത്തിണക്കിക്കൊണ്ടും ഖുസാഅ ഗോത്രത്തിലെ തന്റെ മാതാവൊത്ത സഹോദരൻ റസാഇന്റെ പിന്തുണ കൊണ്ടും ഖുസ്വാഅത്തു ഗോത്രക്കാരെ എതിർത്തു തോല്പിച്ചു. ജാള്യരായ അവർ വീടും സ്വത്തും വിറ്റു കഅബയുടെ പരിസരത്തുനിന്നു മാറി താമസിച്ചു തുടങ്ങി. ഈ തക്കത്തിൽ മലയോരങ്ങളിലും പർവ്വതശിഖരങ്ങളിലും ചിന്നിച്ചിതറിക്കിടന്ന ഖുറൈശീശാഖകളെയെല്ലാം കഅബക്കു സമീപവും മക്കയിലെ അബ്ത്വഹിലും ഒന്നിച്ചു താമസിപ്പിച്ചു. ഇതുകൊണ്ടാണു ഖുസ്വയ്യിനു 'മുജമ്മിഉ ഖുറൈശ്' (ഖുറൈശികളുടെ സംയോജകൻ) എന്ന അപരനാമം ലഭിച്ചത്.

***********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 10)

*5. കിലാബ്:-* 

       ശത്രുവിനു നേരെ ചാടിവീഴുക എന്നർത്ഥമുള്ള അറബി ശബ്ദമാണിത്. അല്ലെങ്കിൽ നായ എന്നർത്ഥമുള്ള കൽബിന്റെ ബഹുവചനവുമാകാം. ശത്രുക്കൾക്കുനേരെ കുരച്ചു ചാടുന്ന നായ എന്ന ഉദ്ദേശ്യാർത്ഥത്തിലാണു പണ്ടുകാലത്ത് അറബികൾ ഇങ്ങനെ പേരിടാറുള്ളത്. 

       സ്വന്തം മക്കൾ തങ്ങളുടെ ശത്രുക്കൾക്കു നേരെ പ്രതിരോധം സൃഷ്ടിക്കാനുള്ളതാണെന്ന സങ്കൽപത്തിൽ ശത്രുക്കൾക്കു നേരെ ചെന്നായ (ദ്വിഅ്ബ്) സിംഹം (അസദ്) നായ (കൽബ്) യുദ്ധം (ഹർബ്) അരോചകമായ കൈപ്പ് (മുർറ) എന്നിങ്ങനെയുള്ള നാമങ്ങൾ സ്വന്തം സന്താനങ്ങൾക്കു നൽകുകയും അതേ സമയം, അടിമകൾക്ക് അവർ നേട്ടം കൊയ്തു തരുന്നവരെന്ന സങ്കൽപത്തിൽ നല്ല നല്ല പേരുകൾ നൽകുകയും ചെയ്യുക ആ കാലത്തെ അറബി സമ്പ്രദായമായിരുന്നു. 

       ഖുറൈശി വംശജനായ സുറൈറിന്റെ മകൾ ഹിന്ദാണു കിലാബിന്റെ മാതാവ്. അബൂബക്കർ(റ)യുടെ ഗോത്രമായ ബനൂതൈമിന്റെ പിതാമഹൻ തൈമുബ്നു മുറം കിലാബിന്റെ പിതാവൊത്ത സഹോദരനാണ്.

*6. മുർറ:-* 

       ഖുറൈശി വംശജയാണ് ഇവരുടെ മാതാവ് വഹ്ശിയ്യ. അദിയ്യ്, ഹുസൈസ് എന്നീ രണ്ടു സഹോദരൻമാരും അദ്ദേഹത്തിനുണ്ട്. ഉമറി (റ)ന്റെ വംശജരായ ബനൂഅദിയ്യ് നബിയുടെ പിതൃപരമ്പരയിൽ നിന്നും വേർപിരിയുന്നത് ഈ അദിയ്യിലൂടെയാണ്.

*********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 11)

*7. കഅ്ബ്:-*

       വെള്ളിയാഴ്ച ദിവസത്തിനു യൗമുൽ അറൂബ എന്ന് ആദ്യമായി നാമകരണം ചെയ്തത് ഇദ്ദേഹമായിരുന്നു. അദ്ദേഹം അന്നേ ദിവസം ഖുതുബ നിർവഹിക്കുകയും ഖുറൈശികൾ അതുകേൾക്കാൻ സമ്മേളിക്കുകയും പതിവുണ്ടായിരുന്നു. തന്റെ സന്താനപരമ്പരയിൽ ഒരു നബി വെളിപ്പെടുമെന്നും അവരോടു പിൻപറ്റണമെന്നും തന്റെ ഖുതുബ യിൽ പലപ്പോഴും അദ്ദേഹം പ്രവചിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. "അമ്മാബഅ്ദു' എന്ന വാക്യം ആമുഖത്തിനുശേഷം വിഷയത്തിൽ പ്രവേശിക്കും മുമ്പ് ഖുതുബയിൽ ആദ്യം പതിവാക്കിയത് ഇദ്ദേഹമായിരുന്നു.

*8. ലുഅയ്യ്:-* 

       ഇദ്ദേഹത്തിന്റെ ഒരു പുത്രനായ ഖുസൈമയാണ് പ്രശ്നസമയങ്ങളിൽ ഖുറൈശികളുടെ അഭയം. മറ്റൊരു പുത്രൻ സഅദിന്റെ മക്കൾ പരമ്പരയാണ് നാട്ടിൻ പുറത്ത് താമസക്കാരായ അറബികൾ. നാട്ടിൽ താമസിക്കുന്നവർ മാത്രമാണു ഖുറൈശികൾ എന്ന തറവാട്ടു നാമം ചേർത്തു പറയുന്നവർ.

*9. ഗാലിബ്:-* 

       ലൈലാബിൻതു ഹാരിസത്താണു മാതാവ്. ആറു സഹോദരൻമാരുണ്ട്..

********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 12)

*10. ഫിഹ്ർ:-* 

       ജുമ്മാഉ ഖുറൈശ് എന്ന സ്ഥാനപ്പേരുള്ള ഇദ്ദേഹത്തിന്റെ മക്കൾക്കാണു ഖുറൈശ് ഗോത്രം എന്നു പറയുന്നതെന്നു ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു പ്രബലമല്ലെങ്കിലും. ഹസ്സാൻ എന്ന ഹിംയർ ഗോത്രക്കാരന്റെ നേതൃത്വത്തിൽ കഅ്ബയുടെ കല്ലുകൾ പൊളിച്ചു തങ്ങളുടെ നാട്ടിലേക്കെത്തിക്കാനും അവിടെ ഹജ്ജിന്റെ കേന്ദ്രമാക്കാനും യമനിൽ നിന്നും വന്ന ഒരു വലിയ സൈന്യത്തോടു മക്കയിലെ ഖുറൈശികളും മറ്റു ഗോത്രക്കാരും യുദ്ധം ചെയ്യുകയും തുരത്തി ഓടിക്കുകയും ചെയ്തപ്പോൾ അതിന്റെ നേതൃത്വം ഫിഹ്റിനായിരുന്നു. മൂന്നുവർഷം മക്കയിൽ തടങ്കലിൽ കഴിഞ്ഞ ശേഷം ദണ്ഡം നൽകി രക്ഷപ്പെട്ട ഹസ്സാൻ യമനിൽ തിരിച്ചെത്തുകയും മുമ്പേ മരണപ്പെടുകയു മാണുണ്ടായത്.

*11. മാലിക്:-* 

       ഇക്‌രിശത്തു ബിൻതു അദ്‌വൻ ആണു ഉമ്മ. യഖ്‌ലൂദ്‌, സ്വൽത്വ് എന്നീ രണ്ടു സഹോദരൻമാരുമുണ്ട്. ഇവർക്കാണ് ആദ്യമായി ഖുറൈശ് എന്ന തറവാട്ടുപേർ ലഭ്യമായത്.

*12. നള്ർ:-* 

       ഖൈസ് എന്നാണു ശരിനാമം. തന്റെ മുഖത്തെ നിസ്തുല പ്രകാശം മൂലമാണു നള്ർ എന്നു വിളിക്കപ്പെട്ടത്. ബർറത്താണു മാതാവ്. പ്രബലാഭിപ്രായപ്രകാരം ഇദ്ദേഹത്തിന്റെ മക്കൾക്കാണു ഖുറൈശികളെന്നു പറയുന്നത്.

********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 13)

*13. കിനാനത്ത്:-* 

       ഖുറൈശ് എന്ന ഗോത്രപ്പേരിനു മുൻപ് പ്രചാരപ്പെട്ട ഗോത്ര നാമമാണു കിനാനത്ത്. ഇദ്ദേഹത്തിലേക്കു ചേർത്താണ് ഈ നാമം വന്നത്. സഅദിന്റെ മകൾ "അവാന' യാണു മാതാവ്. 

*14. ഖുസൈമ:-* 

       അസ്ലം മകൾ. സൽമ: മാതാവ്.

*15. മുദ്‌രിക്കത്ത്:-* 

       അംറ് എന്നാണു നാമം. ഹൽവാൻ മകൾ ലൈലാ മാതാവ്. ആമിർ എന്ന തന്റെ സഹോദരനും താനും ഒട്ടകത്തെ മേച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കിട്ടിയ വേട്ട ജീവിയെ തീയ്യിലിട്ടു വേവിക്കാനിരുന്നു. അതിനിടയിലെന്തോ സംഭവിച്ചു ഒട്ടകം ചിതറി ഓടിയപ്പോൾ അംറ് ആമിറിനോട് ചോദിച്ചു: നീ ഒട്ടകത്തെ പിടിച്ചു കൊണ്ടുവരുന്നോ, അതല്ല, ഇതിനെ വേവിക്കുന്നോ? ആമിർ പറഞ്ഞു: ഞാൻ വേവിക്കാം. അംറ് ഒട്ടകത്തെ തിരഞ്ഞു പിടിച്ചെത്തിക്കാനും പുറപ്പെട്ടു. വീട്ടിൽ വന്നു രണ്ടു പേരും സംഭവം വിവരിച്ചപ്പോൾ പിതാവ് പറഞ്ഞു, അംറിനോട്: നീ മുദ്‌രികത്തു (ഒട്ടകത്തെ കണ്ടെത്തിയവൻ) ആണ്. ആമിറിനോട്: നീ ത്വാബിഖത്തും (വേവിക്കുന്നയാൾ).

***********************


(തുടരും)

[കടപ്പാട്‌: ബുൽബുൽ മാസിക, _'മുഹമ്മദ്‌ മുസ്തഫാ'_ - അലി അക്ബർ മൗലവി ഉദിരംപൊയിൽ]

*🪀 അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*

_To Join: +918281430730_

നബിദിനാഘോഷം പ്രമാണങ്ങൾക്ക് മുന്നിൽ പിടയുന്ന ബിദഇകൾ_(ഇമാമുമാർ പറഞ്ഞത്)_


നബിദിന വിരോധികളുടെ ഞൊണ്ടി ന്യായങ്ങൾക്ക് വായടപ്പൻ മറുപടി

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
മറുപടി

('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

മറുപടി

(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

മറുപടി

(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല).

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

മറുപടി

(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.)

5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

മറുപടി

(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.

(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

മറുപടി
(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

മറുപടി

 (നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

മറുപടി
(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

മറുപടി

(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

മറുപടി

(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.

മറുപടി
(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.

(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!

മറുപടി
(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!
(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)

17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!
(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)

18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! (വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!
(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)

20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!
((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)


2024 സെപ്റ്റംബർ 17, ചൊവ്വാഴ്ച

നബി (സ) യുടെ വഫാത്ത് വിശദമായി


💥നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്.

💥മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം.

💥നബി(സ)യുടെ രോഗം മൂര്‍ഛിച്ചത് റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു.

💥റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നബി(സ) പള്ളിയിലേക്ക് വന്നു സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍.

💥നബി(സ)യുടെ വഫാത്ത് നടന്നത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം.

💥നബി(സ)യുടെ മയ്യിത്ത് കുളിപ്പിക്കാന്‍ 6 ആളുകള്‍ ആയിരുന്നു.

💥 മയ്യിത്ത് കുളിപ്പിച്ചവര്‍..

അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ),ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)എന്നിവരാണ്.

💥നബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്അലി(റ)ന്റെ നെഞ്ചിലേക്കാണ്.

💥കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവരാണ്.

💥വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കാതെ അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.

💥നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവരാണ്.

💥കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞു:”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”

💥മൂന്ന് വസ്ത്രത്തിലാണ് നബി(സ)യെ കഫന്‍ ചെയതത്.

💥കഫന്‍ ചെയ്യാന്‍ ഉപയോഗിച്ച വസ്തം യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.

💥മരണകാരണമായ രോഗസമയത്ത് നബി(സ)40പേരെ അടിമത്തമോചനം നടത്തി.

💥രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് നബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു.

💥ആ സ്വകാര്യം ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

💥രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ നബി(സ)സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.

💥 നബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ.
30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.

💥നബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത് ആയിശ(റ)യുടെ ഉമിനീരാണ്.

💥നബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് നബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു.

💥 നബി(സ)യുടെ അവസാനത്തെ വസ്വിയത്ത്നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.

💥 ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും. ആയിരുന്നു 
നബി(സ)യുടെ വഫാത്ത് നടന്നത്.

💥ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)

💥വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.

*✅ലോകമുസ്ലീകളുടെ കരളിന്‍റെ കഷ്ണമേ അവിടുത്തേക്ക് ഒരു സ്വലാത്ത്..ﷺ✅*

2024 സെപ്റ്റംബർ 12, വ്യാഴാഴ്‌ച

വഖ്ഫിന്‍റെ മതപരവും നിയമപരവുമായ സ്ഥാനവും പുതിയ വഖ്ഫ് ബില്ലിലെ കുഴപ്പങ്ങളും നമ്മുടെ ഉത്തരവാദിത്വങ്ങളും


ഡോ: സഊദ് ആലം ഖാസിമി

(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)
----------------------------------

 ഇസ്ലാമിക നിയമത്തിലും മുസ്ലിം സമൂഹത്തിലും വഖ്ഫിന് വലിയ പ്രാധാന്യമാണുള്ളത്. സാധുക്കള്‍, വിധവകള്‍, അനാഥര്‍, നിര്‍ദ്ദനര്‍ മുതലായവര്‍ക്കും ഇതര നന്മകളുടെ വഴികളിലും സമ്പത്ത് ചിലവഴിക്കാന്‍ ഖുര്‍ആന്‍ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മൂസാ നബി നിങ്ങളുടെ അരികില്‍ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങള്‍ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു. (ആലുഇംറാന്‍ 92). നന്മ നിറഞ്ഞവര്‍ സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബന്ധുക്കള്‍ക്കും അനാഥര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകര്‍ക്കും മോചനത്തിനും സമ്പത്ത് നല്‍കുന്നു. (ബഖറ 177) റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുന്നതാണ്. എന്നാല്‍ മൂന്ന് നന്മകളുടെ പ്രതിഫലം വീണ്ടും അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. പ്രയോജനകരമായ അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികള്‍ക്ക് മരണാനന്തരവും ചില കര്‍മ്മങ്ങളുടെയും നന്മകളുടെയും പ്രതിഫലം എത്തിച്ചേരുന്നതാണ്. 1. അവന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. 2. അവന്‍ വിട്ടിട്ട് പോയ സല്‍സന്താനം. 3. അവന്‍ പിന്‍ഗാമികള്‍ക്ക് നല്‍കിയ പരിശുദ്ധ ഖുര്‍ആന്‍. 4. അവന്‍ നിര്‍മ്മിച്ച മസ്ജിദ്. 5. യാത്രക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭവനം. 6. അവന്‍ ഒഴുക്കിയ അരുവി. 7. അവന്‍റെ ജീവിതത്തിലും ആരോഗ്യ സമയത്തും അവന്‍റെ സമ്പത്തില്‍ നിന്നും പുറപ്പെടുവിച്ച ദാനം. (ഇബ്നു മാജ) ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് വഖ്ഫ്. സാധാരണ ദാനധര്‍മ്മങ്ങള്‍ അല്‍പ്പ സമയത്തേക്ക് മാത്രമുള്ളതായിരിക്കും. വഖ്ഫിന്‍റെ പ്രയോജനം ഇന്നും എന്നും പ്രയോജനപ്പെടുന്നതാണ്. ആര്‍ക്കെങ്കിലും വല്ലതും ദാനം ചെയ്താല്‍ അവര്‍ അതിന്‍റെ ഉടമകളാകുന്നതാണ്. എന്നാല്‍ വല്ല ഭൂമിയും വഖ്ഫ് ചെയ്താല്‍ വഖ്ഫ് ചെയ്തവരുടെ ഉടമാവകാശത്തില്‍ നിന്നും അത് പുറപ്പെട്ട് അല്ലാഹുവിന്‍റെ അധികാരത്തില്‍ ആയിത്തീരുന്നതാണ്. അത് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ അത് ചിലവഴിക്കപ്പെടുകയും വ്യക്തകള്‍ക്ക് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമാണ്. പക്ഷേ, ആര്‍ക്കും ആരുടെയും ഉടമാവകാശത്തില്‍ എത്തിച്ചേരുന്നതല്ല. 
 ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി വഖ്ഫ് ചെയ്തത് റസൂലുല്ലാഹി (സ) തന്നെയാണ്. അനുഗ്രഹീത മസ്ജിദുന്നബവിയുടെ സ്ഥലം റസൂലുല്ലാഹി (സ) വഖ്ഫ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് റസൂലുല്ലാഹി (സ)യും സഹാബികളും ധാരാളം വഖ്ഫുകള്‍ നിര്‍വ്വഹിച്ചു. മുഖയ്രീഖ് എന്ന് പേരുള്ള ഒരു യഹൂദ വംശജന്‍ ഉഹ്ദ് യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം കൂടി ശത്രുക്കളോട് യുദ്ധം ചെയ്തു. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഏഴ് തോട്ടങ്ങള്‍ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഏഴ് തോട്ടങ്ങളും വഖ്ഫ് ചെയ്തു. (അല്‍ ഇസ്ആഫ്) പ്രവാചകീയ യുഗത്തില്‍ ഔദ്യോഗികമായ നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. അദ്ദേഹത്തിന് ഖൈബറില്‍ ലഭിച്ച വിലയേറിയ ഭൂമി അദ്ദേഹം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുകയും റസൂലുല്ലാഹി (സ)യോട് അഭിപ്രായം ആരായുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അതിന്‍റെ അടിസ്ഥാനത്തെ അവശേഷിപ്പിക്കുകയും അതിന്‍റെ പ്രയോജനം ദാനം നല്‍കുകയും ചെയ്യുക. അങ്ങനെ ഉമര്‍ (റ) ഖൈബറിലെ ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അഗതികള്‍ക്കും അടിമത്വ മോചനത്തിനും വഖ്ഫ് ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഇത് വില്‍ക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശമായി നല്‍കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. (ബുഖാരി) മറ്റൊരു വഖ്ഫ് ഉസ്മാന്‍ (റ) ചെയ്തതായിരുന്നു. മദീനയില്‍ ജലക്ഷാമം ഉണ്ടായപ്പോള്‍ റൂമാ എന്ന് പേരുള്ള ഒരു കിണര്‍ വാങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ദാനം നല്‍കി. (തിര്‍മിദി) വേറൊരു വഖ്ഫ് അലിയ്യ് (റ)ന്‍റേതായിരുന്നു. അബീമീസര്‍ എന്ന തടാകം അലിയ്യ് (റ) ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയും മകന്‍ ഹുസൈന്‍ (റ)നെ അതിന്‍റെ മുതവല്ലിയായി പ്രഖ്യാപിക്കുകയും ചെയ്തു. (താരീഖുല്‍ ഔഖാഫ് 94) അബൂബക്ര്‍ സിദ്ദീഖ് (റ) മക്കയിലുണ്ടായിരുന്ന വീട് സ്വന്തം മക്കളുടെ മേല്‍ വഖ്ഫ് ചെയ്തു. (താരീഖ് 80) ഇപ്രകാരം ധാരാളം സഹാബികള്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിവിധ നന്മകള്‍ക്കായി വഖ്ഫുകള്‍ ചെയ്തു. അബുദ്ദര്‍ദാഅ് (റ), അബൂത്വല്‍ഹ (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), ജുബൈര്‍ (റ), സഅദ് (റ), ഹകീം (റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ), ഖാലിദ് (റ), കഅ്ബ് (റ) മുതലായ സഹാബികളുടെ നാമങ്ങള്‍ ഈ കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. 
 സഹാബിവര്യന്മാര്‍ക്ക് ശേഷം താബിഉകളും തുടര്‍ന്ന് തബ്ഉത്താബിഉകളും നിരവധി ഭൂമികള്‍ വഖ്ഫ് ചെയ്തു. ഉമവീ, അബ്ബാസീ ഭരണഘട്ടങ്ങള്‍ വഖ്ഫുകളുടെ വസന്തകാലമായിരുന്നു. മുസ്ലിംകള്‍ ചെന്ന സ്ഥലങ്ങളിലെല്ലാം ധാരാളം വഖ്ഫുകള്‍ നടന്നു. ഇന്ത്യാ മഹാരാജ്യം വഖ്ഫുകളുടെ വലിയൊരു കേന്ദ്രമായി. ഭരണാധികാരികള്‍ മാത്രമല്ല, സമ്പന്നരും സാധുക്കളുമായ ജനങ്ങള്‍ ധാരാളം ഭൂമികളും വസ്തുക്കളും വഖ്ഫുകള്‍ ചെയ്തു. ഈ രാജ്യത്തെ നിരവധി ഭൂസ്വത്തുക്കള്‍, മസ്ജിദുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍, മദ്റസകള്‍, ഖബ്ര്‍സ്ഥാനുകള്‍ മാത്രമല്ല, ജാതിമത വിത്യാസമില്ലാതെ യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടു. ഇന്നും അത് തുടരുന്നു. ഖിയാമത്ത് വരെ തുടരുകയും ചെയ്യുന്നതാണ്. 
 1857-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ധാരാളം വഖ്ഫ് സ്വത്തുക്കളും അവര്‍ കയ്യേറുകയുണ്ടായി. പക്ഷേ, മുസ്ലിംകള്‍ അതിനെതിരില്‍ പ്രതിഷേധിച്ചു. അവസാനം അവര്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിച്ചുള്ള വഖ്ഫ് സ്ഥലങ്ങള്‍ മുസ്ലിംകളുടേതാണെന്ന് അംഗീകരിക്കുകയും 1863-ല്‍ പാസാക്കിയ ആക്ടിലെ 20-ാം വകുപ്പിന് കീഴില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ നോട്ടം മുസ്ലിംകളെ ഏല്‍പ്പിക്കുകയും ചെയ്തു.
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ല്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്: 
 1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത് .
 2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്. 
 3, വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
 4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 
 5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു. 
 6, 1995 ലെ ആക്ട് അനുസരിച്ച് മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്. 
 7, 1995 ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്. 
 8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍ ആ വഖ്ഫിന്‍റെ അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്. 
 9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്. 
 10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്. 
 11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്. 
 12, വഖ്ഫ് ആക്ട് 1995ലെ 61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്. 
 13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു: 
 14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു. 
 15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
  ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്. 
 എന്തായാലും പുതയ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു: തത്ഫലമായി ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ അത് ഏല്‍പ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവരില്‍ നിന്നും ഈ കമ്മിറ്റി അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന് അവര്‍ 15 ദിവസമാണ് നല്‍കിയത്. അതില്‍ ഏഴ് ദിവസം കഴിഞ്ഞ് കടന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതര മുസ്ലിം സംഘടനകളുരടെ സഹകരണത്തോടെ ജെ പി സി ക്ക് വിശാലമായ നിലയില്‍ എതിര് അഭിപ്രായം രേഖപ്പെടുത്താനുള്ള ലളിതമായ ഒരു മാര്‍ഗ്ഗം തുറന്നിരിക്കുകയാണ്. ബോര്‍ഡ് സമര്‍പ്പിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എല്ലാവരുടെയും എതിര് അഭിപ്രായം ജെ പി സി ക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. ഇതുവഴി നാം എല്ലാവരും ജെ പി സി ക്ക് എതിര് അഭിപ്രായം രേഖപ്പെടുത്തല്‍ പ്രധാനപ്പെട്ട ബാധ്യതയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവഴി പല ലക്ഷം ഈ മെയിലുകള്‍ അയക്കപ്പെട്ടുകഴിഞ്ഞു: എന്നാല്‍ ഇനിയും ധാരാളം ഈ മെയിലുകള്‍ അയക്കേണ്ടതായിട്ടുണ്ട്. മസ്ജിദിന്‍റെ മുന്നിലും മറ്റും ഒട്ടിക്കപ്പെട്ടിട്ടുള്ള അല്ലങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സമൃദ്ധമായി ലഭിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് മുഴുവന്‍ സഹോദരി സഹോദരന്‍മാരും എതര് അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നോട്ട് വരിക. 
 ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ഉയരുന്ന കരങ്ങള്‍ക്ക് വലിയ വിലയുണ്ട് താഴ്ന്ന് കിടക്കുന്ന കൈകള്‍ക്ക് യാതൊരു വിലയുമില്ല. ആകയാല്‍ സര്‍വ്വ ശേഷിയും ഉപയോഗിച്ച് ജെ പി സി ക്ക് എതിര് അഭിപ്രായം അയക്കുക. പുതിയ വഖ്ഫ് ഭേതഗതി ബില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ലന്നും പൂര്‍ണ്ണമായും തള്ളികളയുന്നുവെന്നും ഗവര്‍മെന്‍റിനെ അറിയിക്കുക. അക്രമ പരമായ ഈ കരിനിയമം ഞങ്ങള്‍ സ്വകരിക്കുകയില്ലന്നും വഖ്ഫ് സ്വത്തിന് ബലഹീനത ഉണ്ടാക്കുകയും വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം അപകടപ്പെടുകയും ചെയ്യുന്ന നിലയില്‍ 1995ലെ വഖ്ഫ് ആക്ടില്‍ യാതൊരു ഭേതഗതിയും വരുത്തരുതെന്നും നാം ഉറക്കെ പ്രഖ്യാപിക്കുക. 
  പണ്ഡിതരും സേവന സന്നദ്ധരായ യുവാക്കളും മുന്നോട്ട് വന്ന് ഓരോ ആളുകളേയും സന്ദര്‍ശിച്ച് അവരെക്കൊണ്ട് എത്രയും പെട്ടന്ന് ഈ മെയില്‍ അയപ്പിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ഇതുകൂടാതെ അടുത്ത ദിവസങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വേറെയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാമെല്ലാവരും അവ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മതപരവും സാമൂഹ്യവുമായ കര്‍ത്തവ്യമാണ്. ഒറ്റക്കെട്ടായി നേതൃത്വത്തിന് പിന്നില്‍ നാം അണിനിരക്കുക. അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ. ! 

*********************************


*ഡോ: സഊദ് ആലം ഖാസിമി*

(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)

 ഇസ്ലാമിക നിയമത്തിലും മുസ്ലിം സമൂഹത്തിലും വഖ്ഫിന് വലിയ പ്രാധാന്യമാണുള്ളത്. സാധുക്കള്‍, വിധവകള്‍, അനാഥര്‍, നിര്‍ദ്ദനര്‍ മുതലായവര്‍ക്കും ഇതര നന്മകളുടെ വഴികളിലും സമ്പത്ത് ചിലവഴിക്കാന്‍ ഖുര്‍ആന്‍ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മൂസാ നബി നിങ്ങളുടെ അരികില്‍ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങള്‍ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു. (ആലുഇംറാന്‍ 92). നന്മ നിറഞ്ഞവര്‍ സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബന്ധുക്കള്‍ക്കും അനാഥര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകര്‍ക്കും മോചനത്തിനും സമ്പത്ത് നല്‍കുന്നു. (ബഖറ 177) റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുന്നതാണ്. എന്നാല്‍ മൂന്ന് നന്മകളുടെ പ്രതിഫലം വീണ്ടും അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. പ്രയോജനകരമായ അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികള്‍ക്ക് മരണാനന്തരവും ചില കര്‍മ്മങ്ങളുടെയും നന്മകളുടെയും പ്രതിഫലം എത്തിച്ചേരുന്നതാണ്. 1. അവന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. 2. അവന്‍ വിട്ടിട്ട് പോയ സല്‍സന്താനം. 3. അവന്‍ പിന്‍ഗാമികള്‍ക്ക് നല്‍കിയ പരിശുദ്ധ ഖുര്‍ആന്‍. 4. അവന്‍ നിര്‍മ്മിച്ച മസ്ജിദ്. 5. യാത്രക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭവനം. 6. അവന്‍ ഒഴുക്കിയ അരുവി. 7. അവന്‍റെ ജീവിതത്തിലും ആരോഗ്യ സമയത്തും അവന്‍റെ സമ്പത്തില്‍ നിന്നും പുറപ്പെടുവിച്ച ദാനം. (ഇബ്നു മാജ) ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് വഖ്ഫ്. സാധാരണ ദാനധര്‍മ്മങ്ങള്‍ അല്‍പ്പ സമയത്തേക്ക് മാത്രമുള്ളതായിരിക്കും. വഖ്ഫിന്‍റെ പ്രയോജനം ഇന്നും എന്നും പ്രയോജനപ്പെടുന്നതാണ്. ആര്‍ക്കെങ്കിലും വല്ലതും ദാനം ചെയ്താല്‍ അവര്‍ അതിന്‍റെ ഉടമകളാകുന്നതാണ്. എന്നാല്‍ വല്ല ഭൂമിയും വഖ്ഫ് ചെയ്താല്‍ വഖ്ഫ് ചെയ്തവരുടെ ഉടമാവകാശത്തില്‍ നിന്നും അത് പുറപ്പെട്ട് അല്ലാഹുവിന്‍റെ അധികാരത്തില്‍ ആയിത്തീരുന്നതാണ്. അത് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ അത് ചിലവഴിക്കപ്പെടുകയും വ്യക്തകള്‍ക്ക് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമാണ്. പക്ഷേ, ആര്‍ക്കും ആരുടെയും ഉടമാവകാശത്തില്‍ എത്തിച്ചേരുന്നതല്ല. 
 ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി വഖ്ഫ് ചെയ്തത് റസൂലുല്ലാഹി (സ) തന്നെയാണ്. അനുഗ്രഹീത മസ്ജിദുന്നബവിയുടെ സ്ഥലം റസൂലുല്ലാഹി (സ) വഖ്ഫ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് റസൂലുല്ലാഹി (സ)യും സഹാബികളും ധാരാളം വഖ്ഫുകള്‍ നിര്‍വ്വഹിച്ചു. മുഖയ്രീഖ് എന്ന് പേരുള്ള ഒരു യഹൂദ വംശജന്‍ ഉഹ്ദ് യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം കൂടി ശത്രുക്കളോട് യുദ്ധം ചെയ്തു. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഏഴ് തോട്ടങ്ങള്‍ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഏഴ് തോട്ടങ്ങളും വഖ്ഫ് ചെയ്തു. (അല്‍ ഇസ്ആഫ്) പ്രവാചകീയ യുഗത്തില്‍ ഔദ്യോഗികമായ നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. അദ്ദേഹത്തിന് ഖൈബറില്‍ ലഭിച്ച വിലയേറിയ ഭൂമി അദ്ദേഹം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുകയും റസൂലുല്ലാഹി (സ)യോട് അഭിപ്രായം ആരായുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അതിന്‍റെ അടിസ്ഥാനത്തെ അവശേഷിപ്പിക്കുകയും അതിന്‍റെ പ്രയോജനം ദാനം നല്‍കുകയും ചെയ്യുക. അങ്ങനെ ഉമര്‍ (റ) ഖൈബറിലെ ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അഗതികള്‍ക്കും അടിമത്വ മോചനത്തിനും വഖ്ഫ് ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഇത് വില്‍ക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശമായി നല്‍കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. (ബുഖാരി) മറ്റൊരു വഖ്ഫ് ഉസ്മാന്‍ (റ) ചെയ്തതായിരുന്നു. മദീനയില്‍ ജലക്ഷാമം ഉണ്ടായപ്പോള്‍ റൂമാ എന്ന് പേരുള്ള ഒരു കിണര്‍ വാങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ദാനം നല്‍കി. (തിര്‍മിദി) വേറൊരു വഖ്ഫ് അലിയ്യ് (റ)ന്‍റേതായിരുന്നു. അബീമീസര്‍ എന്ന തടാകം അലിയ്യ് (റ) ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയും മകന്‍ ഹുസൈന്‍ (റ)നെ അതിന്‍റെ മുതവല്ലിയായി പ്രഖ്യാപിക്കുകയും ചെയ്തു. (താരീഖുല്‍ ഔഖാഫ് 94) അബൂബക്ര്‍ സിദ്ദീഖ് (റ) മക്കയിലുണ്ടായിരുന്ന വീട് സ്വന്തം മക്കളുടെ മേല്‍ വഖ്ഫ് ചെയ്തു. (താരീഖ് 80) ഇപ്രകാരം ധാരാളം സഹാബികള്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിവിധ നന്മകള്‍ക്കായി വഖ്ഫുകള്‍ ചെയ്തു. അബുദ്ദര്‍ദാഅ് (റ), അബൂത്വല്‍ഹ (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), ജുബൈര്‍ (റ), സഅദ് (റ), ഹകീം (റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ), ഖാലിദ് (റ), കഅ്ബ് (റ) മുതലായ സഹാബികളുടെ നാമങ്ങള്‍ ഈ കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. 
 സഹാബിവര്യന്മാര്‍ക്ക് ശേഷം താബിഉകളും തുടര്‍ന്ന് തബ്ഉത്താബിഉകളും നിരവധി ഭൂമികള്‍ വഖ്ഫ് ചെയ്തു. ഉമവീ, അബ്ബാസീ ഭരണഘട്ടങ്ങള്‍ വഖ്ഫുകളുടെ വസന്തകാലമായിരുന്നു. മുസ്ലിംകള്‍ ചെന്ന സ്ഥലങ്ങളിലെല്ലാം ധാരാളം വഖ്ഫുകള്‍ നടന്നു. ഇന്ത്യാ മഹാരാജ്യം വഖ്ഫുകളുടെ വലിയൊരു കേന്ദ്രമായി. ഭരണാധികാരികള്‍ മാത്രമല്ല, സമ്പന്നരും സാധുക്കളുമായ ജനങ്ങള്‍ ധാരാളം ഭൂമികളും വസ്തുക്കളും വഖ്ഫുകള്‍ ചെയ്തു. ഈ രാജ്യത്തെ നിരവധി ഭൂസ്വത്തുക്കള്‍, മസ്ജിദുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍, മദ്റസകള്‍, ഖബ്ര്‍സ്ഥാനുകള്‍ മാത്രമല്ല, ജാതിമത വിത്യാസമില്ലാതെ യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടു. ഇന്നും അത് തുടരുന്നു. ഖിയാമത്ത് വരെ തുടരുകയും ചെയ്യുന്നതാണ്. 
 1857-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ധാരാളം വഖ്ഫ് സ്വത്തുക്കളും അവര്‍ കയ്യേറുകയുണ്ടായി. പക്ഷേ, മുസ്ലിംകള്‍ അതിനെതിരില്‍ പ്രതിഷേധിച്ചു. അവസാനം അവര്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിച്ചുള്ള വഖ്ഫ് സ്ഥലങ്ങള്‍ മുസ്ലിംകളുടേതാണെന്ന് അംഗീകരിക്കുകയും 1863-ല്‍ പാസാക്കിയ ആക്ടിലെ 20-ാം വകുപ്പിന് കീഴില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ നോട്ടം മുസ്ലിംകളെ ഏല്‍പ്പിക്കുകയും ചെയ്തു.
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ല്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്: 
 1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത് .
 2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്. 
 3, വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
 4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 
 5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു. 
 6, 1995 ലെ ആക്ട് അനുസരിച്ച് മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്. 
 7, 1995 ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്. 
 8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍ ആ വഖ്ഫിന്‍റെ അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്. 
 9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്. 
 10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്. 
 11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്. 
 12, വഖ്ഫ് ആക്ട് 1995ലെ 61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്. 
 13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു: 
 14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു. 
 15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
  ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്. 
 എന്തായാലും പുതയ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു: തത്ഫലമായി ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ അത് ഏല്‍പ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവരില്‍ നിന്നും ഈ കമ്മിറ്റി അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന് അവര്‍ 15 ദിവസമാണ് നല്‍കിയത്. അതില്‍ ഏഴ് ദിവസം കഴിഞ്ഞ് കടന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതര മുസ്ലിം സംഘടനകളുരടെ സഹകരണത്തോടെ ജെ പി സി ക്ക് വിശാലമായ നിലയില്‍ എതിര് അഭിപ്രായം രേഖപ്പെടുത്താനുള്ള ലളിതമായ ഒരു മാര്‍ഗ്ഗം തുറന്നിരിക്കുകയാണ്. ബോര്‍ഡ് സമര്‍പ്പിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എല്ലാവരുടെയും എതിര് അഭിപ്രായം ജെ പി സി ക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. ഇതുവഴി നാം എല്ലാവരും ജെ പി സി ക്ക് എതിര് അഭിപ്രായം രേഖപ്പെടുത്തല്‍ പ്രധാനപ്പെട്ട ബാധ്യതയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവഴി പല ലക്ഷം ഈ മെയിലുകള്‍ അയക്കപ്പെട്ടുകഴിഞ്ഞു: എന്നാല്‍ ഇനിയും ധാരാളം ഈ മെയിലുകള്‍ അയക്കേണ്ടതായിട്ടുണ്ട്. മസ്ജിദിന്‍റെ മുന്നിലും മറ്റും ഒട്ടിക്കപ്പെട്ടിട്ടുള്ള അല്ലങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സമൃദ്ധമായി ലഭിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് മുഴുവന്‍ സഹോദരി സഹോദരന്‍മാരും എതര് അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നോട്ട് വരിക. 
 ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ഉയരുന്ന കരങ്ങള്‍ക്ക് വലിയ വിലയുണ്ട് താഴ്ന്ന് കിടക്കുന്ന കൈകള്‍ക്ക് യാതൊരു വിലയുമില്ല. ആകയാല്‍ സര്‍വ്വ ശേഷിയും ഉപയോഗിച്ച് ജെ പി സി ക്ക് എതിര് അഭിപ്രായം അയക്കുക. പുതിയ വഖ്ഫ് ഭേതഗതി ബില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ലന്നും പൂര്‍ണ്ണമായും തള്ളികളയുന്നുവെന്നും ഗവര്‍മെന്‍റിനെ അറിയിക്കുക. അക്രമ പരമായ ഈ കരിനിയമം ഞങ്ങള്‍ സ്വകരിക്കുകയില്ലന്നും വഖ്ഫ് സ്വത്തിന് ബലഹീനത ഉണ്ടാക്കുകയും വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം അപകടപ്പെടുകയും ചെയ്യുന്ന നിലയില്‍ 1995ലെ വഖ്ഫ് ആക്ടില്‍ യാതൊരു ഭേതഗതിയും വരുത്തരുതെന്നും നാം ഉറക്കെ പ്രഖ്യാപിക്കുക. 
  പണ്ഡിതരും സേവന സന്നദ്ധരായ യുവാക്കളും മുന്നോട്ട് വന്ന് ഓരോ ആളുകളേയും സന്ദര്‍ശിച്ച് അവരെക്കൊണ്ട് എത്രയും പെട്ടന്ന് ഈ മെയില്‍ അയപ്പിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ഇതുകൂടാതെ അടുത്ത ദിവസങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വേറെയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാമെല്ലാവരും അവ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മതപരവും സാമൂഹ്യവുമായ കര്‍ത്തവ്യമാണ്. ഒറ്റക്കെട്ടായി നേതൃത്വത്തിന് പിന്നില്‍ നാം അണിനിരക്കുക. അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ. ! 

************************

വഖ്ഫ് എന്നാല്‍ എന്താണ്?


മൗലാനാ സജ്ജാദ് നുഅ്മാനി
***************************

 വഖ്ഫിനെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം. പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
***************************

 പരിശുദ്ധ ഖുര്‍ആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ള മുസ്ലിംകളുടെ വ്യക്തി നിയമത്തിലെ പ്രധാന ഭാഗമാണ് വഖ്ഫുകള്‍. സമ്പന്നരും സാധുക്കളുമായ മുന്‍ഗാമികള്‍ വഖ്ഫുകള്‍ ചെയ്യാന്‍ വലിയ ആവേശം പുലര്‍ത്തിയിരുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും എന്നത് ചരിത്രത്തില്‍ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഇസ്ലാമില്‍ തന്നെ വ്യക്തവും ശക്തവുമായ വ്യവസ്ഥകളുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള അമുസ്ലിം ഭരണകൂടങ്ങളും വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ അമുസ്ലിം ഭരണാധികാരികള്‍ പോലും വലിയ താല്പര്യം കാട്ടിയിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിം നേതാക്കളെല്ലാവരും മുസ്ലിം വ്യക്തി നിയമവും, പ്രത്യേകിച്ചും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കണമെന്ന് സമരനായകരെ അറിയിക്കുകയും അവര്‍ അത് പല സന്ദര്‍ഭങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ എല്ലാ മതസ്ഥരുടെയും സ്വത്തുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പറയപ്പെട്ടു. 
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ലില്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. 
 ഇതിനിടയില്‍ വഖ്ഫിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉളവാക്കുന്ന ചില പ്രചാരണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് പണ്ഡിതരും വിദ്യാര്‍ത്ഥികളും പ്രഭാഷകരും എഴുത്തുകാരും വഖ്ഫിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ശരിയായ വഖ്ഫുകളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനമായ ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. 
 അളവറ്റ ദയാലുവായ പടച്ചവന്‍ മനുഷ്യനെ സാമൂഹിക ജീവിയായിട്ടാണ് സംവിധാനിച്ചിട്ടുള്ളത്. ഇവിടെ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഗുണപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പരസ്പരം സേവന സഹായങ്ങള്‍ ചെയ്യുന്ന സ്വഭാവം പണ്ട് മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ട്. എന്നാല്‍ മനുഷ്യനെ ഈ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കാന്‍ പിശാചും മനസ്സും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിന് തുടക്കം മുതല്‍ക്ക് തന്നെ പ്രവാചകന്മാര്‍ വരുകയും ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഈ വിഷയത്തില്‍ അങ്ങേയറ്റം സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമായ പ്രബോധന ഉദ്ബോധനങ്ങളാണ് നടത്തിയത്. 
 റസൂലുല്ലാഹി (സ) പഠിപ്പിച്ചു: ദാനധര്‍മ്മങ്ങള്‍ പല വിഭാഗമാണ്. ആരെയും അന്യായമായി ഉപദ്രവിക്കാതിരിക്കുന്നതും മനസ്സാ, വാചാ, കര്‍മ്മണാ സഹായിക്കുന്നതും ദാനമാണ്. പ്രത്യേകിച്ചും പടച്ചവന്‍ കനിഞ്ഞരുളിയ സമ്പത്ത് ആവശ്യക്കാരായ ആളുകള്‍ക്ക് നല്‍കിക്കൊണ്ടുള്ള ദാനധര്‍മ്മങ്ങള്‍ വളരെ മഹത്തരമാണ്. സാമ്പത്തിക ദാനധര്‍മ്മം രണ്ട് ഭാഗമാണ്. 1. പടച്ചവന്‍ നമുക്ക് നല്‍കിയ പണം, ഭൂമി, സാധന സാമഗ്രികള്‍ ഇവയില്‍ ഒരു ഭാഗം സാധുക്കളായ ആളുകള്‍ക്ക് നല്‍കുകയും അവരെ അതിന്‍റെ ഉടമകളാക്കുകയും ചെയ്യുക. ഇത് വളരെ മഹത്തരമായ ദാനമാണ്. ഇതിന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. ആവശ്യക്കാരായ ആളുകളെ കണ്ടാല്‍ കഴിവിന്‍റെ പരമാവധി സഹായിക്കുക തന്നെ വേണം. തീര്‍ച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്‍റെ ഉദ്യോഗസ്ഥര്‍ക്കും (ഇസ്ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവര്‍ക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ളവര്‍ക്കും വഴിയാത്രികര്‍ക്കും നല്‍കപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കല്‍ നിന്നുമുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) ഈ ദാനധര്‍മ്മം വളരെ ശ്രേഷ്ടകരമാണെങ്കിലും ഇതിന്‍റെ പരിധി പരിമിതമായിരിക്കും. 2. എന്നാല്‍ ഇതോടൊപ്പം രണ്ടാമത്തെ മറ്റൊരു ദാനധര്‍മ്മമുണ്ട്. അതായത്, നമ്മുടെ സകല വസ്തുവകകളുടെയും ഉടമാധികാരം സര്‍വ്വലോക പരിപാലകനായ പടച്ചവനാണെങ്കിലും പടച്ചവന്‍ താല്‍ക്കാലികമായ നിലയില്‍ നമ്മെ അതിന്‍റെ ഉടമകളാക്കിയിരിക്കുന്നു. ഇവിടെ നമ്മള്‍ ഒരു സമ്പത്തിനെക്കുറിച്ച് ഇപ്രകാരം മനസ്സുകൊണ്ട് തീരുമാനം എടുത്ത് പറയുക: എന്‍റെ ഈ ഭൂമി അല്ലെങ്കില്‍ ഭവനം അല്ലെങ്കില്‍ തോട്ടം അല്ലെങ്കില്‍ ഇന്ന വസ്തു എന്‍റെ താല്‍ക്കാലിക ഉടമാധികാരത്തില്‍ നിന്നും മാറ്റി മഹോന്നതനായ പടച്ചവന്‍റെ ഉടമാധികാരത്തിലേക്ക് മാറ്റുന്നു. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. പടച്ചവന് അടിമകളുടെ സമ്പത്തുകളൊന്നും ആവശ്യമില്ല. ഇവിടെ പടച്ചവന്‍ വഖ്ഫ് ചെയ്ത വ്യക്തിയോട് പറയുന്നു: ഇത് ഏതെല്ലാം ഭാഗത്താണ് ചിലവഴിക്കേണ്ടതെന്ന് താങ്കള്‍ പറയുക. ഇവിടെ അദ്ദേഹം ആ സ്ഥാനങ്ങള്‍ പറയുന്നു. ഇത് എന്‍റെ കുടുബത്തിന്, ഇന്ന കുടുംബത്തിന്, ഈ നാട്ടുകാര്‍ക്ക്, മുഴുവന്‍ ജനങ്ങള്‍ക്ക്, വിധവകള്‍ക്ക്, അനാഥര്‍ക്ക്, മൃഗങ്ങള്‍ക്ക്, പറവകള്‍ക്ക് എന്നിങ്ങനെ അദ്ദേഹത്തിന് ചിലവഴിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം അദ്ദേഹം പറഞ്ഞാല്‍ പ്രസ്തുത സമ്പത്ത് പറയപ്പെട്ട സ്ഥാനത്ത് മാത്രം ചിലവഴിക്കേണ്ടതാണ്. അതിന്‍റെ ഉടമാധികാരം ആര്‍ക്കും ഉണ്ടാകുന്നതല്ല. എന്നാല്‍ ലോകാവസാനം വരെ അല്ലെങ്കില്‍ അത് നിലനില്‍ക്കുന്ന കാലഘട്ടം വരെ അത് പറയപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും അതിന്‍റെ പ്രതിഫലം വഖ്ഫ് ചെയ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്. 
 കാരുണ്യത്തിന്‍റെ തിരുദൂതന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) വഖ്ഫിനെ പ്രേരിപ്പിക്കുക മാത്രമല്ല, ധാരാളം സമ്പത്ത് വഖ്ഫ് ചെയ്യുകയുമുണ്ടായി. മഹാന്മാരായ സഹാബിവര്യന്മാര്‍ ഇതില്‍ മത്സരിച്ച് മുന്നേറി. മുന്‍ഗാമികളായ മഹത്തുക്കളും ഇത് ആവേശത്തോടെ നിര്‍വ്വഹിക്കുകയുണ്ടായി. മുസ്ലിം സമുദായത്തില്‍ ധാരാളം വീഴ്ചകളും തിന്മകളും ഉണ്ടായെങ്കിലും വഖ്ഫ് ചെയ്യുന്ന പരമ്പര എല്ലാ കാലഘട്ടത്തിലും സര്‍വ്വ സ്ഥലങ്ങളിലും സജീവമായിരുന്നു. വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളും വലിയ സമ്പന്നരും മാത്രമാണെന്ന ഒരു പ്രചാരണം ഇന്ന് നടക്കുന്നുണ്ട്. അത് ശരിയല്ല. സാധുക്കളായ ജനങ്ങളും അന്നും ഇന്നും വഖ്ഫില്‍ പങ്കെടുക്കുന്നുണ്ട്. അതുപോലെ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ ധാരാളം ഭൂസ്വത്തുക്കള്‍ വഖ്ഫ് ചെയ്തുവെന്നും മുസ്ലിംകള്‍ മറ്റുള്ളവരുടെ ഭൂമികള്‍ വഖ്ഫിന്‍റെ പേരില്‍ കയ്യേറിയെന്നും ചിലര്‍ വാദിക്കുന്നു. ഇതും അവാസ്തവമാണ്. കാരണം മറ്റുള്ളവരുടെ ഭൂമി കയ്യേറി വഖ്ഫ് ചെയ്യുക സാധ്യമേയല്ല. മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതിന് വഖ്ഫ് എന്നല്ല പറയുന്നത്, ഗസ്ബ് (അപഹരണം) എന്നാണ് പറയുന്നത്. ഇസ്ലാമിക ശരീഅത്തില്‍ വഖ്ഫിന്‍റെ മഹത്വം പറഞ്ഞതുപോലെ അപഹരണത്തിന്‍റെ ദൂശ്യങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അപഹരിച്ച ഭൂമിയും ഓരോ വസ്തുക്കളും അവകാശികള്‍ക്ക് തിരിച്ച് കൊടുക്കണമെന്നതാണ് ഇസ്ലാമിക നിയമം. 
 അതുപോലെ വഖ്ഫ് സ്വത്തുക്കള്‍ മസ്ജിദിനും മദ്റസയ്ക്കും മാത്രമാണ് വഖ്ഫ് ചെയ്യേണ്ടതെന്ന് അമുസ്ലിംകള്‍ മാത്രമല്ല, മുസ്ലിംകളിലും വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചിട്ടുണ്ട്. തല്‍ഫലമായി അസ്ഥാനത്ത് മസ്ജിദുകളും മദ്റസകളും സ്ഥാപിക്കുന്ന പ്രവണതകളും കാണാന്‍ കഴിയും. തീര്‍ച്ചയായും ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതും അതിനുവേണ്ടി ഭൂമി വിട്ടുകൊടുക്കുന്നതും വളരെ ഉന്നതമായ വഖ്ഫാണ്. പക്ഷേ, വഖ്ഫ് ചെയ്യേണ്ടത് അതിന് മാത്രമല്ല, ജനങ്ങള്‍ക്ക് എന്നല്ല സൃഷ്ടികള്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വ്വ മേഖലകളിലും വഖ്ഫ് ചെയ്യാവുന്നതാണ്. മുന്‍ഗാമികള്‍ ചെയ്തിട്ടുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഹോസ്റ്റലുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഖബ്ര്‍സ്ഥാനങ്ങളും നിലവില്‍ വന്നു. അതെ, സമൂഹത്തിന്‍റെ ആവശ്യ നിര്‍വ്വഹണവും പുരോഗതിയും ഭരണകൂടത്തിന്‍റെ മാത്രം ബാധ്യതയല്ല. അത് സമ്പത്തും ശേഷിയുമുള്ള എല്ലാവരുടേതുമാണെന്നും സമ്പന്നരായ ആളുകള്‍ ഇതിന് മുന്നിട്ടിറങ്ങണമെന്നും മറ്റുള്ളവര്‍ അതിനെ പ്രയോജനപ്പെടുത്താന്‍ സംരക്ഷിക്കാനും പരിശ്രമിക്കണമെന്നും വഖ്ഫ് പഠിപ്പിക്കുന്നു. 
 ഈ പരിപ്രേക്ഷ്യത്തില്‍ മുന്‍ഗാമികളുടെ വഖ്ഫുകളിലേക്ക് നോക്കുമ്പോള്‍ അത്ഭുതകരമായ ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. * ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോയ ഒരു സഹോദരി പടച്ചവന്‍ നല്‍കിയ സമ്പത്ത് കൂടുതല്‍ പ്രയോജനപ്പെടണമെന്ന ആഗ്രഹത്തില്‍ കുറച്ച് പണവുമായി മക്കയിലെത്തുന്നു. ഇത് നിലനില്‍ക്കുന്ന ദാനമായി ആരെങ്കിലും സ്വീകരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അവര്‍ ആളുകളെ അന്വേഷിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്നുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും അവസാനം പലായനം ചെയ്ത് മക്കയിലെത്തുകയും ചെയ്ത ഏതാനും പണ്ഡിതരെ അവര്‍ കണ്ടെത്തി പ്രസ്തുത തുക അവിടെ ഏല്‍പ്പിക്കുന്നു. അവര്‍ അതുകൊണ്ട് മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് തന്നെ ഒരു പാഠശാല ആരംഭിക്കുന്നു. ഈ പാഠശാലയ്ക്ക് അവരുടെ പേര് വെക്കാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവര്‍ ഇതിന് അല്‍ മദ്റസത്തുസ്സൗലത്തിയ്യ എന്ന് പേര് വെച്ച് സൗലത്ത് ബീഗം എന്ന മഹിളയുടെ നാമം അനുശ്വരമാക്കുന്നു. ഇന്നും മക്കയില്‍ മക്കളില്ലാത്ത ആ സ്ത്രീയ്ക്ക് ആയിരക്കണക്കിന് സല്‍സന്താനങ്ങളെ സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെ വിളക്കായി സൗലത്തിയ്യ പ്രകാശിക്കുന്നു. * ശാമില്‍ ജനങ്ങള്‍ അധികമായി വഖ്ഫ് ചെയ്തതിനാല്‍ വഖ്ഫ് മന്ത്രാലയം എന്ന ഒരു സമിതി രൂപീകരിക്കുകയും ആരെങ്കിലും വഖ്ഫ് ചെയ്യുന്നെങ്കില്‍ ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട് മാത്രം ചെയ്യണമെന്നും അല്ലെങ്കില്‍ അസ്ഥാനത്ത് വഖ്ഫുകള്‍ അധികരിക്കുമെന്നും ഭരണകൂടം പ്രഖ്യാപിക്കുന്നു. ഈ മന്ത്രാലയത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. അവര്‍ ഭാരവാഹികളോട് പറയുന്നു: എന്‍റെ ഈ തോട്ടങ്ങള്‍ പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം? അന്നത്തെ വഖ്ഫ് മന്ത്രിയും ഹദീസ് പണ്ഡിതനുമായ അല്ലാമാ മിസ്സി പറയുന്നു: സഹോദരീ, മനുഷ്യരുടെ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്യാന്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ല. വിദ്യാഭ്യാസത്തിനും വിധവാ അനാഥകളുടെ സംരക്ഷണത്തിനും ചികിത്സകള്‍ക്കും ഇതര മാനുഷിക ആവശ്യങ്ങള്‍ക്കും ധാരാളം വഖ്ഫുകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ സൈബീരിയയില്‍ നിന്നും ശൈത്യകാലത്ത് ധാരാളം പറവകള്‍ ശാമില്‍ വരാറുണ്ട്. ഇവിടെ നാല് മാസം താമസിച്ച് അവ സൈബീരിയയിലേക്ക് മടങ്ങുന്നതാണ്. ഈ പറവകള്‍ക്ക് കൂടിനും ആഹാരത്തിനും വെള്ളത്തിനും മരുന്നിനും ഈ സമ്പത്ത് ചിലവഴിക്കുന്നത് നന്നായിരിക്കും! അവര്‍ സന്തോഷത്തോടെ അദ്ദേഹത്തെ സമ്പത്തേല്‍പ്പിച്ച് മടങ്ങുന്നു. * മറ്റൊരിക്കല്‍ ഇതേ മന്ത്രാലയത്തിലേക്ക് ഒരാള്‍ വന്നപ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ട മറുപടി ഇപ്രകാരമാണ്: രാജ്യത്ത് മഴവെള്ളവും മറ്റും ഒഴുകിപ്പോകുന്നതിനുള്ള കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ അടുത്ത മറ്റൊരു നാട്ടില്‍ ഇത് ചിലവഴിക്കുന്നത് നന്നായിരിക്കും! അദ്ദേഹം അതിന് സന്നദ്ധമാകുന്നു. * സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വഖ്ഫ് ഇന്നും ഈജിപ്തില്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ സുല്‍ത്താന്‍ അയ്യൂബിയുടെ കാലത്ത് രണ്ട് പാത്തികളിലൂടെ പാലും ധാന്യങ്ങളും ഒഴുക്കപ്പെട്ടിരുന്നു. അവിടെ സുല്‍ത്താന്‍ നടത്തിയിരുന്ന പ്രസ്താവന ഇപ്രകാരമാണ്: ഈ പാലും ധാന്യങ്ങളും സാധുക്കളും ആവശ്യക്കാരുമായ ആളുകള്‍ക്കുള്ളതാണ്. അവരില്‍ ക്രൈസ്തവ സഹോദരിമാര്‍ക്കും അവരില്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്! 
 ഇതാണ് ഇസ്ലാമിലെ വഖ്ഫിന്‍റെ സുന്ദര രൂപങ്ങള്‍. അതെ, അന്ന് അവര്‍ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ട് മസ്ജിദുകളും മദ്റസകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ ആരാധനകളും വൈജ്ഞാനിക സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനോടൊപ്പം ജാതിമത വ്യത്യാസമില്ലാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവനങ്ങളും നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇസ്ലാമിന്‍റെയും മുന്‍ഗാമികളായ മുസ്ലിംകളുടെയും ഈ ഉന്നത അവസ്ഥകളിലൂടെയാണ് ഇസ്ലാം ലോകത്ത് പ്രചരിച്ചത്. എന്നാല്‍ ഒരു ഭാഗത്ത് നാം ഇസ്ലാമിനെ ഏതാനും ആരാധനകളിലും വസ്ത്രങ്ങളിലും പരിമിതപ്പെടുത്തി. ആരാധനകളുടെയും വസ്ത്രങ്ങളുടെയും പ്രധാന്യം അല്‍പ്പവും കുറച്ച് കാട്ടുന്നില്ല. പക്ഷേ, ആരാധനകളുടെ എല്ലാം ഒരു ലക്ഷ്യം കൂടിയായ മാനവ സാഹോദര്യത്തെയും സേവന സഹായങ്ങളെയും മറന്നുകൊണ്ടുള്ള ആരാധനാലയങ്ങളും വേഷവിധാനങ്ങളും അര്‍ത്ഥമില്ലാത്തതാണ്. ഇസ്ലാമിനെ ഫത്വകളുടെയും വിരട്ടലുകളുടെയും ആകത്തുകയായിട്ടാണ് നമ്മളില്‍ പലരും മനസ്സിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ കാര്യം ഇരിക്കട്ടെ, പണ്ഡിതര്‍ പോലും ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്ന രീതിയിലാണെന്ന് ദു:ഖത്തോടെ അനുസ്മരിക്കുകയാണ്. മറുഭാഗത്ത് കഠിനമായ ഇസ്ലാം ശത്രുതയുടെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ഇസ്ലാമിനെയും മുന്‍ഗാമികളായ മഹത്തുക്കളെയും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വഖ്ഫ് മുസ്ലിംകളുടെ ഒരുചില ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും മാത്രമുള്ളതാണെന്നും മറ്റുള്ളവരുടെ ധാരാളം സമ്പത്തുകള്‍ വഖ്ഫ് എന്ന പേരില്‍ മുസ്ലിംകള്‍ കൈക്കലാക്കിയെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. ഇസ്ലാം എന്നത് സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വീക്ഷണമാണ്. അത് ശരിയായ നിലയില്‍ പ്രകടമാകുന്ന ഒരു അദ്ധ്യായമാണ് വഖ്ഫുകള്‍. അന്യരുടെ സമ്പത്ത് അപഹരിച്ചുകൊണ്ടും അക്രമങ്ങള്‍ കാട്ടിക്കൊണ്ടും വഖ്ഫുകള്‍ നടത്താന്‍ കഴിയുന്നതല്ല.   
 ചുരുക്കത്തില്‍, ഈ രണ്ട് പ്രവണതകള്‍ക്കുമുള്ള ശരിയായ പരിഹാരം നാം ഓരോരുത്തരും ഇസ്ലാമിനെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ്. അല്ലാമാ സയ്യിദ് ഖുതുബിന്‍റെ ഒരു ഗ്രന്ഥമുണ്ട്: ഇസ്ലാം തെറ്റിദ്ധാരണകള്‍ക്കിടയില്‍. (മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബ് വിവര്‍ത്തനം ചെയ്ത ഈ ഗ്രന്ഥം കോഴിക്കോട് ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഇതില്‍ അദ്ദേഹം മേല്‍ പറയപ്പെട്ട രണ്ട് കുഴപ്പങ്ങളെ ശക്തമായി ഉണര്‍ത്തുകയും തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അതെ, ഇസ്ലാം എന്നാല്‍ അളവറ്റ ദയാലുവായ പടച്ചവന്‍റെ ഭാഗത്ത് നിന്നും അവതീര്‍ണ്ണമായ കാരുണ്യത്തിന്‍റെ മഹത്തായ സന്ദേശങ്ങളാണ്. അത് വിളിച്ചറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ് വഖ്ഫും മുന്‍ഗാമികളുടെ വഖ്ഫിന്‍റെ രീതികളും. ഇത് നല്ലനിലയില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചരിപ്പിക്കാനും പറ്റിയ ഒരു സമയം സമാഗതമായിരിക്കുകയാണ്. പടച്ചവന്‍ ഇതിനെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതവി നല്‍കട്ടെ.

2024 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ


ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.



 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍



ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''

ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.

ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.

( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )



 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍



മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)



 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം



മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)



എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?



പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം



ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.

[ تاريخ الخلفاء – الحافظ السيوطي ]



 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.



തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 



ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)



മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..



 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 



മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.


മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.

( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )



മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*



അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)



സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?



 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*



പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:



ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.


    അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.



 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍...

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...