2021 ജൂൺ 20, ഞായറാഴ്‌ച

മദ്ഹബുകൾ എന്തിന്, എങ്ങനെയെന്നറിയാതെ

മൗലാനാ നജീബ് മൗലവി

   വിശ്വാസപരമായ വിഷയങ്ങളിലെ വഹ്ഹാബികളുടെ പുത്തൻചിന്തകളും നിലപാടുകളുമാണ് ഇതുവരെ കുറിച്ചത്. കർമ്മപരമായ പല ആചാരങ്ങളെപ്പറ്റിയും അനുഷ്ഠാന വിധികളെപ്പറ്റിയും വഹ്ഹാബികൾക്കു തർക്കമുണ്ട്. പക്ഷേ, ഇതു പലനാടുകളിൽ പലമാതിരിയാണ്. അറേബ്യൻ നാടുകളിൽ സലഫികളെന്നു സ്വയം വിളിക്കുന്ന വഹ്ഹാബികൾ അവിടത്തെ മുഖ്യധാരാ സമൂഹത്തിൽ തങ്ങളുടെ മദ്ഹബനുസരിച്ച് നിലനിൽക്കുന്ന ആചാരങ്ങളിൽ ബിദ്അത്തും ദുരാചാരവുമാരോപിക്കുംബോൾ, ഇങ്ങു കേരളത്തിലെ സുന്നികളിൽ ശാഫിഈ മദ്ഹബനുസരിച്ചു നടന്നുവരുന്ന കർമ്മാനുഷ്ഠാനങ്ങളെയാണ് ഇവിടെ മുജാഹിദ്- ജമാഅത്തു പേരുകളിൽ പ്രവർത്തിക്കുന്ന വഹ്ഹാബികൾ നിശിതമായെതിർക്കുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സുന്നികൾ പൊതുവെ ഹനഫീ മദ്ഹബുകാരാണ്. ആ മദ്ഹബനുസരിച്ചു നടന്നു വരുന്ന കർമ്മങ്ങളെയാണ് അവിടെ വഹ്ഹാബികൾ പിടികൂടുന്നത്. ഇങ്ങനെ അതതു ദേശങ്ങളിൽ മുഖ്യധാരാ സമൂഹം  സദാചാരവും പുണ്യവുമായി ചെയ്തു വരുന്ന ആചാരങ്ങളെ ആക്ഷേപിക്കുകയെന്ന പൊതു സമീപനം പുലർത്തുന്നുവെന്നല്ലാതെ ഒരേകീകൃത നിലപാടോ, വീക്ഷണമോ ഇതിലൊന്നും വഹ്ഹാബിസത്തിനില്ല.

    ചിലയിടത്തെ വഹ്ഹാബികൾ കഠിന ബിദ്അത്തും നിഷിദ്ധവുമായി എതിർക്കുന്ന കാര്യങ്ങൾ മറുനാട്ടിലെ വഹ്ഹാബികൾക്ക് അത്ര പ്രശ്നമല്ല. ഉദാഹരണമായി അറേബ്യയിലെ വഹ്ഹാബികൾ ഫോട്ടോഗ്രഫി കൊണ്ടു ഫോട്ടോയെടുക്കുന്നതിനെയും പുകവലിയെയും കഠിന നിഷിദ്ധമെന്ന് വിമർശിക്കുന്നു. ആഗമന വേളയിൽ അറബികൾ പൊതുവായുപയോഗിക്കുന്ന 'ഖഹ് വ'  യും നിഷിദ്ധമാണെന്ന് ഇവർ പ്രചരിപ്പിച്ചിരുന്നതായി ചരിത്ര പണ്ഡിതൻ മുഹമ്മദ് അബൂസഹ്റ വിവരിക്കുന്നു. മദീനയിലെ തിരു റൗളയിലും തിരുഹുജ്റയിലും വിരികൾ തൂക്കിയിടുന്നത് കഠിന ബിദ്അത്തും നിഷിദ്ധവുമെന്ന വിധിയെഴുതി അവിടെ വഹ്ഹാബികൾ കലാപമുണ്ടാക്കും. നമ്മുടെ നാടുകളിൽ ഇതൊന്നും വഹ്ഹാബികൾ പറയാറില്ലല്ലോ.
            മരിച്ച വീടുകളിൽ ഭക്ഷണമുണ്ടാക്കുന്നതും മയ്യിത്തിന്റെ പേരിൽ ഭക്ഷിപ്പിക്കുന്നതും കഠിന ദുരാചാരവും നിഷിദ്ധവുമാണ് ഇവിടെ കേരളത്തിലെ വഹ്ഹാബികൾക്ക്. അറേബ്യയിലെ വഹ്ഹാബികൾ ഇതു പറയില്ല. അവിടെ ഇന്നും അതു സദാചാരവും പുണ്യകർമ്മവുമായി പൊതുവെ ആചരിക്കപ്പെടുന്നു. ഇങ്ങനെ പ്രാദേശികമായി സ്വാധീനമുളള മുഖ്യധാരാ മുസ്ലിംകളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിമർശിക്കുകയും അതിൽ ബിദ്അത്താരോപിക്കുകയും ഇതുവഴി തങ്ങൾക്കൊരിടം കണ്ടെത്തുകയും ചെയ്യുകയെന്നത് വഹ്ഹാബിസം ഒരടവായും നയമായും സ്വീകരിച്ചിരിക്കുന്നതു കാണാം. എന്നാൽ, കർമ്മാനുഷ്ഠാനങ്ങളിൽ ഇന്നതാണു തങ്ങളുടെ നിലപാടെന്ന് അവർ ക്രോഡീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുമില്ല. പലനാടുകളിൽ വഹ്ഹാബികൾക്ക് പല ആചാരവുമാണ്.

   ഇതിനു പ്രധാന കാരണം വഹ്ഹാബീ ആചാര്യനായ മുഹമ്മദുബ്നു അബ്ദിൽ വഹ്ഹാബും അനുയായികളും തങ്ങളുടെ ആശയ സ്രോതസ്സ് ശെെഖ് ഇബ്നു തീമിയ്യ:യും ശാഖാപരമായ വിഷയങ്ങളിൽ ഹംബലീ മദ്ഹബുകാരായിരുന്നു. അത് അവർ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചില വിഷയങ്ങളിൽ ആ മദ്ഹബിനും മുഴു മദ്ഹബുകൾക്കും വിരുദ്ധമായ നിലപാട് അവർ സ്വീകരിക്കാറുണ്ടെന്കിലും. ഇന്നും ഗൾഫു സലഫികൾ ഹംബലീ മദ്ഹബോ മാലികീ മദ്ഹബോ സ്വീകരിച്ചു ജീവിക്കുന്നവരാണ്. തന്മൂലം ആചാര്യന്മാരിൽ നിന്നോ ജന്മനാടിൽ നിന്നോ കർമ്മ വിഷയങ്ങളിൽ ഒരു വഹ്ഹാബീ മദ്ഹബ് ലഭിച്ചിട്ടില്ല. ലഭിക്കാൻ വഴിയുമില്ല. അതിനാൽ ഓരോ നാട്ടിലെയും സുന്നികൾ താന്താങ്ങളുടെ മദ്ഹബനുസരിച്ചു നടത്തി വരുന്ന പരംബരാഗത ആചാരമെന്താണോ അതിനെ ആക്ഷേപിക്കുക, അതിൽ ബിദ്അത്താരോപിക്കുക എന്നതാണ് വഹ്ഹാബികളുടെ രീതി. മദ്ഹബനുസരിച്ചല്ല,ഖുർആനും സുന്നത്തുമനുസരിച്ചാണ് ജീവിക്കേണ്ടതെന്ന് ന്യായീകരിക്കുകയും ചെയ്യും. ഇന്ത്യ പോലുളള ചില നാടുകളിൽ മദ്ഹബുകളെയും അതനുസരിച്ചു ജീവിക്കുന്നതിനെയും കഠിനമായെതിർക്കുകയും പ്രമാണങ്ങളിൽ നിന്നു നേരിട്ട് മതവിധികൾ കണ്ടെത്തി ജീവിക്കുകയാണു വേണ്ടതെന്നു പരസ്യമായി നിലപാടെടുത്ത വഹ്ഹാബികളാണുളളത്. മദ്ഹബുകളെയും ഇമാമുകളെയും തഖ്ലീദ് ചെയ്യൽ( അനുകരിക്കൽ) ശിർക്കാണെന്നു പോലും കേരള വഹ്ഹാബികൾ മുംബേ പാടി നടക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.
  
             വിശ്വാസകാര്യങ്ങൾ എന്താണെന്നും കർമ്മ വിഷയങ്ങൾ ഏതെന്നും അതിന്റെ അവലംബ മെന്തെന്നും തരം തിരിച്ചറിയാത്തതാണ് ഇതിന്നു പ്രദാന കാരണം.വിശ്വസിക്കൽ അനിവാര്യമായ കാര്യങ്ങൾക്ക് ഇസ്‌ലാം ദീനിലെ മൗലിക കാര്യങ്ങൾ (اصول ) എന്നും അല്ലാത്ത കാര്യങ്ങൾ മതത്തിലെ ശാഖാപരമായ വിഷയങ്ങൾ (فروع ) എന്നും വ്യവചേഛദിക്കപ്പെട്ടിരിക്കുന്നു.ഇതെങ്ങനെയെന്നും ഇതിന്റെ മാനദണ്ഡമെന്തെന്നും നമ്മുടെ നാട്ടിലെ വഹ്ഹാബികൾക്കറിയുകയേ ഇല്ല.ഖുർആനും സുന്നത്തും പ്രമാണമെന്ന് നാഴികക്ക് നാൽപതു വട്ടം അവർ പറയും.ഇതു രണ്ടിനും പുറമെ ഒരു പ്രമാണമില്ലെന്നും ജൽപിക്കുന്നു.നില്ക്കക്കള്ളിയില്ലാതെ വരുമ്പോൾ ഇജ്മാ ഇനെയും പ്രമാണമെന്ന് സമ്മതിക്കുമെങ്കിലും!
എന്നാൽ, ഈ പ്രമാണങ്ങൾ വായിച്ച് തങ്ങൾ മനസ്സിലാക്കുന്ന ബാഹ്യാർത്ഥം എടുത്തുകാട്ടി ഇതാണ് ഖുർആൻ പറഞ്ഞത്, അതാണ് സുന്നത്തിലുള്ളത് എന്ന് ഈ അൽപന്മാർവാധിച്ചു കളയും.ഇതു വിശ്വസിക്കൽ നിർബന്ധമായ കാര്യം (عقيدة ) ആണോ ,അതല്ല; ശാഖാപരമായ കാര്യമാണോ എന്നു ചോദിച്ചാൽ ഇവർക്കറിയില്ല.ഇങ്ങനെ തരം തിരിക്കാനുള്ള മാനദണ്ഡവും തിരിയില്ല. അതുപോലെ വിശ്വാസ കാര്യങ്ങൾ തന്നെ ചിലത് അംഗീകരിച്ചില്ലെങ്കിൽ ഇസ്ലാമിൽ നിന്നു പുറത്തു പോകും - കാഫിറാകും. വിശ്വസിക്കൽ നിർബന്ധം തന്നെയാണെങ്കിലും (عقيدة ) ചില കാര്യങ്ങൾ നിരാകരിച്ചാൽ കഫ്റുവരുകയുമില്ല. ബിദ്അത്താണു വരുക. ഉദാഹരണമായി അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണെന്ന വസ്തുത ഒരാൾ നിഷേധിച്ചാൽ അക്കാരണം കൊണ്ടു മാത്രം അയാൾ കാഫിറാകം. എന്നാൽ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരവും നിർബന്ധമാണ്. ഇതു നിഷേധിച്ചയാൾ പക്ഷേ കാഫിറാകുകയില്ല. അതേ സമയം, ഈ നിസ്കാരങ്ങളെല്ലാംതിരുനബി (സ ) നിസ്കരിച്ചിരുന്നത് ജമാഅത്തായിട്ടാണെന്നത് സ്പഷ്ടവും വ്യക്തവുമാണ്. ജമാഅത്ത് പക്ഷേ ഫർളാണോ സുന്നത്താണോ എന്നത് അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്.എന്താണീ തരം തിരിവിന്റെ മാനദണ്ഡം? ഇതെല്ലാം ഖുർആനിലും ഹദീസിലുമുള്ളതല്ലേ? ഈ വക കാര്യങ്ങളിലേക്കൊന്നും നമ്മുടെ നാട്ടിലെ വഹ്ഹാബികളുടെ ശ്രദ്ധ തിരിയാറില്ല. കുഞ്ഞാടുകൾക്കു മാത്രമല്ല, ഇടയന്മാർക്കും ഈ തരംതിരിവെങ്ങനെയെന്നു തിരിയില്ല. ഇതു കൊണ്ടാണ് അവർക്ക് മദ്ഹബുകളെന്തെന്നും അതെങ്ങനെയുണ്ടായെന്നും അറിയാതെ പോയത്. മദ്ഹബുകളിലുള്ള പല നിയമങ്ങളും ഖുർആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് ഇവർ ജല്പിക്കാനിടവന്നതും !

         നാല് മദ്ഹബുകളിലും ഒരേ കാര്യത്തിൽ വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ വിധികളുണ്ടായിട്ടും അവ നാലും പ്രമാണ ബദ്ധവും സത്യസമ്പൂർണവുമാണെന്ന് സുന്നികൾ പറയുമ്പോൾ ഇവിടുത്തെ വഹ്ഹാബികൾക്ക് അത് മനസ്സിലാകുന്നില്ല. എത്ര വിശദീകരിച്ചു കൊടുത്താലും അത് കേൾക്കാനും പഠിക്കാനും അവർ തയ്യാറുമല്ല. നാല് മദ്ഹബുകളും നബിയുടെയും സ്വഹാബത്തിന്റെയും കാലശേഷമുണ്ടായ ബിദ്അത്താണെന്നും അവയെ തഖ്‌ലീദ് ചെയ്യാൻ പാടില്ലെന്നും പാടിയത് തന്നെ അവർ പാടിക്കൊണ്ടിരിക്കുന്നു. എന്നാൽ മദ്ഹബുകൾ എങ്ങനെയുണ്ടായി? എന്തിനുണ്ടായി? ഇവ ക്രോഡീകൃതമായതിൽ പിന്നെ  - ഹിജ്റ 300 ന് ശേഷമുള്ള - എല്ലാ മുഫസ്സിറുകളും മുഹദ്ദിസുകളും ഇമാമുകളും ഈ നാലിൽ ഒരു മദ്ഹബ് അംഗീകരിച്ചനുസരിച്ചു മാത്രം ജീവിച്ചതെന്തു കൊണ്ട്? എന്നൊന്നും ഇവർ ചിന്തിക്കാറില്ല...

കർമ്മശാസ്ത്രം എന്ന വിജ്ഞാനശാഖയെ കുറിച്ച് ഇവർക്ക് ഒരു അവബോധവുമില്ല. മദ്ഹബും ഫിഖ്ഹുമെല്ലാം ഓരോരുത്തന്റെ അഭിപ്രായമാണെന്നാണ് ഇവർ ജല്പിക്കുന്നത്. അതിനെ തഖ്‌ലീദ് ചെയ്യൽ-പിൻപറ്റൽ ശിർക്കാണെന്ന് പോലും ഇവർ പച്ചക്കു പറയുന്നു. എന്നാൽ വുളൂഇന്റെയും നമസ്കാരത്തിന്റെയും ഫർളുകളും ശർത്തുകളും സുന്നതുകളും കറാഹതുകളുമെല്ലാം ഇവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. എങ്ങനെയാണ് ഈ വിധിവിഭജനമുണ്ടായതെന്നും ആരാണിങ്ങനെ വിഭജിച്ചതെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും ഇവരോർക്കുകയോ പറയുകയോ ഇല്ല. യഥാർത്ഥത്തിൽ മനുഷ്യന്റെ കർമ്മങ്ങൾ ഓരോന്നും - അവ ഇബാദത്തുകളാണെങ്കിൽ പോലും അതിന്റെ വിധിവിലക്കുകൾ തരംതിരിച്ചു ഗ്രഹിക്കണമെങ്കിൽ മദ്ഹബുകൾ തന്നെ വേണം. ഉദാഹരണമായി, നബി(സ)തങ്ങളുടെ വുളൂഉം നമസ്കാരവും പൂർണ്ണമായി വിവരിക്കുന്ന ഒരു ഹദീസ് ലഭിച്ചാൽ തന്നെ അതിൽ ഏതെല്ലാം കാര്യങ്ങൾ നിർബ്ബന്ധമാണ്? ഏതെല്ലാം സുന്നത്താണ്? നിർബ്ബന്ധമായതിൽ തന്നെ ഫർളേത്? ശർത്വേത്? എന്ന് വേർതിരിച്ചു മനസ്സിലാക്കാൻ മദ്ഹബും ഫിഖ്ഹുമില്ലാതെ കഴിയില്ലല്ലോ. കൈ കഴുകലും മിസ്‌വാക്ക് ചെയ്യലും വായ കൊപ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി പിഴിയലും സുന്നതാണെന്നും മുഖം കഴുകൽ,കൈകൾ രണ്ടും മുട്ടുൾപ്പെടെ കഴുകൽ, തല തടവൽ, കാലുകൾ കഴുകൽ എന്നിവ ഫർളാണെന്നും എങ്ങനെയാണ് നിർണ്ണയിക്കുന്നത്? ഈ സാങ്കേതിക പ്രയോഗങ്ങൾ തന്നെ എങ്ങനെയുണ്ടായി? ഇതിനെന്താണ് അളവുകോൽ? ഇതെല്ലാം മനസ്സിലാക്കാൻ കർമ്മശാസ്ത്രം തന്നെ വേണം. വുളൂഇൽ നിയ്യത് നിർബന്ധമാണെന്നും അല്ലെന്നും തിരിയണമെങ്കിൽ കർമ്മശാസ്ത്രം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഖുർആനിൽ നിന്നും സുന്നതിൽ നിന്നും ഇത് ലഭ്യമല്ല.കച്ചവടം, വൈവാഹികം, രാഷ്ട്രീയം തുടങ്ങി സകല വിഷയങ്ങളിലെ നിയമങ്ങളും വിധികളും ഇഴപിരിച്ചു ഗ്രഹിക്കാൻ മദ്ഹബും കർമ്മശാസ്ത്രവും അവലംബിക്കാതെ കഴിയില്ല. അതിനെ തള്ളിപ്പറയുന്ന വഹ്ഹാബികൾക്കും ഇതിന്നാകില്ല. ചുരുക്കത്തിൽ, നമ്മുടെ കർമ്മപരമായ കാര്യങ്ങൾ- ഇബാദത്തുകളടക്കം വ്യക്തമായി ഗ്രഹിക്കാനും അതിന്റെ നിയമ-ചിട്ടകൾ അറിഞ്ഞു പാലിക്കാനും ഇന്നിന്ന കാര്യങ്ങൾ ഒഴിവാക്കാം, ഇന്നതെല്ലാം ഒഴിവാക്കിക്കൂടാ, ഇന്നത് നഷ്ടപ്പെട്ടാൽ അസാധുവാകും, ഇന്നിന്നതു ചെയ്‌താൽ ബാഥ്വിലാകും എന്നെല്ലാം ഗ്രഹിച്ചു പ്രവർത്തിക്കണമെങ്കിൽ മദ്ഹബുകൾ അവലംബിക്കാതെ ഇക്കാലത്ത്‌ ആർക്കും സാധ്യമല്ല. വഹ്ഹാബികൾക്ക് പോലും!

എന്നാൽ മദ്ഹബുകൾ ഉണ്ടാകുന്നതിന് മുമ്പ് സ്വഹാബത്തും താബിഉകളുമെല്ലാം ഇതെല്ലാം എങ്ങനെ സാധിച്ചു? അവർ നിയമപരമായി കർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നില്ലേ,അന്ന് മദ്ഹബുകളില്ലല്ലോ എന്ന് ചോദിച്ചാൽ ചോദ്യം ന്യായമാണ്. ഇതിന്റെ ശരിയുത്തരം, അവർ നബിയെ പൂർണ്ണമായി പകർത്തുകയായിരുന്നുവെന്നാണ്. നബി ചെയ്ത കാര്യങ്ങൾ സുന്നത്താണോ ഫർളാണോ എന്നു തരംതിരിക്കാതെ നബിയെക്കണ്ടത് അതേപടി അനുകരിച്ചു പകർത്തുകയായിരുന്നു സ്വഹാബികൾ. അവർക്ക് ഒരു കർമ്മവും ഒഴിവാക്കാനുണ്ടായിരുന്നില്ല. ഫർളും ശർത്വും സുന്നത്തുമൊന്നും വേർതിരിക്കേണ്ടിയിരുന്നുമില്ല. എന്നാൽ സ്വഹാബികളെ കണ്ടു പഠിച്ചപ്പോൾ താബിഈങ്ങൾക്ക് സംശയങ്ങൾ മൊട്ടിട്ടു. ഈ കർമ്മങ്ങളിൽ ഏതെല്ലാമാണ് അനിവാര്യം? ഏതെല്ലാം ഒഴിവാക്കാം? വെള്ളങ്ങളിൽ ഏതെല്ലാം ഉപയോഗിക്കാം? ഏതെല്ലാം ഉപയോഗിച്ചു കൂടാ? കൈ കഴുകുമ്പോൾ ഏത് വരെ നിർബ്ബന്ധം? ഏതാണ് സുന്നത്ത്? ഇത്തരം സംശയങ്ങൾ തൊട്ടടുത്ത തലമുറയിൽ ഇതിലും കൂടുതലായി വളരുകയായിരുന്നു. ഇതിന്നൊരു പരിഹാരമായാണ് ബുദ്ധിപരമായ സാധ്യതകൾ എല്ലാം ആരാഞ്ഞു കൊണ്ട് അതിന്റെയെല്ലാം വിധികൾ സവിസ്തരം വിവരിക്കുന്ന ഒരു ശാസ്ത്രം.ഇതാണ് കർമ്മശാസ്ത്രം. ഈ കർമ്മശാസ്ത്രത്തിൽ ഏതൊരു കർമ്മത്തിനും ഒരു ശർഈ വിധിയുണ്ടാകും. ഇതിനെ അഞ്ച് അടിസ്ഥാന വിധികളിൽ പരിമിതപ്പെടുത്താം. പ്രവർത്തിക്കാൻ നിർദ്ദേശിക്കപ്പെട്ടതാണെങ്കിൽ അതു രണ്ടു വിധത്തിൽ വരും. ഒന്ന്, ഉപേക്ഷിക്കാൻ പറ്റാത്ത വിധം കർശനമായി നിർദ്ദേശിക്കപ്പെട്ടത്.ഇതാണു വാജിബ്. പ്രവർത്തിച്ചാൽ പുണ്യം ലഭിക്കുന്നതിനൊപ്പം ഇത് ഉപേക്ഷിച്ചാൽ ശിക്ഷയുമുണ്ടാകും. അവ്വിധം കർശനമില്ലാതെ നിർദ്ദേശിക്കപ്പെട്ടതിന് ഉപേക്ഷിച്ചാൽ ശിക്ഷയുണ്ടാകില്ല.ഇതാണു സുന്നത്ത്. ഉപേക്ഷിക്കാൻ ശറഉ നിർദ്ദേശിച്ച കാര്യങ്ങളും തഥൈവ. ചെയ്‌താൽ ശിക്ഷയുള്ളതും ഇല്ലാത്തതുമുണ്ടാകും. ഇവ യഥാക്രമം ഹറാമും കറാഹത്തുമാകും. പ്രവർത്തിക്കാനും ഒഴിവാക്കാനും ശറഇന്റെ പ്രമാണത്തിൽ ഒരു പോലെ സ്വാതന്ത്ര്യം തെളിഞ്ഞത് മുബാഹും. ഈ പഞ്ചവിധികളും ഇത്‌ പ്രമാണങ്ങളിൽ നിന്ന് കണ്ടെത്താനുള്ള ഗവേഷണ തത്വങ്ങളും ഇതിനായി പ്രമാണങ്ങളെ സമീപിക്കുന്ന രീതിശാസ്ത്രവുമാണ് ഒരു സ്വതന്ത്ര ഗവേഷകന്റെ (മുജ്തഹിദ് മുത്വ് ലഖ്‌)പ്രത്യേകത. ഇത്‌ കൈമുതലായുള്ളവർ ധാരാളം പേരുണ്ടായിരുന്നെങ്കിലും അവരുടെയൊന്നും ഗവേഷണഫലങ്ങൾ പിൻതലമുറക്ക് ലഭ്യമാകുന്ന വിധം സമ്പൂർണ്ണമായി ക്രോഡീകരിച്ചു കിട്ടിയില്ല. നാലു പേരുടെ സമാഹാരങ്ങളേ ഇങ്ങനെ ലഭിച്ചിട്ടുള്ളൂ. ഇതാണ് പ്രസിദ്ധമായ നാലു മദ്ഹബുകൾ. ഇതൊന്നും പഠിക്കാതെയും ഓർക്കാതെയുമാണ് മദ്ഹബുകളിൽ ബിദ്അത്താരോപിക്കുന്നതും അവ അനുകരിക്കുന്നതിൽ ശിർക്കു പോലും വിധിക്കുന്നതും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...