2024 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

സുന്നത്തും ബിദ്അത്തും-2

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`

  *_പ്രമാണങ്ങളിലെ സുന്നത്ത്_*

  അല്ലാഹുവിന്റെ കിതാബിനു പുറമെ, നബി(സ) തങ്ങൾക്ക് അല്ലാഹു വേറെയും വഹ്‌യ് നല്കിയിട്ടുണ്ട്. ഇതിനെ വിശുദ്ധ ഖുർആൻ حكمة എന്നാണു പ്രയോഗിച്ചിരിക്കുന്നത് (അൽബഖറ: 129 അന്നിസാ അ്:113, അൽഅഹ്സാബ്:34, അൽജുമുഅ:2) കിതാബും ഹിക്മത്തും എന്നിങ്ങനെ രണ്ടു പ്രമാണങ്ങൾ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുരണ്ടും പഠിപ്പിക്കുവാനാണു നബി(സ)യെ നിയോഗിച്ചിട്ടുള്ളതെന്നും മേൽസൂക്തങ്ങളിൽ ഖുർആൻ വ്യക്തമാക്കുന്നു.

   എന്നാൽ, കിതാബിനു പുറമെ തനിക്ക് അവതരിച്ചതായും താൻ ഇട്ടേച്ചു പോകുന്നതായും നബി(സ)തങ്ങളുടെ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നതു 'സുന്നത്ത്' എന്നാണ്. നബി(സ)തങ്ങൾ പ്രസ്‌താവിച്ചു: രണ്ടു സംഗതികൾ നിങ്ങൾക്കു ഞാൻ ഒഴിച്ചിട്ടു തന്നുകൊണ്ടാണു പോകുന്നത്. അവ രണ്ടും പിടിച്ചു നിൽക്കുന്നേടത്തോളം നിങ്ങൾ വഴിതെറ്റുകയില്ല. ഒന്ന്, അല്ലാഹുവിന്റെ കിതാബും മറ്റൊന്ന്, അവന്റെ റസൂ ലിന്റെ സുന്നത്തും (അൽമുവത്ത്വ, അൽമുസ്തദ്റക്) ഹുദൈഫ(റ) ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരമുണ്ട്. "അല്ലാഹുവിൽ നിന്നുള്ള അമാനത് ആളുകളുടെ ഹൃദയത്തിനകത്ത് അവതരിച്ചു. അങ്ങനെ അവർ 'ഖുർആനി'ൽ നിന്നും 'സുന്നത്തി'ൽ നിന്നും പലതും പഠിച്ചു.....(ബുഖാരി,മുസ്‌ലിം) മുആദി(റ)നെ യമനിലേക്കയക്കുമ്പോൾ അല്ലാഹുവിൻ്റെ റസൂലിന്റെ ചോദ്യത്തിനു മറുപടിയായി അല്ലാഹുവിൻ്റെ കിതാബും റസൂലിന്റെ സുന്നത്തുമനുസരിച്ചു ഞാൻ വിധിക്കുമെന്ന് അദ്ദേഹം പ്രസ്‌താവിച്ചതു പ്രസിദ്ധമാണല്ലോ.

   ഇങ്ങനെ നിരവധി ഹദീസുകളിൽ സുന്നത്ത് എന്നാണു കിതാബിൻ്റെ കൂടെ തനിക്കവതരിപ്പിച്ച വഹ്‌യിനെപ്പറ്റി നബി(സ) തങ്ങൾ പ്രയോഗിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആൻ ഹിക്‌മത്‌ എന്നു വിശേഷിപ്പിച്ചതിന്റെ വ്യാഖ്യാനമാണു നബി(സ)തങ്ങളുടെ 'സുന്നത്ത്' എന്ന പ്രയോഗമെന്നു സ്വഹാബത്തടക്കമുള്ള ഇമാമുകൾ വിവരിച്ചിട്ടുണ്ട്. ഇങ്ങനെ ഇസ്‌ലാമിന്റെ പ്രമാണങ്ങളിൽ കിതാബിനൊപ്പം സർവ്വഥാ ഉപയോഗിച്ചുവരുന്ന ഒന്നാണു സുന്നത്ത്. ഖുർആനും ഹദീസും എന്നിങ്ങനെയും പ്രയോഗിക്കാറുണ്ട്. ഇതിനെയാണു പ്രമാണങ്ങളെ സംബന്ധിച്ചും ആ പ്രമാണങ്ങളിൽ നിന്നു വിധികൾ കണ്ടെത്തുന്നതിനെ സംബന്ധിച്ചും പ്രതിപാദിക്കുന്ന നിദാനശാസ്ത്ര ഗ്രന്ഥങ്ങളിൽ നബി(സ)തങ്ങളുടെ വാക്കുകൾ, പ്രവൃത്തികൾ, അംഗീകാരങ്ങൾ എന്നു നിർവ്വചിച്ചിരിക്കുന്നത്.

   ഇമാം ശാത്വിബി(റ)(വഫാത്. ഹി-790)പറയുന്നു: "സുന്നത്ത് എന്ന പദം നബിയെ തൊട്ടുദ്ധരിക്കപ്പെട്ടു വന്നതും ഖുർആനിൽ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ലാത്തതുമായ കാര്യങ്ങളെപ്പറ്റി മാത്രമായി പ്രയോഗിക്കാറുണ്ട്." (അൽമുവാഫഖാത് 4-3) പ്രസിദ്ധ ഹദീസു പണ്ഡിതനും ഭാഷാപണ്ഡിതനുമായ ഇബ്‌നു മൻളൂർ പറയുന്നു: "ഹദീസിൽ സുന്നത്ത് എന്ന പദവും അതിന്റെ നിഷ്പന്നങ്ങളും ധാരാളമായി വന്നിട്ടുണ്ട്. ചര്യ, സരണി എന്നൊക്കെയാണ് അതിന്റെ പൊതു അർത്ഥം. അതേസമയം, മതഗ്രന്ഥങ്ങളിൽ സുന്നത്ത് എന്ന പ്രയോഗം കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ കിതാബു വ്യക്തമാക്കിയിട്ടില്ലാത്ത ഏതെങ്കിലും കാര്യം കൊണ്ടു നബി(സ)തങ്ങൾ നിർദ്ദേശിക്കുകയോ വിരോധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്‌തിട്ടുള്ളതായി വന്ന വാക്ക്, പ്രവൃത്തികൾ എന്നിവയാണ്. ഈ നിലക്കാണു ശർഇന്റെ പ്രമാണങ്ങളിൽ കിതാബും സുന്നത്തും എന്നു പറയപ്പെടുന്നത്. ഖുർആനും ഹദീസും എന്നാണിതിനർത്ഥം." (ലിസാനുൽ അറബ് 13 -225) ഇബ്നുൽ അസീറിന്റെ നിഹായ: 2-409 ലും ഇപ്രകാരമുണ്ട്. ഇമാം സുബ്‌കി(റ) പ്രസ്‌താവിച്ചു: "നബി(സ) തങ്ങളുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരവുമാണു സുന്നത്ത് എന്നതു കൊണ്ടുദ്ദേശ്യം." (ജംഉ ൽ ജവാമിഅ് ശർഹു സഹിതം:2-94)

   ഇസ്ല‌ാമിക പ്രമാണങ്ങളുടെ കൂട്ടത്തിലായി കിതാബിനൊപ്പം പ്രയോഗിക്കുന്ന സുന്നത്തിൻ്റെ നിർവ്വചനമാണിത്. അങ്ങനെ വ്യക്തമാക്കികൊണ്ടു തന്നെയാണു ഇമാമുകൾ നിർവ്വചിച്ചിട്ടുള്ളതെന്നും നാം കണ്ടു. ഈ നിർവ്വചനം 'സുന്നത്തും ബിദ്‌അത്തും' എന്ന പ്രയോഗത്തിലെ സുന്നത്തിനു നിരക്കുന്നതല്ലതന്നെ.

   ഹദീസുശാസ്ത്രത്തിലും നബി(സ)യെ തൊട്ടുദ്ധരിച്ചുവന്ന പ്രവൃത്തികൾ, വാക്കുകൾ അംഗീകാരങ്ങൾ എന്നിവയും നബി(സ) തങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിച്ച കാര്യങ്ങളും എന്നു സുന്നത്തിനെ നിർവ്വചിച്ചിരിക്കുന്നു. (ഉദാ:ഫത്ഹുൽ ബാരി:13-246) ഇതും സുന്നത്ത്-ബിദ്‌അത്ത് എന്നതിലെ സുന്നത്തല്ല. ഹദീസിൽ നിന്നുതന്നെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടു 'സുന്നത്ത്' എന്നു ഹദീസു ശാസ്ത്രത്തിൽ പ്രയോഗിക്കാറുണ്ട്. ഇതുപോലെ, നബി(സ) യുടെ സുന്നത്തിനു പുറമെ സ്വഹാബത്തിൻറെ സുന്നത്ത്, ഖുലഫാഉർറാശിദുകളുടെ സുന്നത്ത് എന്നിങ്ങനെയും ഹദീസു ശാസ്ത്രത്തിലും പ്രമാണങ്ങളിലും ഉപയോഗമുണ്ട്. ഇതൊന്നും 'സുന്നത്തും ബിദ്അത്തും എന്ന പ്രയോഗത്തിലെ സുന്നത്തിൻ്റെ നിർവ്വചനമല്ല.
▪️തുടരും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...